നടി അൻസിബ ഹസൻ
കൊച്ചി: താൻ നൽകിയ അപകീർത്തിക്കേസ് അന്വേഷിക്കുന്നതിൽ നിന്ന് പാലാരിവട്ടം സബ് ഇൻസ്പെക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ രംഗത്ത്. ഇതുസംബന്ധിച്ച് അൻസിബ സംസ്ഥാന പോലീസ് മേധാവിക്കും സിറ്റി പോലീസ് കമ്മീഷണർക്കും ഔദ്യോഗികമായി പരാതി നൽകി. താൻ നൽകിയ പരാതിയിൽ എസ്ഐ കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്നും വീഴ്ച വരുത്തുന്നുവെന്നുമാണ് നടിയുടെ പ്രധാന ആരോപണം.
സിനിമാ രംഗത്തെ പ്രമുഖരായ ലക്ഷ്മിപ്രിയ, ശ്വേത മേനോൻ എന്നിവർക്കെതിരെയാണ് അൻസിബ പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരുന്നത്. ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിലൂടെ ലക്ഷ്മിപ്രിയ തനിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതായും, സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല കഥകളും അപകീർത്തികരമായ പ്രചാരണങ്ങളും നടത്തുന്നുവെന്നും അൻസിബ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. താരസംഘടനയായ ‘അമ്മ’യുടെ മുൻ പ്രസിഡന്റായ ശ്വേത മേനോനാണ് ഈ വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലെന്നും അൻസിബ ആരോപിക്കുന്നു.
തനിക്കെതിരെ നടൻ ടിനി ടോം അപവാദ പ്രചാരണം നടത്തിയെന്ന് കാണിച്ച് അൻസിബ രംഗത്തുവന്നതോടെയാണ് ഈ വിവാദങ്ങളുടെ തുടക്കം. തുടർന്ന് ലക്ഷ്മിപ്രിയ ഈ വിഷയത്തിൽ പക്ഷം ചേരുകയും അൻസിബയ്ക്കെതിരെ തിരിയുകയുമായിരുന്നു.
ഈ തർക്കം പോലീസ് കേസിലേക്ക് നീങ്ങിയതിന് പിന്നാലെ താരസംഘടനയ്ക്കുള്ളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അടുത്തിടെ ചേർന്ന 'അമ്മ' ജനറൽ ബോഡി യോഗത്തിൽ അൻസിബ ഉന്നയിച്ച വിഷയങ്ങൾ താരങ്ങൾക്കിടയിൽ വലിയ തർക്കങ്ങൾക്ക് കാരണമാകുകയും, തുടർന്ന് ശ്വേത മേനോൻ ഉൾപ്പെടെയുള്ള പ്രമുഖ ഭാരവാഹികൾ സംഘടനയുടെ നേതൃസ്ഥാനങ്ങളിൽ നിന്ന് രാജിവെയ്ക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തിരുന്നു. നിലവിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് അൻസിബ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതോടെ കേസ് കൂടുതൽ സങ്കീർണമായിരിക്കുകയാണ്.
Tags : Actress Ansiba AMMA Police Complaint Lakshmi Priya Latest News