പ്രതീകാത്മക ചിത്രം
ജയ്പൂർ: രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ 13 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. അഞ്ച് ദിവസത്തിനിടെ 30 പേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ഇതുവരെ എട്ട് പ്രതികളെ അറസ്റ്റ് ചെയ്തു. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.
വീട് വിട്ടിറങ്ങിയ പെൺകുട്ടി ജൂൺ 18 മുതൽ 22 വരെയുള്ള തീയതികളിലാണ് വിവിധ ഹോട്ടലുകളിൽവച്ച് ബലാത്സംഗത്തിനിരയായതെന്ന് പോലീസ് പറഞ്ഞു. ഒരു റിക്ഷാത്തൊഴിലാളിയാണ് അടുപ്പം സ്ഥാപിച്ച് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയത്. തുടർന്ന് ഇയാൾ പെൺകുട്ടിയെ പണം വാങ്ങി ഒരു ഹോട്ടലുടമയ്ക്ക് കൈമാറി. പിന്നീട് ശ്രീ ഗംഗാനഗറിലെ വിവിധ ഹോട്ടലുടമകളും ഹോട്ടൽ മാനേജർമാരും ഉൾപ്പെടെയുള്ളവരാണ് പെൺകുട്ടിയെ പലദിവസങ്ങളിലായി ബലാത്സംഗം ചെയ്തതെന്നും പോലീസ് പറഞ്ഞു.
പെൺകുട്ടിയെ കാണാതായതോടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്തി. ഇതോടെയാണ് കൂട്ടബലാത്സംഗത്തിന്റെ വിവരങ്ങൾ പെൺകുട്ടി വെളിപ്പെടുത്തിയത്. നിരന്തരം പീഡനത്തിനിരയായി ശാരീരികമായി അവശയായിട്ടും നിർബന്ധിച്ച് മദ്യം കുടിപ്പിച്ച് വീണ്ടും ബലാത്സംഗം ചെയ്തെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.
ശ്രീ ഗംഗാനഗറിലെ വിവിധ ഹോട്ടലുടമകളും ഹോട്ടൽ മാനേജർമാരും ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ. ഇതിൽ എട്ട് പേരെ പോലീസ് അറസ്റ്റ്ചെയ്തിട്ടുണ്ട്. ബാക്കി പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.