വത്തിക്കാൻ സിറ്റി: ഏഴു ദിവസത്തെ സ്പെയിൻ സന്ദർശനത്തിനുശേഷം ലെയോ പതിനാലാമൻ മാർപാപ്പ റോമിലേക്കു മടങ്ങിയത് സ്പെയിനിലെ ഫിലിപ്പ് രാജാവിന്റെ സ്വകാര്യ വിമാനമായ ഫാൽക്കൺ 900 ബി ജെറ്റിൽ.
സ്പാനിഷ് വിമാനക്കന്പനിയായ ഐബേരിയയുടെ എയർബസ് എ320 വിമാനത്തിലാണു മാർപാപ്പയും സംഘവും മടങ്ങേണ്ടിയിരുന്നത്. കാനറി ദ്വീപിന്റെ തലസ്ഥാനമായ ടെനെറിഫെയിലെ ലോസ് റൊദിയോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു വെള്ളിയാഴ്ച വൈകുന്നേരം നാലിനായിരുന്നു മടക്കയാത്ര നിശ്ചയിച്ചിരുന്നത്. മാർപാപ്പയെ യാത്രയയയ്ക്കാനായി ഫിലിപ്പ് രാജാവും സർക്കാർ പ്രതിനിധികളും എത്തിയിരുന്നു.
ഔദ്യോഗിക യാത്രയയപ്പ് ചടങ്ങുകളെല്ലാം പൂർത്തിയാക്കി മാർപാപ്പയും സംഘവും വിമാനത്തിനുള്ളിലേക്ക് കയറുകയും ചെയ്തു. ഇതിനിടയിലാണ് എൻജിനുകളിലൊന്നിൽ സാങ്കേതിക തകരാർ കണ്ടെത്തിയത്.
പെട്ടെന്നു പരിഹരിക്കാവുന്ന തകരാറല്ലെന്നു സാങ്കേതികവിദഗ്ധർ അറിയിച്ചതോടെ വിവരം പൈലറ്റ് പരസ്യമായി അറിയിച്ചു. സാങ്കേതിക തകരാർ കണ്ടെത്തിയെന്നും വിമാനത്തിനു പറന്നുയരാനാകില്ലെന്നും പൈലറ്റ് അറിയിച്ചു.
പിന്നാലെ ബോർഡിംഗ് സ്റ്റെയേഴ്സ് എത്തിക്കുകയും ഫിലിപ്പ് രാജാവ് വിമാനത്തിനുള്ളിലെത്തി മാർപാപ്പയെയും സംഘത്തെയും വിമാനത്താവളത്തിലെ വിഐപി ലോഞ്ചിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. വിമാനത്താവളത്തിലുണ്ടായിരുന്ന രാജാവിന്റെ സ്വകാര്യ വിമാനം ഇതിനോടകം മാർപാപ്പയ്ക്കായി സജ്ജമാക്കിയിരുന്നു.
മാർപാപ്പയ്ക്കൊപ്പം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനടക്കം രണ്ടു കർദിനാൾമാരും രണ്ടു ബിഷപ്പുമാരും മാർപാപ്പയുടെ രണ്ട് പേഴ്സണൽ സെക്രട്ടറിമാരുമാണ് ഈ വിമാനത്തിൽ യാത്ര പുറപ്പെട്ടത്.
വത്തിക്കാൻ ജീവനക്കാർക്കും 80 അംഗ മാധ്യമസംഘത്തിനുമായി ഐബേരിയയുടെ മറ്റൊരു വിമാനം മാഡ്രിഡിൽനിന്ന് എത്തിച്ചു. നിശ്ചയിച്ചതിലും രണ്ടു മണിക്കൂർ വൈകി വൈകുന്നേരം ആറിന് പുറപ്പെട്ട മാർപാപ്പയെയും വഹിച്ചുള്ള വിമാനം രാത്രി 11ഓടെ റോമിലെത്തി.
Tags : Technical problems Pope Leo XIV returns King Philip's plane