പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ: ചൈനീസ് നിർമിത അഡ്വാൻസ്ഡ് ഹ്യൂമനോയിഡ് റോബോട്ടുകൾക്കും (മനുഷ്യരൂപത്തിലുള്ള റോബോട്ടുകൾ) നാല് കാലുകളുള്ള ക്വാഡ്രൂപ്പഡ് റോബോട്ട് നായ്ക്കൾക്കും വിലക്കേർപ്പെടുത്തി ട്രംപ് ഭരണകൂടം.
ദേശീയ സുരക്ഷയ്ക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയ്ക്കും വൻ ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ പുതിയ ഇറക്കുമതി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
വിദേശനിർമ്മിത അഡ്വാൻസ്ഡ് റോബോട്ടുകൾ തന്ത്രപ്രധാന വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ടെന്നാണ് അമേരിക്കൻ ആഭ്യന്തര സുരക്ഷാ ഏജൻസികളുടെ കണ്ടെത്തൽ.
റോബോട്ടുകളിലെ ക്യാമറകളും സെൻസറുകളും ഉപയോഗിച്ച് അമേരിക്കൻ പൗരന്മാരുടെയും പ്രധാന സ്ഥാപനങ്ങളുടെയും വിവരങ്ങൾ ചോർത്താൻ വിദേശ ഇന്റലിജൻസ് ഏജൻസികൾക്ക് സാധിച്ചേക്കാം. റോബോട്ടുകളെ വിദൂരത്തിരുന്ന് ഹാക്ക് ചെയ്യാനും തന്ത്രപ്രധാന ഇൻഫ്രാസ്ട്രക്ചറുകൾ തകരാറിലാക്കാനും വഴിതുറക്കും.
റോബോട്ടുകൾക്ക് പുറമെ, സൗരോർജ്ജ-നവീകരിക്കാവുന്ന ഊർജ്ജ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന ചൈനീസ് നിർമ്മിത പവർ ഇൻവെർട്ടറുകൾക്കും അമേരിക്ക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
"അമേരിക്കയുടെ സാമ്പത്തിക ഭദ്രതയെയും ദേശീയ സുരക്ഷയെയും തകരാറിലാക്കാൻ പോന്ന വൻ സുരക്ഷാ വീഴ്ചകളാണ് ഈ ഉപകരണങ്ങൾ ഉണ്ടാക്കുന്നത്. രാജ്യത്തിന്റെ നിർണായക വിതരണ ശൃംഖലകളുടെ സുരക്ഷ ഉറപ്പാക്കാൻ എഫ്സിസി കടുത്ത നടപടികൾ തുടരും എന്ന് എഫ്സിസി ചെയർമാൻ ബ്രെൻഡൻ കാർ വ്യക്തമാക്കി.
ആഗോള ഹ്യൂമനോയിഡ് റോബോട്ട് വിപണിയിൽ വലിയ പങ്കാളിത്തമുള്ള ചൈനീസ് കമ്പനിയായ യൂണിട്രീ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അമേരിക്കയുടെ ഈ തീരുമാനം വൻ തിരിച്ചടിയാകുന്നത്. അടുത്തിടെ പെന്റഗൺ തങ്ങളുടെ ചൈനീസ് മിലിട്ടറി ലിസ്റ്റിലും യൂണിട്രീയെ ഉൾപ്പെടുത്തിയിരുന്നു.
അമേരിക്കൻ സർവ്വകലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും യൂണിട്രീയുടെ റോബോട്ടുകൾ വ്യാപകമായി ഉപയോഗിച്ചുവരികയായിരുന്നു. എന്നാൽ, ജൂലൈ 28ന് മുൻപ് എഫ്സിസി അനുമതി ലഭിച്ച നിലവിലുള്ള മോഡലുകളുടെ ഉപയോഗത്തെ പുതിയ തീരുമാനം ഉടനടി ബാധിക്കില്ലെന്നും, പുതുതായി വിപണിയിലിറക്കുന്ന മോഡലുകൾക്കാണ് വിലക്കെന്നുമാണ് സൂചന.
അമേരിക്കയുടെ നടപടിയെ ചൈനീസ് വിദേശകാര്യ മന്ത്രാലയവും വാഷിംഗ്ടണിലെ ചൈനീസ് എംബസിയും കടുത്ത ഭാഷയിൽ വിമർശിച്ചു. വാണിജ്യ താത്പര്യങ്ങളെ തകർക്കാനായി അമേരിക്ക ദേശീയ സുരക്ഷയെ ദുരുപയോഗം ചെയ്യുകയാണെന്നും, ചൈനീസ് കമ്പനികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ തിരിച്ചടികൾ നൽകുമെന്നും ചൈന വ്യക്തമാക്കി.
Tags : technology chinesehumanoid robots baninamerica china