ആന്‍റോ അഗസ്റ്റിന്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നു (File photo)
കൊച്ചി: റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിനെതിരായ എക്സൈസ് കേസിൽ എഫ്ഐആർ പകർപ്പ് പുറത്ത്. ആന്‍റോയുടെ വീട്ടിൽനിന്ന് ഏകദേശം 67 ലിറ്ററോളം വരുന്ന 138 മദ്യക്കുപ്പികൾ പിടിച്ചെടുത്തതായാണ് എഫ്ഐആറിൽ പറയുന്നത്.
അനധികൃതമായി അളവിൽ കവിഞ്ഞ മദ്യം സൂക്ഷിച്ചതിന് അബ്കാരി ആക്ടിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എക്സൈസ് ആന്‍റോയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്.
നിയമവിരുദ്ധമായ മദ്യക്കടത്തും കൈവശം വയ്ക്കലും, അനധികൃത മദ്യവിൽപ്പന-വിൽപനയ്ക്കായി മദ്യം സൂക്ഷിക്കൽ, നികുതിവെട്ടിച്ച് മദ്യം കൈവശംവയ്ക്കൽ തുടങ്ങി കുറ്റങ്ങളാണ് ആന്‍റോയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്.
അതേസമയം, താൻ ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്നായിരുന്നു അറസ്റ്റിലായതിന് പിന്നാലെ ആന്‍റോ അഗസ്റ്റിന്റെ പ്രതികരണം. പൊലിസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കഴിഞ്ഞു. അവർക്ക് മെസിയുമായി ബന്ധപ്പെട്ട രേഖകൾ കൊടുത്തു. അതിനുശേഷം എക്സൈസുമായി ബന്ധപ്പെട്ട് ഏതോ കേസിൽ അറസ്റ്റ് ചെയ്തിരിക്കുകയാണ്. താൻ മദ്യപിക്കുന്ന ആളല്ല. ജീവിതത്തിൽ മദ്യപിച്ചിട്ടില്ല. എക്സൈസുമായി ബന്ധപ്പെട്ട കേസ് എന്താണെന്നറിയില്ല. എവിടെയാണ് മദ്യം സൂക്ഷിച്ചതെന്നോ എന്താണ് സംവിധാനമെന്നോ അറിയില്ലെന്നും ആന്‍റോ പറഞ്ഞു.
കേസിൽ ആദ്യം അറസ്റ്റ് നടപടികളുമായി ആന്‍റോ സഹകരിച്ചിരുന്നില്ല. എഫ്ഐആർ കാണാതെ അറസ്റ്റിനു വഴങ്ങില്ലെന്ന നിലപാടിലായിരുന്നു ആന്‍റോ. മെസിയെ കൊണ്ടുവരുമെന്ന പേരിൽ നടന്ന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട റെയ്ഡ് അവസാനിപ്പിച്ച് എസ്ഐടി സംഘം മടങ്ങും മുമ്പേയാണ് എക്സൈസ് സംഘം റിപ്പോർട്ടർ ടിവിയുടെ കളമശേരി ഓഫീസിൽ എത്തിയത്.
Tags : AntoAugustine ReporterTV Liquor Excise FIR