കൊല്ലപ്പെട്ട കേതൻ അഗർവാൾ, പ്രതിയായ സിയ ഗോയൽ
പൂന: യുവവ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ ഇതുവരെ കൃത്യമായ തെളിവുകളോ ദൃക്സാക്ഷിമൊഴികളോ ഇല്ലെന്ന് പോലീസ്. കേസിലെ മുഖ്യപ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയയാക്കാനായി പോലീസ് കോടതിയെ സമീപിച്ചു.
ലഭ്യമായ സിസിടിവി ദൃശ്യങ്ങളിൽ സിയയുടെ കാമുകനും കൂട്ടുപ്രതിയുമായ ചേതൻ ചൗധരി ഒരു ഹൂഡി ധരിച്ച് പ്രദേശത്ത് നിൽക്കുന്നത് മാത്രമാണുള്ളത്. ഡമ്മി ഉപയോഗിച്ച് പോലീസ് കുറ്റകൃത്യം പുനരാവിഷ്കരിച്ചെങ്കിലും കേതനെ തള്ളിയിട്ടതാണോ അതോ അബദ്ധത്തിൽ വീണതാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ അതിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ തെളിവുകൾ കണ്ടെത്താനായി നുണപരിശോധന നടത്താനുള്ള നീക്കവുമായി പോലീസ് മുന്നോട്ടുപോകുന്നത്.
സിയയുടെയും ചേതന്റെയും മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇനിയുള്ള അന്വേഷണത്തിന് നുണപരിശോധന ആവശ്യമാണെന്നാണ് പോലീസിന്റെ നിലപാട്. നുണപരിശോധനയിൽ നിർണായകമായ പലവിവരങ്ങളും ലഭിച്ചേക്കുമെന്ന് പോലീസ് പറയുന്നു.
കേസന്വേഷണത്തിൽ പരിമിതമായ തെളിവുകൾ മാത്രമുള്ള സാഹചര്യത്തിലാണ് പോലീസ് നുണപരിശോധന നടത്താറുള്ളത്. എന്നാൽ, നുണപരിശോധന ഫലം പ്രധാന തെളിവായി കോടതി അംഗീകരിക്കാറില്ല. മറിച്ച് അന്വേഷണത്തിൽ കൂടുതൽ വിവരങ്ങളും തെളിവുകളും കണ്ടെത്താനായാണ് പോലീസ് നുണപരിശോധനയെ ആശ്രയിക്കുന്നത്. അതേസമയം, നുണപരിശോധനയ്ക്ക് മുൻപ് നിയമപരവും സാങ്കേതികപരവുമായ ഒട്ടേറെ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് സിയയുടെ അഭിഭാഷകൻ വിപുൽ ദുശിംഗ് പ്രതികരിച്ചു. നുണപരിശോധനയ്ക്ക് പ്രതിയുടെ അനുമതി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Tags : Ketan Agarwal murder Police evidence