പ്രതീകാത്മക ചിത്രം
കോട്ടയം: വിവാഹത്തിന് ഭക്ഷണമെത്തിച്ചില്ലെന്ന പരാതിയിൽ കാറ്ററിംഗ് ഉടമയെ കസ്റ്റഡിയിലെടുത്ത് പൊലിസ്. കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് ഈവന്‍റ്സ് ഉടമ വിഷ്ണു മോഹൻ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം മൂന്ന് വിവാഹങ്ങൾക്കാണ് ഇയാൾ ഭക്ഷണം നൽകാതിരുന്നത്.
വിവാഹ ചടങ്ങുകളിൽ ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയശേഷം കാറ്ററിംഗ് സർവീസുകാർ മുങ്ങിയതായിട്ടാണ് പരാതി ഉയര്‍ന്നത്. കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് സർവീസിനെതിരെയാണ് പൊലിസിൽ പരാതി ലഭിച്ചത്.
മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലും എറണാകുളത്ത് പെരുമ്പാവൂരും നടന്ന വിവാങ്ങൾക്കാണ് ഭക്ഷണം മുടങ്ങിയത്. സംഭവത്തിൽ പൊലിസ് അന്വേഷണം തുടങ്ങിയിരുന്നു. ഈ സ്ഥലത്തെല്ലാം ഭക്ഷണം എത്തിക്കാമെന്ന് ഏറ്റത് കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് സർവീസ് ആയിരുന്നു.
ഓൺലൈൻ വഴിയാണ് രണ്ട് വീട്ടുകാര്‍ ഉദയം കാറ്ററിംഗ് സർവീസിനെ സംബന്ധിച്ച് അറിഞ്ഞത്. കാറ്ററിംഗ് നടത്തിപ്പുകാരനായ വിഷ്ണുവിന് മുൻകൂറായി ഒരു ലക്ഷം രൂപയും നൽകി. പെരുമ്പാവൂർ സ്വദേശികളിൽ നിന്നും മൂന്ന് ലക്ഷത്തിലധികം രൂപയാണ് കാറ്ററിംഗ് ഉടമ വിഷ്ണു തട്ടിയത്.
കല്യാണ ചടങ്ങുകൾ കഴിഞ്ഞിട്ടും ഭക്ഷണം എത്താതിരുന്നതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം എത്തിച്ചാണ് അതിഥികൾക്ക് കൊടുത്തത്. രണ്ട് വീട്ടുകാരും പൊലിസിൽ പരാതി നൽകിയിരുന്നു. തുടര്‍ന്നാണ് പെരുമ്പാവൂര്‍ സ്വദേശികളും സമാനമായ സംഭവത്തിൽ പരാതിയുമായി രംഗത്തെത്തിയത്.
കഞ്ഞിക്കുഴിയിലെ പരാതിയിൽ കോട്ടയം ഈസ്റ്റ് പൊലിസും ചോറ്റിയിലെ പരാതിയിൽ മുണ്ടക്കയം പൊലിസുമാണ് അന്വേഷിക്കുന്നത്.
Tags : Food Wedding UdayamCatering Custody Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs