പ്രതീകാത്മക ചിത്രം
ലണ്ടൻ: കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പരസ്യമായി പങ്കുവയ്ക്കുന്ന മാതാപിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് യുകെയിലെ സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് കുട്ടികളുടെ യഥാർഥ ചിത്രങ്ങളെ വ്യാജ ലൈംഗികാതിക്രമ ദൃശ്യങ്ങളാക്കി മാറ്റുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായാണ് യുകെ നാഷണൽ ക്രൈം ഏജൻസിയും (എൻസിഎ) ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷനും (ഐഡബ്ല്യുഎഫ്) വ്യക്തമാക്കിയത്.
യുകെയിൽ പ്രവാസി മലയാളികൾ ഉൾപ്പെടെ നിരവധി മാതാപിതാക്കൾ കുട്ടികളുടെ ജന്മദിനം, സ്കൂൾ പരിപാടികൾ, കുടുംബാഘോഷങ്ങൾ തുടങ്ങിയവയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പതിവായി പങ്കുവയ്ക്കാറുണ്ട്.
ഇത്തരം ചിത്രങ്ങൾ സൈബർ കുറ്റവാളികൾ ഡൗൺലോഡ് ചെയ്ത് എഐ അധിഷ്ഠിത ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നത്.
എഐ ഉപയോഗിച്ചുള്ള വ്യാജ ദൃശ്യങ്ങൾ വർധിക്കുന്നു
ഇന്റർനെറ്റിലെ കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുന്ന ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ എഐ ഉപയോഗിച്ച് നിർമിച്ച ആയിരക്കണക്കിന് വ്യാജ ചൈൽഡ് സെക്സ്വൽ അബ്യൂസ് ചിത്രങ്ങളും വീഡിയോകളും കണ്ടെത്തി നീക്കം ചെയ്തിട്ടുണ്ട്.
യഥാർഥ കുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് മിനിറ്റുകൾക്കകം വ്യാജ ദൃശ്യങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന എഐ ഉപകരണങ്ങൾ ലഭ്യമാകുന്നത് നിയമ നിർവഹണ ഏജൻസികൾക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മാതാപിതാക്കൾ പാലിക്കേണ്ട മുൻകരുതലുകൾ
കുട്ടികളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാൻ സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൈവസി ക്രമീകരണങ്ങൾ പരിശോധിക്കണമെന്ന് എൻ.സി.എ നിർദേശിക്കുന്നു. ചിത്രങ്ങൾ പൊതുവായി പങ്കിടുന്നതിന് പകരം വിശ്വസ്തരായ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും മാത്രം കാണാൻ കഴിയുന്ന രീതിയിൽ ക്രമീകരിക്കണം.
കൂടാതെ, പരിചയമില്ലാത്തവരെ ഫ്രണ്ട്സ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കുക, കുട്ടികൾ പഠിക്കുന്ന സ്കൂളോ അവർ ധരിക്കുന്ന യൂണിഫോമോ തിരിച്ചറിയാൻ കഴിയുന്ന ചിത്രങ്ങൾ പരമാവധി ഒഴിവാക്കുക, ലൊക്കേഷൻ വിവരങ്ങൾ പങ്കുവയ്ക്കാതിരിക്കുക തുടങ്ങിയ മുൻകരുതലുകളും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
കർശന നിയമനടപടികൾ
ഓൺലൈൻ ലോകത്ത് എഐ ദുരുപയോഗം വർധിക്കുന്ന സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ ശക്തമായ നിയമനിർമാണങ്ങളുമായി മുന്നോട്ടുവരുന്നുണ്ട്. യുകെയിലെ ഓൺലെെൻ സേഫ്റ്റി ആക്ട് പ്രകാരം കുട്ടികളെ ഉൾപ്പെടുത്തി എഐ ഉപയോഗിച്ച് വ്യാജ ലൈംഗികാതിക്രമ ഉള്ളടക്കം സൃഷ്ടിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ഗുരുതര കുറ്റകൃത്യമാണ്.
ഇത്തരം ഉള്ളടക്കങ്ങൾ അതിവേഗം നീക്കം ചെയ്യാൻ ടെക് കമ്പനികൾക്കും നിയമപരമായ ബാധ്യതയുണ്ട്. സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയ്ക്കൊപ്പം കുട്ടികളുടെ സ്വകാര്യതയും ഡിജിറ്റൽ സുരക്ഷയും കൂടുതൽ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ, മാതാപിതാക്കളുടെ ജാഗ്രതയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ ഓർമിപ്പിക്കുന്നു.
Tags : OnlineSafety ChildSafety AIDeepfake CyberSecurity