Tech
സാൻ ഫ്രാൻസിസ്കോ: ചാറ്റ്ജിപിടി സൗജന്യമായി ഉപയോഗിക്കുന്നവർക്ക് വൻ ആശ്വാസമേകുന്ന പുതിയ പ്രഖ്യാപനവുമായി ഓപ്പൺഎഐ. സൗജന്യ അക്കൗണ്ടുകൾക്കും ഗോ അക്കൗണ്ടുകൾക്കും ഏർപ്പെടുത്തിയിരുന്ന ടെക്സ്റ്റ് സന്ദേശങ്ങളുടെ ദൈനംദിന പരിധി പൂർണമായും ഒഴിവാക്കാൻ കമ്പനി തീരുമാനിച്ചു. വരുന്ന ആഴ്ച മുതൽ സൗജന്യ ഉപയോക്താക്കൾക്ക് എത്ര വേണമെങ്കിലും പരിധിയില്ലാതെ ടെക്സ്റ്റ് സന്ദേശങ്ങൾ വഴി ചാറ്റ്ജിപിടിയുമായി സംവദിക്കാൻ സാധിക്കും.
എങ്കിലും ഇമേജ് ജനറേഷൻ, വോയ്സ് മോഡ്, ഫയലുകളും ചിത്രങ്ങളും അപ്ലോഡ് ചെയ്ത് വിവരങ്ങൾ ചോദിക്കൽ എന്നിവയ്ക്ക് നിലവിലുള്ള പരിധികൾ തുടരുമെന്ന് കമ്പനി വ്യക്തമാക്കി. ഇതോടൊപ്പം, സൗജന്യ/ഗോ അക്കൗണ്ടുകൾക്കായി 'ജിപിടി-5.6 ലൂണ' എന്ന പുതിയ മോഡൽ കമ്പനി ഡിഫോൾട്ടായി ലഭ്യമാക്കി തുടങ്ങി. സന്ദേശങ്ങൾക്ക് കൂടുതൽ ആലോചിച്ച് മറുപടി നൽകാൻ സഹായിക്കുന്ന "തിങ്ക്" ബട്ടണും സൗജന്യമായി ഉപയോഗിക്കാനാകും.
പ്ലസ്, പ്രോ ഉപയോക്താക്കൾക്കായി തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ 'ജിപിടി-5.6 സോൾ' ഓപ്പൺഎഐ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. സംഭാഷണങ്ങൾക്ക് കൂടുതൽ കൃത്യവും ലളിതവുമായ മറുപടികൾ നൽകാൻ ഇതിന് സാധിക്കും. കൂടുതൽ ഉപയോക്താക്കൾക്ക് കൃത്രിമബുദ്ധിയുടെ സേവനം തടസ്സമില്ലാതെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ പരിഷ്കാരങ്ങളെന്ന് ഓപ്പൺഎഐ വ്യക്തമാക്കി.
Tech
സാൻഫ്രാൻസിസ്കോ: ഓപ്പൺഎഐ തങ്ങളുടെ ആദ്യ ഉപഭോക്തൃ ഹാർഡ്വെയർ ഉപകരണം പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സ്ക്രീനില്ലാത്തതും എന്നാൽ എളുപ്പത്തിൽ കൊണ്ടുനടക്കാവുന്നതുമായ ഒരു 'സ്മാർട്ട് സ്പീക്കർ' രൂപത്തിലായിരിക്കും ചാറ്റ്ജിപിറ്റിയുടെ ഈ ഭൗതിക രൂപം വിപണിയിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വീടുകളിൽ ഉപയോക്താക്കൾക്ക് സൗഹൃദപരമായ രീതിയിൽ ആശയവിനിമയം നടത്താൻ സാധിക്കുന്ന ഒരു 'എഐ സുഹൃത്ത്' ആയിട്ടാണ് ഇത് വികസിപ്പിക്കുന്നത്.പരമ്പരാഗത സ്മാർട്ട് സ്പീക്കറുകളിൽ നിന്ന് വ്യത്യസ്തമായി, ഓപ്പൺഎഐയുടെ ഏറ്റവും പുതിയ എഐ മോഡലുകളാണ് ഇതിൽ ഉപയോഗിക്കുന്നത്.
സ്പീക്കറിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളും സെൻസറുകളും വഴി ചുറ്റുപാടുകളെ മനസ്സിലാക്കാനും ഉപയോക്താക്കളുടെ ആവശ്യങ്ങളോട് കൂടുതൽ ബുദ്ധിപരമായി പ്രതികരിക്കാനും ഇതിന് സാധിക്കും. ഉപയോക്താവിന്റെ ഇമെയിലുകളും മറ്റ് വ്യക്തിഗത ഡാറ്റയും വിശകലനം ചെയ്ത്, അവരുടെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് വിവരങ്ങൾ പങ്കുവെക്കാൻ ഈ ഉപകരണത്തിന് കഴിയും.
റീചാർജ് ചെയ്യാവുന്ന ബാറ്ററിയുള്ളതിനാൽ ഈ ഉപകരണം വീട്ടിലെ ഏത് മുറിയിലേക്കും എളുപ്പത്തിൽ മാറ്റാനാകും. അടുക്കളയിൽ പാചകക്കുറിപ്പുകൾ പറഞ്ഞുതരാനും മറ്റ് ജോലികൾ ചെയ്യുമ്പോൾ സംസാരിക്കാനും പാട്ട് കേൾക്കാനും ഇത് സഹായിക്കും. ഓപ്പൺഎഐയുടെ പുത്തൻ വോയിസ് മോഡലായ ജിപിടി ലൈവ് ആണ് ഇതിൽ ഉപയോഗിക്കുന്നത്. സംസാരിക്കുന്നതിനിടയിൽ തടസ്സപ്പെടുത്താനും, തുടർച്ചയായി ചോദ്യങ്ങൾ ചോദിക്കാനും സാധിക്കുന്ന തരത്തിൽ മനുഷ്യരുമായി സംസാരിക്കുന്നതുപോലെയുള്ള അനുഭവം ഇത് സമ്മാനിക്കും.
ഓപ്പൺഎഐയുടെ ഈ പുതിയ ഹാർഡ്വെയർ നീക്കത്തിന് മുന്നിൽ ആപ്പിൾ ഉയർത്തുന്ന നിയമപരമായ വെല്ലുവിളികളുണ്ട്. വ്യാപാര രഹസ്യങ്ങൾ ചോർത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ആപ്പിൾ നൽകിയ കേസിന്റെ ഭാഗമായി ഓപ്പൺഎഐയുടെ ഹാർഡ്വെയർ ബിസിനസിനെതിരെ സ്റ്റേ വാങ്ങാൻ ആപ്പിൾ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്.
സ്മാർട്ട് സ്പീക്കർ കൂടാതെ വെയറബിൾസ്, ഹോം റോബോട്ടിക്സ്, സ്മാർട്ട്ഫോണിന് പകരമാകാൻ സാധ്യതയുള്ള ഉപകരണം ഉൾപ്പെടെ അഞ്ചോളം കൺസ്യൂമർ ഡിവൈസുകൾ ഓപ്പൺഎഐ വികസിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ആപ്പിളിന്റെ മുൻ ചീഫ് ഡിസൈനർ ജോണി ഐവുമായി ചേർന്നാണ് ഓപ്പൺഎഐ ഇതിനായി പ്രവർത്തിക്കുന്നത്.
ഈ വർഷം അവസാനം ഉപകരണം പരിചയപ്പെടുത്തുമെങ്കിലും, 2027ഓടെ മാത്രമേ ഇത് വിപണിയിൽ ലഭ്യമാകൂ. ആമസോൺ എക്കോ , ഗൂഗിൾ നെസ്റ്റ് , ആപ്പിൾ ഹോംപോഡ് എന്നിവയ്ക്കുള്ള ശക്തമായ മറുപടിയായാണ് ചാറ്റ്ജിപിറ്റി കേന്ദ്രീകൃതമായ ഈ പുതിയ സ്പീക്കറെന്ന് ടെക് ലോകം വിലയിരുത്തുന്നു.
Tech
ടോക്കിയോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളുടെ ദുരുപയോഗത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചുകൊണ്ട്, സൈബർ ആക്രമണത്തിനായി ചാറ്റ്ജിപിറ്റി ഉപയോഗിച്ച 15 വയസുകാരനായ സ്കൂൾ വിദ്യാർഥിയെ ജപ്പാനിൽ പോലീസ് അറസ്റ്റ് ചെയ്തു. ജപ്പാനിലെ അനിമേഷൻ സ്ട്രീമിങ് പ്ലാറ്റ്ഫോമായ 'ബന്ദായ് ചാനലിന്റെ' (Bandai Channel) സെർവറുകൾ ഹാക്ക് ചെയ്ത് 46,000ത്തിലധികം ഉപയോക്താക്കളുടെ അക്കൗണ്ടുകൾ വ്യാജ കോഡുകളിലൂടെ ഇല്ലാതാക്കി എന്നതാണ് വിദ്യാർഥിക്കതിരെയുള്ള കുറ്റം.
കമ്പനിക്ക് വൻ സാമ്പത്തിക നഷ്ടവും സേവന തടസ്സവും ഉണ്ടാക്കിയ സംഭവത്തിലാണ് ടോക്കിയോ മെട്രോപൊളിറ്റൻ പോലീസ് നടപടിയെടുത്തത്. ടോക്കിയോയ്ക്ക് സമീപമുള്ള ടോകൊറോസാവ സ്വദേശിയായ ഹൈസ്കൂൾ വിദ്യാർഥിയാണ് പിടിയിലായത്.
2025 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. താൻ നിർമിച്ച സൈബർ ആക്രമണത്തിനുള്ള കോഡിന്റെ വേഗത കൂട്ടാനും കൂടുതൽ ഫലപ്രദമാക്കാനുമാണ് താൻ ചാറ്റ്ജിപിറ്റിയുടെ സഹായം തേടിയതെന്ന് വിദ്യാർഥി പോലീസിനോട് സമ്മതിച്ചു.
ആദ്യം താൻ തന്നെയാണ് കോഡ് തയ്യാറാക്കിയതെന്നും, എന്നാൽ പ്രൊസസിങ് വേഗത കുറവായതിനാൽ ചാറ്റ്ജിപിറ്റിയോട് ചോദിച്ച് മറ്റൊരു പ്രോഗ്രാമിങ് ഭാഷയിലേക്ക് മാറ്റി ഇത് പൂർത്തിയാക്കുകയായിരുന്നുവെന്നും വിദ്യാർഥി വെളിപ്പെടുത്തി. ലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള പ്ലാറ്റ്ഫോം ആയതുകൊണ്ടാണ് താൻ 'ബന്ദായ് ചാനൽ' തെരഞ്ഞെടുത്തതെന്നും വ്യക്തിപരമായ വിരോധം ഒന്നിനുമില്ലെന്നും കുട്ടി പറഞ്ഞു.
പ്രൈമറി സ്കൂൾ മുതൽ സ്വയം പ്രോഗ്രാമിങ് പഠിക്കുന്ന ഈ വിദ്യാർഥി നെറ്റ്വർക്ക് കമ്മ്യൂണിക്കേഷൻസ് പരിശോധിക്കുന്നതിൽ തത്പരനായിരുന്നു. സൈബർ ആക്രമണം തടയാൻ കമ്പനി സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കിയെങ്കിലും, തന്റെ ഐപി അഡ്രസ് മുപ്പതോളം തവണ മാറ്റി വിദ്യാർഥി വീണ്ടും ആക്രമണം തുടരുകയായിരുന്നു.
ഈ ആക്രമണം കാരണം ഒരു മാസത്തോളം കമ്പനിയുടെ സേവനങ്ങൾ ഭാഗികമായി തടസ്സപ്പെടുകയും ഉപയോക്താക്കൾക്ക് പണം തിരികെ നൽകേണ്ടി വരികയും ചെയ്തു. കൂടാതെ 13.6 ലക്ഷത്തോളം ഉപയോക്താക്കളുടെ ഇമെയിൽ വിലാസങ്ങളും പേയ്മെന്റ് വിവരങ്ങളും ചോർന്നതായും സംശയമുണ്ട്.
സൈബർ കുറ്റകൃത്യങ്ങൾക്കായി ജനറേറ്റീവ് എഐ ടൂളുകൾ നേരിട്ട് ഉപയോഗിച്ച ജപ്പാനിലെ ആദ്യത്തെ കേസുകളിൽ ഒന്നാണിത്. കോഡിങ് കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്ന ചാറ്റ്ജിപിറ്റി പോലുള്ള ടൂളുകൾ, ആവശ്യമായ സാങ്കേതിക അറിവില്ലാത്തവർക്ക് പോലും സൈബർ ആക്രമണങ്ങൾ നടത്താൻ സഹായകരമാകുന്നു എന്ന വലിയ സുരക്ഷാ ഭീഷണിയാണ് ഈ സംഭവം ഉയർത്തുന്നത്.
Tech
ന്യൂ ഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയ്ക്കായി ചെലവഴിക്കുന്ന ഭീമമായ തുക വെട്ടിക്കുറയ്ക്കാൻ പുതിയ തന്ത്രങ്ങളുമായി മൈക്രോസോഫ്റ്റ്. തങ്ങളുടെ ജനപ്രിയ ഓഫീസ് ആപ്ലിക്കേഷനുകളിൽ നിന്നും ഓപ്പൺഎഐ, ആന്ത്രോപിക് എന്നീ കമ്പനികളുടെ എഐ മോഡലുകൾ മാറ്റി, പകരം സ്വന്തമായി വികസിപ്പിച്ചെടുത്ത ഇൻ-ഹൗസ് എഐ സംവിധാനങ്ങൾ ഉൾപ്പെടുത്താൻ മൈക്രോസോഫ്റ്റ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.
മൈക്രോസോഫ്റ്റ് എക്സൽ, ഔട്ട്ലുക്ക് എന്നീ ആപ്പുകളിൽ ഓരോ ആഴ്ചയും വരുന്ന പതിനായിരക്കണക്കിന് എഐ നിർദ്ദേശങ്ങൾ കൈകാര്യം ചെയ്യാൻ കമ്പനി തദ്ദേശീയമായി വികസിപ്പിച്ച 'എംഎഐ' മോഡലുകൾ ഉപയോഗിച്ചു തുടങ്ങിയതായാണ് വിവരം. മുൻപ് ഈ ഫീച്ചറുകൾക്കായി ചാറ്റ്ജിപിടിയുടെയും ക്ലോഡിന്റെയു മോഡലുകളെയായിരുന്നു കമ്പനി ആശ്രയിച്ചിരുന്നത്. എന്നാൽ ഈ റിപ്പോർട്ടുകളോട് മൈക്രോസോഫ്റ്റ് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.
മൈക്രോസോഫ്റ്റിന്റെ വിപുലമായ എഐ ബിസിനസുമായി താരതമ്യം ചെയ്യുമ്പോൾ ഈ മാറ്റം ഇപ്പോൾ ചെറുതാണെങ്കിലും, ഭാവിയിലേക്കുള്ള കമ്പനിയുടെ തന്ത്രപരമായ ചുവടുവെപ്പായാണ് ഇതിനെ വിലയിരുത്തുന്നത്. തങ്ങളുടെ പ്രധാന ഉത്പന്നമായ 'കോപൈലറ്റിൽ'എഐ ഫീച്ചറുകൾ കൂടുതൽ ശക്തമാക്കുമ്പോൾ തന്നെ, പ്രവർത്തനച്ചെലവ് നിയന്ത്രിക്കാനും മറ്റ് എഐ കമ്പനികളോടുള്ള അമിത ആശ്രയം കുറയ്ക്കാനും ഇതിലൂടെ മൈക്രോസോഫ്റ്റിന് സാധിക്കും.
"ഞങ്ങൾ ആന്ത്രോപിക് കമ്പനിക്ക് വലിയ തുകയാണ് നൽകുന്നത്. ഈ ചെലവ് കുറയ്ക്കുകയും ഭാവിയിൽ ഇത് പൂർണമായും ഇല്ലാതാക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് മൈക്രോസോഫ്റ്റ് എഐ വിഭാഗം മേധാവി മുസ്തഫ സുലൈമാൻ വ്യക്തമാക്കിയിരുന്നു. കമ്പനിക്കുള്ളിലെ പല വിഭാഗങ്ങളും എഐ ടോക്കണുകൾക്കായി ദശലക്ഷക്കണക്കിന് ഡോളറാണ് ചിലവഴിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കുറഞ്ഞ കമ്പ്യൂട്ടിംഗ് ശേഷി ഉപയോഗിച്ച് മികച്ച ഫലം നൽകാനാണ് 'എംഎഐ' മോഡലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂണിൽ നടന്ന വാർഷിക ഡെവലപ്പർ കോൺഫറൻസിൽ 'എംഎഐ-തിങ്കിംഗ്-1' ഉൾപ്പെടെ 7 പുതിയ എഐ മോഡലുകൾ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരുന്നു. ആന്ത്രോപിക്കിന്റെ ഏറ്റവും പ്രീമിയം മോഡലായ 'ക്ലോഡ് ഓപസ് 4.6ന് സമാനമായ കോഡിംഗ് ശേഷി വളരെ കുറഞ്ഞ ചെലവിൽ നൽകാൻ തങ്ങളുടെ പുതിയ മോഡലിന് സാധിക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ അവകാശവാദം
എക്സൽ, ഔട്ട്ലുക്ക് എന്നിവയ്ക്ക് പുറമെ ഗിറ്റ്ഹബ് കോപൈലറ്റിലും ഈ മോഡലുകൾ ലഭ്യമാക്കിയിട്ടുണ്ട്. വരും മാസങ്ങളിൽ മൈക്രോസോഫ്റ്റ് ടീംസ് ആപ്പിലും സ്വന്തം എഐ മോഡലുകൾ കൊണ്ടുവരുമെന്ന് സുലൈമാൻ അറിയിച്ചു. വലിയ മോഡലുകൾ നിർമിക്കുന്നതിനേക്കാൾ ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ചെറിയ എഐ മോഡലുകൾ വികസിപ്പിക്കാനുള്ള ആഗോള ടെക് കമ്പനികളുടെ മത്സരത്തിലേക്കാണ് മൈക്രോസോഫ്റ്റിന്റെ ഈ പുതിയ നീക്കം വിരൽ ചൂണ്ടുന്നത്.
Movies
വെള്ളിത്തിരയിൽ സാങ്കേതികവിദ്യകൊണ്ട് വിസ്മയങ്ങൾതീർക്കുന്ന ഉലകനായകൻ കമൽഹാസൻ നിർമിത ബുദ്ധി (എഐ) യുടെ അമിത ഉപയോഗത്തിൽ മുന്നറിയിപ്പുമായി രംഗത്ത്. അടുത്തിടെ, ഹോളിവുഡ് റേഞ്ചിലുള്ള എഐ വിദ്യകൾ പഠിക്കാൻ അമേരിക്കയിൽ പോയിവന്നതിനുശേഷമാണ് കമൽഹാസൻ തന്റെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞത്. ചെന്നൈയിലെ കോളജിൽ നടന്ന പരിപാടിയിൽ വിദ്യാർഥികളോട് സംസാരിക്കവേയാണ് ഉലകനായകൻ കടുത്ത യാഥാർഥ്യം തുറന്നുപറഞ്ഞത്. അപ്പായുടെ മാസ് ഡയലോഗിന് സോഷ്യൽ മീഡിയയിൽ ഫുൾ സപ്പോർട്ടുമായി മകൾ ശ്രുതി ഹാസനും എത്തിയതോടെ സംഭവം ചർച്ചയായി മാറി.
എഐ ടൂളുകളെ അനാവശ്യമായി ആശ്രയിക്കുന്നത് നമ്മുടെ പ്രകൃതിയെ എങ്ങനെ ബാധിക്കുന്നു എന്നാണ് കമൽ വളരെ ലളിതമായി വിഥ്യാർഥികളോടു പറഞ്ഞത്. നമ്മൾ കൗതുകത്തിനുവേണ്ടി ചാറ്റ്ജിപിടി പോലുള്ള പ്ലാറ്റ്ഫോമുകളിൽ ചോദിക്കുന്ന ഓരോ ചോദ്യവും പ്രോസസ് ചെയ്യാൻ വലിയ തോതിൽ വൈദ്യുതിയും ജലവും ആവശ്യമുണ്ട്. നിങ്ങൾ ഓരോ തവണ ചാറ്റ്ജിപിടിയോട് ചോദ്യം ചോദിക്കുമ്പോഴും ഒരു ഗ്ലാസ് വെള്ളം വീതം പാഴാകുന്നുണ്ടെന്ന് ഓർക്കുക! കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്തോറും കൂടുതൽ വെള്ളം പാഴാകും. അതുകൊണ്ട് അത്യാവശ്യ കാര്യങ്ങൾക്കു മാത്രം എഐ ഉപയോഗിക്കുക. ബാക്കി സംശയങ്ങൾ നിങ്ങളുടെ അടുത്തുള്ള സുഹൃത്തുക്കളോട് ചോദിച്ച് മനസിലാക്കൂ. എഐയേക്കാൾ കൂടുതൽ അറിവുള്ള മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. എല്ലാം അറിയാമെന്ന ഭാവം തനിക്കില്ല, കാരണം ചാറ്റ്ജിപിടി അല്ലല്ലോ! അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് പറയാൻ തനിക്ക് ഒരു മടിയുമില്ല- കമൽഹാസൻ പറഞ്ഞു.
ഉലകനായകന്റെ പ്രസംഗം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച് ശ്രുതി പൂർണപിന്തുണ പ്രഖ്യാപിച്ചു. വെറുതെ സപ്പോർട്ട് മാത്രമല്ല, എഐ സാങ്കേതികവിദ്യയുടെ അമിത ഉപയോഗം പ്രകൃതിയിലെ ജലസ്രോതസുകളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള കൃത്യമായ ഡാറ്റയും ശ്രുതി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. എഐ നിർമിത ആർട്ടുകൾക്കും ഉള്ളടക്കങ്ങൾക്കും പിന്നാലെ പോകാതെ, മനുഷ്യന്റെ യഥാർഥ കഴിവിനും നൈപുണ്യത്തിനും പ്രാധാന്യം നൽകണമെന്നാണ് ശ്രുതിയുടെ പക്ഷം.
നിങ്ങൾ ഇപ്പോഴും യഥാർഥ മനുഷ്യനെ വിലമതിക്കുന്നുവെങ്കിൽ ഫോളോ ചെയ്യൂ, എഐയേക്കാൾ മുകളിൽ എന്ന കിടിലൻ അടിക്കുറിപ്പോടെയാണ് ശ്രുതി വിഷയം ആരാധകരിലേക്ക് എത്തിച്ചത്.
എന്തായാലും സിനിമയിൽ പുതിയ സാങ്കേതികവിദ്യകൾ പരീക്ഷിക്കാൻ എപ്പോഴും മുന്നിൽ നിൽക്കുന്ന ഉലകനായകൻ തന്നെ അതിന്റെ ദോഷവശങ്ങളെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകിയത് സിനിമാ-സാങ്കേതിക ലോകത്ത് വലിയ ചർച്ചയായി. സാങ്കേതികവിദ്യയാകാം, പക്ഷേ അത് മനുഷ്യനെയും പ്രകൃതിയെയും വിഴുങ്ങുന്നതാകരുത് എന്ന താരത്തിന്റെ വാക്കുകൾ വിസ്മരിക്കാൻ കഴിയില്ല.
Tech
ചാറ്റ്ജിപിടിയെ നവീകരിക്കാൻ ഓപ്പൺഎഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. സാധാരണ ചാറ്റ്ബോട്ടിൽ നിന്ന് കൂടുതൽ വിപുലമായ സേവനങ്ങൾ നൽകുന്ന ഒരു എഐ സൂപ്പർആപ്പ് ആയി ചാറ്റ്ജിപിടിയെ മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. കോഡിംഗ് ടൂളുകൾ, എഐ ഏജന്റുമാർ, വിവിധ ഉത്പാജനക്ഷമത വർധിപ്പിക്കുന്ന ഫീച്ചറുകൾ എല്ലാം ഒരു പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്താനാണ് പദ്ധതി.
ചാറ്റ്ജിപിടിയെ കൂടുതൽ ഉപകാരപ്രദമാക്കുന്നതിന് പുറമെ പുതിയ വരുമാന മാർഗങ്ങൾ സൃഷ്ടിക്കുകയുമാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് എന്റർപ്രൈസ് ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നതിനായി കമ്പനി ആഭ്യന്തര തലത്തിൽ വിഭവങ്ങൾ പുനഃസംഘടിപ്പിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിലൂടെ ഓപ്പൺഎഐ ഒരു എഐ മോഡൽ നിർമാതാവ് മാത്രമല്ല, ദീർഘകാല വരുമാന വളർച്ച ഉറപ്പാക്കുന്ന സാങ്കേതിക കമ്പനിയായും സ്വയം മാറാൻ ശ്രമിക്കുന്നു.
ഓപ്പൺഎഐ അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനിൽ രഹസ്യമായി ഐപിഒ രേഖകൾ സമർപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അതേസമയം, ആന്ത്രോപിക് ഇതിനകം തന്നെ രഹസ്യ എസ്-1 കരട് സമർപ്പിച്ചെന്ന് അറിയിച്ചതോടെ ഐപിഒ മത്സരത്തിന് കൂടുതൽ ചൂടേറി. എന്നാൽ, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ ഈ വിഷയത്തെ വ്യത്യസ്തമായാണ് കാണുന്നത്. ഐപിഒയെ ഒരു മത്സരമായി കാണുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മികച്ച സാങ്കേതികവിദ്യയും ശക്തമായ ബിസിനസും നിർമിക്കുന്നതിലാണ് കമ്പനിയുടെ പ്രധാന ശ്രദ്ധയെന്നും, ഓഹരി വിപണിയിലേക്കുള്ള പ്രവേശനം ഒരു ധനസമാഹരണ നടപടിമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ആദ്യമായി പൊതുജന ഓഹരി വിപണിയിലെത്തുന്ന വലിയ എഐ കമ്പനി മുഴുവൻ എഐ മേഖലയുടെയും മൂല്യനിർണയത്തിന് മാനദണ്ഡം നിർണയിക്കാൻ സാധ്യതയുണ്ട്. അതേസമയം ലാഭക്ഷമത, സുരക്ഷ, അടിസ്ഥാനസൗകര്യ ചെലവ് തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ പരിശോധനയും കമ്പനിക്ക് നേരിടേണ്ടിവരും. അതുകൊണ്ട് തന്നെ, ഓപ്പൺഎഐയുടെയും ആന്ത്രോപിക്കിന്റെയും അടുത്ത നീക്കങ്ങൾ സാങ്കേതിക ലോകം ഉറ്റുനോക്കുകയാണ്.
Tech
ന്യു ഡൽഹി : ആപ്പിൾ കാർപ്ലേയിൽ ചാറ്റ്ബോട്ട് സേവനം ലഭ്യമാക്കിയതായി ഓപ്പൺ എഐ. ഐഫോൺ ഉപയോക്താക്കൾക്ക് ഇനി മുതൽ വാഹനങ്ങളിലെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വഴി നേരിട്ട് ചാറ്റ്ജിപിടി ഉപയോഗിക്കാൻ സാധിക്കും. ഐഒഎസ് 26.4 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകളോ ഉപയോഗിക്കുന്നവർക്ക് ആഗോളതലത്തിൽ ഈ സേവനം ലഭ്യമാകും. പ്രധാനമായും ശബ്ദത്തിലൂടെയുള്ള ആശയവിനിമയത്തിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ സംവിധാനം, ഡ്രൈവിംഗിനിടയിൽ ചാറ്റ്ജിപിടിയുമായി സംസാരിക്കാൻ സഹായിക്കുന്നു. ഐഫോൺ വാഹനവുമായി ബന്ധിപ്പിച്ച ശേഷം ആപ്പിലെ വോയ്സ് മോഡ് വഴി പുതിയ സംഭാഷണങ്ങൾ തുടങ്ങാനോ മുമ്പുണ്ടായിരുന്നവ തുടരാനോ സാധിക്കും.
യാത്രക്കാർക്കും ഡ്രൈവർമാർക്കും ഫോണിൽ സ്പർശിക്കാതെ തന്നെ വിവരങ്ങൾ ചോദിക്കാനും സംശയനിവാരണം നടത്താനും ഈ ഫീച്ചർ സഹായിക്കും. കാർപ്ലേയിൽ ആപ്പ് തുറക്കുമ്പോൾ തന്നെ ഓട്ടോമാറ്റിക്കായി വോയ്സ് മോഡ് പ്രവർത്തനക്ഷമമാക്കാനുള്ള ഓപ്ഷനും ഇതിലുണ്ട്. ഇത് ഡ്രൈവർമാരുടെ ശ്രദ്ധ റോഡിൽ നിന്ന് മാറുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു. യാത്രക്കാർക്കും വിനോദത്തിനും അറിവിനുമായി ഈ സേവനം ഒരുപോലെ പ്രയോജനപ്പെടുത്താം. യാത്രയ്ക്കിടയിലും തടസ്സങ്ങളില്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനം ലഭ്യമാക്കാൻ പുതിയ മാറ്റത്തിലൂടെ സാധിക്കും.
എന്നാൽ ഈ ഫീച്ചറിനു ചില പരിമിതികളുമുണ്ട്. കാർപ്ലേയിലെ ചാറ്റ്ജിപിടിക്ക് നാവിഗേഷൻ വിവരങ്ങൾ, തത്സമയ ലൊക്കേഷൻ, അല്ലെങ്കിൽ വാഹനവുമായി ബന്ധപ്പെട്ട പ്രത്യേക വിവരങ്ങൾ എന്നിവ ലഭ്യമാകില്ല. കൂടാതെ, മാപ്പുകളോ മെസേജിംഗ് സേവനങ്ങളോ പോലുള്ള മറ്റ് ആപ്പുകളെ നിയന്ത്രിക്കാനും കഴിയില്ല. ഉപയോക്താക്കൾ ഹാൻഡ്സ് ഫ്രീ രീതിയിൽ മാത്രം ഇത് ഉപയോഗിക്കണമെന്നും, ഡ്രൈവിംഗ് തുടങ്ങുന്നതിന് മുൻപ് തന്നെ ആവശ്യമായ സെറ്റപ്പുകൾ പൂർത്തിയാക്കണമെന്നും ഓപ്പൺ എഐ നിർദ്ദേശിക്കുന്നു.
Tech
മറ്റ് ചാറ്റ്ബോട്ടുകളിൽ നിന്നുള്ള വിവരങ്ങളും സംഭാഷണങ്ങളും ജെമിനിയിലേക്ക് മാറ്റാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചു. ഇതിനെ സഹായിക്കുന്ന തരത്തിലുള്ള സ്വിച്ചിംഗ് ടൂളാണ് അവതരിപ്പിച്ചിരിക്കുന്നത്.
സ്വിച്ചിംഗ് ടൂളുകൾ എന്ന് വിളിക്കപ്പെടുന്ന ഈ ഫീച്ചർ വഴി വ്യക്തിഗത വിവരങ്ങൾ, താത്പര്യങ്ങൾ, പഴയ ചാറ്റ് ഹിസ്റ്ററികൾ എന്നിവ എളുപ്പത്തിൽ കൈമാറാൻ സാധിക്കും.
നിലവിൽ ഉപയോഗിക്കുന്ന ചാറ്റ്ബോട്ടിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ കോപ്പി ചെയ്ത് ജെമിനിയിൽ പേസ്റ്റ് ചെയ്തോ, അല്ലെങ്കിൽ ചാറ്റ് ലോഗുകൾ അടങ്ങിയ സിപ്പ് ഫയലുകൾ അപ്ലോഡ് ചെയ്തോ ഈ മാറ്റം സാധ്യമാക്കാം.
പഴയ പ്ലാറ്റ്ഫോമുകളിൽ നൽകിയിരുന്ന വിവരങ്ങൾ വീണ്ടും ആവർത്തിക്കാതെ തന്നെ ഉപയോക്താവിനെക്കുറിച്ച് മനസിലാക്കാൻ ജെമിനിയെ ഇത് സഹായിക്കുന്നു.
നിലവിൽ 75 കോടിയിലധികം സജീവ ഉപയോക്താക്കളുള്ള ജെമിനി, ഇത്തരം ഫീച്ചറുകളിലൂടെ കൂടുതൽ ആളുകളെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്.
പഴയ സംഭാഷണങ്ങൾ ജെമിനിയിൽ തിരയാനും തുടർന്ന് സംസാരിക്കാനും സാധിക്കുന്നത് ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാണ്.
മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്നവർക്ക് തങ്ങളുടെ ഡിജിറ്റൽ ചരിത്രം നഷ്ടപ്പെടാതെ തന്നെ ജെമിനിയിലേക്ക് വരാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രധാന നേട്ടം.