ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രശോഭ് വത്സന്.
കൊച്ചി: ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിന്റെ ഗൗരവവും പ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന ഗുരുതരമായ വകുപ്പുകളും പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.
കഴിഞ്ഞ മാർച്ചിൽ പീഡന പരാതി ഉയർന്നതിന് പിന്നാലെ രണ്ടു മാസത്തോളം ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ മണ്ണാർക്കാട് പ്രത്യേക കോടതിയും തുടർന്ന് ഹൈക്കോടതിയും ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷകൾ തള്ളിയിരുന്നു.
തുടർന്ന് പ്രതിയോട് അടിയന്തരമായി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങാൻ കോടതി കർശന നിർദേശം നൽകിയിരുന്നു. ഇതോടെ പോലീസിൽ കീഴടങ്ങിയ പ്രതി സമർപ്പിച്ച ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇപ്പോൾ തള്ളിയിരിക്കുന്നത്.
ബലാത്സംഗം, എസ്സി എസ്ടി പീഡന നിരോധന നിയമം എന്നിവയുൾപ്പെടെയുള്ള കടുത്ത വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചതോടെ ഡിസിസി നേതൃത്വം ഇടപെട്ട് പ്രശോഭ് വത്സനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു.
Tags : rape case prashob valsan bail denie high court