വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ (File Photo)
തിരുവനന്തപുരം; സർക്കാരിന്‍റെ വിഷൻ -2031 പദ്ധതിയുടെ ഭാഗമായി സർക്കാർ/കേന്ദ്ര സർക്കാർ സർവീസുകളിൽ അഭ്യസ്തവിദ്യരായ ന്യൂനപക്ഷ യുവജനങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനായി പുതുതായി അഞ്ച് യുവജന പരിശീലന കേന്ദ്രങ്ങൾ കൂടെ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു.
ഇടവ, താനൂർ, ഗുരുവായൂർ, വെള്ളമുണ്ട, ചങ്ങനാശേരി എന്നിവിടങ്ങളിൽ ആരംഭിക്കുന്ന അഞ്ച് പുതിയ പരിശീലന കേന്ദ്രങ്ങൾ അടുത്തയാഴ്ചയോടെ തന്നെ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് സംസ്ഥാന സർക്കാരിന്‍റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി തിരുവനന്തപുരം, കരുനാഗപ്പള്ളി, കണ്ണനല്ലൂർ, കായംകുളം, ആലപ്പുഴ എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളുടെ നവീകരണ പ്രവൃത്തികളുടെ പൂർത്തീകരണം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഇത് കൂടാതെ സംസ്ഥാനത്ത് പുതിയതായി 13 ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളും ഏഴ് ഉപകേന്ദ്രങ്ങളും ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. നിലവിൽ 14 ജില്ലകളിലായി 24 ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളും 28 ഉപ പരിശീലന കേന്ദ്രങ്ങളും പ്രവർത്തിച്ചു വരികയാണ്.
ഈ കേന്ദ്രങ്ങളിലൂടെ ഇതുവരെ 75,525 ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകുകയും ഏകദേശം 4,330 പേർക്ക് സർക്കാർ മേഖലയിൽ തൊഴിൽ നേടുന്നതിനും വകുപ്പിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ എൻ. ദേവിദാസ് ഐഎഎസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ. വിജയൻ ഐഎഎസ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എച്ച്. നിസാർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഡോ. പി. നസീർ, ന്യൂനപക്ഷ വകുപ്പിലെ ഉദ്യോഗസ്ഥർ, വിദ്യാർഥികൾ തുടങ്ങിയവരും പങ്കെടുത്തു.
Tags : Minority Youth Minister NShamsuddeen