പെർസിവറൻസ് റോവർ ചൊവ്വയിലെ പാറക്കെട്ടുകളിൽ ലേസർ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ കണ്ടെത്തിയ രത്നക്കല്ലുകൾക്കു സമാനമായ ധാതുക്കൾ.
കണ്ടെത്തലുകളും തുടർഗവേഷണങ്ങളും; ശസ്ത്രലോകം അനുമാനിക്കുന്നതുപോലെ സംഭവിച്ചാൽ, ചൊവ്വ വെറും ചെവ്വയായിരിക്കില്ല, ഗ്രഹങ്ങളുടെ കൂട്ടത്തിൽ അതിസമ്പന്നഗോളമായിരിക്കും! ഭൂമിയിലെ അതിസമ്പന്നന്മാരുടെ പട്ടികപോലെ ബഹിരാകാശ സന്പന്നപ്പട്ടികയിലെ രാജാവാകും ചുവന്ന ഗ്രഹം! ദോഷങ്ങളുടെ ഗ്രഹം, ആരും കൊതിക്കുന്ന മഹാഗ്രഹമായി മാറും! ചൊവ്വയുടെ അദ്ഭുതപ്പെടുത്തുന്ന പുതിയ വിവരങ്ങളാണ് നാസ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
നാസയുടെ പെർസിവറൻസ് റോവർ ചൊവ്വയിലെ പാറക്കെട്ടുകളിൽ ലേസർ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് അപ്രതീക്ഷിത കണ്ടെത്തൽ. രത്നക്കല്ലുകൾക്കു സമാനമായ ധാതുക്കളുടെ സാന്നിധ്യം ബഹിരാകാശ ഗവേഷകർക്കു കണ്ടെത്താൻ കഴിഞ്ഞു. ചൊവ്വയിലെ ജെസെറോ ഗർത്തത്തിനു സമീപമുള്ള പാറകളിലാണ് അമൂല്യരത്നങ്ങളുമായി സാമ്യമുള്ള പദാർഥങ്ങൾ കണ്ടെത്തിയതെന്നും നാസ വ്യക്തമാക്കി.
റോവറിലെ സൂപ്പർകാം എന്ന അത്യാധുനിക ഉപകരണത്തിലെ ലേസർ ഉപയോഗിച്ച് ചൊവ്വയിലെ പാറകളുടെ രാസഘടന പരിശോധിക്കുമ്പോഴാണ് ക്രോമിയം അടങ്ങിയ കോറണ്ടം എന്ന ധാതു ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെടുന്നത്. മാണിക്യം, ഇന്ദ്രനീലം തുടങ്ങിയ വിലപിടിപ്പുള്ള രത്നങ്ങൾ രൂപപ്പെടുന്നത് കോറണ്ടം എന്ന ധാതുവിൽ നിന്നാണ്. ഇത്തരമൊരു പ്രദേശത്ത് ഈ ധാതുക്കളുടെ സാന്നിധ്യം കണ്ടെത്തിയത് ബഹിരാകാശ ഗവേഷകരെ ഏറെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.
കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപു പാറകളിലെ വിടവുകളിലൂടെ അതിശക്തമായ ചൂടുവെള്ളം ഒഴുകിയതാണ് ധാതുക്കൾ രൂപപ്പെടാൻ കാരണമെന്ന് ലോസ് അലാമോസ് നാഷണൽ ലബോറട്ടറിയിലെ ശാസ്ത്രസംഘം വ്യക്തമാക്കി. ഭൂമിയിലും സമാനമായ സാഹചര്യങ്ങളിലാണ് രത്നക്കല്ലുകൾ രൂപപ്പെടാറുള്ളത്.
മുൻപു കരുതിയതിനേക്കാൾ വളരെ സങ്കീർണമായിരുന്നു ചൊവ്വ എന്നതിലേക്കാണു പുതിയ കണ്ടെത്തൽ വിരൽചൂണ്ടുന്നത്. ചൊവ്വയിൽ ഒരുകാലത്തു സജീവമായി ജലം ഒഴുകിയിരുന്നു എന്നതിനും അഗ്നിപർവതസ്ഫോടനങ്ങൾ നടന്നിരുന്നു എന്നതിനും ഇതു വീണ്ടും തെളിവ് നൽകുന്നു. കൂടാതെ, ചൂടുവെള്ളവും ധാതുക്കളും സമൃദ്ധമായിരുന്ന ഇത്തരം പരിസ്ഥിതികൾ പണ്ട് സൂക്ഷ്മജീവികളുടെ നിലനിൽപ്പിന് അനുയോജ്യമായിരുന്നോ എന്ന കാര്യവും ശാസ്ത്രജ്ഞർ പഠനവിധേയമാക്കുന്നുണ്ട്. ചുവന്ന ഗ്രഹത്തിന്റെ പൗരാണിക സാഹചര്യങ്ങളിലേക്കു വെളിച്ചംവീശുന്നതാണ് പുതിയ കണ്ടെത്തൽ. റോവർ ശേഖരിക്കുന്ന സാമ്പിളുകൾ ഭാവിയിൽ ഭൂമിയിലെത്തിച്ച് വിശദമായി പരിശോധിക്കുമെന്നും നാസയിലെ ഗവേഷകർ പറഞ്ഞു.
Tags : NASA Mars PerseveranceRover Gemstone SpaceScience ScienceNews