പ്രതീകാത്മക ചിത്രം
ബെർലിൻ: വർധിച്ചുവരുന്ന അസുഖ അവധികളും അതുമൂലമുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് അസുഖ അവധി സംബന്ധിച്ച നിയമങ്ങളിൽ സമഗ്ര മാറ്റങ്ങൾ കൊണ്ടുവരാൻ ജർമ്മൻ സർക്കാർ ഒരുങ്ങുന്നു.
നിലവിൽ മന്ത്രിസഭാ തലത്തിൽ അംഗീകരിച്ചിരിക്കുന്ന പരിഷ്കരണ നിർദേശങ്ങൾ നിയമമായാൽ, രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവനക്കാരെയും പ്രവാസികളെയും നേരിട്ട് ബാധിക്കുന്ന മാറ്റങ്ങളാകും നിലവിൽ വരിക.
ഒന്നാം ദിവസം മുതൽ മെഡിക്കൽ സർട്ടിഫിക്കറ്റ്
നിലവിലെ ചട്ടപ്രകാരം അസുഖം ബാധിച്ചാൽ നാലാം ദിവസം മുതൽ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് (eAU) സമർപ്പിച്ചാൽ മതിയായിരുന്നു. എന്നാൽ പുതിയ നിർദേശമനുസരിച്ച്, അസുഖ അവധിയുടെ ആദ്യ ദിവസം മുതൽ തന്നെ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും.
അതേസമയം, കമ്പനികൾക്ക് തൊഴിൽ കരാറുകളിലൂടെ ജീവനക്കാർക്ക് കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള അവസരം തുടരുമെന്നാണ് സൂചന.
ഫോൺ വഴി അസുഖ അവധി അവസാനിപ്പിക്കും
2023-ൽ നടപ്പാക്കിയ, ചെറിയ അസുഖങ്ങൾക്കായി ഫോൺ വഴി ഡോക്ടറുമായി സംസാരിച്ച് അഞ്ച് ദിവസം വരെ അസുഖ അവധി സർട്ടിഫിക്കറ്റ് ലഭിക്കുന്ന സംവിധാനം അവസാനിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
പുതിയ ചട്ടപ്രകാരം രോഗികൾ നേരിട്ട് ക്ലിനിക്കിലെത്തി ഡോക്ടറെ കാണുകയോ വീഡിയോ കൺസൾട്ടേഷൻ വഴി ചികിത്സ തേടുകയോ വേണം.
വ്യാജ സർട്ടിഫിക്കറ്റുകൾക്ക് കർശന നടപടി
മെഡിക്കൽ പരിശോധന കൂടാതെ വ്യാജമായി അസുഖ അവധി സർട്ടിഫിക്കറ്റുകൾ നൽകുന്നത് തടയാൻ ജർമൻ ക്രിമിനൽ നിയമപ്രകാരം (StGB) കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഡോക്ടർമാരുടെ സംഘടനകളുടെ പ്രതിഷേധം
സർക്കാരിന്റെ പുതിയ നിർദേശത്തിനെതിരേ ജർമൻ ഡോക്ടർമാരുടെ സംഘടനയായ കെബിവി ശക്തമായ എതിർപ്പ് രേഖപ്പെടുത്തി.
ചെറിയ അസുഖങ്ങൾക്കുപോലും രോഗികൾ നേരിട്ട് ക്ലിനിക്കുകളിൽ എത്തേണ്ടി വരുന്നത് ആശുപത്രികളിലും ക്ലിനിക്കുകളിലും അമിത തിരക്കിന് ഇടയാക്കുമെന്നും ഗുരുതര രോഗികൾക്ക് സമയബന്ധിതമായി ചികിത്സ ലഭിക്കുന്നത് പ്രതികൂലമായി ബാധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി.
പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുമായി രോഗികൾ കാത്തിരിപ്പ് മുറികളിൽ കൂടുതൽ സമയം ചെലവിടുന്നത് രോഗവ്യാപന സാധ്യത വർധിപ്പിക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
ജീവനക്കാർ അസുഖ അവധി ദുരുപയോഗം ചെയ്യുന്നു എന്ന പൊതുസംശയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനിർദേശം തയാറാക്കിയിരിക്കുന്നതെന്നും വിമർശകർ ആരോപിക്കുന്നു.
ഫോൺ വഴിയുള്ള അസുഖ അവധി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി വ്യക്തമായ തെളിവുകളില്ലെന്ന നിലപാടാണ് ആരോഗ്യ ഇൻഷുറൻസ് സ്ഥാപനമായ ഡിഎകെ ഉൾപ്പെടെയുള്ളവരും സ്വീകരിച്ചിരിക്കുന്നത്.
നിയമമാകാൻ പാർലമെന്റിന്റെ അംഗീകാരം വേണം
സർക്കാർ അംഗീകരിച്ചിരിക്കുന്ന ഈ നിർദേശങ്ങൾ പ്രാബല്യത്തിൽ വരാൻ ജർമ്മൻ പാർലമെന്റായ ബുണ്ടെസ്റ്റാഗിന്റെ അംഗീകാരം ലഭിക്കണം.
നിയമനിർമാണ നടപടികൾ പൂർത്തിയായ ശേഷമേ പുതിയ ചട്ടങ്ങൾ എപ്പോൾ മുതൽ നടപ്പാക്കുമെന്ന് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കൂ.
Tags : Germany SickLeave MedicalCertificate Healthcare LabourLaw