ദുബായ്: പശ്ചിമേഷ്യൻ സംഘർഷത്തിനു വിരാമമിട്ട് അമേരിക്കയും ഇറാനും ഇന്നു സമാധാന കരാറിൽ ഒപ്പിട്ടേക്കുമെന്ന് റിപ്പോർട്ട്. സ്വിറ്റ്സർലൻഡിലെ ജനീവയിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫും തമ്മിൽ കരാറിൽ ഒപ്പുവച്ചേക്കുമെന്നാണ് വിവിധ പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അടുത്ത 24 മണിക്കൂറിനകം സമാധാന കരാർ യാഥാര്‍ഥ്യമാകുമെന്ന് ചർച്ചയ്ക്കു മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങളും അന്തിമ കരാറിന്റെ കരടില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും ഒപ്പുവയ്ക്കാന്‍ തയാറെടുപ്പുകള്‍ നടക്കുകയാണെന്നും സാമൂഹമാധ്യമമായ എക്സിലൂടെ അദ്ദേഹം അറിയിച്ചു. അടുത്തയാഴ്ച സാങ്കേതികതല ചർച്ചകൾ തുടരുമെന്നും ഷഹബാസ് ഷെരീഫ് വ്യക്തമാക്കി.
സമാധാന ധാരണയിലെത്തിയെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു പിന്നാലെ ഇന്നലെ ഇറാനും സൂചന നൽകിയത്. ഇരുരാജ്യങ്ങളും മുന്‍പൊരിക്കലും കരാറിന് ഇത്രയും അടുത്തെത്തിയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
കരാറിന് തുരങ്കംവയ്ക്കാൻ ഇസ്രയേലുമായി ബന്ധപ്പെട്ട ശക്തികൾ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, അമേരിക്ക മുന്നോട്ടുവച്ച ചില വ്യവസ്ഥകൾ അംഗീകരിച്ചതിൽ ഇറാൻ ഭരണകൂടത്തിനെതിരേ അവിടത്തെ യാഥാസ്ഥിതികർ രംഗത്തുവന്നിട്ടുണ്ടെന്ന് മാധ്യമറിപ്പോർട്ടുകളുണ്ട്.
ഹോര്‍മുസ് കടലിടുക്ക് തുറക്കുക, ഇറാനെതിരായ ഉപരോധങ്ങളില്‍ ഇളവ് നല്‍കുക, മരവിപ്പിച്ചിരിക്കുന്ന ഇറേനിയന്‍ സ്വത്തുക്കളില്‍ ചിലത് വിട്ടുനല്‍കുക തുടങ്ങിയ കാര്യങ്ങള്‍ കരാറില്‍ ഉള്പ്പെട്ടേക്കാമെന്നാണു റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഇറാന്റെ ആണവ പദ്ധതിയെ സംബന്ധിച്ച നിര്‍ണായക വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ പിന്നീട് നടക്കുമെന്നാണ് സൂചന. ഇറാന്റെ കൈവശമുള്ള സന്പുഷ്ടീകരിച്ച യുറേനിയം ശേഖരവും കൈമാറാനും രാജ്യത്തെ ആണവകേന്ദ്രങ്ങളിൽ പരിശോധന നടത്താൻ രാജ്യാന്തര വിദഗ്ധർക്ക് അനുമതി നൽകുന്നതിലും ഇറാൻ സമ്മതം അറിയിച്ചതായും റിപ്പോർട്ടുണ്ട്.
അതേസമയം, സമാധാനചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷമുണ്ടായതായാണു റിപ്പോർട്ട്. വാണിജ്യ കപ്പലുകൾക്കു ഭീഷണിയാകുംവിധം ഹോർമുസ് കടലിടുക്കിലേക്ക് നീങ്ങിയ ഇറാന്റെ നിരവധി ഡ്രോണുകൾ യുഎസ് സേന വെടിവച്ചിട്ടു. അനുമതിയില്ലാതെ അതിർത്തി കടക്കാൻ ശ്രമിച്ച കപ്പലുകൾക്കുനേരേ ഇറാൻ സൈന്യം വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്.
സമാധാനനീക്കങ്ങൾക്കിടെ യുഎസ്-ഇസ്രേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ സംസ്കാരതീയതി ഇറാൻ പ്രഖ്യാപിച്ചു. ജൂലൈ 4, 5 തീയതികളില്‍ രാജ്യതലസ്ഥാനമായ ടെഹ്റാനില്‍ വിടവാങ്ങല്‍ ചടങ്ങ് നടക്കും. തുടർന്ന് ഒന്‍പതിന് ജന്മനാടായ മഷാദ് നഗരത്തില്‍ നടക്കുന്ന ചടങ്ങിനുശേഷം ഇമാം റെസായുടെ ശവകുടീരത്തിന് അടുത്തായി സംസ്കാരം നടക്കും.
നേരത്തേ മാര്‍ച്ചില്‍ നിശ്ചയിച്ചിരുന്ന സംസ്കാരച്ചടങ്ങുകള്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളിലാണ് ഖമനയ് കൊല്ലപ്പെട്ടത്.
പാക്കിസ്ഥാൻ മധ്യസ്ഥത വഹിക്കുന്ന സമാധാന ചർച്ചകളിൽ ഇസ്രയേൽ ഭാഗമല്ലാത്തത് ഇപ്പോഴും പ്രതിസന്ധിയായി തുടരുകയാണ്. ട്രംപിന്റെ നിർദേശം അവഗണിച്ച് ഇസ്രയേൽ ഇന്നലെയും തെക്കൻ ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തി.
ഇസ്രയേൽ സമാധാന കരാറിന്റെ ഭാഗമാകില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ സുരക്ഷ മുൻനിർത്തിയുള്ള ലബനനിലെ സൈനിക നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് ഇസ്രയേലിന്റെ നിലപാട്.
Tags : Peace deal US Iran sign deal abbas araghchi