സുപ്രീംകോടതി
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി ലഭിച്ച സംഭാവനകളിൽ നടന്നതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് തിരിമറിയും സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേശ് കുമാർ യാദവ് എന്നിവരാണ് ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്.
ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിലെ അഴിമതികളും ഫണ്ട് വകമാറ്റലും സിബിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. എന്നാൽ, ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, ഷീൽ നാഗു എന്നിവരടങ്ങിയ വെക്കേഷൻ ബെഞ്ച് ഈ ആവശ്യം നിരസിക്കുകയായിരുന്നു.
ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടപ്പോൾ, ഈ കേസിൽ ഇത്രയധികം അടിയന്തരാവസ്ഥ എന്താണെന്നും, ഇപ്പോൾ പരിഗണിച്ചില്ലെങ്കിൽ "ആകാശം ഇടിഞ്ഞു വീഴാൻ പോകുന്നില്ലല്ലോ" എന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. നിശ്ചിത നടപടിക്രമങ്ങൾ പാലിക്കാതെ ഹർജി അടിയന്തരമായി ലിസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഈ ആവശ്യം തള്ളിയത്.
Tags : Supreme Court CBI investigation Ayodhya Latest News