വടക്കൻ ജർമനിയിലെ സ്റ്റേഡ് നഗരത്തിലുണ്ടായ കൂട്ടവെടിവെപ്പിന് പിന്നാലെ പരിശോധന നടത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും
ബെർലിൻ: വടക്കൻ ജർമനിയിലെ സ്റ്റേഡ് നഗരത്തിലുണ്ടായ കൂട്ടവെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. തിങ്കളാഴ്ച ഒരു യുവജന കേന്ദ്രത്തിന് സമീപമാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. വെടിവെപ്പുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന രണ്ട് പേരെ പോലീസ് ഉടനടി അറസ്റ്റ് ചെയ്തു. ഏകദേശം അമ്പതിനായിരത്തോളം ആളുകൾ താമസിക്കുന്ന ശാന്തമായ ഒരു പ്രദേശമാണ് സ്റ്റേഡ്.
സംഭവത്തെത്തുടർന്ന് നഗരമധ്യത്തിന് പുറത്ത് വലിയ തോതിലുള്ള പ്രതിരോധ ഓപ്പറേഷനാണ് പോലീസ് ആസൂത്രണം ചെയ്യുന്നത്. സുരക്ഷ മുൻനിർത്തി പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും സുരക്ഷിതമായ വിശാലമായ ഇടങ്ങളിലേക്ക് മാറാനും പോലീസ് കർശന നിർദേശം നൽകിയിട്ടുണ്ട്. ആക്രമണത്തിന്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ ഉന്നതതല അന്വേഷണം ആരംഭിച്ചു.
അമേരിക്കയെ അപേക്ഷിച്ച് തോക്ക് ഉപയോഗിക്കുന്നതിന് കർശനമായ നിയമങ്ങളും നിയന്ത്രണങ്ങളുമുള്ള രാജ്യമാണ് ജർമനി. ജർമൻ നിയമപ്രകാരം 25 വയസിന് താഴെയുള്ളവർക്ക് തോക്ക് ലൈസൻസിന് അപേക്ഷിക്കണമെങ്കിൽ കർശനമായ സൈക്യാട്രിക് പരിശോധനകളിൽ വിജയിക്കേണ്ടതുണ്ട്.
Tags : Germany Firing Latest News international