Image for representation
തിരുവനന്തപുരം: കേരളത്തിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിൽ നിർണായക മാറ്റങ്ങൾ നിർദേശിച്ച് വിദഗ്ധസമിതി ഇന്ന് സർക്കാരിന് റിപ്പോർട്ട് നൽകും. പദ്ധതിയുടെ പ്രായോഗികതയും സാമ്പത്തിക ബാധ്യതയും കണക്കിലെടുത്താണ് സമിതി പുതിയ മാറ്റങ്ങൾ ശിപാർശ ചെയ്യുന്നത്.
പദ്ധതിയുടെ അലൈൻമെന്‍റും തുക കണ്ടെത്താനുള്ള ഫണ്ട് മോഡലും സംബന്ധിച്ച അന്തിമ തീരുമാനം സർക്കാരിന് വിട്ടിരിക്കുകയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ അതിവേഗ റെയിൽ പാത വിഴിഞ്ഞം വരെ നീട്ടണമെന്നതാണ് റിപ്പോർട്ടിലെ ശ്രദ്ധേയമായ ഒരു നിർദേശം.
കൂടാതെ, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മെട്രോ സ്റ്റേഷനുകളുമായി അതിവേഗ റെയിലിനെ ബന്ധിപ്പിക്കണം. ഇതനുസരിച്ച് സ്റ്റോപ്പുകളുടെ പുനഃക്രമീകരണം ആവശ്യമായി വരും. ഇ. ശ്രീധരന്‍റെ റിപ്പോർട്ടിൽ പറയുന്നതുപോലെ 60,000 കോടി രൂപയിൽ പദ്ധതി പൂർത്തിയാക്കാൻ സാധിക്കില്ലെന്നും ചെലവ് ഇതിലും കൂടുമെന്നും സമിതി വിലയിരുത്തുന്നു.
കെ-റെയിൽ പദ്ധതിക്ക് നേരെ ഉണ്ടായതുപോലെയുള്ള കടുത്ത ജനകീയ പ്രതിഷേങ്ങൾ ഈ പദ്ധതിക്ക് നേരെ ഉണ്ടാകാൻ സാധ്യതയില്ലെന്നും സമിതി വിലയിരുത്തുന്നു.
Tags : HighspeedRail ExpertCommittee ESreedharan