അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് പദവിയിലിരിക്കുമ്പോഴും ബിസിനസ് തന്ത്രങ്ങൾ കൈവിടാതെ ഡോണൾഡ് ട്രംപ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ക്രിപ്റ്റോ കറൻസി ഇടപാടുകൾ, ബ്രാൻഡഡ് ഉത്പന്നങ്ങളുടെ വിൽപന, കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പുകൾ (ഔട്ട് ഓഫ് കോർട്ട് സെറ്റിൽമെന്റ്) എന്നിവയിലൂടെ ട്രംപ് സ്വന്തമാക്കിയത് വൻ തുക. പതിറ്റാണ്ടുകൾ കൊണ്ട് കെട്ടിപ്പടുത്ത റിയൽ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ വളർച്ചയെപ്പോലും മറികടക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ പുതിയ സാമ്പത്തിക മുന്നേറ്റം.
'വേൾഡ് ലിബറേറ്റി ഫിനാൻഷ്യൽ' വഴി ടോക്കണുകൾ വിറ്റഴിച്ചതിലൂടെ 500 മില്യൺ ഡോളറും, തന്റെ മുഖം പതിപ്പിച്ച 'മീം കോയിനുകൾ' വിറ്റ സിഐസി ഡിജിറ്റൽ വഴി 600 മില്യൺ ഡോളറുമാണ് ട്രംപ് സമാഹരിച്ചത്. എന്നാൽ, വിൽപനയ്ക്ക് ശേഷം ഈ ടോക്കണുകളുടെ മൂല്യം കുത്തനെ ഇടിഞ്ഞത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. യുഎഇ സർക്കാരുമായി ബന്ധമുള്ള ഒരു കമ്പനി ട്രംപിന്റെ ബിസിനസിൽ 500 മില്യൺ ഡോളർ നിക്ഷേപിച്ചു. തൊട്ടുപിന്നാലെ, ദേശീയ സുരക്ഷാ കാരണങ്ങളാൽ യുഎഇക്ക് നേരത്തെ നിരോധിച്ചിരുന്ന അത്യാധുനിക യുഎസ് ചിപ്പുകൾ ലഭിച്ചത് വലിയ വിവാദമായി.
സൗദി അറേബ്യ, ഖത്തർ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വൻകിട പ്രോജക്റ്റുകളും ട്രംപിന്റെ കമ്പനിക്ക് കോടിക്കണക്കിന് ഡോളർ വരുമാനം നൽകി. ബൈബിൾ, ഗിറ്റാറുകൾ, വാച്ചുകൾ, സ്നീക്കറുകൾ എന്നിവയിൽ തന്റെ പേര് പതിപ്പിച്ച് ട്രംപ് കോടികളാണ് നേടിയത്. വാച്ചുകൾ വിറ്റതിലൂടെ മാത്രം ലഭിച്ചത് 4.7 മില്യൺ ഡോളർ. അദ്ദേഹത്തിന്റെ 'സേവ് അമേരിക്ക' എന്ന പുസ്തകം മാത്രം 1.89 മില്യൺ ഡോളറാണ് സമാഹരിച്ചത്. ട്രംപിന്റെ പേര് ആലേഖനം ചെയ്ത് പുറത്തിറക്കിയ 'ട്രംപ് ബൈബിളുകൾ' വിറ്റഴിച്ചതിലൂടെ 208,486 ഡോളർ ആണ് അദ്ദേഹത്തിന് ലഭിച്ചത്.
ട്രംപിന്റെ മാര-എ-ലാഗോ, ബെഡ്മിൻസ്റ്റർ ഗോൾഫ് ക്ലബ് എന്നിവ പ്രസിഡന്റ് പദവിക്ക് ലഭിച്ച സ്വീകാര്യതയോടെ വരുമാനത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. 16 ക്ലബ്ബുകളിൽ നിന്ന് മാത്രമായി 470 മില്യൺ ഡോളറാണ് ട്രംപിന് ലഭിച്ചത്. എബിസി, സിബിഎസ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങൾക്കെതിരായ മാനനഷ്ടക്കേസുകൾ ഒത്തുതീർപ്പാക്കിയതിലൂടെ 80 മില്യൺ ഡോളറിലധികം ട്രംപിന് ലഭിച്ചു.
തന്റെ ബിസിനസ് സാമ്രാജ്യവുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും പൊതുതാത്പര്യം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നതെന്നും വൈറ്റ് ഹൗസ് ആവർത്തിക്കുമ്പോഴും, ഈ സാമ്പത്തിക വെളിപ്പെടുത്തലുകൾ വൻ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറക്കുന്നത്.
Tags : Donald Trump USA Latest News