Kerala
തൃശൂർ: ഗാന്ധിനഗറിൽ ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തിയ സ്ഥലം സന്ദർശിച്ച് മന്ത്രി ഒ.ജെ. ജനീഷ്. രാജൻ ജെ. പല്ലൻ എംഎൽഎ, മേയർ നിജി ജസ്റ്റിൻ എന്നിവരും മന്ത്രിക്കൊപ്പമെത്തിയിരുന്നു. തുടർന്ന് സംഘം നാശനഷ്ടങ്ങൾ വിലയിരുത്തി.
ഇന്നു രാവിലെ എട്ടോടെയാണ് ശിവലക്ഷ്മി അയ്യപ്പൻ എന്ന ആന ഇടഞ്ഞത്. നഗരത്തിൽനിന്ന് കിലോമീറ്ററുകളോളം ഇടഞ്ഞോടിയ ആന ജനവാസമേഖലയിൽ നിരവധി നാശനഷ്ടങ്ങൾ സൃഷ്ടിച്ചു.
തൃശൂർ ടൗൺ ഹാൾ പരിസരത്തുനിന്ന് നായയെക്കണ്ടു ഭയന്നാണ് ആന ഓടിയതെന്നു പറയുന്നു. ഒടുവിൽ രണ്ടര മണിക്കൂറിനുശേഷം നഗരത്തിൽനിന്ന് മൂന്നുകിലോമീറ്റർ അകലെ ചേറൂർ ഗാന്ധിനഗർ സ്ട്രീറ്റിലാണു ആനയെ തളയ്ക്കാനായത്. ഈ മേഖലയിലാണ് ആന കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിയത്.
ഇടഞ്ഞോടിയ ആന വീടുകളുടെ മേൽക്കൂരയും കാർഷെഡുകളും മതിലുകളും ഗേറ്റുകളും വാഹനങ്ങളും തകർത്തു പരിഭ്രാന്തിസൃഷ്ടിച്ചു. ആനയ്ക്കൊപ്പമുണ്ടായിരുന്ന പാപ്പാൻമാർ ആനയുടെ പടമെടുക്കാൻ ശ്രമിച്ച പത്ര ഫോട്ടോഗ്രാഫർമാരോടു കയർക്കുകയും ആക്രമിക്കുകയും ചെയ്തു. പാപ്പാന്റെ ആക്രമണത്തിൽ ഫോട്ടോഗ്രാഫർ വിഘ്നേഷിനു പരിക്കേറ്റു. മറ്റൊരു ഫോട്ടോഗ്രാഫർ റാഫി എം.ദേവസിയെയും പാപ്പാൻമാർ ആക്രമിച്ചു.
റോഡിലൂടെ മാത്രമല്ല, വീടുകളുടെ മതിലുകൾ ചാടിക്കടന്നും തകർത്തുമാണ് ആന ഓട്ടം തുടർന്നത്. ഇതിനിടെയാണ ആന വീടുകളുടെ മേൽക്കൂരകളും വീടിനുമുന്നിലെ ഇരുമ്പുഷീറ്റ് മേഞ്ഞ കാർ ഷെഡുകളും ഗേറ്റുകളും തകർത്തത്. വാഴകളും മറ്റു മരങ്ങളും ചെടികളും കുത്തിമറിച്ചിട്ടുണ്ട്. ആക്രമണത്തിനിടെ ആനയുടെ മസ്തകത്തിലും തുമ്പിക്കൈയിലും ചെവിയിലും കൊമ്പിനരികിലും പരിക്കേറ്റു. ഇതിൽനിന്ന് ചോര ഒഴുകുന്നുണ്ടായിരുന്നു. ഒരു കാർ ആന കൊമ്പുകൊണ്ട് കുത്തിമറിച്ചിട്ടു.
രാവിലെ ഓഫീസ് സമയമായതിനാൽ റോഡിൽ നല്ല തിരക്കുണ്ടായിരുന്നു. പലരും ആന ഓടിവരുന്നതുകണ്ട് വാഹനങ്ങൾ ഉപേക്ഷിച്ചും വഴിതിരിച്ചു പോയുമാണു രക്ഷപ്പെട്ടത്. ആനയ്ക്കുമുമ്പിൽപെട്ട ഒരു ഇരുചക്രവാഹന യാത്രികൻ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
ആന ഓടുന്നതിനിടെ പാപ്പാൻമാരും നാട്ടുകാരും ആനയുടെ പിന്നാലെക്കൂടി. വീടുകളുടെ മുന്നിൽ നിലയുറപ്പിച്ച ആനയെ അനുനയിപ്പിക്കാൻ പാപ്പാൻമാരും മറ്റും ആ വീടുകളിൽനിന്നുതന്നെ വെള്ളം ശേഖരിച്ച് ആനയെ നനച്ചുകൊണ്ടിരുന്നു.
മതിലുകൾ ചാടിക്കടന്ന് ആന പലവീടുകളിൽ എത്തിയപ്പോഴും അതു തുടർന്നു. ഇതിനിടെയാണ് പാപ്പാൻമാർ വീട്ടുകാരോടും പത്രഫോട്ടോഗ്രാഫർമാരോടും നാട്ടുകാരോടും കയർത്തത്. വാഹനത്തിൽ വരുന്നവരോടും വീട്ടുകാരോടും ആളുകൾ ആന വിരണ്ടോടുന്ന കാര്യം വിളിച്ചുപറഞ്ഞു മുന്നറിയിപ്പു നല്കിക്കൊണ്ടിരുന്നു.
ആന ഇടഞ്ഞ് ഒന്നര മണിക്കൂറിനുശേഷമാണ് പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. രാജൻ പല്ലൻ എംഎൽഎ, മേയർ ഡോ. നിജി ജസ്റ്റിൻ, കൗൺസിലർമാർ തുടങ്ങിയ ജനപ്രതിനിധികൾ സ്ഥലത്ത് എത്തിയരുന്നു. ഇവരാണു കളക്ടറെയും മറ്റും വിളിച്ചു കാര്യം അറിയിച്ചത്.
ആനയെ മയക്കുവെടിവച്ചു തളയ്ക്കേണ്ടിവരുമോയെന്നും ആലോചനയുണ്ടായിരുന്നു. എലിഫന്റ് സ്ക്വാഡും സ്ഥലത്ത് എത്തിയിരുന്നു. ഇതിനിടെയാണ് ആനയെ പാപ്പാൻമാർ വടംകൊണ്ടും ചങ്ങല കൊണ്ടും മരത്തിൽ ബന്ധിച്ചു തളച്ചത്. നിലവിൽ വീടുകൾ ധാരാളമുള്ള മേഖലയിലാണ് ആനയെ തളച്ചിട്ടുള്ളത്.
Kerala
കൊച്ചി: ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം. മരങ്ങൾ കടപുഴകി വീണും വൈദ്യുതി പോസ്റ്റുകൾ തകർന്നും റോഡ് ഗതാഗതവും വൈദ്യുതി വിതരണവും താറുമാറായി. കോട്ടയം, എറണാകുളം ജില്ലകളിലാണ് കാറ്റും മഴയും കനത്ത നാശം വിതച്ചത്.
കോട്ടയം ഉഴവൂർ ആൽപ്പാറയിൽ മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. വഴിയോരത്ത് നിന്നിരുന്ന മരം വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. ഇതിലൊന്ന് റോഡിലൂടെ വരികയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് പതിച്ചത്. അപകടത്തിൽ ഓട്ടോ ഡ്രൈവർ ബാബുവിനും യാത്രക്കാരനായ ജോയിക്കും പരിക്കേറ്റു.
ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരങ്ങളും പോസ്റ്റുകളും റോഡിൽ വീണതോടെ പൂവത്തിങ്കൽ, ഉഴവൂർ, മോനിപ്പള്ളി ഭാഗങ്ങളിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴയിൽ കൊച്ചി-ധനുഷ്കോടി പാതയോരത്തുള്ള കാർ ഷോറൂമിന് ശക്തമായ കാറ്റിൽ വലിയ നാശനഷ്ടം സംഭവിച്ചു.
ഷോറൂമിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര പൂർണമായും തകർന്ന് പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് മുകളിലേക്ക് വീണു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇവിടെ കണക്കാക്കുന്നത്. കോതമംഗലം കുട്ടമ്പുഴ മേഖലയിലും കാറ്റിൽ വൻ നാശനഷ്ടം സംഭവിച്ചു.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് -കരകുളം മുല്ലശേരിയിൽ ഇടിമിന്നലേറ്റ് വീടുകൾക്ക് നാശം. മുല്ലശേരി സ്വദേശികളായ രാധാകൃഷ്ണൻ നായർ , ഗിരിജ കുമാരി , കൃഷ്ണകുമാർ , മധുസൂദനൻ നായർ , രവീന്ദ്രൻ നായർ എന്നിവരുടെ വീടുകളിലെ വൈദ്യുതോപകരണങ്ങൾക്ക് നാശം ഉണ്ടായി.
ഗിരിജ കുമാരിയുടെയും രാധാകൃഷ്ണൻ നായരുടെയും വീടുകളിലെ ഭിത്തികൾക്ക് വിള്ളൽ ഉണ്ടാകുകയും ജന്നൽ ചില്ലുകൾ തകരുകയും ചെയ്തു. ഗിരിജ കുമാരിയുടെ മകൻ അനീഷിന് പൊള്ളലേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടാണ് അപകടം നടന്നത്.
Kerala
മരുതോങ്കര: മരുതോങ്കരയിലുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശ നഷ്ടം. കെട്ടിടങ്ങളുടെ മേൽ കൂരയിലെ ഷീറ്റുകൾ പാറിപ്പറന്നു. കൃഷികൾ നശിച്ചു.
മരുതോങ്കര സെന്റ് മേരീസ് ഫൊറോനാ പള്ളി പാരീഷ് ഹാളിന്റെ മേൽ കൂരയുടെ ഷീറ്റുകളാണ് കാറ്റിൽ വൻതോതിൽ പാറിപ്പറന്ന് നഷ്ടപ്പെട്ടത്.
വൈകുന്നേരം നാലരയോടെയാണ് സംഭവം. പള്ളിയുടെ കൃഷികളും നശിച്ചിട്ടുണ്ട്. മറ്റു പല ഭാഗത്തും കൃഷി നാശമുണ്ടായിട്ടുണ്ട്. മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ തകർന്നു. കുറ്റ്യാടി റോഡ് മേഖലയിലും നാശ നഷ്ടമുണ്ട്.
Kerala
കണ്ണൂർ ജില്ലയിൽ ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ വേനൽമഴയിലും കാറ്റിലും പലയിടത്തും കൃഷിനാശം. നടുവിൽ പഞ്ചായത്തിലെ കനകക്കുന്ന്, പാത്തൻപാറ മേഖലകളിലാണ് കൂടുതലും കൃഷിനാശം സംഭവിച്ചത്.
കനകക്കുന്നിലെ ബിജു കുന്നപ്പള്ളി കൊട്ടാരത്തിന്റെ വിളവെടുക്കാറായ 1500ഓളം നേന്ത്രവാഴകൾ നശിച്ചു. ഈ മേഖലയിൽ മറ്റു കർഷകരുടെ 350ഓളം വാഴകളും നശിച്ചിട്ടുണ്ട്. കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് മേഖലയിൽ ശക്തമായ കാറ്റിലും മഴയിലും വീടുകൾക്കും സ്ഥാപനങ്ങൾക്കും നാശനഷ്ടം സംഭവിച്ചു.
കൃഷിനാശവും ഉണ്ടായിട്ടുണ്ട്. വീടുകളുടെ മേൽക്കൂരകൾ പാറിപ്പോകുകയും മരങ്ങൾ വീണ് തകരുകയും ചെയ്തു. ഇരിട്ടിയിൽ ബസ് സ്റ്റാൻഡിന് സമീപത്തെ കെട്ടിടത്തിന് മുകളിലെ കൂറ്റൻ ബോർഡ് കാറ്റിൽ തകർന്നു. താഴേക്ക് വീഴാതെ തൂങ്ങിനിന്നതിനാലാണ് വൻ അപകടം ഒഴിവായത്. അപകടാവസ്ഥയിലുള്ള ബോർഡ് പിന്നീട് അഗ്നിരക്ഷാ സേനയെത്തി നീക്കം ചെയ്തു.
ജബ്ബാർക്കടവിൽ ബസ് നിയന്ത്രണം വിട്ട് സമീപത്തെ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു.
കാസർഗോട്ട് കാറ്റും മിന്നലും
കാഞ്ഞങ്ങാട്: കൊടുംചൂടിൽ വെന്തുരുകിയ ദിവസങ്ങൾക്കൊടുവിൽ കാസർഗോഡ് ജില്ലയിലെങ്ങും വേനൽമഴ. ഇന്നലെ വൈകുന്നേരമാണ് ജില്ലയുടെ എല്ലാ ഭാഗങ്ങളിലും ഇടിമിന്നലോടുകൂടി സാമാന്യം ശക്തമായ മഴ പെയ്തത്.
മലയോരമേഖലകളിൽ ശക്തമായ കാറ്റുമുണ്ടായിരുന്നു. ഏറെനേരം വൈദ്യുതി മുടങ്ങിയതൊഴിച്ചാൽ എവിടെയും കാര്യമായ നാശനഷ്ടങ്ങളൊന്നുമില്ല. മഴയുടെ വരവറിയിച്ചുകൊണ്ട് മിക്കയിടങ്ങളിലും വെള്ളിയാഴ്ച രാത്രി തണുത്ത കാറ്റു വീശിയിരുന്നു. ജലക്ഷാമം മൂലം വരണ്ടുണങ്ങിയ കൃഷിയിടങ്ങളിലും മഴയുടെ വരവ് ആശ്വാസമായി.
മാവൂരില്‍ മൂന്നു വീടുകള്‍ക്ക് നാശം
കോഴിക്കോട്: വേനല്‍മഴയില്‍ മരം വീണ് മാവൂരില്‍ മൂന്നുവീടുകള്‍ക്ക് നാശനഷ്ടം. വലിയ കാറ്റാണ് ഈ മേഖലയില്‍ അനുഭവപ്പെട്ടത്. കോഴിക്കോട് മലയോര, തീരദേശ മേഖലകളിലാണ് ശക്തമായ മഴ പെയ്തത്.
കുറ്റ്യാടി, നാദാപുരം, വടകര ഭാഗത്ത് ഉച്ചയോടെ മഴ തുടങ്ങി. ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടായിരുന്നു. മറ്റിടങ്ങളില്‍ വൈദ്യുതി തടസങ്ങളും ചെറിയ നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും സമാനമായ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ സൂചന.
മലയോര മേഖലകളായ കാവിലുംപാറ കുറ്റ്യാടി, മരുതോങ്കര,അടുക്കത്ത്തുടങ്ങിയ സ്ഥലങ്ങളില്‍ വേനല്‍ മഴ പെയ്തു. ഒരു മണിക്കൂറിലേറെനേരം ശക്തമായ മഴ ലഭിച്ചു.
International
ടെഹ്റാൻ: ഇറാനിലെ പ്രമുഖ നഗരമായ ഇസ്ഫഹാനിൽ അമേരിക്കൻ-ഇസ്രയേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുദ്ധം തുടങ്ങിയത് മുതൽ തലസ്ഥാനമായ ടെഹ്റാന് പുറമെ രാജ്യത്തെ 200-ഓളം നഗരങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ഇറാന്റെ വ്യവസായ-സൈനിക കേന്ദ്രങ്ങളുടെ ആസ്ഥാനമാണ് ഇസ്ഫഹാൻ.
ഇസ്ഫഹാനിലെ പ്രധാന ഫാക്ടറികൾക്കും സൈനിക താവളങ്ങൾക്കും നേരെയാണ് ബോംബാക്രമണം ഉണ്ടായത്. സൈനിക കേന്ദ്രങ്ങളെ കൂടാതെ ജനവാസ മേഖലകളും ആക്രമിക്കപ്പെടുന്നുണ്ട്. അനേകം വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു. സ്കൂളുകൾ, ആശുപത്രികൾ, റെഡ് ക്രസന്റ് ഓഫീസുകൾ എന്നിവയ്ക്ക് നേരെയും ബോംബേറുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇറാന്റെ എണ്ണ കയറ്റുമതിയുടെ നട്ടെല്ലായ ഖാർഗ് ഐലൻഡ് കഴിഞ്ഞ ദിവസം അമേരിക്ക ആക്രമിച്ചിരുന്നു. ഇസ്ഫഹാനിലെ വൻകിട വ്യവസായ ശാലകൾ തകർന്നതോടെ ഇറാന്റെ ഉത്പാദന മേഖലയും നിശ്ചലമായിരിക്കുകയാണ്. പരിക്കേറ്റവർക്കായി ആശുപത്രികൾ നിറഞ്ഞുകവിയുകയാണെന്നും മരുന്നുകളുടെയും അത്യാവശ്യ സൗകര്യങ്ങളുടെയും കുറവ് പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
Kerala
കൊച്ചി: ചെല്ലാനത്ത് പുലർച്ചെ ഉണ്ടായ ചുഴലിക്കാറ്റിൽ അഞ്ചു വീടുകൾ തകർന്നു. ചെല്ലാനം കണ്ടക്കടവ് കാർത്യായിനി അമ്പലത്തിന്റെ പരിസരത്ത് പുലർച്ചെ ഒന്നേകാലോടെയാണ് ശക്തമായ കാറ്റ് വീശിയത്. അഞ്ചു മിനിറ്റോളം കാറ്റ് വീശിയടിച്ചു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ല.
പോലീസും ഫയർ ഫോഴ്സും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. നാശനഷ്ടം സംഭവിച്ച വീടുകളിൽ ഉള്ളവരെ മാറ്റി താമസിപ്പിച്ചു. സ്ഥിരമായി കടൽക്ഷോഭം ഉണ്ടാകുന്ന മേഖലയാണ് ചെല്ലാനം. നിലവിൽ ഇവിടെ കടൽ ഭിത്തികൾ പണിതിട്ടുണ്ട്.
International
ടെഹ്റാൻ: ഇറാനിലെ റഷ്യൻ കോൺസുലേറ്റിനുനേരെ ആക്രമണം. ഇസ്ഫഹാനിലെ കോൺസുലേറ്റിലാണ് ആക്രമണമുണ്ടായതെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണിതെന്ന് റഷ്യ പ്രതികരിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ആക്രമണത്തിൽ ഓഫിസ് കെട്ടിടത്തിനു കേടുപാടുകളുണ്ടായി.
Kerala
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഏലം കൃഷിക്കുണ്ടായ നാശത്തിന് നഷ്ടപരിഹാരം അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം.
ഏലം കൃഷിനാശത്തിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായി അഞ്ച് കോടി രൂപ ഇടുക്കി പാക്കേജിന്റെ മാർഗരേഖയിൽ ഇളവു നൽകി അനുവദിച്ചു.
ഫണ്ട് അടിയന്തരമായി കൃഷിവകുപ്പിന് നൽകണമെന്ന വ്യവസ്ഥയിലാണ് അനുമതി നൽകിയത്.
Kerala
തൃശൂർ: റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയായിലെ തീപിടിത്തത്തിന്റെ നഷ്ടം കണക്കാക്കാനുള്ള പരിശോധനകൾ ഇന്നും ചൊവ്വാഴ്ചയുമായി നടക്കും.
കത്തിനശിച്ച വാഹനങ്ങളുടെ കാലപ്പഴക്കം കണ്ടെത്താനുള്ള പരിശോധനയാണ് ആദ്യം നടക്കുക. അതിനുശേഷമേ വാഹനങ്ങളുടെ നിലവിലെ വില നിശ്ചയിക്കാനാകൂ. പരിശോധനകൾക്ക് ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ നേതൃത്വം നല്‍കും. തീ പിടിത്തത്തിനുള്ള യഥാർഥ കാരണം കണ്ടെത്താനുള്ള പരിശോധനകൾ പോലീസിന്റെയുംകൂടെ സഹായത്തോടെ നിർവഹിക്കും.
നന്പർ പ്ലേറ്റുകളടക്കം കത്തിപ്പോയതിനാൽ വാഹനങ്ങളുടെ ചേസ് നമ്പർ പരിശോധിച്ച് രജിസ്ട്രേഷൻ നമ്പർ കണ്ടെത്തിവേണം കാലപ്പഴക്കം നിർണയിക്കാൻ. മൂന്നൂറോളം വാഹനങ്ങൾ കത്തിനശിച്ചെന്നാണു പ്രാഥമിക നിഗമനം.
തീപിടിത്ത അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇത്രയും വാഹനങ്ങളുടെ ചേസ് നന്പർ പരിശോധിക്കാൻ രണ്ടുദിവസമെങ്കിലും വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനങ്ങൾ കത്തിനശിച്ചവരുടെ പരാതികൾ ഇനിയും ലഭിക്കാനുണ്ട്. അതിനുശേഷമേ യഥാർഥ നഷ്ടം കണക്കാക്കാനാകൂ. തുടർന്ന് റെയിൽവേ സാമഗ്രികളുടെ നഷ്ടവും റെയിൽവേയുടെകൂടെ സഹായത്തോടെ കണക്കാക്കും.
പാർക്കിംഗ് കേന്ദ്രത്തിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളുലൊന്നിനു തീപിടിച്ചതിനു പിന്നാലെ മറ്റു വാഹനങ്ങളിലേക്കു പടർന്നെന്നും പാർക്കിംഗ് കേന്ദ്രത്തിന് അടുത്തുള്ള റെയിൽവേ ഇലക്ട്രിക് ലൈനിലുണ്ടായ തീപ്പൊരു മൂടിയിട്ടിരുന്ന വാഹനത്തിൽ പതിച്ച് തീപിടിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികളുടെ മൊഴികളുണ്ട്. ഇത് പോലീസ് പരിശോധിക്കും.
റെയിൽവേ ഇലക്ട്രിക് ലൈനിൽനിന്ന് നിയമപ്രകാരം പാലിക്കേണ്ട അകലം പാർക്കിംഗ് ഏരിയയ്ക്ക് ഇല്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ഇതു വിശദമായി പരിശോധിക്കും. പാർക്കിംഗ് കരാർ, പാർക്കിംഗ് ഏരിയായിൽ ഒരുക്കിയിരുന്ന സുരക്ഷാ സംവിധാനങ്ങൾ, തീപിടിത്തം തടയാനായി ജീവനക്കാർക്കു പരിശീലനം നല്‍കിയിട്ടുണ്ടോ തുടങ്ങിയവയും പരിശോധനയുടെ ഭാഗമാകും.
തീപിടിത്ത സാഹചര്യങ്ങൾ ഒഴിവാക്കാൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ എല്ലാ നിർമാണ പ്രവർത്തനങ്ങളും സമഗ്രമായി പരിശോധിക്കാനും പദ്ധതിയുണ്ട്. റെയിൽവേ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് പരാതിയുയർന്ന സാഹചര്യത്തിലാണിത്.
റെയിൽവേ സ്റ്റേഷനിലെ താത്കാലികമായുള്ളതടക്കമുള്ള നിർമാണങ്ങൾ നിയമാനുസൃതമാണോയെന്നും സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെയെന്നു പരിശോധന നടത്താൻ കോർപറേഷൻ സെക്രട്ടറി തൃശൂർ റെയിൽവേ സ്റ്റേഷൻ മാനേജർക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്.
Kerala
കൊച്ചി: ബ്രോഡ്വേയിൽ ഇന്ന് പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ 12 കടകൾ കത്തിനശിച്ചു. ഫാൻസി, കളിപ്പാട്ട കടകളാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
ബ്രോഡ്വേയിലുള്ള സിറ്റി ബസാർ എന്ന കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുന്ന ശുചീകരണ തൊഴിലാളിയാണ് തീപിടിത്തമുണ്ടായത് കണ്ടത്ത്. ഇയാൾ ഉടൻ തന്നെ വിവരം അഗ്നിശമനസേനയെ അറിയിക്കുകയായിരുന്നു.
ഫയർഫോഴ്സിന്റെ 12 യൂണിറ്റുകൾ എത്തി രണ്ട് മണിക്കൂറോളം നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടിവിലാണ് തീ അണയ്ക്കാൻ സാധിച്ചത്. സിറ്റി ബസാറിനു സമീപമുണ്ടായിരുന്ന മാലിന്യ കൂമ്പാരത്തിൽനിന്നുമാണ് തീപടർന്നതെന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തിൽ ആളപായമില്ല.
National
ന്യൂഡൽഹി: ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം. ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. ഫ്ലാറ്റിന്റെ താഴെഭാഗത്ത് ഉച്ചയ്ക്ക് 12.30ഓടെയാണ് തീപിടിത്തമുണ്ടായത്. മുകളിലേക്ക് തീപടര്‍ന്നതിനെ തുടര്‍ന്ന് രണ്ട് നിലകൾ പൂര്‍ണമായി കത്തി നശിച്ചു.
താഴെ കൂട്ടിയിട്ടിരുന്ന ഫർണിച്ചറുകളിൽനിന്നാണ് തീ പടർന്നതെന്നാണ് സൂചന. കേരളത്തിൽ നിന്ന് മൂന്ന് എംപിമാരാണ് ഈ ഫ്ലാറ്റിൽ താമസിക്കുന്നത്. ജെബി മേത്തർ, ജോസ് കെ. മാണി, ഹാരിസ് ബീരാൻ എന്നിവരാണ് ഇവിടെയുള്ളത്.