പ്രതിഷേധം തടയാനെത്തിയ പോലീസുകാർ
ബെർലിൻ: ജർമനിയിലെ തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനിയുടെ (എഎഫ്ഡി) ദേശീയ പാർട്ടി കോൺഗ്രസ് നടക്കുന്ന തൂരിങ്ങൻ സംസ്ഥാന തലസ്ഥാനമായ എർഫുർട്ടിൽ വൻ പ്രതിഷേധവും സംഘർഷാവസ്ഥയും.
പാർട്ടി സമ്മേളനം തടസപ്പെടുത്താൻ ലക്ഷ്യമിട്ട് പതിനായിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയതോടെ നഗരം കനത്ത പോലീസ് നിയന്ത്രണത്തിലായി. പ്രതിഷേധക്കാർ പല ഭാഗങ്ങളിലും റോഡുകളും ട്രാം സർവീസുകളും തടസപ്പെടുത്തി.
ചിലയിടങ്ങളിൽ കല്ലേറും പടക്കപ്രയോഗവും ഉണ്ടായതിനെ തുടർന്ന് പോലീസ് ഇടപെട്ടു. പ്രതിഷേധം നിയന്ത്രിക്കാൻ ആയിരക്കണക്കിന് പോലീസുകാരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്.
20,000 പ്രതിഷേധക്കാർ, 6,000 പോലീസുകാർ വിന്യസിച്ചു
ശനിയാഴ്ച രാവിലെ മുതൽ തന്നെ എർഫുർട്ടിലേക്ക് പ്രതിഷേധക്കാരുടെ ഒഴുക്ക് ആരംഭിച്ചു. പോലീസ് കണക്കുകൾ പ്രകാരം ഏകദേശം 20,000 പേരാണ് എഎഫ്ഡി വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തത്.
ഇതിൽ ചിലർ തീവ്ര ഇടതുപക്ഷ സംഘടനകളുമായി ബന്ധമുള്ളവരാണെന്നും പോലീസ് അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജർമനിയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 6,000-ത്തോളം പോലീസുകാരെ നഗരത്തിൽ വിന്യസിച്ചു.
പ്രതിഷേധക്കാർ നടത്തിയ സിറ്റ്-ഇൻ ബ്ലോക്കേഡ് മൂലം റോഡുകളിലും റെയിൽ ഗതാഗതത്തിലും തടസങ്ങൾ നേരിട്ടു.
നാസി ചരിത്രവുമായി ബന്ധപ്പെടുത്തി വിമർശനം
എഎഫ്ഡി സമ്മേളനത്തിനായി തെരഞ്ഞെടുത്ത സമയവും സ്ഥലവും രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. 1926 ജൂലൈ മൂന്ന്, നാല് തീയതികളിൽ ഹിറ്റ്ലറുടെ നാസി പാർട്ടി ആദ്യത്തെ "റൈഹ്സ് പാർട്ടി ദിനം' നടത്തിയ വൈമറിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ സമ്മേളനമെന്നത് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ഇത് മനഃപൂർവമായ രാഷ്ട്രീയ സന്ദേശമാണെന്ന് ആരോപിച്ച് ജർമൻ ട്രേഡ് യൂണിയൻ സംഘടനയായ ഡിജിബി ഉൾപ്പെടെയുള്ള സംഘടനകളും ഗ്രീൻ പാർട്ടി നേതാക്കളും പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു.
വിവിധ ചർച്ചുകളും സമാധാന പ്രാർഥനകളിലൂടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചു.
പ്രതിഷേധത്തിനിടയിലും സമ്മേളനം ആരംഭിച്ചു
പുറത്ത് സംഘർഷാവസ്ഥ തുടരുന്നതിനിടയിലും എഎഫ്ഡി ദേശീയ പാർട്ടി കോൺഗ്രസ് എർഫുർട്ട് എക്സിബിഷൻ ഹാളിൽ നിശ്ചയിച്ച സമയത്ത് തന്നെ ആരംഭിച്ചു. പുലർച്ചെ തന്നെ നൂറുകണക്കിന് പ്രതിനിധികൾ സമ്മേളന വേദിയിലെത്തി.
പാർട്ടിയുടെ സഹ അധ്യക്ഷനായ ടിനോ ച്രുപ്പല്ല സമ്മേളനത്തിൽ പാർട്ടിയുടെ ഭാവിയെക്കുറിച്ച് ശക്തമായ നിലപാട് പ്രഖ്യാപിച്ചു. എഎഫ്ഡി ഇനി വെറും പ്രതിപക്ഷ പാർട്ടി മാത്രമല്ല, ഭാവിയിലെ ഭരണത്തിൽ പങ്കാളിയാകാൻ കഴിയുന്ന ജനകീയ ശക്തിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആലീസ് വൈഡൽ (Alice Weidel) ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ പേരുകളും നേതൃത്വ സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.
നിരോധിക്കപ്പെട്ട മുൻ യുവജന സംഘടനയായ ജുങ്കെ ആൾട്ടർനേറ്റീവിന് പകരമായി ജനറേഷൻ ഡോയ്ച്ച്ലാൻഡ് എന്ന പുതിയ യുവജന വിഭാഗത്തിന് പാർട്ടിയിൽ കൂടുതൽ പ്രാധാന്യം നൽകാനും സമ്മേളനത്തിൽ തീരുമാനമായി.
എഎഫ്ഡി ജനപിന്തുണയിൽ മുന്നിൽ
ജർമനിയിലെ ഏറ്റവും പുതിയ രാഷ്ട്രീയ സർവേ കണക്കുകൾ പ്രകാരം എഎഫ്ഡിക്ക് ഏകദേശം 27 ശതമാനം ജനപിന്തുണയുമായി മുന്നിലെത്തിയിട്ടുണ്ട്. ഭരണകക്ഷിയായ സിഡിയു ഏകദേശം 22 ശതമാനവും എസ്പിഡി 12 ശതമാനവും പിന്തുണയുമായി പിന്നിലാണ്.
എർഫുർട്ടിൽ വരും ദിവസങ്ങളിലും പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പോലീസ് ജാഗ്രത തുടരുകയാണ്.
Tags : Germany Erfurt AfD GermanPolitics Protests