ബെർലിൻ: ഔദ്യോഗിക വേനൽക്കാലത്തിന്റെ തുടക്കത്തിന് തൊട്ടുമുൻപായി ജർമനിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം വിതച്ച് ശക്തമായ ഇടിമിന്നലും കൊടുങ്കാറ്റും പെരുമഴയും. വാരാന്ത്യത്തിൽ ഉണ്ടായ കടുത്ത കാലാവസ്ഥാ വ്യതിയാനത്തിൽ രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ദക്ഷിണ ജർമനി, ലോവർ സാക്സണി (Niedersachsen), നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ (NRW) എന്നീ സംസ്ഥാനങ്ങളെയാണ് കാറ്റ് ഏറ്റവും ദോഷകരമായി ബാധിച്ചത്.
റോഡപകടത്തിൽ രണ്ട് മരണം: ബാഡൻ-വ്യൂർട്ടൻബർഗിലെ ബ്രൂഹ്സാലിൽ കനത്ത മഴയെത്തുടർന്ന് നിയന്ത്രണം വിട്ട ഒരു കാർ എതിർദിശയിൽ വന്ന മറ്റൊരു കാറിലേക്ക് ഇടിച്ചുകയറി 55 വയസ്സുകാരനായ ഡ്രൈവറും 54 വയസുകാരിയായ സഹയാത്രികയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മരം വീണ് കൗമാരക്കാരന് പരിക്ക്: ബവേറിയയിലെ റാംസൗവിൽ ഓടിക്കൊണ്ടിരുന്ന മെഴ്സിഡസ് പിക്ക്-അപ്പ് വാനിന് മുകളിലേക്ക് കൂറ്റൻ മരം ഒടിഞ്ഞുവീണ് കാറിന്റെ മേൽക്കൂര തകരുകയും പിൻസീറ്റിലിരുന്ന 15 വയസുകാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
പള്ളിയിലെ അപകടം: ലോവർ ബവേറിയയിൽ പള്ളിയുടെ അറ്റകുറ്റപ്പണിക്കായി സ്ഥാപിച്ചിരുന്ന മരപ്പലക ശക്തമായ കാറ്റിൽ ഇളകി വീണ് പ്രാർഥനയ്ക്കെത്തിയ ദമ്പതികളുടെ തലയ്ക്കും തോളിലും പരിക്കേറ്റു.
റെയിൽവേ പ്രതിസന്ധിയിൽ: ശക്തമായ കാറ്റിൽ മരങ്ങൾ റെയിൽവേ ട്രാക്കുകളിലേക്കും ഇലക്ട്രിക് ലൈനുകളിലേക്കും ഒടിഞ്ഞുവീണതിനെ തുടർന്ന് ജർമൻ റെയിൽവേ (Deutsche Bahn) സർവീസുകൾ വലിയ രീതിയിൽ തടസപ്പെട്ടു. റൂർ മേഖലയിലും മുൻസ്റ്റർലാൻഡിലും ട്രെയിനുകൾ മണിക്കൂറുകളോളം വൈകി.
പള്ളിക്ക് മുകളിൽ മിന്നൽ: ഓസ്നാബ്രൂക്കിൽ പള്ളിയിൽ ജ്ഞാനസ്നാന ചടങ്ങ് നടന്നു കൊണ്ടിരുന്ന സമയത്ത് പള്ളിക്ക് മുകളിൽ ശക്തമായ ഇടിമിന്നലേറ്റു. ഭാഗ്യവശാൽ ആർക്കും പരിക്കേറ്റിട്ടില്ല.
വെള്ളപ്പൊക്കം: നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിൽ (NRW) പലയിടങ്ങളിലും റോഡുകളും വീടുകളുടെ സെല്ലറുകളും (Keller) വെള്ളത്തിനടിയിലായി.
ഗ്രെവൻബ്രൂയിഷിൽ മാത്രം ഫയർഫോഴ്സ് 15 തവണയാണ് അടിയന്തിര രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയത്. എ3 ഹൈവേയിൽ മൂന്ന് വലിയ വൈദ്യുതി തൂണുകൾ കാറ്റിൽ ഒടിഞ്ഞുവീണു.
കാലാവസ്ഥാ മുന്നറിയിപ്പ്
തിങ്കളാഴ്ച (ജൂൺ ഒന്ന്) മുതൽ ജർമനിയിൽ ഔദ്യോഗികമായി വേനൽക്കാലം ആരംഭിക്കുകയാണെങ്കിലും കനത്ത മഴയിൽ നിന്നും മോചനമുണ്ടാകില്ലെന്ന് ജർമൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഡിഡബ്ല്യുഡി) അറിയിച്ചു.
ജർമനിയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ ഇടിമിന്നലിനും ചൊവ്വാഴ്ച മുതൽ പടിഞ്ഞാറൻ മേഖലകളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
വരും ദിവസങ്ങളിൽ താപനില 20 മുതൽ 26 ഡിഗ്രി വരെയായിരിക്കുമെങ്കിലും പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Tags : germany thunderstorm damage