Kerala
തിരുവനന്തപുരം: കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹത്തിന് പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹർജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം പോക്സോ കോടതിയാണ് സ്റ്റേ ചെയ്തത്.
വിവാഹത്തിൽ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ.എ. റഹീം എംപി, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടയുള്ള സിപിഎം നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യവുമായിട്ടാണ് തിരുവനന്തപുരം പോക്സോ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്. ഇതിന്റെ തുടർനടപടികളാണ് ഇപ്പോൾ കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്ന കേസിൽ മധ്യപ്രദേശ് പോലിസിനോടു വിശദീകരണവും കോടതി തേടി.
അതേസമയം, വിവാഹം കഴിയുമ്പോൾ പെൺകുട്ടിക്ക് 18 വയസ് കഴിഞ്ഞിരുന്നുവെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പെൺകുട്ടിയുടെ സഹോദരന്റെ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വീട്ടുകാർ വ്യാജരേഖയുണ്ടാക്കിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
Kerala
കൊച്ചി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി മധ്യപ്രദേശ് പോലീസ്. പെൺകുട്ടിയെ കണ്ടെത്തുന്നതിനും മൊഴി രേഖപ്പെടുത്താനുമായി മധ്യപ്രദേശ് പോലീസ് സംഘം വീണ്ടും കേരളത്തിലേക്ക് തിരിച്ചു.
നേരത്തെ പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ഫർമാനെനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിരുന്നു. ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായി മധ്യപ്രദേശ് പോലീസ് കൊച്ചിയിലെത്തിയിരുന്നു.
അതേസമയം പട്ടികവർഗ കമ്മീഷൻ നിർദ്ദേശപ്രകാരം കേസിൽ പുതിയ വകുപ്പുകൾ ചേർക്കുമെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല എന്നാണ് പട്ടികവർഗ കമ്മീഷൻ നേരത്തെ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ വിവാഹത്തെ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നല്കാൻ പോലീസിന് നിർദ്ദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇരുസംസ്ഥാനങ്ങളിലെയും ഉന്നത പോലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം കമ്മീഷന് മുന്നില്‍ ഹാജരായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ കേരളത്തിൽ എത്തിയെങ്കിലും ഇതിന് സാധിച്ചില്ലെന്നും കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും മധ്യപ്രദേശ് പോലീസ് കമ്മീഷനെ അറിയിച്ചു.
National
ന്യൂഡൽഹി: കുംഭമേളയിലൂടെ വൈറലായ സോഷ്യൽ മീഡിയ താരം മൊണാലിസയുടെ വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നടപടിയുമായി ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മീഷൻ. വിവാഹത്തിൽ കേസെടുക്കാൻ കമ്മീഷൻ പോലീസിനു നിർദേശം നൽകിയതായി പരാതിക്കാരനായ പ്രഥം ദുബെ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശ്, കേരള പോലീസ് മേധാവിമാരെയും പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും കമ്മീഷൻ നേരിട്ടു വിളിച്ചുവരുത്തി വിവരങ്ങൾ തേടിയിരുന്നു. കേരളത്തിൽനിന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജിയാണു ഹിയറിംഗിൽ പങ്കെടുത്തത്.
ആവശ്യമായ രേഖകൾ ലഭ്യമായാൽ ഉടൻ കേസെടുക്കാമെന്ന് കേരള പോലീസ് അറിയിച്ചതായി പരാതിക്കാരനായ പ്രഥം ദുബെ മാധ്യമങ്ങളോട് പറഞ്ഞു. വിവാഹം നടന്ന സമയത്തു മൊണാലിസയ്ക്ക് 18 വയസ് പൂർത്തിയായിരുന്നുവെന്നും നടപടികളെല്ലാം പൂർണമായും നിയമപരമാണെന്നുമാണ് കേരള പോലീസിന്റെ വാദം.
Kerala
തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ദേശീയ പട്ടികവർഗ കമ്മീഷന് മുന്നിൽ സംസ്ഥാന പോലീസ് മേധാവി ഹാജരാകില്ല. തൃശൂർ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഡിജിപിക്ക് പകരം തിരുവനന്തപുരം റേഞ്ച് ഡിഐജി ഹിമേന്ദ്രനാഥ് ഡൽഹിയിലെത്തി. വിവാഹത്തിൽ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അറിയിക്കും. ഇന്നാണ് ഡിജിപി ഹാജരാകുമെന്ന് അറിയിച്ചിരുന്നത്.
രേഖകൾ പ്രകാരം 18 വയസ് പൂർത്തിയായെന്നും കല്യാണം നടത്തിയതിൽ വീഴ്ചയില്ലെന്നുമാണ് സംസ്ഥാന പോലീസ് അറിയിക്കുകയാണ്. പെൺകുട്ടിയെ കാണാതായിട്ടില്ലെന്നും കാണാതായെന്ന പ്രചാരണം തെറ്റെന്നും പോലീസ് അറിയിക്കും.
പെൺകുട്ടി കേരളത്തിലുണ്ട്. പോലീസ് നിരീക്ഷണം തുടരുന്നുണ്ട്. പോലീസ് സംരക്ഷണം നൽകാനും തയാറെന്നും നിലപാട് അറിയിക്കും. അതേസമയം പെൺകുട്ടിയുടെ മൊഴി എടുക്കണം എന്ന നിലപാടിലാണ് മധ്യപ്രദേശ് പോലീസ്. എന്നാൽ, അവർക്ക് ഇതുവരെ പെൺകുട്ടിയെയും ഫർമാനെയും കണ്ടെത്താനായില്ല.
Kerala
കൊച്ചി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ കൊച്ചിയിലെത്തിയ മധ്യപ്രദേശ് പോലീസ് മടങ്ങി. താരത്തെ കണ്ടെത്താനുള്ള അന്വേഷണം മധ്യപ്രദേശ് പോലീസ് തത്കാലത്തേക്ക് അവസാനിപ്പിച്ചെന്നാണ് സൂചന.
തൃക്കാക്കരയിലും കാക്കനാടും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാക്കനാട് എൻജിഒ ക്വാട്ടേഴ്സ് ജംഗ്ഷന് സമീപത്തെ ഫ്ലാറ്റിലും പരിസരപ്രദേശത്തുമടക്കം പരിശോധന നടത്തിയിരുന്നു. പെൺകുട്ടിയെ വിവാഹം ചെയ്ത ഫർമാൻഖാന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണനയിലാണന്ന കാര്യം സിറ്റി പോലീസ് കമ്മീഷണർ മധ്യപ്രദേശ് പോലീസിനെ അറിയിച്ചിരുന്നു.
വിവാഹവുമായി ബന്ധപ്പെട്ട കേസിൽ മേയ് 20 വരെ ഫർമാൻഖാന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഉത്തരവിന്റെ പകർപ്പും കൈമാറിയിരുന്നു. ഹൈക്കോടതിയുടെ തുടർനടപടികൾ പരിശോധിച്ച ശേഷമായിരിക്കും സംഘത്തിന്റെ അടുത്ത നീക്കം.
Kerala
കാഞ്ഞിരപ്പള്ളി: എത്ര മനോഹരമായ കാഴ്ചയായിരുന്നു അത്. മനസിനെ കുളിർപ്പിക്കുന്ന നിമിഷങ്ങൾ. ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിനു പിതാവിന്റെ സ്ഥാനത്തുനിന്നു വധുവിന്റെ കൈ പിടിച്ചു വരനു നൽകി ഒരു കത്തോലിക്ക വൈദികൻ. പലപ്പോഴും മതപരിവർത്തനത്തിന്റെയും മറ്റും പേരിൽ കാരുണ്യസ്ഥാപനങ്ങൾക്കെതിരേ വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കുള്ള നന്മയാർന്ന മറുപടി കൂടിയായിരുന്നു പാർവതിയുടെ ഈ വിവാഹച്ചടങ്ങ്.
താൻ ഡയറക്ടറായ സ്ഥാപനത്തിൽ വളർന്ന പെൺകുട്ടിയുടെ വിവാഹമാണ് ഒരു അച്ഛന്റെ സ്ഥാനത്തുനിന്നുകൊണ്ട് ഫാ. റോയി വടക്കേൽ എന്ന വൈദികൻ നടത്തിക്കൊടുത്തത്. ഓർഫനേജ് കൺട്രോൾ ബോർഡംഗം കൂടിയാണ് ഫാ. റോയി വടക്കേൽ.
മുണ്ടക്കയം വണ്ടൻപതാൽ ബത്ലഹേം ആശ്രമത്തിൽ ഒരു വയസുള്ളപ്പോഴാണ് പാർവതി എത്തുന്നത്. അന്നു മുതൽ പിതാവിന്റെ സ്ഥാനത്തായിരുന്നു അവൾക്കു ഫാ. റോയി മാത്യു വടക്കേൽ. ശ്രീക്കുട്ടി എന്നായിരുന്നു അവളെ ഫാ. റോയി വിളിച്ചിരുന്നത്. വിവാഹ പ്രായമെത്തിയപ്പോൾ അദ്ദേഹംതന്നെ മുൻകൈയെടുത്തു വരനെയും കണ്ടെത്തുകയായിരുന്നു.
അങ്ങനെയാണ് വണ്ടൻപതാൽ സെന്റ് പോൾസ് പളളിയുടെ പാരിഷ്ഹാളിൽ കട്ടപ്പന സ്വദേശി അനന്തു പാർവതിയുടെ കഴുത്തിൽ താലിചാർത്തിയത്. ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിന് കാർമികനടക്കമുണ്ടായിരുന്നു. പെൺകുട്ടിയുടെ കൈപിടിച്ചു വരനെ ഏല്പിക്കേണ്ടത് പെൺകുട്ടിയുടെ പിതാവാണ്. ഈ ചുമതലയാണ് സന്തോഷത്തോടെ ഫാ. റോയി ഏറ്റെടുത്തത്. പൗരോഹിത്യ ജീവിതത്തിലെ ഏറ്റവും സംതൃപ്തി നൽകിയ നിമിഷം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
Kerala
തിരുവനന്തപുരം: കുംഭമേളയിൽ വൈറൽ താരമായ പെൺകുട്ടിക്ക് വിവാഹസമയം പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തൽ. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് (എൻസിഎസ്ടി) കേരളത്തിലും മധ്യപ്രദേശിലും നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഇതോടെ ഭർത്താവ് നിയമ നടപടികൾ നേരിടേണ്ടിവരും.
മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ മഹേശ്വർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവരുന്നടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
പരാതിയെത്തുടർന്ന് എൻസിഎസ്ടി കേരളത്തിലും മധ്യപ്രദേശിലും വിശദമായ അന്വേഷണം നടത്തിയിരുന്നു. കമ്മീഷൻ ചെയർമാൻ അന്തർ സിംഗ് ആര്യയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ പെൺകുട്ടി ഗോത്രവിഭാഗത്തിൽ ഉൾപ്പെട്ടതാണെന്നും അവർക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും കണ്ടെത്തി.
വിവാഹം നടത്തിയത് കേരളത്തിൽ വച്ചാണെന്നും വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രായപൂർത്തിയായതായി കാണിക്കുകയായിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തി. വ്യാജമായി നിർമിച്ച രേഖകൾ റദ്ദാക്കാൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.
Kerala
പയ്യാവൂർ(കണ്ണൂർ): കല്യാണം ക്ഷണിക്കാൻ എത്തിയ ആൾ കിണറ്റിൽ വീണു. പയ്യാവൂരിൽ ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം.പയ്യാവൂർ ചെമ്പേരി റോഡിൽ പഴയ പോലീസ് സ്റ്റേഷന് സമീപത്തെ
വീട്ടിൽ കല്യാണം ക്ഷണിക്കാൻ പോയ വിമുക്തഭടൻ കോയാടൻ വീട്ടിൽ കെ.വി. രാജനാണ് പരിക്കേറ്റത്.
അടുത്തമാസം നടക്കുന്ന മകളുടെ കല്യാണം ക്ഷണിക്കാൻ വീട്ടിൽ കെട്ടിയിട്ടിരുന്ന
നായ കുരച്ച് ചാടിയപ്പോൾ അബദ്ധത്തിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ നീളം കുറഞ്ഞ ആൾമറയുള്ള കിണറ്റിൽ വീഴുകയായിരുന്നു.
ഉടൻ നാട്ടുകാരായ രണ്ട് പേർ കിണറ്റിലിറങ്ങി രാജനെ കസേരയിൽ ഇരുത്തി ഇരിട്ടിയിൽ നിന്നും അഗ്നിശമന സേനയെത്തി കരക്ക് കയറ്റി പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.
തോളെല്ലിന് പരിക്കേറ്റ രാജനെ എകെജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടി
സീനിയർ ഫയർ റസ്ക്യൂ ഓഫീസർ വിജീഷ് മറ്റു ഉദ്യോഗസ്ഥരായ ഇ. ജെ. മത്തായി, കെ. രാഹുൽ,എ.പി. ആശിഖ് ,ജസ്റ്റീൻ ജെയിംസ്, ബെന്നി സേവ്യർ എന്നിവർ നേതൃത്വം നൽകി.
National
ലക്നോ: ഉത്തർപ്രദേശിലെ ബുദാവുനിൽ വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസിലേക്ക് കൊയ്ത്തുയന്ത്രം കയറ്റിയ വാഹനം ഇടിച്ച് കയറി രണ്ട് പേർ മരിച്ചു, ആറ് പേർക്ക് പരിക്കേറ്റു. സജീത് (25), ഫർഹാൻ (12) എന്നിവരാണ് മരിച്ചത്. ബുദാവുൻ-ഡൽഹി റോഡിൽ ഞായറാഴ്ച രാത്രിയിലാണ് അപകടം നടന്നത്.
ഉസാഹൈതിൽ നിന്നും മുജരിയായിലെ കോൽഹയിലേക്ക് വിവാഹത്തിൽ പങ്കെടുക്കാൻ പോയവരായിരുന്നു ബസിലുണ്ടായിരുന്നത്. അമിതവേഗത്തിൽ വന്ന വാഹനം ബസിന്റെ പിൻഭാഗത്ത് ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർ റോഡിലേയ്ക്ക് തെറിച്ചുവീണു. സജീതും ഫർഹാനും സംഭവസ്ഥലത്തുവച്ചു തന്നെ മരണമടഞ്ഞിരുന്നു.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിൽ കഴിയുന്ന ആറു പേരുടെയും നില ഗുരുതരമായി തുടരുകയാണ്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രക്ഷാപ്രവർത്തനം നടത്തി. ഗതാഗതം പുനഃസ്ഥാപിക്കാനായി രാത്രിയിൽ തന്നെ അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്തതായി പോലീസ് പറഞ്ഞു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ സെഹോരിൽ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത 200 ലധികം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. 1,200 ലധികം പേരാണ് പരിപാടിയിൽ പങ്കെടുത്തത്.
ഭക്ഷണം കഴിച്ച് അൽപസമയത്തിനുശേഷം വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പിൽ നിന്നും കൂടുതൽ ഡോക്ടർമാരെയും നേഴ്സുമാരെയും സജ്ജമാക്കി. തിരക്ക് നിയന്ത്രിക്കാൻ രണ്ട് വാർഡുകളിലായാണ് രോഗികളെ കിടത്തിയിരിക്കുന്നത്.
50 ലധികം പേർ പ്രഥാമിക ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു. പ്രായമായവരെയാണ് കൂടുതലും ഗുരുതരമായി ബാധിച്ചതെങ്കിലും എല്ലാവരുടെയും നില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു.
സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചുവരികയാണ്.
Movies
തെന്നിന്ത്യന്‍ താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും കഴിഞ്ഞമാസമാണ് വിവാഹിതരായത്. ആരാധകര്‍ താരവിവാഹം ആഘോഷമാക്കിയപ്പോള്‍ ഒരാള്‍ മാത്രം പരിഭവത്തിലായിരുന്നു. വിജയ് ദേവ്രകൊണ്ടയുടെ കുഞ്ഞാരാധികയായിരുന്നു അത്. വിവാഹത്തിന് തന്നെ ക്ഷണിക്കാത്തതായിരുന്നു കുഞ്ഞാരാധികയുടെ പരിഭവത്തിന് കാരണം.
ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് കുട്ടി തന്റെ പരിഭവം പങ്കുവെച്ചത്. അന്ന് വീഡിയോയ്ക്ക് താഴെ വിജയ് ദേവ്രകൊണ്ടയും കമന്റ് ചെയ്തിരുന്നു. മധുരപലഹാരങ്ങളും ഉച്ചഭക്ഷണവുമെല്ലാം ഒരുക്കി വീട്ടിലേക്ക് വിളിക്കാമെന്നാണു തന്റെ കുഞ്ഞാരാധികയോട് വിജയ് അന്ന് പറഞ്ഞത്. കുട്ടിയുടെ വീഡിയോ രശ്മികയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ അന്ന് പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് വിജയ് ദേവ്രകൊണ്ടയും രശ്മിക മന്ദാനയും. ഹൈദരാബാദിലെ തങ്ങളുടെ വീട്ടിലേക്കാണ് ഇരുവരും കുഞ്ഞാരാധികയെ ക്ഷണിച്ചത്. urs lucky thalli എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ കുഞ്ഞാരാധിക തന്നെയാണ് താരങ്ങളുടെ വീട്ടില്‍ പോയ കാര്യം പങ്കുവച്ചത്. റീലില്‍ നിന്ന് റിയല്‍ ലൈഫിലേക്ക് എന്നാണ് വീഡിയോയ്ക്കൊപ്പം കുട്ടി കുറിച്ചത്.
വിജയ് ദേവരകൊണ്ടയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കാണാന്‍ കഴിഞ്ഞത് തനിക്കും കുടുംബത്തിനും മറക്കാനാകാത്തതും അതിശയിപ്പിക്കുന്നതുമായ മുഹൂര്‍ത്തമായിരുന്നുവെന്ന് കുഞ്ഞാരാധിക പറയുന്നു. രശ്മികയുടെ പ്രസന്നമായ പുഞ്ചിരിയും സൗഹാര്‍ദപരമായ പെരുമാറ്റവും കൂടുതല്‍ സന്തോഷമേകി. എല്ലാവരും വളരെ കരുതലുളളവരായിരുന്നു. സ്വന്തക്കാര്ക്കിടയിലാണുളളതെന്ന് തങ്ങള്‍ക്ക് തോന്നിയെന്നും കുട്ടി വീഡിയോയ്ക്കൊപ്പം കുറിച്ചു.
രശ്മികയും വിജയ് ദേവരകൊണ്ടയും പെണ്‍കുട്ടിക്ക് ഭക്ഷണം വിളമ്പുന്നത് വീഡിയോയില്‍ കാണാം. പ്ലേറ്റില്‍ ലഡ്ഡു വിളമ്പിയ ശേഷം രശ്മിക കുട്ടിയുടെ നെറ്റിയില്‍ ചുംബിക്കുന്നതും വീഡിയോയില്‍ കാണാം.
പ്ലേറ്റിലേക്ക് ചോറ് വിളമ്പിയ ശേഷം വിജയ് ദേവരകൊണ്ടയും കുഞ്ഞിന് സ്നേഹചുംബനം നല്കി. നമ്മള് കൂട്ടുകാരല്ലേ എന്ന് കുട്ടി ഇരുവരോടും ചോദിക്കുന്നതും വീഡിയോയില്‍ കാണാം. ഇരുവരെയും കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവതിയായെന്നും താരങ്ങളോട് കുട്ടി പറഞ്ഞു.
National
റാഞ്ചി: ജാർഖണ്ഡിൽ രസഗുള തൊണ്ടയിൽ കുടുങ്ങി ഗൃഹനാഥൻ മരിച്ചു. ജംഷഡ്പൂരിൽ ഒരു വിവാഹ വിരുന്നിനിടെയാണ് സംഭവം. ലളിത് സിംഗ്(41) എന്നയാളാണ് മരിച്ചത്.
മാലിയന്ത ഗ്രാമത്തിൽ ഒരു വിവാഹ ചടങ്ങിനിടെയാണ് സംഭവം. രസഗുള തൊണ്ടയിൽ കുടുങ്ങിയ ഇദ്ദേഹത്തിന് ശ്വാസ തടസം അനുഭവപ്പെട്ടു.
ഉടൻ തന്നെ എംജിഎം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി.
Sports
മസൂറി (ഉത്തരാഖണ്ഡ്): ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവും ബാല്യകാല സുഹൃത്ത് വൻഷിക ചദ്ദയും വിവാഹിതരായി.
ഉത്തരാഖണ്ഡിലെ മസൂറിയിലുള്ള ദ് സവോയ് ഹോട്ടലിൽ ശനിയാഴ്ച വൈകിട്ടായിരുന്നു വിവാഹച്ചടങ്ങുകൾ. ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെയാണ് താരം ജീവിതത്തിൽ പുതിയ ഇന്നിംഗ്സിലേക്ക് കടക്കുന്നത്. മാർച്ച് 17ന് ലക്നൗവിലെ ആഡംബര ഹോട്ടലിൽ വിപുലമായ വിവാഹ സൽക്കാരം സംഘടിപ്പിച്ചിട്ടുണ്ട്.
Kerala
കാസർകോട്: വിവാഹാഘോഷത്തിനിടെ സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ചതിനെതുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. പൊവ്വൽ അമ്മങ്കോട് ആയിഷയാണ് (49) അറസ്റ്റിലായത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി.
മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത് മുളിയാർ സ്വദേശി ജസീല (24) കഴിഞ്ഞ മാസം 22നാണ് ആത്മഹത്യ ചെയ്തത്. ആയിഷയാണ് ജസീലയ്ക്കെതിരെ മോഷണ ആരോപണം ഉന്നയിച്ചത്. ജസീലയുടെ സുഹൃത്ത് അഫ്രീദിന്റെ മാതാവാണ് അറസ്റ്റിലായ ആയിഷ. അഫ്രീദ് കേസിലെ മറ്റൊരു പ്രതിയാണ്.
താൻ നിരപരാധിയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ചിത്രീകരിച്ച ശേഷമാണ് രണ്ട് കുട്ടികളുടെ അമ്മയായ ജസീല വിഷം കഴിച്ചത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മരിച്ച ജസീലയുടെ മരണമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ മരണത്തിന് പിന്നാലെ ഭർതൃവീട്ടുകാർക്കെതിരേയും അയൽവീട്ടുകാർക്കെതിരേയും കുടുംബം പരാതി നൽകി.
സുഹൃത്തിന്റെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെ സ്വർണമാല കാണാതായെന്നും ജസീല മോഷ്ടിച്ചതാണെന്നുമായിരുന്നു ആരോപണം. തുടർന്ന് ആദൂർ പോലീസ് ജസീലയെ ചോദ്യം ചെയ്തെങ്കിലും സംഭവത്തിൽ പങ്കുള്ളതായി കണ്ടെത്താനായില്ല. ഇതിനുശേഷം ജസീല കടുത്ത മാനസികസമ്മർദത്തിലായിരുന്നു. തുടർന്ന് ഭർത്താവിന്റെ വീട്ടുകാർ ജസീലയുടെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയതിനു പിന്നാലെയാണ് വിഷം കഴിച്ചത്.
Sports
മുംബൈ: സച്ചിൻ ടെൻഡുൽക്കറിന്റെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെൻഡുൽക്കർ വിവാഹിതനായി. ദക്ഷിണ മുംബയിലെ ഒരു സ്വകാര്യ റിസോർട്ടിൽ നടത്തിയ ചടങ്ങിൽ വ്യാവസായിക, സിനിമ, ക്രിക്കറ്റ് മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ ഗ്രൂപ്പും ഐസ് ക്രീം ബ്രാന്‍ഡായ ബ്രൂക്ലിന്‍ ക്രീമറിയും ഘായി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിസ്റ്റര്‍ പാസ് പെറ്റ് സ്പാ ആന്‍ഡ് സ്റ്റോര്‍ എല്‍എല്‍പിയുടെ ഡയറക്ടറാണ് സാനിയ.
ഐസിസി ചെയർമാൻ ജയ് ഷാ, മുകേഷ് അംബാനി, നിതാ അംബാനി, മഹേന്ദ്ര സിംഗ് ധോണി, സാക്ഷി ധോണി, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, യുവ്രാജ് സിംഗ്, ഇർഫാൻ പത്താൻ, ശ്രേയസ് അയ്യർ, പൃഥ്വി ഷാ, സുരേഷ് റെയ്ന, അമിതാഭ് ബച്ചൻ, ജയ ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇരുപത്തഞ്ചുകാരനായ അര്ജുന് ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ്. മുംബൈ സ്വദേശിയാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയുടെ താരമാണ് അര്ജുന്.
District News
പാരിപ്പള്ളി: കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്ന് സമൂഹ വിവാഹം നടക്കും.
രാവിലെ 10.30 നാണ് ക്ഷേത്ര സന്നിധിയിൽ വിവാഹ ചടങ്ങുകൾ നടക്കുക. ക്ഷേത്രം ട്രസ്റ്റ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് എല്ലാ വർഷവും നിർധനരായ യുവതികളുടെ വിവാഹം നടത്തി വരുന്നത്. ഇത്തവണ ഏഴ് ജോഡി യുവതി-യുവാക്കളുടെ വിവാഹമാണ് നടത്തുന്നത്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് വിവാഹ ചെലവുകൾ നിർവഹിക്കുക.സമൂഹ വിവാഹത്തിന് ഡോ. എം.എം. ബഷീർ മുഖ്യ കാർമികത്വം വഹിക്കും. അനുഗ്രഹ പ്രഭാഷണവും അദ്ദേഹം നടത്തും.
ഇതോടനുബന്ധിച്ച് ചേരുന്ന സമ്മേളനം ജി.എസ്. ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും പൗര പ്രമുഖരും പങ്കെടുക്കും.
ക്ഷേത്രോത്സവത്തി െ ന്റ ഭാഗമായി രാവിലെ 8.30 ന് ഗണപതിയ്ക്ക് ഉണ്ണിയപ്പം മൂടൽ.12.30 ന് അറിയാനും അറിയിക്കാനും പ്രഭാഷണം. അഞ്ചിന് നൃത്ത നൃത്യങ്ങൾ16-ന് പടുക്ക സമർപ്പണം, ആറിന് വിവിധ കലാപരിപാടികൾ, വീണാമൃതം എന്നിവ നടക്കും.
National
ഉദയ്പുർ (രാജസ്ഥാൻ): പ്രശസ്ത സിനിമാതാരങ്ങളായ വിജയ് ദേവരകൊണ്ട(36)യുടെയും രശ്മിക മന്ദാന(26)യുടെയും മിന്നുകെട്ടിന് ഉദയ്പുരിലെ ഐടിസി മൊമന്റോ ലക്ഷ്വറി ഹോട്ടലിൽ ഇന്നലെ എത്തിയത് നൂറു പേർ മാത്രം.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ആരവല്ലി മലനിരകളിലെ ആഡംബര ഹോട്ടലിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്.
ബൗൺസർമാരും പോലീസുകാരും അടങ്ങുന്ന കനത്ത സുരക്ഷാവലയത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ. ഇരുവരും അടുപ്പത്തിലായിരുന്നെങ്കിലും വിവാഹം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല.
ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിലാണ് ഇവർ ആദ്യമായി അഭിനയിച്ചത്.
Movies
ആരാധകർ ആവേശത്തോടെ കാത്തിരുന്ന വിജയ് ദേവരക്കൊണ്ടയുടെയും രശ്മിക മന്ദാനയുടെ വിവാഹം കഴിഞ്ഞു. രാവിലെയായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. ചടങ്ങിന്റെ ചിത്രങ്ങൾ ഇരുവരും പങ്കുവച്ചു.
രാജസ്ഥാനിലെ അതിപ്രശസ്തമായ ഐടിസി മെമന്റോസ് റിസോർട്ടിലാണ് വിവാഹം നടന്നത്. വിജയ് ദേവരകൊണ്ടയുടെ കുടുംബ പാരമ്പര്യമനുസരിച്ചുള്ള തെലുങ്ക് രീതിയിലുള്ള വിവാഹം രാവിലെ പത്തിനാണ് നടന്നത്.
രശ്മിക മന്ദാനയുടെ വേരുകൾ കർണാടകയിലെ കൂർഗിലായതിനാൽ അവരുടെ പാരമ്പര്യമനുസരിച്ചുള്ള കൊടവ ചടങ്ങുകളും നടന്നു.
മാർച്ച് നാലിന് സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി വിപുലമായ വിവാഹ വിരുന്ന് സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രശ്മികയുടെ ആദ്യ വിവാഹനിശ്ചയം ഒഴിവാക്കിയതിന് പിന്നാലെ ഗീത ഗോവിന്ദം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. 2019-ൽ ഈ ചിത്രം വലിയ വിജയമായതോടെ ഇവർക്കിടയിലെ കെമിസ്ട്രി പ്രേക്ഷകർ ഏറ്റെടുത്തു.
തുടർന്ന് ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചതോടെ ആരാധകർക്കിടയിൽ ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. പലപ്പോഴും ഒരേ സ്ഥലങ്ങളിൽ നിന്നുള്ള അവധിക്കാല ചിത്രങ്ങളും രഹസ്യമായ ഡിന്നർ ഡേറ്റുകളും ഇവരുടെ ബന്ധത്തിന് തെളിവായി ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു.
Movies
അടുത്ത കാലത്തൊന്നും കാണാത്ത വലിയ വിവാഹ മാമാങ്കത്തിനാണ് ടോളിവുഡ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. തെലുങ്ക് സിനിമയിലെ ആരാധകരുടെ പ്രിയ താരജോഡികളായ വിജയ് ദേവ്രകൊണ്ടയും രശ്മിക മന്ദാനയുമാണ് വധൂവരന്മാര്.
ഉദയപൂരില്‍ നടക്കുന്ന വിവാഹ ചടങ്ങുകള്‍ അതീവ രഹസ്യമായി സൂക്ഷിക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. ഏറ്റവും അടുത്ത ബന്ധുക്കളാണ് വിവാഹത്തില്‍ പങ്കെടുക്കുന്നത്. വിവാഹവാര്‍ത്ത ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കല്യാണവുമായി ബന്ധപ്പെട്ട തയാറെടുപ്പുകളുടെ വിവരങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു.
നാളെ രാജസ്ഥാനിലെ ഉദയപൂരില്‍ വച്ചാണ് വിവാഹം നടക്കുന്നത്. ഇതിനായി ഒരു അന്താരാഷ്ട്ര സുരക്ഷാ ഏജന്‍സിയെ ദമ്പതികള്‍ നിയമിച്ചതായാണ് വിവരം. ഉദയപൂരിലെ അതീവ സുരക്ഷയുള്ള വിവാഹ വേദിയില്‍ രാജസ്ഥാന് പോലീസിനൊപ്പം ഈ വിദേശ ഏജന്‍സിയും ചേര്‍ന്ന് സുരക്ഷയൊരുക്കും.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങില്‍ മാധ്യമങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ കരാര്‍ ഒപ്പിട്ട ഏജന്‍സികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ ആഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലായ വിവാഹ ക്ഷണക്കത്ത് പ്രകാരം ലളിതമായ ചടങ്ങുകളോടെയാണ് ഇരുവരും ഒന്നിക്കുന്നത്.
വിവാഹശേഷം മാര്‍ച്ച് നാലിന് ഹൈദരാബാദില്‍ സിനിമാ മേഖലയിലുള്ളവര്‍ക്കായി വലിയൊരു സത്കാരച്ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്. ഈ ചടങ്ങിലും മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
വിവാഹത്തിന് ശേഷം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് ദമ്പതികള്‍ മാധ്യമങ്ങളെ നേരിട്ട് കാണുമെന്നാണ് സൂചന.
ഗീത ഗോവിന്ദം, ഡിയര്‍ കൊമറേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയ ഈ താരജോഡികളുടെ വിവാഹവാര്‍ത്ത സിനിമാ ലോകത്ത് വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
Kerala
തൃശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. സബ് രജിസ്ട്രാർ മുളങ്കുന്നത്തുകാവിലെ വേടന്റെ വീട്ടിലെത്തിയാണ് വിവാഹ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്.
കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായാണ് വിവാഹച്ചടങ്ങ് സംഘടിപ്പിച്ചത്. ഇന്ത്യന്‍ ഭരണഘടനയെ സാക്ഷിനിര്‍ത്തിയാകും വിവാഹമെന്ന് വേടന് നേരത്തെ പറഞ്ഞിരുന്നു.
സഹോദരൻ ഹരി, ഭാര്യ സഹോദരൻ നവീൻ, ദളിത് ആക്ടിവിസ്റ്റ് ശ്യാംകുമാർ എന്നിവരാണ് സാക്ഷികളായി ഒപ്പിട്ടത്. വധുവും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും വൈകുന്നേരം നാലിന് മുളങ്കുന്നത്ത് കാവിലെ വേടന്റെ വീട്ടിലേക്കെത്തിയിരുന്നു.
വൈകുന്നേരം പൂമലയിലെ റിസോർട്ടിലാണ് വിരുന്നു സൽക്കാരം ഒരുക്കിയിരിക്കുന്നത്. രജിസ്റ്റാർ ഓഫീസിൽ ആളുകളുടെ തിരക്ക് കാരണം രജിസ്ട്രേഷൻ വീട്ടിൽ നടത്താമെന്ന് സബ് രജിസ്ട്രാർ അറിയിക്കുകയായിരുന്നു.
Kerala
തൃശൂർ: റാപ്പർ വേടന്റെ വിവാഹം തൃശൂർ സബ് രജിസ്ട്രാർ ഓഫീസിൽ ഇന്നു നടക്കും. എഴുത്തുകാരിയായ നവമി ലതയാണ് ഹിരണ്‍ദാസ് മുരളി എന്ന വേടന്റെ വധു. തൃശൂർ സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹം സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.
കണ്ണൂരിൽ സർക്കാർ നടത്തിയ ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ വേദിയിൽവച്ചാണ് വേടൻ വിവാഹക്കാര്യം പരസ്യമാക്കിയത്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ഫിലിം അവാർഡ് ലഭിച്ച വേടനെ ആദരിക്കുന്ന ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വിവാഹക്കാര്യം ആദ്യം അറിയിച്ചത്. തുടർന്നു വേടനും ഇക്കാര്യം സ്ഥിരീകരിച്ചു.
2020ൽ പുറത്തിറക്കിയ വോയ്സ് ഓഫ് ദ വോയ്സ്ലസ് എന്ന ആദ്യ സംഗീത വീഡിയോയിലൂടെയാണ് ഹിരണ്‍ദാസ് മുരളിയെന്ന വേടൻ കേരളത്തിൽ അറിയപ്പെടുന്നത്.
National
ഭുവനേശ്വർ: വിവാഹ ചടങ്ങുകൾക്കുശേഷം ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നവവധുവിനെ മുൻ കാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച രാവിലെയാണ് സംഭവം.
ഒഡീഷയിലെ കാന്തമാലിൽ നടന്ന വിവാഹം ശേഷം ബോലാംഗീർ സ്വദേശിയായ വരൻ ഹരിബന്ധു പട്ടേലിനൊപ്പം ഭർതൃവീട്ടിലേക്ക് പോയ യുവതിയെയയാണ് കാമുകനും കൂട്ടാളികളും ചേർന്ന് തട്ടിക്കൊണ്ടുപോയത്.
വരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതികൾ വധുവിനെ ബലമായി വാഹനത്തിൽ നിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നു. സംഭവത്തിൽ വരൻ തർഭ പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ഊർജിതമാക്കി.
Movies
തെലുങ്ക് സിനിമയിലെ പ്രിയ താരജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു. ഫെബ്രുവരി 26ന് രാജസ്ഥാനിലെ ഉദയ്പുരിലാണ് വിവാഹമെന്നാണു താരങ്ങളോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. തികച്ചും സ്വകാര്യമായ ചടങ്ങായിട്ടാണ് വിവാഹം ആസൂത്രണം ചെയ്തിരിക്കുന്നത്.
വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുപോകാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ഫോൺ ഉപയോഗിക്കുന്നതിനു നിരോധനമുണ്ടാകും.
ഫെബ്രുവരി 24ന് വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങൾ ആരംഭിക്കും. 26നാണ് പ്രധാന ചടങ്ങ് നടക്കുക. വളരെ കുറച്ച് ആളുകളെ മാത്രമേ വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളൂ. വിവാഹത്തിന്റെ ചിത്രങ്ങൾ പകർത്തുന്ന സംഘത്തിനുപോലും നോൺ-ഡിസ്ക്ലോഷർ എഗ്രിമെന്റിൽ (എൻഡിഎ) ഒപ്പിടേണ്ടി വന്നിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സെലിബ്രിറ്റി വിവാഹങ്ങളിൽ സാധാരണയായി കണ്ടുവരുന്ന താരപ്പകിട്ടൊന്നും ഈ ചടങ്ങിലുണ്ടാകില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അതിഥി പട്ടികയിലുള്ളത്. താരങ്ങളെയൊന്നും വിവാഹത്തിനു ക്ഷണിച്ചിട്ടില്ല എന്നാണു വിവരം. ഇവർക്കായി മാർച്ച് മൂന്നിന് ഹൈദരാബാദിൽ വിവാഹ സത്കാരം ഉണ്ടാകുമെന്നു ചില മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മാര്‍ച്ച് നാലിന് ഹൈദരാബാദിലെ പ്രശസ്തമായ താജ് കൃഷ്ണ ഹോട്ടലിലാണ് ഗംഭീരമായ വിവാഹ സല്‍ക്കാരം നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവാഹ ക്ഷണക്കത്തിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
തങ്ങളുടെ ജീവിതത്തിലെ ഈ പുതിയ അധ്യായത്തിന് എല്ലാവരുടെയും അനുഗ്രഹവും സാന്നിധ്യവും വേണമെന്ന് വിജയ് ദേവരകൊണ്ട അയച്ച ക്ഷണക്കത്തില്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. അത്യാഡംബരത്തിന് പേരു കേട്ടതാണ് വിവാഹ സല്‍ക്കാര വേദിയാകുന്ന ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടല്‍. ഇവിടെ ഒരു ദിവസം താമസിക്കാന്‍ വലിയ തുക നല്‍കണം.
ഹോട്ടല്‍ വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ഇവിടുത്തെ ഏറ്റവും കുറഞ്ഞ നിരക്കുള്ള മുറിക്ക് ഒരു രാത്രിക്ക് 17,650 രൂപയാണ് ചെലവുവരുന്നത്. ഇടത്തരം മുറികള്‍ക്ക് 18,000 രൂപ മുതല്‍ 25,000 രൂപ വരെയും ഡീലക്സ് മുറികള്‍ക്ക് 53,000 രൂപ മുതല്‍ 88,000 രൂപയും ഒരു ലക്ഷം രൂപയ്ക്ക് മുകളിലും നല്‍കണം. ഹോട്ടലിലെ ഏറ്റവും വിശാലവും ആഡംബരപൂര്‍ണവുമായ പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിന് ഒരു രാത്രിക്ക് 1,14,453 രൂപയാണ് നിരക്ക്. ഇവിടത്തെ ബാല്‍ക്കണിയില്‍ നിന്ന് ഹുസൈന് സാഗര്‍ തടാകത്തിന്റെ മനോഹരമായ കാഴ്ച കാണാം. മനോഹരമായ ഒരു ഡൈനിംഗ് സ്പേസും സ്വകാര്യ സ്വിമ്മിങ് പൂളും പഠനമുറിയും ആധുനിക അടുക്കളയും ഉള്‍പ്പെടെയുള്ള രാജകീയ സൗകര്യങ്ങള്‍ ഈ സ്യൂട്ടിലുണ്ട്. ആഡംബരപൂര്‍ണമാണ് ഇന്റീരിയറുകള്‍.
ഇതിനകം തന്നെ രണ്ട് പ്രീ-വെഡിംഗ് ചടങ്ങുകൾ വെവ്വേറെ നടന്നു കഴിഞ്ഞു. രശ്മികയുടെ വീട്ടിൽ ബന്ധുക്കൾക്കായി ഒരു ചടങ്ങും വിജയ് ദേവരകൊണ്ടയുടെ കുടുംബം സംഘടിപ്പിച്ച മറ്റൊരു ചടങ്ങുമാണ് നടന്നത്. വിവാഹത്തിന് സമ്മാനങ്ങൾ ഒന്നും വേണ്ടെന്നും എല്ലാവരുടെയും അനുഗ്രഹം മാത്രം മതിയെന്നും കാണിച്ച് വിജയും രശ്മികയും സ്വന്തം കൈപ്പടയിൽ സുഹൃത്തുക്കൾക്ക് കുറിപ്പുകൾ അയച്ചിട്ടുണ്ട്.
വിവാഹത്തിനുശേഷം ഒരു മാസത്തെ ഇടവേള എടുക്കാനാണ് താരങ്ങളുടെ തീരുമാനമെന്നാണു സൂചന. തിരക്കേറിയ സിനിമാ ഷെഡ്യൂളുകളിൽ നിന്നുമാറി തങ്ങൾക്കായി സമയം ചെലവഴിക്കാനാണ് ഇരുവരും ആഗ്രഹിക്കുന്നത്.
ഗീതാ ഗോവിന്ദം, ഡിയർ കൊമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിൽ വിസ്മയം തീർത്ത വിജയും രശ്മികയും ജീവിതത്തിലും ഒന്നിക്കണമെന്നത് ആരാധകരുടെ വലിയ ആഗ്രഹമായിരുന്നു.
തങ്ങളുടെ പ്രണയത്തെക്കുറിച്ച് പലപ്പോഴും ഗോസിപ്പുകൾ വന്നിരുന്നെങ്കിലും ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. തെലുങ്ക് സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ഓൺ-സ്ക്രീൻ ജോഡികൾ ജീവിതത്തിലും ഒന്നിക്കുന്നത് കാണാനുള്ള ആവേശത്തിലാണ് ആരാധകർ.
Movies
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന വിവാഹമാണ് വിജയ് ദേവരക്കൊണ്ടയുടെയും രശ്മിക മന്ദാനയുടെയും. ഇരുവരുടെയും ഏറെക്കാലമായുള്ള പ്രണയം അടുത്ത് തന്നെ സാഫല്യമാകുകയാണ്. അതിഥികൾക്ക് നൽകാനുള്ള വിവാഹക്ഷണക്കത്ത് പുറത്തായിട്ടുണ്ട്.
ആഢംബരം ഒഴിവാക്കി അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ 2026 ഫെബ്രുവരി 26-ന് ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടക്കുക.
ബഞ്ചാര ഹിൽസിലെ താജ് കൃഷ്ണ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് വിവാഹം നടക്കുക. നേരത്തെ ഉദയ്പൂർ കൊട്ടാരത്തിൽ വച്ചായിരിക്കും വിവാഹമെന്ന സൂചനകൾ പുറത്തുവന്നിരുന്നു.
പുറത്തുവന്ന ക്ഷണക്കത്തിന്റെ പൂർണരൂപം:
‘‘പ്രിയപ്പെട്ട ...
ഏറെ സന്തോഷകരമായ ഒരു വാർത്ത പങ്കുവയ്ക്കാനും ഞങ്ങളുടെ ജീവിതത്തിലെ ഈ വലിയ നിമിഷത്തിൽ നിങ്ങളെ ക്ഷണിക്കാനുമാണ് ഞാൻ ഈ കത്തെഴുതുന്നത്.
ഞങ്ങളുടെ കുടുംബങ്ങളുടെ സ്നേഹത്തോടും അനുഗ്രഹത്തോടും കൂടി, ഫെബ്രുവരി 26-ന് (26.02.26) രശ്മികയും ഞാനും വളരെ ലളിതമായ ഒരു ചടങ്ങിലൂടെ വിവാഹിതരാവുകയാണ്.
ഞങ്ങളുടെ ജീവിതത്തിലെ ഈ പുതിയ അധ്യായം തുടങ്ങുമ്പോൾ - ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിന്റെ ഓർമകൾ ആഘോഷമാക്കുമ്പോൾ - ഞങ്ങളുടെ യാത്രയിൽ ഇന്നുവരെ കൂടെയുണ്ടായിരുന്നവരുടെ സാന്നിധ്യം ഞങ്ങൾക്ക് വലിയ അർഥമുള്ളതാണ്. നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും ഈ അവസരത്തെ ഞങ്ങൾക്ക് കൂടുതൽ സവിശേഷമാക്കും.
ഞങ്ങളുടെ വിവാഹ സൽക്കാരത്തിൽ പങ്കുചേരാനും ഞങ്ങളെ അനുഗ്രഹിക്കാനും നിങ്ങളെ സ്നേഹപൂർവം ക്ഷണിക്കുന്നു.
2026 മാർച്ച് 4, ബുധനാഴ്ച | വൈകുന്നേരം ഏഴുമണി മുതൽ
താജ് കൃഷ്ണ ബഞ്ചാര ഹിൽസ്, ഹൈദരാബാദ്
നമുക്ക് ഒന്നിച്ച് ഈ സന്തോഷം ആഘോഷിക്കാൻ കാത്തിരിക്കുന്നു.
സ്നേഹപൂർവം,
വിജയ് (രശ്മികയ്ക്കും എനിക്കും വേണ്ടി)’’
2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ചലച്ചിത്രരംഗത്ത് ഒന്നിച്ചത്. പിന്നീട് ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചതോടെ ഇവർ പ്രണയത്തിലാണെന്ന വാർത്തകൾ സജീവമായി. പലപ്പോഴും വിദേശയാത്രകളിലും പൊതുപരിപാടികളിലും ഇരുവരെയും ഒന്നിച്ചു കണ്ടിരുന്നെങ്കിലും തങ്ങൾ വെറും സുഹൃത്തുക്കളാണെന്ന നിലപാടിലായിരുന്നു ഇരുവരും.
Kerala
തിരുവനന്തപുരം: സദ്യക്ക് പപ്പടം കിട്ടാത്തതിനെ ചൊല്ലി വിവാഹ സല്‍ക്കാര ഹാളില്‍ വരന്റേയും വധുവിന്റെയും ബന്ധുക്കൾ ഏറ്റുമുട്ടി. ബാലരാമപുരം ഊരുട്ടമ്പലത്തിന് സമീപം നീറമണ്‍കുഴിയിലെ വിവാഹ സല്‍ക്കാര ഹാളില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം.
ഊട്ടുപുരയില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പപ്പടത്തെ ചൊല്ലി ഉണ്ടായ തര്‍ക്കം വലിയ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. നേരിയ തര്‍ക്കം ഉണ്ടായത് പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റെടുത്തു.
വിവരമറിഞ്ഞ് മാറനല്ലൂരില്‍ നിന്നും നരുവമൂട്ടില്‍ നിന്നും പോലീസ് സ്ഥലത്തെത്തി. എന്നാൽ ആർക്കും പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുത്തില്ല.
National
ലക്നോ: സഹപ്രവർത്തകനുമായുള്ള വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ കുറ്റവാളിയോടൊപ്പം ഒളിച്ചോടി വനിതാ പോലീസ് കോൺസ്റ്റബിൾ. അലിഗഡിലെ സൈബർ പോലീസ് സ്റ്റേഷനിൽ കോൺസ്റ്റബിളായി ജോലി ചെയ്യുന്ന സന്ധ്യ ഭരദ്വാജാണ് നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്.
വിവാഹത്തിന് തലേദിവസമാണ് 25കാരിയായ സന്ധ്യയെ കാണാതായത്. മീററ്റിലെ ബഹ്സുമ മേഖലയിലെ അക്ബർപൂർ സാദത്ത് ഗ്രാമവാസിയാണ് സന്ധ്യ.
മകളെ കാണാതായതോടെ സന്ധ്യയുടെ പിതാവ് സുഭാഷ് ശർമ പോലീസിനെ സമീപിച്ചു. കവർച്ച, കൊലപാതകം എന്നിവയുൾപ്പെടെ ഒമ്പത് ക്രിമിനൽ കേസുകൾ നേരിടുന്ന അങ്കിത് ചൗഹാനെ (28)തിരെ സുഭാഷ് ശർമ പരാതി നൽകി.
മുസാഫർനഗർ സ്വദേശിയും കോൺസ്റ്റബിളുമായ അതുൽ ശർമയുമായുള്ള വിവാഹത്തിന് സന്ധ്യ 20 ദിവസത്തെ അവധിയെടുത്തിരുന്നുവെന്നും പിതാവ് പറഞ്ഞു.
'ഫെബ്രുവരി അഞ്ചിന്, സന്ധ്യയെ വിവാഹം കഴിച്ചാൽ കൊല്ലുമെന്ന് ചൗഹാൻ ഫോണിലൂടെ അതുൽ ശർമയെ ഭീഷണിപ്പെടുത്തി. ശനിയാഴ്ച രാത്രി അയാൾ അവളെ തട്ടിക്കൊണ്ടുപോയി.'- ശർമ പരാതിയിൽ ആരോപിച്ചു. ചൗഹാനെതിരെ ബിഎൻഎസ് സെക്ഷൻ 87 (തട്ടിക്കൊണ്ടുപോകൽ), 351(2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.
എന്നാൽ സന്ധ്യ പോലീസിന് നൽകിയ മോഴിയുടെ അടിസ്ഥാനത്തിൽ കുറച്ച് വർഷങ്ങളായി ഇരുവരും പരിചയകാരായിരുന്നു എന്നും സ്വന്തം ഇഷ്ടപ്രകാരമാണ് അങ്കിതിനൊപ്പം പോയതെന്നും കണ്ടെത്തി.ഇരുവരെയും ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
Sports
ന്യൂഡൽഹി: ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കറുടെ മകന്റെ വിവാഹത്തിന് പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർക്ക് ക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, അമിത്ഷാ തുടങ്ങിയവരെ സച്ചിനും കുടുംബവും നേരിട്ടെത്തി ക്ഷണിച്ചു.
കൂടിക്കാഴ്ചകളുടെ ചിത്രങ്ങള്‍ സച്ചിന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അര്‍ജുനും സാനിയയും തങ്ങളുടെ ബന്ധം പരസ്യമാക്കിയത്. തുടര്‍ന്ന് സ്വകാര്യമായി നടന്ന ചടങ്ങില്‍ ഇരുവരുടെയും നിശ്ചയവും കഴിഞ്ഞിരുന്നു. വരുന്ന മാര്‍ച്ചിലാകും വിവാഹമെന്നാണ് സൂചന.
അര്‍ജുന്റെയും സാനിയയുടെയും വിവാഹത്തിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ ക്ഷണിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ട്. നവദമ്പതികള്‍ക്ക് നല്കിയ അനുഗ്രഹങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും മോദിജിക്ക് നന്ദി അറിയിക്കുന്നുവെന്നും സച്ചിന് സോഷ്യല്‍ മീഡിയായിൽ കുറിച്ചു.
അഭ്യന്തര ക്രിക്കറ്റ് ലീഗില്‍ ഗോവയ്ക്ക് വേണ്ടിയാണ് അര്ജുന് കളിക്കുന്നത്. 22 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 23 ലിസ്റ്റ് എ മത്സരങ്ങളിലും 29 ടി20 മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ലക്നോ സൂപ്പര്‍ ജയന്റിസിനു വേണ്ടിയാണ് താരം കളിക്കുന്നത്.
District News
ഗുരുവായൂർ: ക്ഷേത്രസന്നിധിയിൽ ഇന്ന് വിവാഹമേളം. ഇന്നലെ ഉച്ചവരെ 261 വിവാഹങ്ങളാണ് ശീട്ടാക്കിയത്. 300ഓളം വിവാഹങ്ങൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിവാഹത്തിനും ദർശനത്തിനുമായി ദേവസ്വം വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുലർച്ചെ നാലുമുതൽ വിവാഹങ്ങൾ നടത്തും. താലികെട്ടിനായി അഞ്ച് മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവഹിക്കാൻ ക്ഷേത്രം കോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും. ക്ഷേത്രംകിഴക്കേ നടയിൽ ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്കു നിയന്ത്രിക്കും.
മേൽപുത്തൂർ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്ത് പട്ടരുകുളത്തിന് സമീപത്തായി വിവാഹസംഘങ്ങൾക്കുള്ള ടോക്കൻ നൽകുന്നതിനും അവർക്ക് വിശ്രമിക്കുന്നതിനുമായി താൽക്കാലിക പന്തലും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.
വരനും വധുവുമടങ്ങുന്ന വിവാഹസംഘം ഇവിടെയെത്തി ടോക്കൺ വാങ്ങണം. ചടങ്ങിന്റെ ഊഴമെത്തുമ്പോൾ ഇവരെ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് മണ്ഡപത്തിലെത്തി വിവാഹച്ചടങ്ങ് നടത്താം.വിവാഹം കഴിഞ്ഞാൽ ക്ഷേത്രം തെക്കേനട വഴി മടങ്ങിപ്പോകണം.വധൂവരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കൂ. ദേവസ്വം സെക്യൂരിറ്റിക്ക് പുറമെ കൂടുതൽ പോലീസും സുരക്ഷാ ക്രമീകരണങ്ങൾക്ക് ഉണ്ടാകും.
Kerala
കോട്ടയം: വീടു വിട്ടിറങ്ങി പതിനാറു വര്‍ഷത്തിനുശേഷം മനോനില വീണ്ടെടുത്ത സുലഭി (55)യെ ഇന്നലെ മഹാരാഷ്ട്രയിലെ ഷോളാപ്പുര് ജില്ലയിലെ നിംബോണ് ഗ്രാമത്തിലെത്തിക്കുമ്പോള് വീട് വിവാഹാഘോഷത്തിലായിരുന്നു. സുലഭിയുടെ മൂത്തമകന് ശ്രീറാമിന്റെ വിവാഹം. എന്നേക്കുമായി നഷ്ടമായെന്നു കരുതിയ അമ്മയെ വീടിനു മുന്നില്‍ കണ്ട നിമിഷം മകൻ ശ്രീറാം കിണ്ടിയില്‍ വെള്ളവുമായി ഓടിയെത്തി ആചാരപ്രകാരം പാദങ്ങള്‍ കഴുകി ചുംബിച്ചു. ഭര്‍ത്താവ് അശോകും മറ്റ് രണ്ട് ആണ്മക്കളും ബന്ധുക്കളും അയല്‍വാസികളും സുലഭിയെ വാരിപ്പുണര്‍ന്നു.
ഒരാഴ്ച നീളുന്ന കല്യാണച്ചടങ്ങളുകളിലേക്കും സ്വന്തം വീട്ടിലേക്കും പെറ്റമ്മയെ തിരികെ കിട്ടിയതോടെ അത് ഗ്രാമത്തിനു വീണ്ടെടുപ്പിന്റെ ഉത്സവമായി. കോട്ടയം ആറുമാനൂരിലുള്ള ആകാശപ്പറവകളുടെ ഭവനത്തില്‍ ഒരു മാസം മുന്‍പാണ് സുലഭിയെ എത്തിച്ചത്. ഇവിടെ അഗതികളെ സംരക്ഷിക്കുന്ന എലിസബത്ത്, ജെർത്രുദ് എന്നീ പ്രേഷിതരാണ് സുലഭിയുമായി ഇന്നലെ രാവിലെ നിംബോണിലെ വീടു കണ്ടെത്തിയത്. മനോനില തെറ്റി വീടുവിട്ട് അലഞ്ഞ് കേരളത്തിലെത്തിയ സുലഭിയെ പോലീസ് പതിനാറ് വര്‍ഷം മുന്‍പാണു ചങ്ങനാശേരി അതിരൂപതയിലെ കിടങ്ങറ സ്നേഹതീരം അഗതിമന്ദിരത്തിലെത്തിച്ചത്. ഇവിടത്തെ പരിചരണത്തില്‍ സൗഖ്യം പ്രാപിച്ചശേഷമാണ് കഴിഞ്ഞമാസം സുലഭയെ ആറുമാനൂര്‍ ആകാശപ്പറവയിലെത്തിച്ചത്.
രോഗസൗഖ്യം നേടുന്ന അഗതികളെ അവരുടെ വീടുകളില്‍ തിരികെ എത്തിക്കുന്ന സാമൂഹികനീതി വകുപ്പിന്റെ പ്രത്യാശ സ്കീമിന്റെ ചുമതലക്കാരിയാണ് എലിസബത്ത്. ഇത്തരത്തില്‍ 1800ലധികം പേരെ രാജ്യത്തും അയല്‍രാജ്യങ്ങളിലും എലിസബത്ത് തിരികെ എത്തിച്ചിട്ടുണ്ട്.
തിങ്കളാഴ്ച കൊച്ചിയില്‍നിന്നു പുറപ്പെട്ട് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിന് ഗോവയിലെത്തിയ മൂവര്‍ക്കും തുടര്‍ന്നുള്ള യാത്രകളുടെ ക്രമീകരണമൊരുക്കിയത് കൊങ്കണില്‍ അര നൂറ്റാണ്ടായി ഗോത്രവാസികള്ക്കൊപ്പം ശുശ്രൂഷ ചെയ്യുന്ന മിഷനറി ഫാ. ജോര്‍ജ് കാവുകാട്ടാണ്. ഗോവയില്‍നിന്ന് ഇവര്‍ ട്രെയിനില്‍ മഹാരാഷ്ട്രയിലെ സാവന്തവാടിയിലെത്തി. തുടര്‍ന്ന് ഫാ. ജോര്‍ജ് കുറ്റിക്കല്‍ സ്ഥാപിച്ച ആകാശപ്പറവകളുടെ കൂട്ടായ്മയിലെ ചേന്നങ്കരി സ്വദേശി ഫാ. മോന്‍സി വടകര പുത്തന്‍പുര എംസിബിഎസ് സഭയുടെ ജീപ്പില്‍ ഇവരെ 120 കിലോമീറ്റര്‍ അകലെ കര്‍മല താലൂക്കിലെ നിംബോണ് ഗ്രാമത്തില്‍ സുലഭിയുടെ വീട്ടിലെത്തിച്ചു. എംസിബിഎസ് സഭയുടെ സത്താറ, സോളാപ്പുര്‍ മിഷന് സുപ്പീരിയര്കൂടിയാണ് ഫാ. മോന്‍സി.
മകന്റെ ഇന്നത്തെ മധുരംവയ്പിലും നാളത്തെ കാല്യാണത്തിലും പങ്കെടുത്ത് മരുമകളെ സ്വീകരിക്കാമെന്ന സന്തോഷത്തിലാണ് സുലഭി. മടങ്ങിയെത്തുമ്പോള്‍ പഴയ ചെറ്റപ്പുരയുടെ സ്ഥാനത്ത് വലിയൊരു വീടാണ് സുലഭിക്കു കാണാനായത്. മക്കളായ ശ്രീറാം, ഭരത്, ലക്ഷ്മണന് എന്നിവര്‍ എംബിഎയും എന്ജിനിയറിംഗുമൊക്കെ കഴിഞ്ഞ് ഉന്നതജോലിയില്‍ കഴിയുകയാണ്. സുലഭിയെ കാണാനെത്തിയവരെ മക്കള്‍ ലഡുവും ജിലേബിയും നല്‍കിയാണ് ഇന്നലെ സ്വീകരിച്ചത്.
Kerala
തിരുവനന്തപുരം: ഇന്ന് വിവാഹം നടക്കാനിരിക്കെ വരൻ ബൈക്ക് അപകടത്തിൽ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്.
തിരുവനന്തപുരം ശ്രീകാര്യത്ത് പുലർച്ചെ ഒന്നോടെയാണ് സംഭവം. പാങ്ങപ്പാറ മാങ്കുഴിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
Kerala
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് സംഗീത സംവിധായകന് പലാഷ് മുച്ചല്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പലാഷ് വിവാഹത്തില്‍ നിന്നുള്ള പിന്മാറ്റം വ്യക്തമാക്കിയത്.
നേരത്തെ സ്മൃതി മന്ദാനയും പലാഷുമായുള്ള വിവാഹത്തില്‍ നിന്ന് പിൻമാറുന്നതായി അറിയിച്ചിരുന്നു. നവംബർ 23നായിരുന്നു സ്മൃതിയും പലാഷ് മുച്ചലുമായുള്ള വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനക്ക് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് വിവാഹം നീട്ടിവയ്ക്കുകയായിരുന്നു.
അതേസമയം പലാഷിന്റെ വഴിവിട്ട ബന്ധമാണ് വിവാഹം മുടങ്ങാന്‍ കാരണമെന്ന അഭ്യൂഹങ്ങളും പിന്നാലെ പുറത്തുവന്നിരുന്നു. അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് പലാഷ് മുച്ചല്‍ വ്യക്തമാക്കി.
International
കറാച്ചി: തന്നെ പാക്കിസ്ഥാനിൽ ഉപേക്ഷിച്ച ഭർത്താവ് ഡൽഹിയിൽ രഹസ്യമായി രണ്ടാമത് വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന് ആരോപിച്ച് യുവതി രംഗത്ത്.
തനിക്കു നീതി ലഭിക്കണമെന്ന് യുവതി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിക്കുന്ന വിഡിയോ പുറത്തുവന്നു. പാക്കിസ്ഥാനി സ്വദേശിനിയായ നികിതയാണ് വിഡിയോ പുറത്തുവിട്ടത്. കറാച്ചി സ്വദേശിനിയാണ് ഇവർ.
ദീർഘകാല വീസയിൽ ഇൻഡോറിൽ താമസിക്കുന്ന പാക്കിസ്ഥാൻ വംശജനായ വിക്രം നാഗ്ദേവിനെ 2020 ജനുവരി 26ന് കറാച്ചിയിൽ വച്ച് ഹൈന്ദവാചാരപ്രകാരം വിവാഹം കഴിച്ചതായി നികിത പറയുന്നു. ഒരു മാസം കഴിഞ്ഞ് വിക്രം നികിതയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. എന്നാൽ, മാസങ്ങൾക്കുള്ളിൽ തന്റെ ജീവിതം കീഴ്മേൽ മറിഞ്ഞതായി നികിത പറയുന്നു.
വീസയിൽ സാങ്കേതിക പ്രശ്നമുണ്ടെന്ന കാരണം പറഞ്ഞ് 2020 ജൂലൈ ഒൻപതിന് നിർബന്ധിച്ച് പാക്കിസ്ഥാനിലേക്ക് അയച്ചതായി നികിത പറയുന്നു. തിരിച്ചു കൊണ്ടുവരാൻ വിക്രം ശ്രമിച്ചില്ല. ഇന്ത്യയിലേക്കു മടക്കി വിളിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതായി നികിത ആരോപിക്കുന്നു.
തനിക്കു നേരിട്ട സംഭവത്തെക്കുറിച്ചും അവർ വിഡിയോയിൽ വിവരിച്ചു. "പാക്കിസ്ഥാനിൽ നിന്ന് ഭർതൃവീട്ടിൽ തിരിച്ചെത്തിയപ്പോൾ അവരുടെ പെരുമാറ്റം പൂർണമായും മാറിയിരുന്നു. ഭർത്താവിനു മറ്റൊരു ബന്ധമുണ്ടെന്നു ഞാൻ മനസിലാക്കി. ഭർതൃപിതാവിനോട് ഇക്കാര്യം പറഞ്ഞു. ആൺകുട്ടികൾക്ക് അവിഹിത ബന്ധങ്ങൾ ഉണ്ടാകുമെന്നും അതിലൊന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് അവർ പറഞ്ഞത്.'–നികിത പറഞ്ഞു.
ലോക്ക്ഡൗൺ സമയത്ത് പാക്കിസ്ഥാനിലേക്കു മടങ്ങാൻ വിക്രം നിർബന്ധിച്ചെന്നും ഇപ്പോൾ ഇന്ത്യയിലേക്കു പ്രവേശനം നിഷേധിക്കുകയാണെന്നും നികിത ആരോപിച്ചു. കറാച്ചിയിൽ തിരിച്ചെത്തിയ ശേഷമാണ് ഡൽഹിയിലുള്ള ഒരു സ്ത്രീയുമായി വിക്രം രണ്ടാമതൊരു വിവാഹത്തിന് ഒരുങ്ങുകയാണെന്ന് നികിത കണ്ടെത്തിയത്.
2025 ജനുവരി 27ന് നികിത രേഖാമൂലം പരാതി നൽകി. ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടു. ഇതേതുടർന്നാണ് യുവതി വിഡിയോ സന്ദേശവുമായി എത്തിയത്.
National
ലക്നോ: ഉത്തർപ്രദേശിലെ അലിഗഡിൽ വിവാഹ സത്കാരത്തിൽ ബീഫ് കറി വിളമ്പി എന്നാരോപിച്ച് സംഘർഷം. സിവിൽ ലൈൻസ് ഏരിയയിലെ വിവാഹ സൽക്കാരത്തിനിടെയാണ് സംഭവം.
ഭക്ഷണ ബൊഫേയിൽ ബീഫ് കറി എന്നെഴുതിയ സ്റ്റിക്കറിനെച്ചൊല്ലിയാണ് സംഘർഷമുണ്ടായതെന്ന് പോലീസ് പറഞ്ഞു. വിവാഹ പാർട്ടിയിൽ ആകാശ്, ഗൗരവ് കുമാർ എന്നീ രണ്ട് അതിഥികൾ ലേബലിനെ എതിർക്കുകയും വീഡിയോ റിക്കാർഡുചെയ്യാൻ ശ്രമിക്കുകയും ചെയ്തു.
സംഭവം സംഘർഷത്തിലേക്ക് നയിച്ചു. പോലീസ് സംഘവും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ഉദ്യോഗസ്ഥരും എത്തി ഫോറൻസിക് പരിശോധനയ്ക്കായി ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചു.
കാറ്ററിംഗ് ജീവനക്കാരനും മറ്റ് രണ്ട് പേരും ഉൾപ്പെടെ മൂന്ന് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്ത് രാത്രി വൈകി വിട്ടയച്ചുവെന്ന് സർക്കിൾ ഓഫീസർ സർവം സിംഗ് പറഞ്ഞു. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ നടപടിയെടുക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ ഒരു കേസും ഫയൽ ചെയ്തിട്ടില്ല. മതവികാരം മനഃപൂർവം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഗൗരവ് കുമാർ കാറ്ററിംഗ് സ്ഥാപനത്തിനെതിരെ രേഖാമൂലം പരാതി നൽകി.
എരുമ മാംസം നിരോധിക്കാത്തതിനാൽ പലരും ബീഫ് എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും പലപ്പോഴും മേഖലയിൽ സംഘർഷങ്ങൾക്ക് കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാർത്ത പരന്നതോടെ, കർശന നടപടി ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ തടിച്ചുകൂടി.
National
ലക്നോ: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ഒരു വിവാഹ ചടങ്ങിനിടെ വേദി തകർന്ന് വീണ് നിരവധി ബിജെപി നേതാക്കൾക്ക് പരിക്കേറ്റു. നവദമ്പതികളെ അനുഗ്രഹിക്കാൻ നേതാക്കൾ വേദിയിൽ ഒരുമിച്ച് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.
സ്ഥലത്തെ പ്രധാന ബിജെപി പ്രവർത്തകനായ അഭിഷേക് സിംഗ് എഞ്ചിനീയറുടെ സഹോദരന്റെ വിവാഹ റിസപ്ഷൻ വേദിയിലാണ് അപകടമുണ്ടായത്. ബല്ലിയ ജില്ലാ ബിജെപി അധ്യക്ഷൻ സഞ്ജയ് മിശ്ര, മുൻ എംപി ഭരത് സിംഗ് എന്നിവരുൾപ്പെടെ നിരവധി പാർട്ടി നേതാക്കൾ വേദിയിലുണ്ടായിരുന്നപ്പോഴാണ് സംഭവം.
നേതാക്കൾ നവദമ്പതികൾക്ക് അനുഗ്രഹം നൽകുന്നതിനിടെ പെട്ടെന്നാണ് സ്റ്റേജ് തകർന്നുവീണത്. മുകളിലുണ്ടായിരുന്ന എല്ലാവരും താഴേക്ക് പതിച്ചു. ഉടൻ തന്നെ അവിടെയുള്ളവരെല്ലാം ചേർന്ന് രക്ഷാപ്രവർത്തനത്തം നടത്തി.
Kerala
ലക്നോ: ഉത്തര്‍പ്രദേശില്‍ സമൂഹവിവാഹവേദിയില്‍ ചിപ്സ് പാക്കറ്റുകള്‍ കൈക്കലാക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധിപേർക്ക് പരിക്ക്.
ഹാമിര്‍പുര്‍ ജില്ലയിലെ റാഠ് നഗരത്തിലാണ് സംഭവം. ചിപ്സ് പാക്കറ്റുകള്ക്കുവേണ്ടി അതിഥികള്‍ തിക്കിത്തിരക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
റാഠിലെ ബ്രഹ്മാനന്ദ് മഹാവിദ്യാലയയുടെ മൈതാനത്തായിരുന്നു മുഖ്യമന്ത്രിയുടെ സമൂഹവിവാഹ പദ്ധതിപ്രകാരം, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 383 വധൂവരന്മാരുടെ വിവാഹം നടന്നത്.
വിവാഹച്ചടങ്ങുകള്‍ അവസാനിച്ചതോടെ ലഘുഭക്ഷണവിതരണം ആരംഭിച്ചു. ഇതോടെ ചിപ്സ് പാക്കറ്റുകള്‍ കൈക്കലാക്കാന്‍ അതിഥികള്‍ പരക്കംപായുകയായിരുന്നു.
ചിപ്സ് പാക്കറ്റുകള്‍ പെട്ടിയില്‍നിന്ന് തട്ടിയെടുക്കാന്‍ നോക്കുന്നതിന്റേയും മറ്റുള്ളവരുടെ പക്കല്‍നിന്ന് പിടിച്ചെടുക്കുന്നതിന്റേയും മറ്റും ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. അതേസമയം, സംഭവസമയത്ത് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ഉദ്യോഗസ്ഥരൊന്നും അവിടെ ഇല്ലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Sports
സ്മൃതി മന്ദാന; സൗന്ദര്യവും ക്രിക്കറ്റ് വൈഭവവുംകൊണ്ട് ആരാധകരുടെ ഹൃദയത്തില്‍ കൂടുകൂട്ടിയവള്‍. നിലവില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഗ്ലാമര്‍ മുഖം. പലാഷ് മുഖലുമായുള്ള ഏറെനാളത്തെ പ്രണയത്തിനുശേഷം വിവാഹത്തിലേക്കു കടക്കാനൊരുങ്ങിയിരിക്കുന്നു. എന്നാല്‍, സ്മൃതിയുടെ പിതാവിന്റെ ഹൃദയസംബന്ധ പ്രശ്നങ്ങളെത്തുടര്‍ന്ന് വിവാഹച്ചടങ്ങ് തല്ക്കാലം മാറ്റിവച്ചിരിക്കുകയാണ്. ഈ സന്ദര്‍ഭത്തിന്റെ അപ്രതീക്ഷിത മാനസിക സമ്മര്‍ദങ്ങളെത്തുടര്‍ന്ന് പലാഷിനെയും സാങ്ഗ്ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു.
മുംബൈയിലാണ് സ്മൃതി ജനിച്ചതെങ്കിലും വളര്‍ന്നത് മഹാരാഷ്ട്രയിലെ സാങ്ഗ്ലിയിലായിരുന്നു. മഞ്ഞളിന്റെ നാടെന്നാണ് സാങ്ഗ്ലി അറിയപ്പെടുന്നത്. മഞ്ഞളിന്റെ നാട്ടില്‍ വളര്‍ന്ന സ്മൃതി എങ്ങനെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായിമാറി...
പഠിച്ചതും വളര്‍ന്നതും സാങ്ഗ്ലിയില്
1996 ജൂലൈയില്‍ മുംബൈയിലായിരുന്നു സ്മൃതി മന്ദാനയുടെ ജനനം. എന്നാൽ, രണ്ടാം വയസിൽ സാങ്ഗ്ലി ജില്ലയിലെ മാധവ്നഗറിലേക്കു സ്മൃതിയുടെ കുടുംബം ചേക്കേറി. പ്രാദേശിക സ്കൂളില്‍ വിദ്യാഭ്യാസം. തുടര്‍ന്ന് സാങ്ഗ്ലിയിലെ ചിന്താമണ്‍ റാവു കൊമേഴ്സ് കോളജില്‍നിന്ന് ഡിഗ്രി.
എന്നാല്‍, വിദ്യാഭ്യാസത്തിനൊപ്പം ക്രിക്കറ്റും സ്മൃതി മന്ദാന വശത്താക്കി. കാരണം, സ്മൃതിയുടെ അച്ഛനും ചേട്ടന്മാരും പ്രാദേശികമായി ക്രിക്കറ്റ് കളിക്കുന്നവരായിരുന്നു. ചേട്ടന്മാര് സ്റ്റേറ്റ് ലെവല്‍ ക്രിക്കറ്റ് കളിക്കുന്നതിനും സ്മൃതി സാക്ഷിയായി.
ഒമ്പതാം വയസില്‍ അണ്ടര്‍ 15 ടീമില്‍
ക്രിക്കറ്റ് വീട്ടിലെ വിഷയങ്ങളിലൊന്നായത് സ്മൃതിയുടെ കരിയറിനു ഗുണം ചെയ്തു. ഒമ്പതാം വയസില്‍ മഹാരാഷ്ട്ര അണ്ടര്‍ 15 ടീമിലേക്ക് സ്മൃതിക്കു ക്ഷണമെത്തി. 11-ാം വയസില്‍ മഹാരാഷ്ട്ര അണ്ടര്‍ 19 ടീമിലും സ്മൃതിക്ക് ഇടംലഭിച്ചു. ക്രിക്കറ്റ് അക്കാദമികളിലൂടെ അല്ലായിുന്നു സ്മൃതിയുടെ കരിയര്‍ തുടങ്ങിയത്. സ്കൂള്‍ മണിക്കൂറുകള്‍ക്ക് മുമ്പുംശേഷവും നടത്തിയ ഇടവിടാതെയുള്ള പ്രാദേശിക പരിശീലനമായിരുന്നു സ്മൃതിയുടെ കരുത്ത്.
കൗമാരത്തിലേ തരംഗം
16-ാം വയസില്‍ ആഭ്യന്തര അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ 224 നോട്ടൗട്ടുമായി ദേശീയ തലത്തില്‍ ശ്രദ്ധപിടിച്ചുവാങ്ങി. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന റിക്കാര്‍ഡായിരുന്നു അന്ന് സ്മൃതി കുറിച്ചത്. അതോടെ ദേശീയ ടീം സെലക്ടര്‍മാരുടെ കണ്ണ് സ്മൃതിയില്‍ ഉടക്കി, ഇന്ത്യയുടെ ഭാവിതാരത്തെ അവര്‍ സ്മൃതിയില്‍ കണ്ടു.
17-ാം വയസില്‍
2013ല്‍ തന്റെ 17-ാം വയസില്‍ സ്മൃതി ഇന്ത്യന്‍ ജഴ്സി അണിഞ്ഞു. 2013 ഏപ്രില്‍ അഞ്ചിന് വഡോദരയില്‍ ബംഗ്ലാദേശിനെതിരേ ആയിരുന്നു ട്വന്റി-20 അരങ്ങേറ്റം. ഏപ്രില്‍ 10ന് അഹമ്മദാബാദില്‍വച്ച് ബംഗ്ലാദേശിനെതിരേതന്നെ ഏകദിനത്തിലും അരങ്ങേറി. അങ്ങേറ്റ ട്വന്റി-20 ഇന്നിംഗ്സില്‍ 36 പന്തില്‍ 39 റണ്‍സ്, ഏകദിനത്തില്‍ 35 പന്തില്‍ 25.
2016ല്‍ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ കന്നി രാജ്യാന്തര സെഞ്ചുറി നേടി. അതേവര്‍ഷം ഐസിസി വനിതാ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഏകദിനത്തില്‍ 117 മത്സരങ്ങളില്‍നിന്ന് 14 സെഞ്ചുറിയും 34 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 5322 റണ്‍സ് നേടി. ഏഴ് ടെസ്റ്റില്‍ രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 629 റണ്‍സ്, 153 ട്വന്റി-20 കളിച്ച് ഒരു സെഞ്ചുറിയും 31 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 3982 റണ്‍സും സ്മൃതി ഇതുവരെ സ്വന്തമാക്കി.
ഇന്ത്യക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി (14), ഏകദിനത്തില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയില്‍ (14) രണ്ടാം സ്ഥാനം, ഒരു ടൂര്‍ണമെന്റില്‍ (ലോകകപ്പ്) ഏറ്റവും കൂടുതല്‍ സെഞ്ചുറി (5), ഒരു കലണ്ടര്‍ വര്‍ഷം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (1362) തുടങ്ങി ഒരുപിടി റിക്കാര്‍ഡുകള്‍ 29കാരിയായ സ്മൃതിയുടെ പേരില്‍ നിലവിലുണ്ട്.
Movies
തെന്നിന്ത്യൻ യുവതാരങ്ങളിലെ മുൻനിരക്കാരാണ് വിജയ് ദേവ്രകൊണ്ടയും രശ്മിക മന്ദാനയും. ഓൺ സക്രീനിലും ഓഫ് സ്ക്രീനിലും ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആരാധകർക്ക് ഏറെ ഇഷ്ടമാണ്. വിജയ് ദേവ്രകൊണ്ടയും രശ്മികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഏറെക്കാലമായി നിലനിൽക്കുന്ന ഒന്നാണ്.
അടുത്തിടെ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ഇപ്പോഴിതാ വിവാഹ തീയതിയും പുറത്തു വന്നിരിക്കുകയാണ്. 2026 ഫെബ്രുവരി 26ന് രാജസ്ഥാനിലെ ഉദയ്പൂരിൽ ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്.
അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ "തമ്മ'യുടെ ഒരു പ്രമോഷണൽ പരിപാടിക്കിടെ, രശ്മികയോട് അവരുടെ വിവാഹനിശ്ചയത്തെക്കുറിച്ച് ചോദിക്കുകയും "എല്ലാവർക്കും ഇതിനെക്കുറിച്ച് അറിയാം' എന്ന് മറുപടി നൽകുകയും ചെയ്തിരുന്നു.
ഫെബ്രുവരിയിൽ നടക്കുന്ന വിവാഹച്ചടങ്ങിനുള്ള ഒരുക്കങ്ങൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ, രാജസ്ഥാനി ആചാരങ്ങൾ സംയോജിപ്പിച്ച് വിവാഹം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഒക്ടോബര്‍ മൂന്നിനായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നതെന്നാണ് രശ്മികയും വിജയ് ദേവ്രകൊണ്ടയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ഇരുവരും ഏറെക്കാലമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സജീവമാണ്. ഒരു അഭിമുഖത്തില്‍ വിജയ് ദേവരകൊണ്ടയെ രശ്മിക ഫോണില്‍ വിളിക്കുകയും സംസാരിക്കുന്നതിനിടയില്‍ രശ്മികയ്ക്ക് നാണം വരുന്നതുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സംവിധായകന് രാഹുല്‍ സംകൃത്യന്റെ താത്കാലികമായി വിഡി 14 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും.
Kerala
കൊച്ചി: വിവാഹച്ചെലവ് ചുരുക്കി വീടൊരുക്കാന്‍ റോജി എം. ജോണ്‍ എംഎല്‍എ. ഇന്നു നടക്കുന്ന വിവാഹത്തിന്റെ ആഘോഷങ്ങളും ആര്‍ഭാടവും ഒഴിവാക്കി ആ പണം ഉപയോഗിച്ച് അങ്കമാലി മണ്ഡലത്തിലെ നിര്ധനകുടുംബത്തിനു വീട് നിര്‍മിച്ചുനല്‍കാനാണ് എംഎല്‍എ ഒരുങ്ങുന്നത്.
കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങാകും വിവാഹം. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്ക പള്ളിയിലാണു റോജിയുടെയും കാലടി മാണിക്യമംഗലം സ്വദേശിയും യുവസംരംഭകയുമായ ലിപ്സിയുടെയും വിവാഹം. ചെലവ് ചുരുക്കല്‍ സംബന്ധിച്ച കാര്യ എംഎല്‍എ തന്നെയാണ് അറിയിച്ചത്.