കാൾസ്റൂഹെ: ജർമനിയിലെ കത്തോലിക്കാ അതിരൂപതയായ ഫ്രൈബർഗിൽ അൽമായ തിയോളജിയൻ (Pastoralreferent) പദവിയിലേക്ക് മലയാളിയായ പയസ് ജോസഫ് തെരുവത്ത് നിയമിതനായി. ഫ്രൈബർഗ് അതിരൂപതയിൽ ഈ ഔദ്യോഗിക അജപാലന-ഭരണ ചുമതല വഹിക്കുന്ന ആദ്യ മലയാളിയെന്ന നേട്ടമാണ് കൊല്ലം രൂപതയിലെ പടപ്പക്കര സ്വദേശിയായ പയസ് സ്വന്തമാക്കിയത്.
പരേതരായ തെരുവത്ത് കുഞ്ഞച്ചൻ ജോസഫിന്റെയും ബാർബരയുടെയും പത്ത് മക്കളിൽ ഇളയവനായ പയസ്, സഭാ ശുശ്രൂഷയ്ക്കായി സമർപ്പിക്കപ്പെട്ട അഞ്ചാമത്തെ അംഗമാണ്. ഫാ. പ്രസാദ് തെരുവത്ത് OCD സഹോദരനും സി. വിജയ MSST, സി. വിജി MSST, സി. വിൻസി MSST എന്നിവർ സഹോദരിമാരുമാണ്.
കേരള സർവകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദവും റോമിലെ ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയ പയസ്, ജർമനിയിലെ വ്യൂർസ്ബുർഗ് സർവകലാശാലയിൽ നിന്ന് മതപഠനത്തിൽ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്.
ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ ഭാഷകളിൽ അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്. 2012-ൽ ഇറ്റലിയിൽ നിന്ന് ജർമനിയിലേക്ക് കുടിയേറിയ പയസിന്റെ ഭാര്യ സബി ക്രിസ്റ്റൽ ജർമനിയിൽ നഴ്സായി സേവനമനുഷ്ഠിക്കുന്നു.
മക്കളായ തെരേസ്, ഫ്രാൻസിസ്കോ, ബാർബര എന്നിവരോടൊപ്പം കുടുംബസമേതമാണ് അദ്ദേഹം ജർമനിയിൽ താമസിക്കുന്നത്.

ജർമൻ കത്തോലിക്കാ സഭയിൽ വൈദികരുടെ കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഇടവകകളുടെ ആത്മീയ-ഭരണപരമായ പ്രവർത്തനങ്ങളിൽ അൽമായ തിയോളജിയൻമാർക്ക് നിർണായക സ്ഥാനമാണുള്ളത്.
വിശ്വാസപരിശീലനം, വചനപ്രഘോഷണം, രോഗീ സന്ദർശനം, കൗൺസിലിംഗ്, സംസ്കാര ശുശ്രൂഷകൾ, ഇടവക ഏകോപനം തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങൾ ഇവർ നിർവഹിക്കുന്നു.
ഈ വർഷം ഫ്രൈബർഗ് അതിരൂപതയിൽ എട്ട് പേരാണ് അൽമായ തിയോളജിയൻമാരായി നിയമിതരാകുന്നത്. ഇവരിൽ പയസ് ജോസഫ് തെരുവത്ത് മാത്രമാണ് ജർമൻ വംശജനല്ലാത്തത്.
ഔദ്യോഗിക നിയമന ശുശ്രൂഷ 2026 ജൂലൈ 11ന് കാൾസ്റൂഹെയിലെ സെന്റ് ജോഡോകസ് ദേവാലയത്തിൽ നടക്കും. ഫ്രൈബർഗ് അതിരൂപതയുടെ സഹായ മെത്രാൻ ഡോ. പീറ്റർ ബിർക്ബോഫർ മുഖ്യകാർമികത്വം വഹിക്കുന്ന ചടങ്ങിൽ പയസ് പുതിയ ശുശ്രൂഷാ ദൗത്യം ഏറ്റെടുക്കും.
"സ്നേഹത്തിൽ സ്വീകരിക്കപ്പെട്ടവർ - ധൈര്യത്തോടെ മുന്നോട്ട്' എന്നതാണ് പയസ് തന്റെ ശുശ്രൂഷാ മുദ്രാവാക്യമായി സ്വീകരിച്ചിരിക്കുന്നത്. "എന്റെ കൃപ നിനക്കു മതിയാകുന്നു; എന്റെ ശക്തി ബലഹീനതയിലാണ് പൂർണത പ്രാപിക്കുന്നത്' (2 കൊരിന്ത്യർ 12:9) എന്ന തിരുവചനവും അദ്ദേഹം ശുശ്രൂഷയുടെ മാർഗദർശക വചനമായി തെരഞ്ഞെടുത്തു.
ജർമൻ ബിഷപ്സ് കോൺഫറൻസിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ 27 രൂപതകളിലായി 7,000 മുതൽ 8,000 വരെ അൽമായ തിയോളജിയൻമാർ വിവിധ ശുശ്രൂഷാ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഈ ഔദ്യോഗിക സഭാ ശുശ്രൂഷാ പദവികളിൽ സേവനം ചെയ്യുന്ന മലയാളികളുടെ എണ്ണം വളരെ കുറവാണ്.
ഫ്രൈബർഗ് അതിരൂപതയിലെ ഈ നിയമനം ജർമനിയിലെ മലയാളി സമൂഹത്തിനും കത്തോലിക്കാ സഭയ്ക്കും ഒരുപോലെ അഭിമാന നിമിഷമായാണ് വിലയിരുത്തപ്പെടുന്നത്.
Tags : PiusJosephTheruvath Pastoral Referent Freiburg Archdiocese Malayali Theologian