മാന്നാർ: വിധവയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. പരുമല ഓടാട്ട് കിഴക്കേതിൽ കെ.എം. ബഷീർ (48) ആണ് പിടിയിലായത്. 19 ലക്ഷം രൂപയാണ് പ്രതി പരാതിക്കാരിയിൽ നിന്ന് തട്ടിയെടുത്തത്.
2020ൽ പത്രപരസ്യത്തിൽ നിന്നുള്ള ഫോൺ നമ്പറിൽ ഇടനിലക്കാരനായി സംസാരിച്ചാണ് പ്രതി സ്ത്രീയുമായി പരിചയത്തിലായത്. പിന്നീട് ചങ്ങനാശേരി സ്വദേശി അഫ്സൽ എന്ന വ്യാജപേരിൽ വീട്ടിലെത്തി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
ഇതിനിടെ പ്രതിയുടെ പീഡനശ്രമം പോലീസിൽ അറിയിക്കുമെന്ന് പറഞ്ഞതോടെ വിവാഹ വാഗ്ദാനം നൽകി പരാതിക്കാരിയെ അനുനയിപ്പിക്കുകയായിരുന്നു. തുടർന്ന് നിരന്തരം വീട്ടിലെത്തിയിരുന്ന പ്രതി പലതവണയായി 19 ലക്ഷം രൂപ തട്ടിയെടുത്തതായും പീഡിപ്പിച്ചതായും പരാതിയുണ്ട്.
പലപ്പോഴായി നൽകിയ പണം തിരികെ ചോദിച്ചപ്പോൾ ജീവന് ഭീഷണിയുണ്ടായതിനെ തുടർന്നാണ് ഇവർ ചെങ്ങന്നൂർ ഡിവൈഎസ്പിക്ക് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.