ജൈവേന്ദ്ര സിംഗ്
ലക്നോ: ഉത്തർപ്രദേശിലെ മഹോബയിലുള്ള പെട്രോൾ പമ്പിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിന്റെ കൈകൾ കോടാലി കൊണ്ട് വെട്ടിമാറ്റി. ജൈവേന്ദ്ര സിംഗ് (28) എന്ന യുവാവിന്റെ കൈകളാണ് അറുത്തത് മാറ്റിയത്. കാൺപൂർ- സാഗർ ഹൈവേയിലുള്ള ചന്ദേൽ പെട്രോൾ പമ്പിന് മുന്നിൽ ചൊവ്വാഴ്ച രാത്രി 11 നായിരുന്നു സംഭവം.
കുടുംബാംഗങ്ങൾ പറയുന്നതനുസരിച്ച്, ജൈവേന്ദ്ര പെട്രോൾ അടിക്കാനാണ് പമ്പിൽ പോയത്. അക്രമികളുമായി ഇയാൾക്ക് മുൻവൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് അവർ പറഞ്ഞു. ഇന്ധനം നിറയ്ക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനൊടുവിൽ പ്രതികൾ ജൈവേന്ദ്രയെ കോടാലി കൊണ്ട് ആക്രമിച്ച് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
ആക്രമണത്തിൽ ജൈവേന്ദ്രയുടെ കൈത്തണ്ട അറ്റുപോയി. കൂടാതെ കാലിന് ഗുരുതരമായ പരിക്കേൽക്കുകയും മൂർച്ചയേറിയ ആയുധം കൊണ്ടുള്ള വെട്ടേറ്റ് തലയിൽ ആഴത്തിലുള്ള നിരവധി മുറിവുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
വിവരമറിഞ്ഞ് കുടുംബാംഗങ്ങൾ സംഭവസ്ഥലത്ത് എത്തി. മനംനൊന്ത് ജൈവേന്ദ്രയുടെ അമ്മ അറ്റുപോയ കൈകൾ ഒരു തുണിക്കഷ്ണം ഉപയോഗിച്ച് കൂട്ടിക്കെട്ടി.
റോഡിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവാവിനെ കണ്ട് വഴിയാത്രക്കാരാണ് പോലീസിൽ വിവരമറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ ജൈവേന്ദ്രയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ജൈവേന്ദ്രയുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
കേസിൽ ഒരു പ്രതിയെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. അതേസമയം ആക്രമണത്തിന് പിന്നിൽ ഒരു പ്രാദേശിക രാഷ്ട്രീയക്കാരന് പങ്കുണ്ടെന്ന് യുവാവിന്റെ കുടുംബം ആരോപിച്ചു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയുമാണ് ചെയ്യുന്നത്.
Tags : Deepika Hand PetrolPump