പ്രതീകാത്മക ചിത്രം
ബെർലിൻ: ജർമനിയിൽ നിന്ന് അഭയാർഥികളെ ഡബ്ലിൻ ചട്ടപ്രകാരം ഇറ്റലിയിലേക്ക് തിരിച്ചയക്കാനുള്ള നീക്കത്തിന് തിരിച്ചടി. ജർമനിയിൽ നിന്ന് നാടുകടത്താൻ തീരുമാനിച്ച അഭയാർഥികളെ തിരിച്ചെടുക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സർക്കാർ വിസമ്മതിച്ചു.
ഇതോടെ യൂറോപ്യൻ യൂണിയന്റെ പുതിയ കുടിയേറ്റ - അഭയ നയത്തെച്ചൊല്ലി ജർമനിയും ഇറ്റലിയും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമായി. ഈ മാസം 19ന് ജർമനിയിൽ നിന്ന് ഇറ്റലിയിലേക്ക് മാറ്റാൻ നിശ്ചയിച്ചിരുന്ന മൂന്ന് അഭയാർഥികളുടെ കൈമാറ്റമാണ് റോം നിരസിച്ചത്.
ഇറ്റലി വഴി യൂറോപ്യൻ യൂണിയനിൽ പ്രവേശിച്ച് പിന്നീട് ജർമനിയിലെ ബന്ധുക്കളുടെ അടുത്തെത്തിയ 22 വയസുകാരിയായ സൊമാലിയൻ യുവതിയും ഇവരിൽ ഉൾപ്പെടുന്നു.
ജർമനിയുടെ നിലപാട്
ജൂൺ 12ന് പ്രാബല്യത്തിൽ വന്ന യൂറോപ്യൻ യൂണിയന്റെ പുതിയ കുടിയേറ്റ - അഭയ കരാർ പ്രകാരം, അഭയാർഥികൾ യൂറോപ്പിൽ ആദ്യം പ്രവേശിച്ച രാജ്യത്തേക്ക് അവരെ തിരിച്ചയക്കാൻ നിയമപരമായ വ്യവസ്ഥയുണ്ടെന്നാണ് ജർമൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.
സൊമാലിയൻ യുവതിയുടെ കേസിൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഇറ്റലി മറുപടി നൽകാതിരുന്നതിനാൽ, ഡബ്ലിൻ ചട്ടപ്രകാരം അഭയാർഥിയെ സ്വീകരിക്കാൻ ഇറ്റലി സമ്മതിച്ചതായി കണക്കാക്കാമെന്നാണ് ജർമ്മനിയുടെ വാദം.
മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലൂടെ ആദ്യം പ്രവേശിച്ച ശേഷം ജർമനിയിൽ അഭയം തേടിയെത്തുന്നവരുടെ എണ്ണം വലിയ തോതിലാണ്.
2025ൽ ജർമനി സമർപ്പിച്ച 35,900 കൈമാറ്റ അപേക്ഷകളിൽ 23,900 എണ്ണത്തിന് അനുമതി ലഭിച്ചെങ്കിലും 5,370 പേരെ മാത്രമാണ് യഥാർഥത്തിൽ തിരിച്ചയക്കാൻ കഴിഞ്ഞത്.
ഇറ്റലിയുടെ കടുത്ത നിലപാട്
ജർമനിയുടെ വാദം ഇറ്റലി അംഗീകരിക്കുന്നില്ല. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പുള്ള കേസുകളാണ് നിലവിലുള്ളതെന്നും ഇത്തരം പഴയ കേസുകൾ പരിഗണിക്കേണ്ടതില്ലെന്ന ധാരണ ബെർലിനുമായി ഉണ്ടായിരുന്നുവെന്നുമാണ് ഇറ്റാലിയൻ ആഭ്യന്തരമന്ത്രി മാറ്റിയോ പിയാന്തെദോസി വ്യക്തമാക്കുന്നത്.
ജർമൻ എൻജിഒകളുടെ രക്ഷാപ്രവർത്തന കപ്പലുകൾ മെഡിറ്ററേനിയൻ കടലിൽ നിന്ന് രക്ഷപ്പെടുത്തി ഇറ്റാലിയൻ തീരത്ത് എത്തിച്ച അഭയാർഥികളുടെ എണ്ണവും പരിഗണിക്കണമെന്നാണ് ഇറ്റലിയുടെ ആവശ്യം. ഈ വർഷം ഇതുവരെ ജർമൻ എൻജിഒകളുടെ കപ്പലുകൾ വഴി ഏകദേശം 2,200 അഭയാർഥികൾ ഇറ്റാലിയൻ തീരത്തെത്തിയതായാണ് കണക്ക്.
അഭയാർഥി വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി ജോർജിയ മെലോണി. അതിർത്തി സുരക്ഷ ശക്തമാക്കുന്നതിനും അനധികൃത കുടിയേറ്റം തടയുന്നതിനുമുള്ള നടപടികൾ തുടരുമെന്നും മെലോണി വ്യക്തമാക്കിയിട്ടുണ്ട്.
ഇറ്റലിയുടെ പുതിയ നിലപാട് ജർമനിയുടെ തിരിച്ചയക്കൽ നയത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ഭിന്നത യൂറോപ്യൻ യൂണിയന്റെ പൊതുവായ കുടിയേറ്റ - അഭയനയം നടപ്പാക്കുന്നതിലും കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലുമുണ്ട്.