സുപ്രീംകോടതി
ന്യൂഡൽഹി: ലൈംഗികാത്രിക്രമ കേസുകളിൽ ജഡ്ജിമാർ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. പാറ്റ്ന ഹൈക്കോടതി പുറപ്പെടുവിച്ച ഒരു വിവാദ ഉത്തരവിനെത്തുടർന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെട്ട ബെഞ്ച് ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ചത്. ഒരു സ്ത്രീയുടെ വസ്ത്രം നീക്കം ചെയ്യുകയും ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്യുന്നത് ബലാത്സംഗ ശ്രമമായി കണക്കാക്കാൻ കഴിയില്ലെന്ന പാറ്റ്ന ഹൈക്കോടതിയുടെ നിരീക്ഷണമാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്.
ലൈംഗികാതിക്രമ കേസുകളിൽ ജഡ്ജിമാർ പാലിക്കേണ്ട മാർഗനിർദേശങ്ങൾ അടങ്ങിയ 'നാഷണൽ ജുഡീഷ്യൽ അക്കാദമി'യുടെ റിപ്പോർട്ട് സുപ്രീംകോടതിയുടെയും എല്ലാ ഹൈക്കോടതികളുടെയും വെബ്സൈറ്റുകളിൽ അപ്ലോഡ് ചെയ്യാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഈ വിഷയത്തിൽ ജഡ്ജിമാർ വേണ്ടത്ര ഗവേഷണം നടത്തുന്നില്ലെന്നും കേസുകൾ കൈകാര്യം ചെയ്യുമ്പോൾ വലിയ അനാസ്ഥയാണ് കാണിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.
2008ലെ ഒരു കേസിലായിരുന്നു പാറ്റ്ന ഹൈക്കോടതിയുടെ വിവാദ നിരീക്ഷണം. ഒരു ഫോട്ടോഗ്രാഫി സ്റ്റുഡിയോയിൽ വെച്ച് അതിക്രമത്തിന് ഇരയായ സ്ത്രീയുടെ കേസിൽ, പ്രതിയെ ബലാത്സംഗക്കുറ്റത്തിൽ നിന്ന് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. വൈദ്യപരിശോധനാ റിപ്പോർട്ടുകളുടെ അഭാവവും വ്യക്തമായ തെളിവുകളില്ലാത്തതുമാണ് പ്രതിയെ കുറ്റവിമുക്തനാക്കാൻ കാരണമായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ഈ പ്രവൃത്തി ബലാത്സംഗശ്രമമല്ല, മറിച്ച് സ്ത്രീത്വത്തെ അപമാനിക്കൽ മാത്രമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
എഫ്ഐആർ രജിസ്റ്റർ ചെയ്യുമ്പോഴും കുറ്റപത്രം തയ്യാറാക്കുമ്പോഴും ഈ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് എല്ലാ പോലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകാൻ സംസ്ഥാനങ്ങളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ലൈംഗിക കുറ്റകൃത്യങ്ങളെ ലഘൂകരിച്ചുകാണുന്ന പ്രവണത ജുഡീഷ്യറിയിൽ ഉണ്ടാകാൻ പാടില്ലെന്ന് സുപ്രീംകോടതി കർശനമായി ഓർമിപ്പിച്ചു.
Tags : SupremeCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash