ഹൂസ്റ്റൺ: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന്റെ പോരാട്ടം മുറുക്കി ഇന്നു രണ്ട് വന്പന്മാർകൂടി കളത്തിൽ. മേഡ് ഇൻ ജർമൻ ഫുട്ബോളാണ് ഇതിൽ ആദ്യം കളത്തിലെത്തുന്നത്.
ഇന്ത്യൻ സമയം രാത്രി 10.30ന് ജർമനി ഫിഫ ലോകകപ്പിലെ കന്നിക്കാരായ കുറസാവോയെ നേരിടും. ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിലാണ് മത്സരം.
2026 ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകളാണ് യൂലിയൻ നെഗൽസ്മൻ പരിശീലിപ്പിക്കുന്ന ജർമനി. ലോകകപ്പിലെ പാരന്പര്യക്കാരായ ജർമനിയെ ഞെട്ടിക്കാനാണ് കുഞ്ഞന്മാരായ കുറസാവോ എത്തുന്നത്. ആക്രമണവും പ്രതിരോധവും ഒന്നുപോലെ സമന്വയിപ്പിച്ച ടീമാണ് ജർമനി.
അർധരാത്രി പിന്നിടുന്പോൾ ആരാധകരുടെ ഇഷ്ട ടീമുകളിൽ ഒന്നായ ഓറഞ്ചീസ് ഇറങ്ങും. ഏഷ്യൻ കരുത്തരായ ജപ്പാനാണ് നെതർലൻഡ്സിന്റെ എതിരാളികൾ. ഇന്ത്യൻ സമയം നാളെ പുലർച്ചെ 1.30ന് അർലിംഗ്ടണിലാണ് മത്സരം. ഈ ലോകകപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് അർലിംഗ്ടണിലെ എടി&ടി സ്റ്റേഡിയം.
ഓസ്ട്രേലിയ x തുർക്കി, ഐവറികോസ്റ്റ് x ഇക്വഡോർ, സ്വീഡൻ x ടുണീഷ്യ മത്സരങ്ങളും ഇന്നു നടക്കുന്നതോടെ ഇന്ന്, ഫിഫ ലോകകപ്പിലെ ആദ്യ സൂപ്പർ സൺഡേ ആകും.
Tags : Germany compete FIFA World Cup Football