Kerala
തിരുവനന്തപുരം: കസ്റ്റഡി മർദനത്തിൽ വിവാദത്തിലായ ഡിവൈഎസ്പി മധു ബാബുവിന് സ്ഥാനക്കയറ്റം നല്കാന് നീക്കം. എസ്പിയായി സ്ഥാനക്കയറ്റം നൽകാൻ ഡിപ്പാർട്ടുമെന്റിൽ പ്രമോഷൻ കൗൺസിൽ അംഗീകാരം നൽകി.
മധു ബാബു കോന്നി എസ്ഐയായിരിക്കെ എസ്എഫ്ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന് തണ്ണിത്തോടിനെ മര്‍ദിച്ചിരുന്നു. കർണപടം അടിച്ച് തകർത്തുവെന്നും പെപ്പർ സ്പ്രേ പ്രയോഗിച്ചുവെന്നും ജയകൃഷ്ണൻ ആരോപിച്ചിരുന്നു. തുടർന്ന് ക്രമസമാധാന ചുമതയിൽ നിന്ന് മധു ബാബുവിനെ നീക്കിയിരുന്നു.
2006 ഓഗസ്റ്റിൽ പള്ളിപ്പുറം സ്വദേശിയെ മർദിച്ച കേസിൽ കോടതി ഈ ഉദ്യോഗസ്ഥനെ തടവും പിഴയും ശിക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പായാണ് സാധാരണഗതിയിൽ ഡിപ്പാർട്ടുമെന്റിൽ പ്രമോഷൻ കൗൺസിൽ കൂടുന്നത്. എന്നാൽ കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്.
National
മുംബൈ: മഹാരാഷ്ട്രയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. നാസിക്കിലെ പഞ്ചവടി പ്രദേശത്താണ് സംഭവം.
നേഹ(27) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെയും നാല് ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
കന്യകാത്വ പരിശോധനയ്ക്ക് വിധേയയാകാൻ ഭർതൃവീട്ടുകാർ നിർബന്ധിച്ചതായും സ്വർണവും പണവും ആവശ്യപ്പെട്ട് മർദിച്ചിരുന്നുവെന്നും പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചിട്ടുണ്ട്.
അഞ്ച് മാസങ്ങൾക്ക് മുൻപാണ് സന്തോഷ് പണ്ഡിറ്റ് എന്നയാളുമായി നേഹയുടെ വിവാഹം നടന്നത്. വിവാഹത്തിന് തൊട്ട് പിന്നാലെ തന്നെ ഭർത്താവും ഭർതൃമാതാവും സഹോദരിമാരും പണവും സ്വർണവും ആവശ്യപ്പെട്ട് മർദിച്ചിരുന്നതായി യുവതി കുറിപ്പിൽ ആരോപിക്കുന്നു.
മർദനത്തിൽ മനംനൊന്ത് വിഷം കഴിച്ചാണ് നേഹ ജീവനൊടുക്കിയത്. ആത്മഹത്യക്കുറിപ്പിന്റെ പകർപ്പ് നേഹ സഹോദരന് വാട്സ്ആപ്പിലൂടെ അയച്ച് നൽകിയിരുന്നു.
സംഭവം അറിഞ്ഞയുടൻ തന്നെ സഹോദരൻ വീട്ടിലെത്തിയെങ്കിലും യുവതി മരിച്ചിരുന്നു. നേഹയുടെ മരണത്തിൽ നീതി ആവശ്യപ്പെട്ടും മരണത്തിന് ഉത്തരവാദികളായവർക്ക് കർശന ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടും പഞ്ചവടി പോലീസ് സ്റ്റേഷന് പുറത്ത് ബന്ധുക്കൾ തടിച്ചുകൂടി.
നേഹയുടെ ഭർത്താവ്, ഭർതൃമാതാവ് ജിജാബായി പവാർ, ഭർതൃസഹോദരിമാരായ ശീതൾ അശോക് അഹിരെ, മീനാക്ഷി ശീതൾ അഹിരെ, ഭാരതി ദത്താറാം പവാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
District News
കൊച്ചി: പതിനാറുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി 25,000 രൂപ പിഴയും 33 വർഷം കഠിന തടവും ശിക്ഷ വിധിച്ചു. വരാപ്പുഴ ചിറക്കകം കടത്തു കടവ് വീട്ടിൽ സുനിയുടെ മകൻ ശ്രീജിത്തി(24)നെ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.കെ. സുരേഷ് ആണ് ശിക്ഷ വിധിച്ചത്. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി പ്രത്യേക ഉത്തരവിട്ടു.
പിഴ അടയ്ക്കാതിരുന്നാൽ എട്ടു മാസം കൂടി അധിക തടവ് അനുഭവിക്കണം. 16 വയസുകാരിയായ അതിജീവിതയെ ഇൻസ്റ്റഗ്രാം വഴി പ്രതി പരിചയപ്പെട്ട് പ്രണയത്തിൽ ആവുകയും, വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.
പ്രതിയെ തൃശൂർ ജില്ലാ ജയിലിലേക്ക് മാറ്റി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ്കുമാർ ഹാജരായി. മുനമ്പം മുൻ ഡിവൈഎസ്പി എ. എൽ. യേശുദാസ് ആണ് അന്വേഷണം നടത്തിയത്.