വീണ
കണ്ണൂർ: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയുടെ സ്വത്ത് വിവരങ്ങളിലേക്കും നീളുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം ഇഡി സംഘം പാതിരിയാട്, പിണറായി വില്ലേജുകളിലുള്ള വീണയുടെ പേരിലുള്ള ഭൂമി സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാൻ നേരിട്ടെത്തിയത്. കേസിൽ വീണയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സ്വത്ത് വിവരങ്ങൾ തേടിയുള്ള ഇഡി സംഘത്തിന്റെ പിണറായിയിലേക്കുള്ള വരവ്.
മാസപ്പടി കേസിൽ ഇതുവരെ കന്പനികളുടെ സാന്പത്തിക ഇടപാടുകളിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. ഇതിനായി വീണയുടെ എക്സാലോജിക് കന്പനിയുടെ ബംഗളൂരു, കൊച്ചി എന്നിവിടങ്ങളിലെ രേഖകൾ, കൊച്ചി മിനറൽസ് ആൻഡ് റുട്ടൈൽ ലിമിറ്റഡിന്റെ രേഖകൾ, ബാങ്ക് ഇടപാടുകൾ എന്നിവയാണ് പരിശോധിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണയുടെ ഭൂമി സംബന്ധിച്ച വിവരങ്ങളും തേടുന്നത്.
വീണയുടെ ഭൂമി സംബന്ധിച്ച രേഖകൾ കൈവശമുണ്ടായിരുന്ന ഉദ്യോഗസ്ഥർ ബന്ധപ്പെട്ട സ്ഥലങ്ങൾ കാണിച്ചുനൽകാൻ ആവശ്യപ്പെടുകയായിരുന്നു. രാവിലെ പത്തോടെ പാതിരിയാട് വില്ലേജ് ഓഫീസിലെത്തിയ ഇഡി ഉദ്യോഗസ്ഥർ സ്പെഷൽ വില്ലേജ് ഓഫീസറുടെ കൂടെ പോയി പ്രതിപക്ഷ നേതാവിന്റെ വസതിക്ക് സമീപത്തായുള്ള സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു.
തുടർന്ന് 10.45 ഓടെ പിണറായി വില്ലേജ് ഓഫീസിലെത്തി പിണറായി ഇലക്ട്രിസിറ്റി സബ് സ്റ്റേഷന് സമീപത്തുള്ള വീണയുടെ പേരിലുള്ള സ്ഥലത്തിന്റെ വിശദാംശങ്ങളും ചോദിച്ചറിഞ്ഞു. പിണറായി വില്ലേജ് ഓഫീസറെ ഒപ്പം കൂട്ടിയാണ് സ്ഥലത്ത് എത്തിയത്. ഒരു മണിക്കൂറിനുള്ളിൽ പരിശോധന പൂർത്തിയാക്കി ഇഡി സംഘം മടങ്ങുകയായിരുന്നു. വീണയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിന് മുന്നോടിയായാണ് സ്വത്ത് വിവരങ്ങളും തേടുന്നതെന്നാണ് സൂചന.
Tags : PoliticalNews CrimeNews Money Case Police