മമതാ ബാനർജി
കോൽക്കത്ത: പശ്ചിമബംഗാളിൽ ഭരണവും പ്രതിപക്ഷ നേതൃസ്ഥാനവും നഷ്ടമായതിന് പിന്നാലെ മമതാ ബാനർജിക്ക് വീണ്ടും തിരിച്ചടി. തൃണമൂൽ കോൺഗ്രസ് പൂർണമായും പിടിച്ചെടുക്കാൻ വിമതരുടെ നിർണായക നീക്കം.
പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട എംഎൽഎമാർ പാർട്ടി ചിഹ്നവും ആസ്തിയും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും, യഥാർഥ ടിഎംസി തങ്ങളാണെന്നും അവകാശപ്പെട്ടു.
440 കോടി രൂപയാണ് ടിഎംസിയുടെ അക്കൗണ്ടിൽ ഉള്ളത്. പാർട്ടി ചിഹ്നം തങ്ങൾക്ക് അനുവദിക്കണമെന്നാണ് വിമതസംഘത്തിന്റെ മറ്റൊരു ആവശ്യം. മമതയുടെ അനന്തരവനായ അഭിഷേക് ബാനർജിയെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും വിമതർ നീക്കിയിരുന്നു.
ടിഎംസി അധ്യക്ഷനായി അരൂപ് റോയിയെ നിയമിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിച്ചു. പാർട്ടിയിലെ ഭൂരിഭാഗം ജനപ്രതിനിധികളും തങ്ങൾക്കൊപ്പമാണെന്നാണ് വിമത വിഭാഗം അവകാശപ്പെടുന്നത്.
തൃണമൂലിന്റെ ആകെയുള്ള 80 എംഎൽഎമാരിൽ 65 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ഇവരുടെ വാദം. മമത ബാനർജിക്ക് ഒപ്പം ഇപ്പോൾ 14 എംഎൽഎമാർ മാത്രമാണുള്ളത്. ലോക്സഭയിലെ 28 തൃണമൂൽ എംപിമാരിൽ 20 പേരും മമതയെ കൈവിട്ട് വിമതർക്കൊപ്പം ചേർന്നു.
ഇതോടെ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ മമതാ ബാനർജി വീണ്ടും കടുത്ത പ്രതിസന്ധിയിലായിരുക്കുകയാണ്.
Tags : mamata banerjee tmc kolkata west bengal