തിരുവനന്തപുരം: ഡൽഹി ജന്തർമന്തറിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ചെന്ന കേസിൽ ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിന് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ പരിഹാസക്കുറിപ്പുമായി ബിജെപി സംസ്ഥാന കമ്മിറ്റിയംഗം കെ. സുരേന്ദ്രൻ. കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ 'കൊടും ഭീകരനായ' ടി.ജി. മോഹൻദാസിന് കോടതി ജാമ്യം അനുവദിച്ചുവെന്നും സമാധാനത്തിന്റെ വെള്ളരിപ്രാവുകളായ എസ്ഡിപിഐ അടക്കമുള്ള സംഘടനാ നേതാക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തതെന്നും കെ. സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
ജന്തർമന്തറിലെ പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലണമെന്ന വിവാദ പരാമർശത്തിൽ ജൂലൈ 29നാണ് കലാപാഹ്വനത്തിന് ടി.ജി. മോഹൻദാസിനെതിരെ കേസെടുത്തത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോന്റെ പരാതിക്ക് പിന്നാലെ വിവിധ സംഘടനകളും പോലീസിനെ സമീപിച്ചിരുന്നു. യൂട്യൂബ് ചാനലിലൂടെ കലാപശ്രമം നടത്തിയെന്ന ആരോപണത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് സംഭവത്തിൽ കേസെടുക്കാൻ പോലീസ് തയ്യാറായത്.
തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ടി.ജി. മോഹൻദാസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, അന്വേഷണത്തോട് പൂർണമായി സഹകരിക്കണം, സമാനമായ കുറ്റകൃത്യങ്ങളിൽ ഇനി ഏർപ്പെടരുത് തുടങ്ങിയ കർശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.