ഷിഗെല്ലാ വൈറസ് പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കാലവർഷം ശക്തമായ പശ്ചാത്തലത്തിൽ മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം അതിവേഗം പടരുന്നത്. ഈ മാസം മാത്രം നൂറിലധികം പേർക്കാണ് സംസ്ഥാനത്ത് രോഗബാധ റിപ്പോർട്ട് ചെയ്തത്. കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് നിലവിൽ രോഗവ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്. കുട്ടികളെയും പ്രായമായവരെയുമാണ് രോഗം പെട്ടെന്ന് ബാധിക്കുന്നത്.
രക്തം കലർന്ന വയറിളക്കം, ശക്തമായ പനി, അടിവയറ്റിലെ കഠിനമായ വേദനയും മലബന്ധവും, ഛർദ്ദിയും കടുത്ത ക്ഷീണവും എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ. ശുചിത്വക്കുറവും പ്രീ-മൺസൂൺ ശുചീകരണ പ്രവർത്തനങ്ങളിലെ പാളിച്ചകളുമാണ് രോഗം പടരാൻ പ്രധാന കാരണമെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ബാക്ടീരിയ ബാധിച്ച വ്യക്തികളുടെ മലമൂത്രവിസർജ്ജനം വഴി മലിനമാകുന്ന കുടിവെള്ള സ്രോതസ്സുകളിൽ നിന്നാണ് പ്രധാനമായും രോഗമുണ്ടാകുന്നത്.
രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഉടനടി അടുത്തുള്ള ആശുപത്രികളിൽ എത്തിക്കണമെന്നും, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് കർശന നിർദേശം നൽകി. കിണറുകളിൽ ക്ലോറിനേഷൻ നടത്തുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
Tags : Health Department Shigella Latest News