International
കറാച്ചി: ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പാക്കിസ്ഥാനിലും വൻ പ്രതിഷേധം. കറാച്ചിയിൽ അമേരിക്കൻ കോണ്‍സുലേറ്റിന് പ്രതിഷേധക്കാര്‍ തീയിട്ടു.
പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ ആറ് പേര് കൊല്ലപ്പെട്ടു. ഖമനയ്യുടെ വധത്തിൽ ഇന്ത്യക്കകത്തും പ്രതിഷേധ മാർച്ചുകൾ നടന്നു. എല്ലാവരും സംയമനം പാലിക്കണമെന്ന് ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.
ആയത്തൊള്ള അലി ഖമനയ്യെ വധിച്ചത് ഇറാൻ സർക്കാർ സ്ഥിരീകരിച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് രാജ്യത്തെ തെരുവുകളിലേക്കിറങ്ങി പ്രതിഷേധിച്ചത്. പ്രതിഷേധ പ്രകടനങ്ങൾക്കിടെ പലരും പൊട്ടിക്കരഞ്ഞു. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കി.
ഖമനയ്ക്ക് ഇറാനകത്തുണ്ടായിരുന്ന പിന്തുണയുടെ തെളിവായി ഈ പ്രതിഷേധ പ്രകടനങ്ങൾ. ഇന്ത്യയിൽ ലക്നോവിലും ജമ്മു കാഷ്മീരിലും ലഡാക്കിലുമാണ് വധിച്ചതിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. ഷിയ മുസ്ലീം വിഭാഗ നേതാക്കളാണ് പ്രകടനങ്ങൾ നയിച്ചത്.
സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പ്രകടനങ്ങളിൽ പങ്കെടുത്തു. പ്രകടനക്കാർ ഡോണൾഡ് ട്രംപിന്റെ കോലം കത്തിച്ചു. ഇന്ത്യയിലെ ഷിയ വിഭാഗം മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. മെഴുകുതിരി കത്തിച്ച് പ്രകടനങ്ങൾ നടത്താനും ആഹ്വാനം ചെയ്തു.
National
ഇംഫാൽ: മണിപ്പുരിലെ ഉക്രുലിൽ വെടിവയ്പ്. ലിതാൻ സരീഗോംഗിലെ തംഗ്ഖുലിൽ നാഗ വിഭാഗക്കാരാണ് വെടിവയ്പ് നടത്തിയതെന്നു പോലീസ് പറഞ്ഞു.
സംഘർഷം ഒഴിവാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ലിതാൻ മേഖലയിലെ കുക്കികളും നാഗകളും സമാധാനം പാലിക്കണമെന്ന് അവർ അഭ്യർഥിക്കുകയും ചെയ്തു.
ഇന്നലെ 10:55ന് സിക്കിബുംഗിനും ലിതാനും ഇടയിൽ കുന്നുകളിൽനിന്നാണ് വെടിയൊച്ച ഉയർന്നത്. ഇതോടെ പ്രദേശത്തെ ജനങ്ങൾ പരിഭ്രാന്തിയിലായി.
സുരക്ഷാ സേനാംഗങ്ങൾ എത്തി മേഖലയിൽ പരിശോധന നടത്തി. ബിഎസ്എഫിനെയും സിആർപിഎഫിനെയും വിന്യസിക്കുകയും ചെയ്തു.
NRI
ല്യൂസിവിൽ (ടെക്സസ്): ഈസ്റ്റ് സ്റ്റേറ്റ് ഹൈവേ 121ൽ സ്ഥിതി ചെയ്യുന്ന ഒരു മൊബൈൽ ഹോം പാർക്കിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന വെടിവയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരു പുരുഷന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
പോലീസിന്റെ പ്രസ്താവന പ്രകാരം, വെടിവയ്പ്പിൽ ഒരു പുരുഷൻ ഒരു സ്ത്രീയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം, സ്വന്തം കഴുത്തിൽ വെടിയുതിർത്ത് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. സ്ത്രീ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ പുരുഷൻ ചികിത്സയിലാണ്. നിലവിൽ പൊതു സുരക്ഷയ്ക്ക് ഭീഷണിയൊന്നുമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
എന്നിരുന്നാലും, അന്വേഷണം തുടരുന്നതിനാൽ മൊബൈൽ ഹോം പാർക്കിന്റെ പരിസരത്ത് നിന്ന് ആളുകൾ മാറിനിൽക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു. ആക്രമണത്തിൽ ഉൾപ്പെട്ട വ്യക്തികളെക്കുറിച്ചോ സംഭവത്തിന്റെ പ്രേരണയെക്കുറിച്ചോ ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.