എഐ പ്രതീകാത്മക ചിത്രം
വടക്കാഞ്ചേരി: ഒൗദ്യോഗിക ഡ്യൂട്ടിയിലായിരുന്ന പോലീസ് വാഹനം പിന്തുടർന്ന് തടഞ്ഞെന്നും വ്യാജമായി പിഴ ചുമത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസ്. തൃശൂർ എംവിഐ ഓഫീസിലെ ഇൻസ്പെക്ടർ ബിജുവിനെതിരേ വടക്കാഞ്ചേരി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സി.എം. ബദറുദ്ദീൻ നൽകിയ പരാതിയിലാണ് ഇൻസ്പെക്ടർ വി.എസ്. മുരളീധരൻ കേസെടുത്തത്.
ആറിനു രാത്രി 11നു പരുത്തിപ്രയിലായിരുന്നു സംഭവം. എസ്ഐയും സംഘവും സഞ്ചരിച്ച കെഎൽ 01 സിപി 0890 ജീപ്പിനാണു പിഴ ചുമത്തിയത്. അടിയന്തര നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെയാണു വാഹനം തടഞ്ഞത്. പോലീസ് ഡ്രൈവറെ വാഹനത്തിനു സമീപത്തേക്കു വിളിച്ചുവരുത്തി രേഖകൾ പരിശോധിക്കാതെ 4000 രൂപ പിഴ ചലാൻ തയാറാക്കി അയയ്ക്കുകയായിരുന്നു.
വിവരം ഫോട്ടോ സഹിതം വാട്സാപ്പ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. പോലീസിനും സർക്കാരിനും പൊതുസമൂഹത്തിൽ അവമതിപ്പും നാണക്കേടും ഉണ്ടാക്കാൻ മനപ്പൂർവം ശ്രമിച്ചെന്നും ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു.
പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനു പരമാവധി 250 രൂപ വരെ മാത്രമേ പിഴ ഈടാക്കാവൂവെന്നും സർട്ടിഫിക്കറ്റ് ഒരാഴ്ചയ്ക്കകം ഹാജരാക്കിയാൽമതിയെന്നുമാണ് നിയമമെന്ന് പോലീസ് പറയുന്നു. ഇൻഷ്വറൻസ് പ്രീമിയം അടച്ചിട്ടും സൈറ്റിൽ അപ്ഡേറ്റ് ആകാത്തതാണെന്നും അവർ പറയുന്നു.
എന്നാൽ പ്രീമിയം അടച്ചാൽ മൂന്നുദിവസത്തിനകം അപ്ഡേറ്റ് ആകുമെന്നിരിക്കേ മാർച്ചിൽ ഇൻഷ്വറൻസ് കാലാവധി അവസാനിച്ച ജീപ്പിന് ഇത്രയും ദിവസമായി അത് അപ്ഡേറ്റ് ആയിട്ടുണ്ടോ എന്ന് നോക്കാതിരുന്നതും പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാതിരുന്നതും കുറ്റം തന്നെയാണെന്നും, നിയമം എല്ലാവർക്കും ബാധകമാണെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.വി. ബിജു പറഞ്ഞു.
Tags : Case Nattuvishesham District news