പ്രതീകാത്മക ചിത്രം
ഗാന്ധിനഗർ: ഗുജറാത്തിലെ പഠാൻ ജില്ലയിൽ കടം വാങ്ങിയ രൂപ തിരികെ നൽകുന്നതിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് യുവതിയെ അയൽവാസി പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. പിങ്കിബെൻ പട്നി (35) യെയാണ് അയൽക്കാരൻ ബാബുഭായ് രാവൽ കൊലപ്പെടുത്തിയത്.
ഭർത്താവ് മരിച്ച് ഏഴു വർഷമായി രണ്ട് മക്കളുമായി തനിച്ചായിരുന്നു പിങ്കിബെൻ താമസം. വീട്ടുചെലവുകൾക്കായി ഒരു മാസം മുമ്പാണ് പിങ്കിബെൻ ബാബുഭായിൽ നിന്ന് 5,000 രൂപ കടം വാങ്ങിയത്. ഇതിന്റെ പലിശ പിരിച്ചെടുക്കാൻ പ്രതി സ്ഥിരമായി വീട്ടിലെത്തി ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.
തർക്കം ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ് ബാബുഭായ് പിങ്കിബെന്നിനെ ജിതുഭായ് പാഞ്ചാൽ എന്ന യുവാവിന്റെ വീടിനടുത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പണം സംഘടിപ്പിക്കാൻ രണ്ടുദിവസം കൂടി സമയം വേണമെന്ന് പിങ്കിബെൻ ആവശ്യപ്പെട്ടെങ്കിലും പ്രതി സമ്മതിച്ചില്ല. തുടർന്ന് ഒരുമിച്ച് ചായ കുടിക്കാമെന്നും പറഞ്ഞ് പോയ പ്രതി തിരികെയെത്തിയത് പെട്രോൾ കുപ്പിയുമായായിരുന്നു. ജിതുഭായുമായി സംസാരിച്ചു നിൽക്കുകയായിരുന്ന പിങ്കിബെന്നിന്റെ മേൽ പ്രതി പെട്രോളൊഴിച്ച് തീ കൊളുത്തി.
ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ധാർപൂർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജൂലൈ 12- നാണ് പോലീസ് അറിഞ്ഞത്. യുവതിയുടെ നില വഷളാകുന്നതിന് മുൻപ് പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അഹമ്മദാബാദ് സിവിൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.
ആക്രമണത്തിനിടെ ബാബുഭായ്ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവസമയം സ്ഥലത്തുണ്ടായിരുന്ന ജിതുഭായിയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്ന് യുവതിയുടെ സഹോദരി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.