അഭിലാഷ്, സുഷ്മിത
ഹൈദരാബാദ്: തെലുങ്കാനയിലെ മേദക് ജില്ലയിൽ ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും പീഡനത്തിൽ മനംനൊന്ത് അഞ്ചുമാസം ഗർഭിണിയായ യുവതി ജീവനൊടുക്കി. ഗഡിപെഡ്ഡാപുർ സ്വദേശി സുഷ്മിത (23) യാണ് മരിച്ചത്. സംഭവത്തിൽ സുഷ്മിതയുടെ ഭർത്താവ് ജി. അഭിലാഷിനെയും ഭർതൃമാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
സുഷ്മിതയെ സംശയിച്ചിരുന്ന ഭർത്താവ് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായാണ് കുടുംബത്തിന്റെ പരാതി. ഒന്നരവർഷം മുൻപാണ് സുഷ്മിതയും അഭിലാഷും വിവാഹിതരായത്. അഞ്ചുമാസം മുൻപ് സുഷ്മിത ഗർഭിണിയായി. എന്നാൽ, ഭാര്യയുടെ ഗർഭത്തിൽ അഭിലാഷ് സംശയിച്ചിരുന്നു. പിതൃത്വം തെളിയിക്കാനായി ഗർഭസ്ഥശിശുവിന്റെ ഡിഎൻഎ പരിശോധന നടത്തണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി യുവതിയെ ഉപദ്രവിച്ചതായും കുടുംബത്തിന്റെ പരാതിയിൽ പറയുന്നു.
ഗർഭിണിയായതോടെ സ്വന്തം വീട്ടിലെത്തിയ സുഷ്മിതയെ കാണാനായി ഭർത്താവും ഭർതൃമാതാവും ജൂൺ 23-ന് ഇവിടെ എത്തിയിരുന്നു. വളകാപ്പ് ചടങ്ങ് നടത്തുന്നത് സംസാരിക്കാനാണ് ഇവരെത്തിയത്. എന്നാൽ, ഇതിനിടെ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാവുയും അഭിലാഷ് സുഷ്മിതയെ ഉപദ്രവിക്കുകയും ചെയ്തു. തുടർന്ന് മനംനൊന്ത് യുവതി ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : suspect pregnancy test suicide