District News
മൂവാറ്റുപുഴ: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കിഴക്കൻ മേഖലയിൽ വ്യാപകനാശം. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായതിനു പുറമേ പലയിടത്തും മണ്ണിടിച്ചിലുമുണ്ടായി. റോഡുകളിലും വെള്ളം കയറി. കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
മൂവാറ്റുപുഴയിൽ 200 വീടുകളിൽ വെള്ളം കയറി
മൂവാറ്റുപുഴയാറില്‍ ജല നിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. വെള്ളിയാഴ്ച രാത്രി മുതല്‍ പെയ്ത ശക്തമായ മഴയില്‍ കടാതി ആനിക്കാകുടി, ഇലാഹിയ നഗര്‍ കോളനി, കാളചന്ത, കൊച്ചങ്ങാടി, രണ്ടാര്‍ കവളക്കുഴി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. 200ഓളം വീടുകളില്‍ വെള്ളം കയറി. ഇതേ തുടര്‍ന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
വാഴപ്പിള്ളി ജെബി സ്കൂള്‍, ടൗണ്‍ യുപി സ്കൂള്‍, മാറാടി യുപി സ്കൂള്‍, കടാതി എന്‍എസ്എസ് കരയോഗം, കടാതി സണ്‍ഡേ സ്കൂള്‍, കാവുങ്കര വനിതാ സെന്റര്‍, കുര്യന്മല കമ്യൂണിറ്റി സെന്റര്‍, ലൊറേറ്റോ ആശ്രമം എന്നിവിടങ്ങളില്‍ തുടങ്ങിയിരിക്കുന്ന ക്യാമ്പുകളിലേക്കാണ് കുടുംബാംഗങ്ങളെ മാറ്റി പാര്‍പ്പിച്ചത്. നഗരസഭയുടെ നേതൃത്വത്തില്‍ ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള എല്ലാ അടിയന്തര സൗകര്യങ്ങളും ക്യാമ്പുകളില്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി പറഞ്ഞു. ശക്തമായ മഴയും വെള്ളപ്പൊക്ക സാധ്യതയും മുന്‍കൂട്ടിക്കണ്ട് നഗരസഭയുടെ നേതൃത്വത്തില്‍ അടിയന്തര
ദുരന്തനിവാരണ സമിതി യോഗം ചേര്‍ന്നു.
നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാത്യു കുഴല്നാടന് എംഎല്‍എ നിലവിലെ മഴയുടെ തീവ്രത, നദികളിലെ ജലനിരപ്പ്, വിവിധ പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ച് വിശദീകരണം നടത്തി.
മഴക്കാല ദുരന്തസാധ്യത നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകളുടെ സജ്ജീകരണം, അപകടസാധ്യതയുള്ള മേഖലകളിലെ നിരീക്ഷണം, അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവ യോഗത്തില്‍ വിലയിരുത്തി. മാത്യു കുഴല്നാടന് എംഎല്‍എ, നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി എന്നിവര്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറിയ വീടുകള്‍ സന്ദര്‍ശിച്ചു. ആവശ്യമായ എല്ലാ മുന്കരുതുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംവിധാനങ്ങള്‍ സജ്ജമാണെന്നും ആളുകള്‍ ഭയാശങ്കരാകരുതെന്നും ജാഗ്രത ഉണ്ടായാല്‍ മതിയെന്നും എംഎല്‍എയും ചെയര്‍പേഴ്സണും അറിയിച്ചു.
മഴുവന്നൂര്‍ പഞ്ചായത്തിലെ മഞ്ചനാട് തോട് നിറഞ്ഞ് കവിഞ്ഞ് പാടശേഖരത്തില്‍ വെള്ളം കയറി. തുടര്‍ച്ചയായ മഴയും മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നതുമാണ് ഒറ്റ ദിവസം കൊണ്ട് വെള്ളം കയറാന്‍ കാരണമായത്. മോട്ടോര്‍ പുരകളിലെല്ലാം വെള്ളം കയറി.
മഞ്ചനാട് ക്ഷേത്ര റോഡും വെള്ളത്തില്‍ മുങ്ങി. കിഴക്കേ റോഡ് വഴിയേ ക്ഷേത്രത്തിലെത്താന്‍ ഇപ്പോള്‍ മാര്‍ഗമുള്ളു. ജല അഥോറിറ്റിയുടെ പമ്പ് ഹൗസിന് സമീപമുള്ള തോടാണ് കര കവിഞ്ഞത്. പമ്പ് ഹൗസിന്റെ കിണറിന് ഉയരത്തിലുള്ള ചുറ്റുമതില്‍ ഉള്ളതിനാല്‍ നിലവില്‍ വെള്ളം കയറാത്തത് ജനങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്.
കോതയാറും കാളിയാറും കരകവിഞ്ഞു
പോത്താനിക്കാട്: കനത്തമഴ കിഴക്കന്‍ മേഖലയില്‍ വ്യാപക നാശം വിതച്ചു. കോതയാറും, കാളിയാറും കരകവിഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. പല്ലാരിമംഗലം പഞ്ചായത്തിലെ വള്ളക്കടവ്, കമ്പിമുക്ക് പ്രദേശങ്ങളിലെ 20 ഓളം വീടുകളില്‍ വെള്ളം കയറി. കുടമുണ്ടയിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. കോതയാറിനു കുറുകെയുള്ള കുടമുണ്ട, മണിക്കിണര്‍ പാലങ്ങള്‍ വെള്ളത്തിനടയിലായതുമൂലം ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
കാളിയാര്‍പുഴ കരകവിഞ്ഞ് പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ നാല് വീടുകളില്‍ വെള്ളം കയറി. അത്തിമറ്റം കടവ്, ചേലക്കടവ് പ്രദേശങ്ങളിലെ അഞ്ചോളം വീടുകളുടെ മുറ്റം വരെ വെള്ളമെത്തി. കാളിയാര്‍ പുഴയുടെ കൈവഴിയായ പുളിന്താനം തോട് കരകവിഞ്ഞ് ഏക്കറുകണക്കിന് കൃഷിഭൂമിയും വെള്ളത്തിനടയിലായി.
ഇറമ്പില്‍ സാറാമ്മയുടെ വീട്ടിലെ കിണര്‍ മണ്ണുമൂടി. ചെല്ലാംകുന്നത്ത് സന്തോഷിന്റെ വീടിന്റെ പിന്‍വശത്ത് മണ്ണിടിഞ്ഞു വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു. നേര്യമംഗലം ഫാം റോഡിലും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. തലക്കോട് മുള്ളരിങ്ങാട് റോഡില്‍ അമേല്‍തൊട്ടിയില്‍ വെള്ളം കയറി .
താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
വാഴക്കുളം: കനത്ത മഴയിൽ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തൊടുപുഴ- മൂവാറ്റുപുഴയാറിൽ വെള്ളം കര കവിഞ്ഞ് പുരയിടങ്ങളിൽ വെളളം കയറി. ജാഗ്രതാ നിർദേശമുള്ളതിനാൽ താഴ്ന്ന പ്രദേശത്തെ വീടുകളിലുള്ളവർ വീട്ടുപകരണങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നുണ്ട്. പുഴ പെട്ടെന്ന് കര കവിഞ്ഞതിനാൽ പുഴയോര കെട്ടിടങ്ങൾക്കും മറ്റും അപ്രതീക്ഷിത നഷ്ടങ്ങളുണ്ടായി. ആവോലി വള്ളിക്കടയിൽ ചില വീടുകളിലും വെള്ളം കയറി. വഴികൾ വെള്ളം നിറഞ്ഞ് യാത്ര തടസപ്പെട്ടിട്ടുമുണ്ട്.
കനത്ത മഴയില്‍ കദളിക്കാട് പിരളിമറ്റം നെടുമലയില്‍ മണ്ണിടിഞ്ഞ് പത്തോളം വീടുകള്‍ക്ക് നാശമുണ്ടായി. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് കനത്ത മഴയേ തുടര്‍ന്ന് ആദ്യത്തെ മണ്ണിടിച്ചിലുണ്ടായത്. മഞ്ഞള്ളൂര്‍ മുന്‍ പഞ്ചായത്തംഗമായ അനിത റെജിയുടെ വീടിന്റെ പിന്‍ഭാഗത്തെ മുറികള്‍ തകര്‍ന്നു. പുലര്‍ച്ചെ ഒന്നരയ്ക്കും വീടുകളിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു. കൊത്തളത്തില്‍ കെ.യു. സോമന്റെ വീടിനും കാര്യമായ നാശനഷ്ടങ്ങളുണ്ടായി.
വെള്ളപ്പൊക്ക ഭീഷണിയില്‍
തിരുമാറാടി: പഞ്ചായത്തിലെ കാക്കൂര്‍ പ്രദേശത്ത് വെള്ളപ്പൊക്ക സാധ്യത രൂക്ഷമായ സാഹചര്യത്തില്‍ വില്ലേജ് ഓഫീസറുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ മേഖലയില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വില്ലേജ് ഓഫീസര്‍ രാകേഷ് പിള്ള, 15-ാം വാര്‍ഡ് അംഗം ബിനോയ് കള്ളാട്ടുകുഴി എന്നിവരുടെ നേതൃത്വത്തിലാണ് പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.
വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് തൊട്ടുകുന്നേല് ടി.കെ. അനില്‍കുമാറിന്റെ വീട്ടില്‍ വെള്ളം കയറി. തുടര്‍ന്ന് ഇവരെ സുരക്ഷിതമായി ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളായ തൊട്ടുകുന്നേല്താഴം, വാരപ്പെട്ടി ഭാഗം, വെള്ളേലി ചെക്ക്ഡാം എന്നിവിടങ്ങളിലെ 12ഓളം കുടുംബങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റോഡിന്റെ ഭിത്തിയിടിഞ്ഞു
കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ കുറിഞ്ഞി വാര്‍ഡില്‍ മീമ്പാറ തിരുവാണിയൂര്‍ റോഡിന്റെ ഭിത്തി ഇടിഞ്ഞ് തോട്ടില്‍ പതിച്ചു.
പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷൈജ റെജി, വൈസ് പ്രസിഡന്റ് ജോണ്‍ ജോസഫും മെമ്പര്‍മാരും സ്ഥലം സന്ദര്‍ശിച്ചു. അപകടങ്ങള്‍ ഒഴിവാക്കാന്‍ റോഡരികില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു.
District News
തിരുവില്വാമല: മത്സ്യകൃഷി ചെയ്യുന്ന ഫാമിനു മുകളിൽ തെങ്ങ് കടപുഴകിവീണ് നാശം. തിരുവില്വാമല ഗ്രാമപഞ്ചായത്ത് അംഗം കുളകാട്ടിൽ മനോജ് കുമാറിന്റെ വീട്ടിലെ മത്സ്യം വളർത്തുന്ന ബയോഫ്ലോക്ക് ടാങ്കിനു മുകളിലാണ് ഇന്നലെ പുലർച്ചെ വീശിയടിച്ച കാറ്റിലും മഴയിലും തെങ്ങ് കടപുഴകിവീണത് .
വീട്ടുവളപ്പിൽ മത്സ്യകൃഷി ചെയ്യുന്ന രണ്ടു ടാങ്കുൾക്കു കേടുപാടുകൾ സംഭവിച്ചു. ഈ സമയത്ത് വീട്ടുകാരാരും ഈ ഭാഗത്ത് ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
International
ടോക്കിയോ: തെക്കൻ ജപ്പാനിലെ കുമാമോട്ടോ പ്രവിശ്യയിൽ അതിശക്തമായ ഭൂകന്പം. വ്യാപക നാശനഷ്ടത്തിനു പുറമേ കുറച്ചുപേർ മരിച്ചിരിക്കാമെന്നും സംശയിക്കുന്നു. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തിൽ കെട്ടിടങ്ങൾ ഭാഗികമായി തകർന്നു. റോഡുകളിൽ വലിയ വിള്ളലുണ്ടായി. തീപിടിത്തങ്ങളും റിപ്പോർട്ട് ചെയ്തു.
നാശനഷ്ടത്തിന്റെ തോത് കൃത്യമായി തിട്ടപ്പെടുത്താനായിട്ടില്ലെന്ന് പ്രധാനമന്ത്രി സനായി തകായിച്ചി അറിയിച്ചു. പരിക്കും നാശനഷ്ടവും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഭൂകന്പബാധിത പ്രദേശങ്ങളിലെ മൂന്നു ലക്ഷം പേരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചു. ഒരാശുപത്രിയിൽ മാത്രം പരിക്കേറ്റ 50 പേരെ പ്രവേശിപ്പിച്ചു. ഓടിക്കൊണ്ടിരുന്ന അതിവേഗ ട്രെയിനിലും കുറച്ചുപേർക്കു പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
ഏയിയോൺ എന്നു പേരുള്ള ഷോപ്പിംഗ് മാൾ ഭാഗികമായി തകർന്ന് ധാരാളം പേർ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഭൂകന്പത്തിനു പിന്നാലെ മാളിൽ സ്ഫോടനമുണ്ടായി. എന്നാൽ സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. മറ്റനേകം കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടായി.
ഒരു പേപ്പർ നിർമാണ ഫാക്ടറിയുടെ ചിമ്മിനി ഇടിഞ്ഞ് ഒട്ടേറെപ്പേരെ കാണാതായി. സോണി, ഫ്യൂജിഫിലിം തുടങ്ങിയ വന്പൻ കന്പനികൾ ജീവനക്കാരെ അതിവേഗം ഒഴിപ്പിച്ചു.
ഭൂകന്പത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും വൈകാതെ പിൻവലിച്ചു. 48,000 വീടുകളിൽ വൈദ്യുതി ഇല്ലാതായി. ദുരന്തനിവാരണത്തിനായി 3600 സൈനികരെ വിന്യസിച്ചതായി പ്രധാനമന്ത്രി തകായിച്ചി അറിയിച്ചു.
International
ബെയ്ജിംഗ്: ബാവി ചുഴലിക്കൊടുങ്കാറ്റ് കിഴക്കൻ ചൈനയിൽ വലിയ നാശനഷ്ടങ്ങൾ വരുത്തി. വലിയ തോതിൽ മുൻകരുതൽ എടുത്തിരുന്നതിനാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഷെജിയാൻ പ്രവിശ്യ അടക്കമുള്ള തീരപ്രദേശങ്ങളിൽ കനത്ത മഴയുണ്ടായി. വ്യാപകമായി കൃഷിനാശം റിപ്പോർട്ട് ചെയ്തു. വേഗം കുറഞ്ഞതോടെ ബാവിയെ കാലാവസ്ഥാ നിരീക്ഷകർ ചുഴലിക്കൊടുങ്കാറ്റിൽനിന്നു സാധാരണ കൊടുങ്കാറ്റിലേക്കു തരംതാഴ്ത്തിയെങ്കിലും വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പു പുറപ്പെടുവിച്ചിട്ടുണ്ട്.
National
ഡെറാഡൂൺ: കാലവർഷം ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളിൽ ഉത്തരാഖണ്ഡിൽ വൻ നാശനഷ്ടം. നിർത്താതെ പെയ്യുന്ന മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മലയിടിച്ചിലിലും അറുപതിലധികം റോഡുകൾ പൂർണമായും തടസപ്പെട്ടു. റോഡുകളിലെ മണ്ണും പാറക്കല്ലുകളും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെങ്കിലും, തുടർച്ചയായുണ്ടാകുന്ന മണ്ണിടിച്ചിൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് വലിയ തടസം സൃഷ്ടിക്കുന്നു.
രുദ്രപ്രയാഗിൽ പെയ്യുന്ന അതിശക്തമായ മഴയെത്തുടർന്ന് അളകനന്ദ നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം അതീവ ജാഗ്രതയിലാണ്. നദീതീരങ്ങളിൽ താമസിക്കുന്നവരോട് അതീവ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകി.
ബാഗേശ്വരിലെ ഗരുഡിൽ 68 മില്ലിമീറ്ററും ഡെറാഡൂണിൽ 65 മില്ലിമീറ്ററും ചമ്പാവത്തിലും ബൻബാസയിലും 61 മില്ലിമീറ്ററും മുസ്സൂറിയിൽ 52 മില്ലിമീറ്ററും സോമേശ്വറിൽ 36 മില്ലിമീറ്ററും നരേന്ദ്ര നഗറിൽ 34 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്. അടുത്ത 24 മണിക്കൂറിനുള്ളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡെറാഡൂൺ, ബാഗേശ്വർ, നൈനിറ്റാൾ, പൗരി, തെഹ്രി എന്നീ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇതിനെത്തുടർന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് എല്ലാ ജില്ലകൾക്കും പ്രത്യേക ജാഗ്രതാ നിർദേശം നൽകി.
District News
കൂരാച്ചുണ്ട്: മിന്നൽ ചുഴലി നാശം വിതച്ചു. കൂരാച്ചുണ്ട് പഞ്ചായത്ത് എട്ടാം വാർഡ് കല്ലാനോട്ടെ കർഷകൻ കലമറ്റത്തിൽ വിനോദിന്റെ കൃഷിയിടത്തിലാണ് ഇന്നലെ വൈകിട്ട് അഞ്ചോടെ ശക്തമായ കാറ്റുവീശിയത്. രണ്ടു തെങ്ങ്, അഞ്ച് കമുക്, ജാതി, മാവ്, പ്ലാവ് തുടങ്ങിയ വിളകളാണ് നശിച്ചത്.
District News
ആൽമരം കടപുഴകി; കൂടൽ ഗവ. സ്കൂളിനു നാശനഷ്ടം
പത്തനംതിട്ട: ശക്തമായ കാറ്റിൽ ആൽമരംവീണ് സ്കൂൾ കെട്ടിടത്തിനു നാശനഷ്ടം . കൂടൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ മുറ്റത്തു നിന്ന ആൽമരമാണ് ഇന്നലെ പുലർച്ചെ ശക്തമായ കാറ്റിൽ കടപുഴകി വീണത്. കെട്ടിടത്തിന്റെമുകളിൽ വീണ് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പുലർച്ചെ ആയതിനാൽ വൻഅപകടം ഒഴിവായി.
മരച്ചില്ലകൾ പതിച്ച് കെട്ടിടത്തിന്റെ പാരപ്പറ്റ് ഭാഗം, ഷീറ്റിട്ട മേൽക്കൂരയുടെ കുറെ ഭാഗങ്ങൾ, ശുചിമുറി എന്നിവ തകർന്നിട്ടുണ്ട്. വിവരം അറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തിയിരുന്നു. പുറത്തു നിന്നുള്ള ആളുകളുടെ കൂടി സഹായത്തോടെയാണ് മരം മുറിച്ചു മാറ്റിയത്. വർഷങ്ങൾ പഴക്കമുള്ള വലിയ ആൽമരമായിരുന്നു ഇത്. മരം മുറിച്ചു മാറ്റണമെന്ന് ജില്ലാ പഞ്ചായത്തിനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നതായി സ്കൂൾ അധികൃതർ പറയുന്നു.
ഫണ്ടില്ലെന്നു പറഞ്ഞ് ജില്ലാ പഞ്ചായത്ത് കൈയൊഴിയുകയായിരുന്നുവത്രേ. സ്കൂൾ വളപ്പിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ വിദ്യാഭ്യാസ വകുപ്പ് തന്നെ കർശന ഉത്തരവ് നൽകിയിരുന്നതുമാണ്. ആൽമരം കടപുഴകിയത് പുലർച്ചെ ആയിരുന്നതിനാൽ അപകടം ഒഴിവായി.
പരിശോധനകൾ നടന്നു, മരങ്ങൾ ഇപ്പോഴും ഭീഷണി
സ്കൂൾ വളപ്പുകളോടു ചേർന്ന് അപകടകരമായി നിൽക്കുന്ന മരങ്ങൾ കണ്ടെത്താൻ വിവിധ സർക്കാർ വകുപ്പുകൾ കഴിഞ്ഞ അവധിക്കാലത്ത് പരിശോധനകൾ നടത്തിയതാണ്. സ്കൂൾ ഫിറ്റ്നസ് നൽകുന്നതിനു മുന്നോടിയായ ചോദ്യാവലിയിലെ പ്രധാന ഇനമായിരുന്നു മരങ്ങളെ സംബന്ധിച്ച ചോദ്യം. എന്നാൽ സ്കൂൾ തുറന്നതിനു പിന്നാലെ കാലവർഷം എത്തുകയും മരങ്ങൾ കടപുഴകുകയും ചെയ്തിരിക്കുകയാണ്.
കൂടൽ സ്കൂൾ വളപ്പിൽ തന്നെ നിരവധി മരങ്ങളാണ് മുറിച്ചു മാറ്റാൻ നിർദേശം നൽകിയത്. സർക്കാർ സ്കൂളുകളുടെ സുരക്ഷിതത്വത്തിന് മരങ്ങൾ മുറിച്ചു മാറ്റേണ്ട ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾക്കാണ്. പ്രൈമറി വിദ്യാലയങ്ങളിൽ ഗ്രാമപഞ്ചായത്തുകളും ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ ജില്ലാ പഞ്ചായത്തുമാണ് മരങ്ങൾ മുറിച്ചു നീക്കാൻ നടപടികൾ നടത്തേണ്ടത്. എയ്ഡഡ് സ്കൂളുകളിൽ മാനേജ്മെന് റോ പ്രഥമാധ്യാപകരോ ഇത് നടത്തണം.
തിരുവല്ല: എംസി റോഡിൽ ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷനു സമീപം അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു നീക്കണം എന്ന ആവശ്യം ശക്തമാകുന്നു. തിരുവല്ല ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിലെ കൂറ്റൻ മരങ്ങളുടെ ശിഖരങ്ങളാണ് അപകട ഭീഷണി ഉയർത്തുന്നത്.
വൃക്ഷത്തിന്റെ ശിഖരങ്ങൾ എംസി റോഡിലേക്ക് ചാഞ്ഞു നിൽക്കുകയാണ്. മഴയും കാറ്റും ആരംഭിച്ചതോടെ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായി. പോസ്റ്റ് ഓഫീസ്, ടെലിഫോൺ ഓഫീസുകളിലേക്ക് നിരവധി കാൽനട യാത്രികരും എത്തുന്ന ഭാഗമാണിത്.
ശക്തമായ മഴയിലും കാറ്റിലും വൃക്ഷം കടപുഴകി റോഡിലേക്ക് പതിക്കാനുള്ള സാധ്യതയും ഏറെയാണ്. വൃക്ഷത്തിന്റെ ഉണങ്ങിയ ശിഖരങ്ങളും ഏതു സമയത്തും താഴേക്കു പതിക്കാനുമിടയുണ്ട്. സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും മരങ്ങൾ ഭീഷണിയാണ്. വിദ്യാർഥികളും യാത്രക്കാരുമടക്കം ഒട്ടേറെ ആളുകൾ ചുവട്ടിൽ വാഹനം കാത്തു നിൽക്കാറുമുണ്ട്. സമീപത്ത് ബസ് കാത്തിരിപ്പ് കേന്ദ്രവുമുണ്ട്. നിരവധി കേബിൾ ലൈനുകൾ കൊമ്പുകൾക്കു താഴെക്കൂടി കടന്നു പോകുന്നതിനാൽ അപകടസാധ്യത ഇരട്ടിയായിരുന്നു.
നഗരത്തിൽ ട്രീ കട്ടിംഗിന്റെ ഭാഗമായി അപകട ഭീഷണി ഉയർത്തിയ മരങ്ങൾ പലതും വെട്ടിമാറ്റിയെങ്കിലും പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ അപകട സാധ്യത വിസ്മരിച്ചതായി നാട്ടുകാർ പറയുന്നു. നഗരത്തിന്റെ ഇതര ഭാഗങ്ങളിലും ഇത്തരത്തിൽ അപകടകരമാം വിധം ഒട്ടേറെ മരക്കൊമ്പുകൾ റോഡിലേക്കും വൈദ്യുതി ലൈനുകൾക്കു മുകളിലേക്കും ചാഞ്ഞു നിൽക്കുന്നതായും ആക്ഷേപമുണ്ട്.
കിഴക്കൻ മേഖലയിൽ മഴ കനത്തു, നാശനഷ്ടങ്ങളും ഏറി
റാന്നി: കിഴക്കൻ മേഖലയിൽ രണ്ടുദിവസമായി പെയ്തിറങ്ങുന്നത് കനത്ത മഴ. മലയോരങ്ങളിലെ ശക്തമായ മഴ വെള്ളക്കെട്ടിനും കാരണമായിട്ടുണ്ട്. ഇതോടെ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യത വർധിച്ചു.
പെയ്തിറങ്ങുന്ന അതിശക്തമായ മഴയിൽ മുറ്റങ്ങളുടെയും പറമ്പുകളുടെയും കെട്ടുകളും കയാലകളും ഇടിഞ്ഞുതാഴുന്നത് മണ്ണ് ഒലിച്ചു പോകുന്നതിനും അതുവഴി കനത്ത നഷ്ടങ്ങൾക്കും ഇടയാക്കുകയാണ്. ഗ്രാമീണ റോഡുകൾ അപ്പാടെ മണ്ണും ചെളിയും കൊണ്ട് മൂടിയിരിക്കുകയാണ്.
പ്രധാന റോഡുകളിൽ പോലും വെള്ളച്ചാലുകൾ രൂപപ്പെട്ടു തുടങ്ങി. റോഡുകളുടെ കൽക്കെട്ടുകളും വീടുകളോടു ചേർന്നുള്ള താങ്ങു കെട്ടുകളും നിലം പൊത്തിത്തുടങ്ങിയതും ഭീഷണിയായി. വെച്ചൂച്ചിറ, മണ്ണടിശാല, പരുവ ഭാഗങ്ങളിൽ കഴിഞ്ഞദിവസം വീടുകൾക്കു സമീപത്തു മണ്ണിടിച്ചിൽ മൂലം നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
മണ്ണടിശാല ഗീതാഞ്ജലിയിൽ ഷാജിയുടെ വീടിന്റെ സംരക്ഷണഭിത്തി കഴിഞ്ഞദിവസത്തെ മഴയിൽ ഇടിഞ്ഞു വീണു. മലയോര മേഖലയിലേക്കുള്ള പ്രധാന റോഡുകളിൽ മണ്ണിടിച്ചിൽ സാധ്യത മുൻനിർത്തി യാത്ര ഒഴിവാക്കാനുള്ള നിർദേശങ്ങളും റവന്യൂ വകുപ്പ് നൽകിയിട്ടുണ്ട്.
കോയിപ്രം പോലീസ് സ്റ്റേഷൻ റോഡിൽ വെള്ളക്കെട്ട്
പുല്ലാട്: മഴ കനത്തതോടെ പുല്ലാട് ജംഗ്ഷൻ - പൂവത്തൂർ റോഡിലെ പോലീസ് സ്റ്റേഷൻ ഭാഗത്ത് റോഡിൽ വെള്ളക്കെട്ട്. കാൽനട യാത്രികർക്കും ഇരുചക്രവാഹനങ്ങൾക്കുമാണ് ഏറെ ബുദ്ധിമുട്ട്. പോലീസ് സ്റ്റേഷനിലേക്ക് വരുന്നവർക്കും വെള്ളക്കെട്ട് തടസമാണ്.
കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ഈപ്പൻ, വൈസ് പ്രസിഡന്റ് ആർ. ജയ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു. വെളളക്കെട്ട് ഹിറ്റാച്ചി ഉപയോഗിച്ച് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.
തണ്ണിത്തോട് സ്കൂളിൽ അധ്യയനം മുടങ്ങിയില്ല
തണ്ണിത്തോട്: ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ കാറ്റിൽ മേൽക്കൂര നഷ്ടപ്പെട്ട തണ്ണിത്തോട് സെന്റ് ബനഡിക്ട് ഹൈസ്കൂളിൽ ഇന്നലെ അധ്യയനം സുഗമമായിനടന്നു. മേൽക്കൂര നഷ്ടമായ സ്കൂൾ കെട്ടിടത്തിൽ പത്താം ക്ലാസിന്റെ മൂന്ന് ഡിവിഷനുകളും സ്റ്റാഫ് റൂമുകളുമാണ് ഉണ്ടായിരുന്നത്.
ഇവ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയതോടെ അധ്യയനം സുഗമമായി നടന്നുവെന്ന് പ്രഥമാധ്യാപകൻ രാജേഷ് യോഹന്നാൻ പറഞ്ഞു. ഒഴിഞ്ഞു കിടന്ന മുറികളിലേക്ക് ക്ലാസുകൾ മാറ്റാനുള്ള ക്രമീകരണം ഞായറാഴ്ച തന്നെ പിടിഎയുടെയും നാട്ടുകാരുടെയും സഹായത്തോടെ ചെയ്തിരുന്നു.
കോന്നി തഹസീൽദാർ, വില്ലേജ് ഓഫീസർ, ഗ്രാമപഞ്ചായത്ത് അധികൃതർ എന്നിവർ ഇന്നലെ സ്കൂളിലെത്തി കെട്ടിടം പരിശോധിച്ചു.
അധ്യയനവർഷം ആരംഭിക്കുന്നതിനു മുന്‍പായി ഫിറ്റ്നസ് ലഭിച്ച കെട്ടിടത്തിന്റെ മേൽക്കൂരയാണ് നഷ്ടമായത്. ശക്തമായ കാറ്റിൽ മേൽക്കൂര പറന്നു പോയെന്നല്ലാതെ കെട്ടിടത്തിനു തകരാറുകളൊന്നുമുണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ.
കെട്ടിടം പുനർനിർമിക്കുന്നതു സംബന്ധിച്ച് മാനേജ്മെന്റുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പ്രഥമാധ്യാപകൻ പറഞ്ഞു. സ്കൂൾ മാനേജരുൾപ്പെടെ സ്ഥലത്തെത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ കൂടി നിർദേശം പാലിച്ച് കെട്ടിടം പുനർനിർമിക്കാനാണ് തീരുമാനം. ഇതിനാവശ്യമായ നിർദേശങ്ങൾ തേടും.
National
ഷിംല: ഹിമാചൽ പ്രദേശിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ധർമ്മശാലയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ മാറി കാംഗ്ര-ചമ്പ അതിർത്തിയിലെ ധർ ഗോദോയ് എന്ന സ്ഥലത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയത്. ഭൂമിക്കടിയിൽ വെറും അഞ്ച് കിലോമീറ്റർ മാത്രം ആഴത്തിലാണ് ഈ ഭൂചലനം രൂപപ്പെട്ടത്. ആഴം കുറവായതിനാൽ തന്നെ പ്രകമ്പനം ശക്തമായി അനുഭവപ്പെട്ടു.
ചമ്പ, കാംഗ്ര, ധർമ്മശാല, ഷിംല എന്നിവിടങ്ങളിൽ റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കൂടാതെ സമീപ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിലെ ചില ഭാഗങ്ങളിലും നേരിയ പ്രകമ്പനമുണ്ടായി. ആളപായമോ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്.
NRI
ബെർലിൻ: ഔദ്യോഗിക വേനൽക്കാലത്തിന്റെ തുടക്കത്തിന് തൊട്ടുമുൻപായി ജർമനിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം വിതച്ച് ശക്തമായ ഇടിമിന്നലും കൊടുങ്കാറ്റും പെരുമഴയും. വാരാന്ത്യത്തിൽ ഉണ്ടായ കടുത്ത കാലാവസ്ഥാ വ്യതിയാനത്തിൽ രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ദക്ഷിണ ജർമനി, ലോവർ സാക്സണി (Niedersachsen), നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ (NRW) എന്നീ സംസ്ഥാനങ്ങളെയാണ് കാറ്റ് ഏറ്റവും ദോഷകരമായി ബാധിച്ചത്.
റോഡപകടത്തിൽ രണ്ട് മരണം: ബാഡൻ-വ്യൂർട്ടൻബർഗിലെ ബ്രൂഹ്സാലിൽ കനത്ത മഴയെത്തുടർന്ന് നിയന്ത്രണം വിട്ട ഒരു കാർ എതിർദിശയിൽ വന്ന മറ്റൊരു കാറിലേക്ക് ഇടിച്ചുകയറി 55 വയസ്സുകാരനായ ഡ്രൈവറും 54 വയസുകാരിയായ സഹയാത്രികയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മരം വീണ് കൗമാരക്കാരന് പരിക്ക്: ബവേറിയയിലെ റാംസൗവിൽ ഓടിക്കൊണ്ടിരുന്ന മെഴ്സിഡസ് പിക്ക്-അപ്പ് വാനിന് മുകളിലേക്ക് കൂറ്റൻ മരം ഒടിഞ്ഞുവീണ് കാറിന്റെ മേൽക്കൂര തകരുകയും പിൻസീറ്റിലിരുന്ന 15 വയസുകാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
പള്ളിയിലെ അപകടം: ലോവർ ബവേറിയയിൽ പള്ളിയുടെ അറ്റകുറ്റപ്പണിക്കായി സ്ഥാപിച്ചിരുന്ന മരപ്പലക ശക്തമായ കാറ്റിൽ ഇളകി വീണ് പ്രാർഥനയ്ക്കെത്തിയ ദമ്പതികളുടെ തലയ്ക്കും തോളിലും പരിക്കേറ്റു.
റെയിൽവേ പ്രതിസന്ധിയിൽ: ശക്തമായ കാറ്റിൽ മരങ്ങൾ റെയിൽവേ ട്രാക്കുകളിലേക്കും ഇലക്ട്രിക് ലൈനുകളിലേക്കും ഒടിഞ്ഞുവീണതിനെ തുടർന്ന് ജർമൻ റെയിൽവേ (Deutsche Bahn) സർവീസുകൾ വലിയ രീതിയിൽ തടസപ്പെട്ടു. റൂർ മേഖലയിലും മുൻസ്റ്റർലാൻഡിലും ട്രെയിനുകൾ മണിക്കൂറുകളോളം വൈകി.
പള്ളിക്ക് മുകളിൽ മിന്നൽ: ഓസ്നാബ്രൂക്കിൽ പള്ളിയിൽ ജ്ഞാനസ്നാന ചടങ്ങ് നടന്നു കൊണ്ടിരുന്ന സമയത്ത് പള്ളിക്ക് മുകളിൽ ശക്തമായ ഇടിമിന്നലേറ്റു. ഭാഗ്യവശാൽ ആർക്കും പരിക്കേറ്റിട്ടില്ല.
വെള്ളപ്പൊക്കം: നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിൽ (NRW) പലയിടങ്ങളിലും റോഡുകളും വീടുകളുടെ സെല്ലറുകളും (Keller) വെള്ളത്തിനടിയിലായി.
ഗ്രെവൻബ്രൂയിഷിൽ മാത്രം ഫയർഫോഴ്സ് 15 തവണയാണ് അടിയന്തിര രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയത്. എ3 ഹൈവേയിൽ മൂന്ന് വലിയ വൈദ്യുതി തൂണുകൾ കാറ്റിൽ ഒടിഞ്ഞുവീണു.
കാലാവസ്ഥാ മുന്നറിയിപ്പ്
തിങ്കളാഴ്ച (ജൂൺ ഒന്ന്) മുതൽ ജർമനിയിൽ ഔദ്യോഗികമായി വേനൽക്കാലം ആരംഭിക്കുകയാണെങ്കിലും കനത്ത മഴയിൽ നിന്നും മോചനമുണ്ടാകില്ലെന്ന് ജർമൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഡിഡബ്ല്യുഡി) അറിയിച്ചു.
ജർമനിയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ ഇടിമിന്നലിനും ചൊവ്വാഴ്ച മുതൽ പടിഞ്ഞാറൻ മേഖലകളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
വരും ദിവസങ്ങളിൽ താപനില 20 മുതൽ 26 ഡിഗ്രി വരെയായിരിക്കുമെങ്കിലും പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Kerala
തൃശൂർ: ഗാന്ധിനഗറിൽ ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തിയ സ്ഥലം സന്ദർശിച്ച് മന്ത്രി ഒ.ജെ. ജനീഷ്. രാജൻ ജെ. പല്ലൻ എംഎൽഎ, മേയർ നിജി ജസ്റ്റിൻ എന്നിവരും മന്ത്രിക്കൊപ്പമെത്തിയിരുന്നു. തുടർന്ന് സംഘം നാശനഷ്ടങ്ങൾ വിലയിരുത്തി.
ഇന്നു രാവിലെ എട്ടോടെയാണ് ശിവലക്ഷ്മി അയ്യപ്പൻ എന്ന ആന ഇടഞ്ഞത്. നഗരത്തിൽനിന്ന് കിലോമീറ്ററുകളോളം ഇടഞ്ഞോടിയ ആന ജനവാസമേഖലയിൽ നിരവധി നാശനഷ്ടങ്ങൾ സൃഷ്ടിച്ചു.
തൃശൂർ ടൗൺ ഹാൾ പരിസരത്തുനിന്ന് നായയെക്കണ്ടു ഭയന്നാണ് ആന ഓടിയതെന്നു പറയുന്നു. ഒടുവിൽ രണ്ടര മണിക്കൂറിനുശേഷം നഗരത്തിൽനിന്ന് മൂന്നുകിലോമീറ്റർ അകലെ ചേറൂർ ഗാന്ധിനഗർ സ്ട്രീറ്റിലാണു ആനയെ തളയ്ക്കാനായത്. ഈ മേഖലയിലാണ് ആന കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിയത്.
ഇടഞ്ഞോടിയ ആന വീടുകളുടെ മേൽക്കൂരയും കാർഷെഡുകളും മതിലുകളും ഗേറ്റുകളും വാഹനങ്ങളും തകർത്തു പരിഭ്രാന്തിസൃഷ്ടിച്ചു. ആനയ്ക്കൊപ്പമുണ്ടായിരുന്ന പാപ്പാൻമാർ ആനയുടെ പടമെടുക്കാൻ ശ്രമിച്ച പത്ര ഫോട്ടോഗ്രാഫർമാരോടു കയർക്കുകയും ആക്രമിക്കുകയും ചെയ്തു. പാപ്പാന്റെ ആക്രമണത്തിൽ ഫോട്ടോഗ്രാഫർ വിഘ്നേഷിനു പരിക്കേറ്റു. മറ്റൊരു ഫോട്ടോഗ്രാഫർ റാഫി എം.ദേവസിയെയും പാപ്പാൻമാർ ആക്രമിച്ചു.
റോഡിലൂടെ മാത്രമല്ല, വീടുകളുടെ മതിലുകൾ ചാടിക്കടന്നും തകർത്തുമാണ് ആന ഓട്ടം തുടർന്നത്. ഇതിനിടെയാണ ആന വീടുകളുടെ മേൽക്കൂരകളും വീടിനുമുന്നിലെ ഇരുമ്പുഷീറ്റ് മേഞ്ഞ കാർ ഷെഡുകളും ഗേറ്റുകളും തകർത്തത്. വാഴകളും മറ്റു മരങ്ങളും ചെടികളും കുത്തിമറിച്ചിട്ടുണ്ട്. ആക്രമണത്തിനിടെ ആനയുടെ മസ്തകത്തിലും തുമ്പിക്കൈയിലും ചെവിയിലും കൊമ്പിനരികിലും പരിക്കേറ്റു. ഇതിൽനിന്ന് ചോര ഒഴുകുന്നുണ്ടായിരുന്നു. ഒരു കാർ ആന കൊമ്പുകൊണ്ട് കുത്തിമറിച്ചിട്ടു.
രാവിലെ ഓഫീസ് സമയമായതിനാൽ റോഡിൽ നല്ല തിരക്കുണ്ടായിരുന്നു. പലരും ആന ഓടിവരുന്നതുകണ്ട് വാഹനങ്ങൾ ഉപേക്ഷിച്ചും വഴിതിരിച്ചു പോയുമാണു രക്ഷപ്പെട്ടത്. ആനയ്ക്കുമുമ്പിൽപെട്ട ഒരു ഇരുചക്രവാഹന യാത്രികൻ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
ആന ഓടുന്നതിനിടെ പാപ്പാൻമാരും നാട്ടുകാരും ആനയുടെ പിന്നാലെക്കൂടി. വീടുകളുടെ മുന്നിൽ നിലയുറപ്പിച്ച ആനയെ അനുനയിപ്പിക്കാൻ പാപ്പാൻമാരും മറ്റും ആ വീടുകളിൽനിന്നുതന്നെ വെള്ളം ശേഖരിച്ച് ആനയെ നനച്ചുകൊണ്ടിരുന്നു.
മതിലുകൾ ചാടിക്കടന്ന് ആന പലവീടുകളിൽ എത്തിയപ്പോഴും അതു തുടർന്നു. ഇതിനിടെയാണ് പാപ്പാൻമാർ വീട്ടുകാരോടും പത്രഫോട്ടോഗ്രാഫർമാരോടും നാട്ടുകാരോടും കയർത്തത്. വാഹനത്തിൽ വരുന്നവരോടും വീട്ടുകാരോടും ആളുകൾ ആന വിരണ്ടോടുന്ന കാര്യം വിളിച്ചുപറഞ്ഞു മുന്നറിയിപ്പു നല്കിക്കൊണ്ടിരുന്നു.
ആന ഇടഞ്ഞ് ഒന്നര മണിക്കൂറിനുശേഷമാണ് പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. രാജൻ പല്ലൻ എംഎൽഎ, മേയർ ഡോ. നിജി ജസ്റ്റിൻ, കൗൺസിലർമാർ തുടങ്ങിയ ജനപ്രതിനിധികൾ സ്ഥലത്ത് എത്തിയരുന്നു. ഇവരാണു കളക്ടറെയും മറ്റും വിളിച്ചു കാര്യം അറിയിച്ചത്.
ആനയെ മയക്കുവെടിവച്ചു തളയ്ക്കേണ്ടിവരുമോയെന്നും ആലോചനയുണ്ടായിരുന്നു. എലിഫന്റ് സ്ക്വാഡും സ്ഥലത്ത് എത്തിയിരുന്നു. ഇതിനിടെയാണ് ആനയെ പാപ്പാൻമാർ വടംകൊണ്ടും ചങ്ങല കൊണ്ടും മരത്തിൽ ബന്ധിച്ചു തളച്ചത്. നിലവിൽ വീടുകൾ ധാരാളമുള്ള മേഖലയിലാണ് ആനയെ തളച്ചിട്ടുള്ളത്.
Kerala
കൊച്ചി: ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം. മരങ്ങൾ കടപുഴകി വീണും വൈദ്യുതി പോസ്റ്റുകൾ തകർന്നും റോഡ് ഗതാഗതവും വൈദ്യുതി വിതരണവും താറുമാറായി. കോട്ടയം, എറണാകുളം ജില്ലകളിലാണ് കാറ്റും മഴയും കനത്ത നാശം വിതച്ചത്.
കോട്ടയം ഉഴവൂർ ആൽപ്പാറയിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. വഴിയോരത്ത് നിന്നിരുന്ന മരം വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. ഇതിലൊന്ന് റോഡിലൂടെ വരികയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് പതിച്ചത്. അപകടത്തിൽ ഓട്ടോ ഡ്രൈവർ ബാബുവിനും യാത്രക്കാരനായ ജോയിക്കും പരിക്കേറ്റു.
ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരങ്ങളും പോസ്റ്റുകളും റോഡിൽ വീണതോടെ പൂവത്തിങ്കൽ, ഉഴവൂർ, മോനിപ്പള്ളി ഭാഗങ്ങളിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴയിൽ കൊച്ചി-ധനുഷ്കോടി പാതയോരത്തുള്ള കാർ ഷോറൂമിന് ശക്തമായ കാറ്റിൽ വലിയ നാശനഷ്ടം സംഭവിച്ചു.
ഷോറൂമിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര പൂർണമായും തകർന്ന് പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് മുകളിലേക്ക് വീണു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇവിടെ കണക്കാക്കുന്നത്. കോതമംഗലം കുട്ടമ്പുഴ മേഖലയിലും കാറ്റിൽ വൻ നാശനഷ്ടം സംഭവിച്ചു.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് -കരകുളം മുല്ലശേരിയിൽ ഇടിമിന്നലേറ്റ് വീടുകൾക്ക് നാശം. മുല്ലശേരി സ്വദേശികളായ രാധാകൃഷ്ണൻ നായർ , ഗിരിജ കുമാരി , കൃഷ്ണകുമാർ , മധുസൂദനൻ നായർ , രവീന്ദ്രൻ നായർ എന്നിവരുടെ വീടുകളിലെ വൈദ്യുതോപകരണങ്ങൾക്ക് നാശം ഉണ്ടായി.
ഗിരിജ കുമാരിയുടെയും രാധാകൃഷ്ണൻ നായരുടെയും വീടുകളിലെ ഭിത്തികൾക്ക് വിള്ളൽ ഉണ്ടാകുകയും ജന്നൽ ചില്ലുകൾ തകരുകയും ചെയ്തു. ഗിരിജ കുമാരിയുടെ മകൻ അനീഷിന് പൊള്ളലേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടാണ് അപകടം നടന്നത്.
Kerala
മരുതോങ്കര: മരുതോങ്കരയിലുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശ നഷ്ടം. കെട്ടിടങ്ങളുടെ മേൽ കൂരയിലെ ഷീറ്റുകൾ പാറിപ്പറന്നു. കൃഷികൾ നശിച്ചു.
മരുതോങ്കര സെന്റ് മേരീസ് ഫൊറോനാ പള്ളി പാരീഷ് ഹാളിന്റെ മേൽ കൂരയുടെ ഷീറ്റുകളാണ് കാറ്റിൽ വൻതോതിൽ പാറിപ്പറന്ന് നഷ്ടപ്പെട്ടത്.
വൈകുന്നേരം നാലരയോടെയാണ് സംഭവം. പള്ളിയുടെ കൃഷികളും നശിച്ചിട്ടുണ്ട്. മറ്റു പല ഭാഗത്തും കൃഷി നാശമുണ്ടായിട്ടുണ്ട്. മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ തകർന്നു. കുറ്റ്യാടി റോഡ് മേഖലയിലും നാശ നഷ്ടമുണ്ട്.
Kerala
കണ്ണൂർ ജില്ലയിൽ ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ വേനൽമഴയിലും കാറ്റിലും പലയിടത്തും കൃഷിനാശം. നടുവിൽ പഞ്ചായത്തിലെ കനകക്കുന്ന്, പാത്തൻപാറ മേഖലകളിലാണ് കൂടുതലും കൃഷിനാശം സംഭവിച്ചത്.
കനകക്കുന്നിലെ ബിജു കുന്നപ്പള്ളി കൊട്ടാരത്തിന്റെ വിളവെടുക്കാറായ 1500ഓളം നേന്ത്രവാഴകൾ നശിച്ചു. ഈ മേഖലയിൽ മറ്റു കർഷകരുടെ 350ഓളം വാഴകളും നശിച്ചിട്ടുണ്ട്. കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് മേഖലയിൽ ശക്തമായ കാറ്റിലും മഴയിലും വീടുകൾക്കും സ്ഥാപനങ്ങൾക്കും നാശനഷ്ടം സംഭവിച്ചു.
കൃഷിനാശവും ഉണ്ടായിട്ടുണ്ട്. വീടുകളുടെ മേൽക്കൂരകൾ പാറിപ്പോകുകയും മരങ്ങൾ വീണ് തകരുകയും ചെയ്തു. ഇരിട്ടിയിൽ ബസ് സ്റ്റാൻഡിന് സമീപത്തെ കെട്ടിടത്തിന് മുകളിലെ കൂറ്റൻ ബോർഡ് കാറ്റിൽ തകർന്നു. താഴേക്ക് വീഴാതെ തൂങ്ങിനിന്നതിനാലാണ് വൻ അപകടം ഒഴിവായത്. അപകടാവസ്ഥയിലുള്ള ബോർഡ് പിന്നീട് അഗ്നിരക്ഷാ സേനയെത്തി നീക്കം ചെയ്തു.
ജബ്ബാർക്കടവിൽ ബസ് നിയന്ത്രണം വിട്ട് സമീപത്തെ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു.
കാസർഗോട്ട് കാറ്റും മിന്നലും
കാഞ്ഞങ്ങാട്: കൊടുംചൂടിൽ വെന്തുരുകിയ ദിവസങ്ങൾക്കൊടുവിൽ കാസർഗോഡ് ജില്ലയിലെങ്ങും വേനൽമഴ. ഇന്നലെ വൈകുന്നേരമാണ് ജില്ലയുടെ എല്ലാ ഭാഗങ്ങളിലും ഇടിമിന്നലോടുകൂടി സാമാന്യം ശക്തമായ മഴ പെയ്തത്.
മലയോരമേഖലകളിൽ ശക്തമായ കാറ്റുമുണ്ടായിരുന്നു. ഏറെനേരം വൈദ്യുതി മുടങ്ങിയതൊഴിച്ചാൽ എവിടെയും കാര്യമായ നാശനഷ്ടങ്ങളൊന്നുമില്ല. മഴയുടെ വരവറിയിച്ചുകൊണ്ട് മിക്കയിടങ്ങളിലും വെള്ളിയാഴ്ച രാത്രി തണുത്ത കാറ്റു വീശിയിരുന്നു. ജലക്ഷാമം മൂലം വരണ്ടുണങ്ങിയ കൃഷിയിടങ്ങളിലും മഴയുടെ വരവ് ആശ്വാസമായി.
മാവൂരില്‍ മൂന്നു വീടുകള്‍ക്ക് നാശം
കോഴിക്കോട്: വേനല്‍മഴയില്‍ മരം വീണ് മാവൂരില്‍ മൂന്നുവീടുകള്‍ക്ക് നാശനഷ്ടം. വലിയ കാറ്റാണ് ഈ മേഖലയില്‍ അനുഭവപ്പെട്ടത്. കോഴിക്കോട് മലയോര, തീരദേശ മേഖലകളിലാണ് ശക്തമായ മഴ പെയ്തത്.
കുറ്റ്യാടി, നാദാപുരം, വടകര ഭാഗത്ത് ഉച്ചയോടെ മഴ തുടങ്ങി. ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടായിരുന്നു. മറ്റിടങ്ങളില്‍ വൈദ്യുതി തടസങ്ങളും ചെറിയ നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും സമാനമായ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ സൂചന.
മലയോര മേഖലകളായ കാവിലുംപാറ കുറ്റ്യാടി, മരുതോങ്കര,അടുക്കത്ത്തുടങ്ങിയ സ്ഥലങ്ങളില്‍ വേനല്‍ മഴ പെയ്തു. ഒരു മണിക്കൂറിലേറെനേരം ശക്തമായ മഴ ലഭിച്ചു.
International
ടെഹ്റാൻ: ഇറാനിലെ പ്രമുഖ നഗരമായ ഇസ്ഫഹാനിൽ അമേരിക്കൻ-ഇസ്രയേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുദ്ധം തുടങ്ങിയത് മുതൽ തലസ്ഥാനമായ ടെഹ്റാന് പുറമെ രാജ്യത്തെ 200-ഓളം നഗരങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ഇറാന്റെ വ്യവസായ-സൈനിക കേന്ദ്രങ്ങളുടെ ആസ്ഥാനമാണ് ഇസ്ഫഹാൻ.
ഇസ്ഫഹാനിലെ പ്രധാന ഫാക്ടറികൾക്കും സൈനിക താവളങ്ങൾക്കും നേരെയാണ് ബോംബാക്രമണം ഉണ്ടായത്. സൈനിക കേന്ദ്രങ്ങളെ കൂടാതെ ജനവാസ മേഖലകളും ആക്രമിക്കപ്പെടുന്നുണ്ട്. അനേകം വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു. സ്കൂളുകൾ, ആശുപത്രികൾ, റെഡ് ക്രസന്റ് ഓഫീസുകൾ എന്നിവയ്ക്ക് നേരെയും ബോംബേറുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇറാന്റെ എണ്ണ കയറ്റുമതിയുടെ നട്ടെല്ലായ ഖാർഗ് ഐലൻഡ് കഴിഞ്ഞ ദിവസം അമേരിക്ക ആക്രമിച്ചിരുന്നു. ഇസ്ഫഹാനിലെ വൻകിട വ്യവസായ ശാലകൾ തകർന്നതോടെ ഇറാന്റെ ഉത്പാദന മേഖലയും നിശ്ചലമായിരിക്കുകയാണ്. പരിക്കേറ്റവർക്കായി ആശുപത്രികൾ നിറഞ്ഞുകവിയുകയാണെന്നും മരുന്നുകളുടെയും അത്യാവശ്യ സൗകര്യങ്ങളുടെയും കുറവ് പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
Kerala
കൊച്ചി: ചെല്ലാനത്ത് പുലർച്ചെ ഉണ്ടായ ചുഴലിക്കാറ്റിൽ അഞ്ചു വീടുകൾ തകർന്നു. ചെല്ലാനം കണ്ടക്കടവ് കാർത്യായിനി അമ്പലത്തിന്റെ പരിസരത്ത് പുലർച്ചെ ഒന്നേകാലോടെയാണ് ശക്തമായ കാറ്റ് വീശിയത്. അഞ്ചു മിനിറ്റോളം കാറ്റ് വീശിയടിച്ചു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ല.
പോലീസും ഫയർ ഫോഴ്സും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. നാശനഷ്ടം സംഭവിച്ച വീടുകളിൽ ഉള്ളവരെ മാറ്റി താമസിപ്പിച്ചു. സ്ഥിരമായി കടൽക്ഷോഭം ഉണ്ടാകുന്ന മേഖലയാണ് ചെല്ലാനം. നിലവിൽ ഇവിടെ കടൽ ഭിത്തികൾ പണിതിട്ടുണ്ട്.
International
ടെഹ്റാൻ: ഇറാനിലെ റഷ്യൻ കോൺസുലേറ്റിനുനേരെ ആക്രമണം. ഇസ്ഫഹാനിലെ കോൺസുലേറ്റിലാണ് ആക്രമണമുണ്ടായതെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണിതെന്ന് റഷ്യ പ്രതികരിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ആക്രമണത്തിൽ ഓഫിസ് കെട്ടിടത്തിനു കേടുപാടുകളുണ്ടായി.
Kerala
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഏലം കൃഷിക്കുണ്ടായ നാശത്തിന് നഷ്ടപരിഹാരം അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം.
ഏലം കൃഷിനാശത്തിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായി അഞ്ച് കോടി രൂപ ഇടുക്കി പാക്കേജിന്റെ മാർഗരേഖയിൽ ഇളവു നൽകി അനുവദിച്ചു.
ഫണ്ട് അടിയന്തരമായി കൃഷിവകുപ്പിന് നൽകണമെന്ന വ്യവസ്ഥയിലാണ് അനുമതി നൽകിയത്.
Kerala
തൃശൂർ: റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയായിലെ തീപിടിത്തത്തിന്റെ നഷ്ടം കണക്കാക്കാനുള്ള പരിശോധനകൾ ഇന്നും ചൊവ്വാഴ്ചയുമായി നടക്കും.
കത്തിനശിച്ച വാഹനങ്ങളുടെ കാലപ്പഴക്കം കണ്ടെത്താനുള്ള പരിശോധനയാണ് ആദ്യം നടക്കുക. അതിനുശേഷമേ വാഹനങ്ങളുടെ നിലവിലെ വില നിശ്ചയിക്കാനാകൂ. പരിശോധനകൾക്ക് ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ നേതൃത്വം നല്‍കും. തീ പിടിത്തത്തിനുള്ള യഥാർഥ കാരണം കണ്ടെത്താനുള്ള പരിശോധനകൾ പോലീസിന്റെയുംകൂടെ സഹായത്തോടെ നിർവഹിക്കും.
നന്പർ പ്ലേറ്റുകളടക്കം കത്തിപ്പോയതിനാൽ വാഹനങ്ങളുടെ ചേസ് നമ്പർ പരിശോധിച്ച് രജിസ്ട്രേഷൻ നമ്പർ കണ്ടെത്തിവേണം കാലപ്പഴക്കം നിർണയിക്കാൻ. മൂന്നൂറോളം വാഹനങ്ങൾ കത്തിനശിച്ചെന്നാണു പ്രാഥമിക നിഗമനം.
തീപിടിത്ത അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇത്രയും വാഹനങ്ങളുടെ ചേസ് നന്പർ പരിശോധിക്കാൻ രണ്ടുദിവസമെങ്കിലും വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനങ്ങൾ കത്തിനശിച്ചവരുടെ പരാതികൾ ഇനിയും ലഭിക്കാനുണ്ട്. അതിനുശേഷമേ യഥാർഥ നഷ്ടം കണക്കാക്കാനാകൂ. തുടർന്ന് റെയിൽവേ സാമഗ്രികളുടെ നഷ്ടവും റെയിൽവേയുടെകൂടെ സഹായത്തോടെ കണക്കാക്കും.
പാർക്കിംഗ് കേന്ദ്രത്തിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളുലൊന്നിനു തീപിടിച്ചതിനു പിന്നാലെ മറ്റു വാഹനങ്ങളിലേക്കു പടർന്നെന്നും പാർക്കിംഗ് കേന്ദ്രത്തിന് അടുത്തുള്ള റെയിൽവേ ഇലക്ട്രിക് ലൈനിലുണ്ടായ തീപ്പൊരു മൂടിയിട്ടിരുന്ന വാഹനത്തിൽ പതിച്ച് തീപിടിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികളുടെ മൊഴികളുണ്ട്. ഇത് പോലീസ് പരിശോധിക്കും.
റെയിൽവേ ഇലക്ട്രിക് ലൈനിൽനിന്ന് നിയമപ്രകാരം പാലിക്കേണ്ട അകലം പാർക്കിംഗ് ഏരിയയ്ക്ക് ഇല്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ഇതു വിശദമായി പരിശോധിക്കും. പാർക്കിംഗ് കരാർ, പാർക്കിംഗ് ഏരിയായിൽ ഒരുക്കിയിരുന്ന സുരക്ഷാ സംവിധാനങ്ങൾ, തീപിടിത്തം തടയാനായി ജീവനക്കാർക്കു പരിശീലനം നല്‍കിയിട്ടുണ്ടോ തുടങ്ങിയവയും പരിശോധനയുടെ ഭാഗമാകും.
തീപിടിത്ത സാഹചര്യങ്ങൾ ഒഴിവാക്കാൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ എല്ലാ നിർമാണ പ്രവർത്തനങ്ങളും സമഗ്രമായി പരിശോധിക്കാനും പദ്ധതിയുണ്ട്. റെയിൽവേ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് പരാതിയുയർന്ന സാഹചര്യത്തിലാണിത്.
റെയിൽവേ സ്റ്റേഷനിലെ താത്കാലികമായുള്ളതടക്കമുള്ള നിർമാണങ്ങൾ നിയമാനുസൃതമാണോയെന്നും സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെയെന്നു പരിശോധന നടത്താൻ കോർപറേഷൻ സെക്രട്ടറി തൃശൂർ റെയിൽവേ സ്റ്റേഷൻ മാനേജർക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്.
Kerala
കൊച്ചി: ബ്രോഡ്വേയിൽ ഇന്ന് പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ 12 കടകൾ കത്തിനശിച്ചു. ഫാൻസി, കളിപ്പാട്ട കടകളാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
ബ്രോഡ്വേയിലുള്ള സിറ്റി ബസാർ എന്ന കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുന്ന ശുചീകരണ തൊഴിലാളിയാണ് തീപിടിത്തമുണ്ടായത് കണ്ടത്ത്. ഇയാൾ ഉടൻ തന്നെ വിവരം അഗ്നിശമനസേനയെ അറിയിക്കുകയായിരുന്നു.
ഫയർഫോഴ്സിന്റെ 12 യൂണിറ്റുകൾ എത്തി രണ്ട് മണിക്കൂറോളം നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടിവിലാണ് തീ അണയ്ക്കാൻ സാധിച്ചത്. സിറ്റി ബസാറിനു സമീപമുണ്ടായിരുന്ന മാലിന്യ കൂമ്പാരത്തിൽനിന്നുമാണ് തീപടർന്നതെന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തിൽ ആളപായമില്ല.
National
ന്യൂഡൽഹി: ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം. ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. ഫ്ലാറ്റിന്റെ താഴെഭാഗത്ത് ഉച്ചയ്ക്ക് 12.30ഓടെയാണ് തീപിടിത്തമുണ്ടായത്. മുകളിലേക്ക് തീപടര്‍ന്നതിനെ തുടര്‍ന്ന് രണ്ട് നിലകൾ പൂര്‍ണമായി കത്തി നശിച്ചു.
താഴെ കൂട്ടിയിട്ടിരുന്ന ഫർണിച്ചറുകളിൽനിന്നാണ് തീ പടർന്നതെന്നാണ് സൂചന. കേരളത്തിൽ നിന്ന് മൂന്ന് എംപിമാരാണ് ഈ ഫ്ലാറ്റിൽ താമസിക്കുന്നത്. ജെബി മേത്തർ, ജോസ് കെ. മാണി, ഹാരിസ് ബീരാൻ എന്നിവരാണ് ഇവിടെയുള്ളത്.