ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലഹരി മാഫിയകളെ പൂർണമായും അടിച്ചമർത്താൻ കേരള പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വിരുദ്ധ വേട്ടയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജൂൺ ഒന്നിന് ആരംഭിച്ച ഈ പ്രത്യേക ഡ്രൈവിലൂടെ ഇതിനോടകം അയ്യായിരത്തിലധികം പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും നാലായിരത്തിലേറെ കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി മന്ത്രി അറിയിച്ചു. മുൻപ് മയക്കുമരുന്ന് വിപണിയിൽ പഞ്ചാബ് ആയിരുന്നു മുന്നിലെങ്കിൽ ഇന്നത് കേരളമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള ലഹരി മാഫിയയുടെ നീക്കങ്ങൾക്കെതിരെ ശക്തമായ നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. കാസർകോട് ഒരു മിഠായി നിർമാണ കമ്പനിയിൽ പോലീസ് നടത്തിയ റെയ്ഡിൽ മയക്കുമരുന്ന് ചേർത്ത ലഹരി മിഠായികൾ കണ്ടെത്തിയിരുന്നു. സ്കൂൾ കുട്ടികളെ ചെറുപ്രായത്തിൽ തന്നെ ലഹരിക്കടിമയാക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങൾക്കെതിരെ കാപ്പ ചുമത്താൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.
ഡിജെ പാർട്ടികൾ, ലക്ഷ്വറി ഹോട്ടലുകൾ, സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒത്തുചേരലുകൾ എന്നിവയും കർശന നിരീക്ഷണത്തിലാണ്. വിഐപികളോ സിനിമാപ്രവർത്തകരോ ആരായാലും നിയമം ഒരുപോലെ ബാധകമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ കാലത്തിനനുസരിച്ച് പോലീസ് സേനയിലും പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
Tags : Home Minister Ramesh Chennithala Kerala Operation Toofan Latest News