പ്രതീകാത്മക ചിത്രം
ബംഗളൂരു: കർണാടകയിലെ ധാർവാഡിൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. നവൽഗുന്ദ് സ്വദേശി ബസവരാജ് വദ്ദറാണ് ഭാര്യ പ്രിയങ്ക കമലകറിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ബസവരാജിനെയും ബന്ധുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നതെങ്കിലും രണ്ട് ദിവസത്തിന് ശേഷമാണ് ക്രൂരതയുടെ വിവരങ്ങൾ പുറംലോകമറിയുന്നത്.
കഴിഞ്ഞ 2024 ഡിസംബറിലായിരുന്നു പ്രിയങ്കയുടെയും ബസവരാജിന്റെയും വിവാഹം കഴിഞ്ഞത്. എന്നാൽ വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ചകളിൽ തന്നെ പ്രിയങ്കയ്ക്ക് നേരെ ഭർത്താവിന്റെയും കുടുംബത്തിന്റെയും ഭാഗത്തുനിന്ന് പീഡനങ്ങൾ തുടങ്ങിയിരുന്നു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ബസവരാജും ഇയാളുടെ വീട്ടുകാരും പ്രിയങ്കയെ മാനസികമായും ശാരീരികമായി പീഡിപ്പിച്ചതായി കുടുംബം ആരോപിക്കുന്നു. സ്ത്രീധനത്തിന് പുറമെ കടുത്ത ശരീര അധിക്ഷേപങ്ങൾക്കും പ്രിയങ്ക ഇരയായിരുന്നു.
തന്നേക്കാൾ വണ്ണമുണ്ടെന്ന് പറഞ്ഞ് 'തടിച്ചി' എന്ന് വിളിച്ച് ബസവരാജ് പ്രിയങ്കയെ എപ്പോഴും പരിഹസിക്കുകയും വണ്ണമുള്ളതുകൊണ്ട് കുട്ടികളുണ്ടാവില്ലെന്ന് പറഞ്ഞ് പീഡിപ്പിക്കുന്നതും പതിവായിരുന്നു. എങ്കിലും രണ്ട് തവണ ഗർഭിണിയായ പ്രിയങ്ക ബസവരാജിന്റെ മർദനം കാരണം രണ്ട് തവണയും ഗർഭച്ഛിദ്രം സംഭവിക്കുകയായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.
യുവതിയുടെ മരണത്തിന് പിന്നാലെ പ്രിയങ്കയുടെ കുടുംബത്തിന്റെ പരാതിയിൽ ഭർത്താവ് ബസവരാജിനെയും ഇയാളുടെ കുടുംബാംഗങ്ങളായ രേണവ്വ, സുഭാഷ്, സിദ്ധരാമേഷ് എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ കൊലപാതം, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്തതായും കേസിൽ ഊർജിതമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Tags : Husband torture dowry kill