പ്രതീകാത്മക ചിത്രം
ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം. മണിപ്പുരിലെ സേനാപതി നഗരത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഘർഷമുണ്ടായത്.
ആസാം റൈഫിൾസും നാഗാ ആർമിയുടെ ഹുത്‌റോംഗ് ബ്രിഗേഡും തമ്മിൽ ഒക്‌ലോംഗ് ഗ്രാമ പരിധിയിലുള്ള ക്യാമ്പിൽ ഏറ്റുമുട്ടലുണ്ടായെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിച്ചതാണ് സംഘർഷത്തിനു കാരണമായത്.
രാത്രി ഒൻപതിനുശേഷമാണ് സന്ദേശം വ്യാപകമായി പ്രചരിച്ചത്. അടിയന്തര സാഹചര്യം നേരിടാൻ ടൗണിലെ ട്രാഫിക് പോയിന്‍റിൽ ഒത്തുകൂടാൻ സന്ദേശങ്ങൾ പരന്നതായി പോലീസ് പറഞ്ഞു. തുടർന്ന് വലിയ തോതിൽ ജനക്കൂട്ടം തടിച്ചുകൂടുകയും, ഒക്‌ലോംഗ് പ്രദേശത്ത് നിന്ന് ആസാം റൈഫിൾസ് പിന്മാറണമെന്ന് ആവശ്യപ്പെട്ട് അവരുടെ ക്യാമ്പിലേക്ക് മാർച്ച് നടത്തുകയുമായിരുന്നു.
പ്രതിഷേധത്തിനിടെ ക്യാമ്പിന്‍റെ ഗേറ്റിനു പുറത്തു നിർത്തിയിട്ടിരുന്ന ഒരു കാറും സമീപത്തുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രവും പ്രതിഷേധക്കാർ തീയിട്ട് നശിപ്പിച്ചു.
ആസാം റൈഫിൾസ് ഒക്‌ലോംഗിൽ നിന്ന് പിന്മാറിയെന്ന വാർത്ത വന്നതോടെയാണ് ജനക്കൂട്ടം ശാന്തമാകാൻ തുടങ്ങിയത്. എന്നാൽ, മടങ്ങുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു ട്രക്ക് പ്രതിഷേധക്കാർ മറിച്ചിടുകയും രണ്ട് വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.
സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.
Tags : Clashes Manipur AssamRiflesTruck Deepika DeepikaNewspaper BreakingNews NewsUpdate Headlines