ഫിഫ ലോകകപ്പില്‍ കളിക്കുക, ഗോള്‍ നേടുക, ജയിക്കുക... ഏതൊരു രാജ്യത്തിനും ആരാധകര്‍ക്കും ഈ സ്വപ്നങ്ങളുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അംഗബലമുള്ള ഇന്ത്യ ഇന്നും ആസ്വപ്നത്തില്നിന്ന് ഏറെ അകലെ.
1973ല്‍ ചരിത്രത്തില്‍ ആദ്യമായി കേരളം സന്തോഷ് ട്രോഫി ജയിച്ചപ്പോള്‍, ടീമിന്റെ ഗോള്‍ കീപ്പറായിരുന്ന എനിക്കുണ്ടായ ആഹ്ലാദത്തിന് അതിരില്ലായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഫിഫ ലോകകപ്പില്‍ അരങ്ങേറ്റം നടത്തിയ, ഏറ്റവും കുഞ്ഞന്‍ രാജ്യമായ കുറസാവോയുടെ ടീമിനും ആരാധകര്‍ക്കും ആ രാജ്യത്തിന്റെ കന്നിഗോള്‍ നേടിയ ലിവാനോ കൊമെനെന്സിയയ്ക്കും എത്രമാത്രം സന്തോഷത്തിലും സംതൃപ്തിയിലുമായിരിക്കും.
കാരണം, അവര്‍ ഫിഫ 2026 ലോകകപ്പിലൂടെ ലോക കാല്‍പ്പന്ത് പോരാട്ടത്തില്‍ അരങ്ങേറ്റം നടത്തി. നാലു തവണ ലോക ചാമ്പ്യന്മാരായ ജര്‍മനിയെ, മത്സരത്തിന്റെ രണ്ട് ഘട്ടത്തിലായി 17 മിനിറ്റ് സമനിലയില്‍ പിടിച്ചുനിര്‍ത്തി. ആദ്യ അഞ്ച് മിനിറ്റും തുടര്‍ന്ന് 22 മുതല്‍ 38വരെയും. 38-ാം മിനിറ്റിലായിരുന്നു ജർമനിയുടെ രണ്ടാം ഗോൾ.
ഗ്രൂപ്പ് ഇയില്‍ ജര്‍മനിയോട് 7-1ന്റെ ദയനീയ തോല്‍വി കുറസാവോ വഴങ്ങി. ആറാം മിനിറ്റിൽ ജര്‍മനിയുടെ ആദ്യ ഗോള്‍ നേടി. 21-ാം മിനിറ്റില്‍ ലിവാനോ കൊമെനെന്‍സിയയിലൂടെ കുറസാവോ സമനില ഗോള്‍ സ്വന്തമാക്കി; കുറസാവോയുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോള്‍ എന്ന ചരിത്രമുഹൂര്‍ത്തം 22കാരനായ ലിവാനോയെ കാത്തിരിക്കുകയായിരുന്നു എന്നും പറയാം. ഏതൊരു കളിക്കാരനും സ്വപ്നം കാണുന്ന മുഹൂര്‍ത്തം. മത്സരത്തില്‍ പിന്നീട് കുറസാവോ രണ്ടാമതും ജർമൻ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
വെറും 1.5 ലക്ഷം ആളുകള്‍ മാത്രമുള്ള രാജ്യമാണ് കുറസാവോ. എന്നിട്ടും അവര്‍ ഫിഫ ലോകകപ്പ് ചരിത്രത്താളില്‍ തങ്ങളുടേതായ കൈയൊപ്പ് പതിപ്പിച്ചു. ഫിഫ ലോകകപ്പില്‍ മത്സരിക്കുന്ന ഏറ്റവും ചെറിയ രാജ്യമെന്ന നേട്ടവും, കേരളത്തിലെ കുഞ്ഞന്‍ ജില്ലയായ ആലപ്പുഴയുടെ മൂന്നില്‍ ഒന്നു വലുപ്പമുള്ള കുറസാവോയ്ക്കു സ്വന്തം.
Tags : FIFA World Cup Football Germany Curacao