ടെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. യുഎസ് ഉപരോധം പിൻവലിക്കാത്തതിനെ തുടർന്ന് തുറന്നിട്ട ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. ഇതിനിടെ ഹോർമുസ് കടലിടുക്ക് കടക്കാനുള്ള ശ്രമത്തിനിടെ രണ്ടു കപ്പലുകൾക്ക് നേരെ വെടിവയ്പ്പ് ഉണ്ടായി.
ഒമാനിൽ നിന്ന് 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി രണ്ട് ഗൺബോട്ടുകൾ ഒരു ടാങ്കറിന് നേരെ വെടിയുതിർത്തതായാണ് റിപ്പോർട്ട്. മുന്നറിയിപ്പുകളൊന്നും നൽകാതെയാണ് വെടിവെയ്പ്പുണ്ടായതെന്ന് ക്യാപ്റ്റൻ അറിയിച്ചതായി യുകെ മാരിടൈം ഏജൻസി പറഞ്ഞു.
കപ്പലും കപ്പലിലെ ജീവനക്കാരും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. ഇന്നലെ ഹോർമുസിലെ നിയന്ത്രണം പത്ത് ദിവസത്തേക്ക് ഒഴിവാക്കുമെന്ന് ഇറാൻ അറിയച്ചെങ്കിലും യുഎസിന്റെ ഉപരോധം തുടരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
ഇതോടെയാണ് ഹോർമുസിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഇറാൻ അറിയിച്ചത്. ഇറാനിയൻ സായുധ സേനയുടെ കർശന നിയന്ത്രണത്തിലാണ് ഇപ്പോൾ ഹോർമുസ് കടലിടുക്ക്. ഇറാനിലേക്ക് എത്തുന്ന കപ്പലുകൾക്കും യുഎസ് സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതുവരെ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം കടുപ്പിക്കുമെന്ന് ഇറാൻ വ്യക്തമാക്കി.