കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ കോടതിയെ കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങളോടെ പ്രോസിക്യൂഷന് അനുമതി നല്കി ഉത്തരവിട്ട നടപടിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കഴിഞ്ഞ രണ്ടിന് ഇത്തരമൊരു ഉത്തരവിറക്കിയതിന് വ്യവസായ സെക്രട്ടറി കെ. ബിജുവിനെതിരേ കോടതിയലക്ഷ്യ നടപടിയെടുക്കാനും ഹൈക്കോടതി തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി കേസെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ നാളെ നേരിട്ടു കോടതിയിലെത്തി വിശദീകരണം നല്കാന് ആവശ്യപ്പെട്ടു ജസ്റ്റീസ് എ. ബദറുദ്ദീന്‍ ബിജുവിന് നോട്ടീസ് നൽകാൻ ഉത്തരവായി. രണ്ടിലെ ഉത്തരവ് റദ്ദാക്കിയതായി അറിയിച്ച അഡ്വക്കറ്റ് ജനറല്‍ ജാജു ബാബു വിവാദ പരാമര്‍ശങ്ങള്‍ നീക്കി ആറിന് പുറപ്പെടുവിച്ച ഉത്തരവ് ഹാജരാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ആദ്യ ഉത്തരവ് സംബന്ധിച്ച് കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായത്.
നീതിന്യായ സംവിധാനത്തെയും ജഡ്ജിയെയും അധിക്ഷേപിക്കുന്ന ഉത്തരവാണ് ഉണ്ടായിരിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. കേസില്‍ പ്രതിയായ ഐഎന്‍ടിയുസി നേതാവ് ആര്. ചന്ദ്രശേഖരന് ഉത്തരവിന്റെ പകര്‍പ്പുമായി പത്രസമ്മേളനം നടത്തിയതു ചൂണ്ടിക്കാട്ടിയായിരുന്നു ഈ പ്രതികരണം. പ്രോസിക്യൂഷന് അനുമതി നല്കുന്ന ഉത്തരവ് തയാറാക്കിയതു പ്രതി തന്നെയാണോയെന്നു സംശയിക്കേണ്ടിവരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ കടലാസില്‍ നമ്പറിടല്‍ മാത്രമായിരുന്നോ ഉദ്യോഗസ്ഥരുടെ ജോലി.
ഒരു ഐഎഎസ് ഉദ്യോഗസ്ഥനു കോടതിവ്യവസ്ഥകളെ കുറ്റപ്പെടുത്താന്‍ എങ്ങനെയാണു കഴിയുക. എന്തോ കാരണത്തിനു പ്രതിയെ സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥന് ശ്രമിക്കുന്നു. തുടക്കക്കാരെന്ന നിലയില്‍ പുതുതായി വന്ന സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും കുറ്റപ്പെടുത്തുന്നില്ല. അനാവശ്യ പരാമര്‍ശങ്ങളുള്ള ഉത്തരവ് പിന്‍വലിച്ച് പുതിയത് പുറപ്പെടുവിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ നടത്തിയ ഇടപെടലുകളും പ്രശംസനീയമാണ്. എന്നാല്‍, ഉദ്യോഗസ്ഥര്‍ ഗൂഢലക്ഷ്യത്തോടെയാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതിയെ മാത്രമല്ല സര്‍ക്കാരിനെയും നിന്ദിക്കുന്ന ഉത്തരവാണ് വ്യവസായ വകുപ്പ് സെക്രട്ടറി ഇറക്കിയത്. ഇത്തരം ഉദ്യോഗസ്ഥര്‍ക്കു സര്‍വീസില്‍ തുടരാന്‍ യോഗ്യതയില്ല. അവര്‍ക്കെതിരേ അച്ചടക്ക നടപടിയുണ്ടാകണം. പ്രതികളെ ബോധപൂര്‍വം സഹായിക്കുന്നതാണ് ഉത്തരവ്.
നീതിന്യായ അച്ചടക്കം പാലിക്കാത്ത അപകടകരമായ ഉത്തരവാണിത്. വിവാദ ഉത്തരവിലെ ഉള്ളടക്കം മാധ്യമങ്ങളിലൂടെ നല്കി കോടതിയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യം നിറവേറ്റിയശേഷം ഒടുവില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഇതു മുഖവിലയ്ക്കെടുക്കാന്‍ കോടതിക്കാകില്ല. കടുത്ത നടപടിയെടുക്കും. ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. ഒരു മാപ്പപേക്ഷയും സ്വീകരിക്കില്ല.
പ്രോസിക്യൂഷന് അനുമതി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടില്ല. കോടതി ഉത്തരവും കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കാനാണു പറഞ്ഞിട്ടുള്ളത്. അപ്പീല്‍ നല്‍കുന്നതിനെയും കോടതി തടഞ്ഞിട്ടില്ല. അപ്പീല്‍ അധികാരം നിലനിര്‍ത്തിയാണ് പ്രോസിക്യൂഷന് അനുമതി നല്‍കിയിട്ടുള്ളത്. പ്രോസിക്യൂഷൻ അനുമതിയുടെ കാര്യം പോസിറ്റീവായി പരിഗണിക്കുന്നുവെന്ന് സര്‍ക്കാര്‍ നേരത്തേ അറിയിച്ചതു കോടതി രേഖപ്പെടുത്തുകയാണ് ചെയ്തത്.
മനസ് അര്പ്പിക്കാതെയാണു പ്രോസിക്യൂഷന് അനുമതി നല്കി ഉത്തരവിടുന്നതെന്ന് രണ്ടാം തീയതിയിലെ ഉത്തരവില്‍ പറയുന്നു. എന്നാല്‍, അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ മനസ് അര്‍പ്പിച്ചാണ് അനുമതി നല്കുന്നതെന്നു പറഞ്ഞ് ഉത്തരവ് തിരുത്തി. ഇതെങ്ങനെ സാധിക്കുന്നുവെന്ന് ചോദിച്ച കോടതി ആദ്യം ഇറക്കിയ ഉത്തരവ് ഏതെങ്കിലും ആവശ്യത്തിനായി ഉപയോഗിക്കുന്നതിനെ വിലക്കുകയും ചെയ്തു.
Tags : Cashew scam case