പ്രതീകാത്മക ചിത്രം
കൊരട്ടി: യുവാവിനെ കൊരട്ടി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ അന്യായമായി തടഞ്ഞുനിർത്തി മർദിക്കുകയും മൊബൈൽ ഫോണുൾപ്പെടെയുള്ള സാധനങ്ങൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
സംഭവത്തിൽ ജില്ലാ റൂറൽ പോലീസ് മേധാവി നേരിട്ട് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു. ഓഗസ്റ്റ് 13ന് തൃശൂർ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ റിപ്പോർട്ട് പരിഗണിക്കും.
സംഭവത്തിൽ സിവിൽ പോലീസ് ഓഫീസറായ തിരുവനന്തപുരം സ്വദേശി ബി. വിനുകുമാറി(40)നെ കഴിഞ്ഞയാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. വെസ്റ്റ് കൊരട്ടി കണ്ടൻകാവിൽ ഉദയകുമാറിന്റെ മകൻ സിദ്ധാർഥ് (22) നൽകിയ പരാതിയെത്തുടർന്നാണ് സസ്പെൻഷൻ.
കഴിഞ്ഞ മാസം 30നാണു കേസിനാസ്പദമായ സംഭവം. കോട്ടയത്തുനിന്നു ബസിൽ കൊരട്ടിയിലെത്തിയ സിദ്ധാർഥ് മഴയെത്തുടർന്ന് ജംഗ്ഷനിലെ ചേതന മെഡിക്കൽസിനുമുന്നിൽ നിൽക്കുകയായിരുന്നു. അവിടെയെത്തിയ വിനുകുമാർ അസഭ്യം പറഞ്ഞ് മർദിച്ചു പരിക്കേൽപ്പിച്ചെന്നാണ് പരാതി. യുവാവിന്റെ മൊബൈൽ ഫോണ്, ചാർജർ, ഹെഡ്സെറ്റ്, ബാഗ് എന്നിവ നിലത്തെറിഞ്ഞ് തകർത്തതിലൂടെ ഏകദേശം 75,000 രൂപയുടെ നാശനഷ്ടമുണ്ടായതായും എഫ്ഐആറിൽ പറയുന്നു. സംഭവമറിഞ്ഞ് പിതാവ് ഉദയകുമാറും കൊരട്ടി എസ്ഐയും മറ്റു പോലീസുകാരും സ്ഥലത്തെത്തിയ ശേഷമാണ്
സിദ്ധാർഥിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകിയത്.
Tags : Case Nattuvishesham District news