പ്രതികളുടെ കാർ നാട്ടുകാർ അടിച്ച് തകർത്ത് നിലയിൽ
ബംഗളൂരു: കർണാടകയിലെ അഗ്രഹാര ദാസറഹള്ളിയിൽ കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് വിവാഹം കഴിച്ച യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതികൾ സഞ്ചരിച്ച കാർ കാൽനടയാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ച് തെറിപ്പിച്ചു. സംഭവത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
രാജസ്ഥാൻ സ്വദേശിയായ ഇരുപത്തിയൊന്നുകാരിയാണ് ആക്രമണത്തിന് ഇരയായത്. കുടുംബത്തിന്റെ വിലക്ക് ലംഘിച്ച് രാജസ്ഥാൻ സ്വദേശിയായ ഇരുപത്തിമൂന്നുകാരനെ വിവാഹം കഴിച്ച ഇവർ ഭർത്താവിനൊപ്പം അഗ്രഹാര ദാസറഹള്ളിയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. വിവരം അറിഞ്ഞെത്തിയ പെൺകുട്ടിയുടെ കുടുംബം ഇവരെ തിരികെ കൊണ്ടുപോകാനായി നാലംഗ സംഘത്തെ ബംഗളൂരുവിലേക്ക് അയക്കുകയായിരുന്നു.
ബുധനാഴ്ച രാത്രി ഏഴിന് യുവതിയുടെ വാടകവീട്ടിൽ അതിക്രമിച്ച് കയറിയ സംഘം ഇവരെ കാറിലേക്ക് വലിച്ചിഴച്ചു കയറ്റി. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതികൾ വാഹനം അമിതവേഗത്തിൽ മുന്നോട്ടെടുക്കുകയായിരുന്നു. നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും വാഹനം നിർത്താൻ തയാറായില്ല.
രക്ഷപ്പെടാനായി പ്രതികൾ അമിതവേഗത്തിൽ പായിച്ച കാർ കാൽനടയാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ച് തെറിപ്പിച്ചു. സംഭവത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ജയലക്ഷ്മിയുടെ നില ഗുരുതരമാണ്. രക്ഷപ്പെടുന്നതിനിടെ പ്രതികൾ ഓടിച്ച കാർ റോഡിലുണ്ടായിരുന്ന മറ്റ് നിരവധി വാഹനങ്ങളിൽ ഇടിക്കുകയുണ്ടായി.
നാട്ടുകാരുടെ സഹായത്തോടെ കാർ തടഞ്ഞ് നിർത്തി പ്രതികളെ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു. രാജസ്ഥാൻ സ്വദേശികളായ സദ്ദാം, രാകേഷ്, അയൻ, കരൺ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : Deepika Kidnap Woman Injury Car