Kerala
കണ്ണൂർ: മന്ത്രി വീണാ ജോർജിനു നേരെ കെഎസ്യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ എഫ്ഐആറിലും മൊഴിയിലും ദൂരൂഹതയെന്നു ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പത്രസമ്മേളനത്തിൽ അറിയിച്ചു. മന്ത്രിയെ ആക്രമിച്ചെന്ന കേസിൽ എഫ്ഐആർ ഇടുന്നത് 9.37 നാണ്. എന്നാൽ ഒന്‍പതിന് റെയിവേ പോലീസ് മന്ത്രിയുടെ ഗൺമാന്റെ മൊഴിയെടുത്തു. ഇതിൽനിന്ന് തന്നെ പൊരുത്തക്കേട് മനസിലാക്കാം.
വൈകുന്നേരം ഡിജിപിയുടെ പ്രഖ്യാപനം കെഎസ്യു പ്രവർത്തകർക്കെതിരേ വധശ്രമത്തിനു കേസ് എടുത്തുവെന്നാണ്. ഡിജിപി എന്തു കണ്ടിട്ടാണു വധശ്രമത്തിന് കേസ് എടുത്തത്. ആരാണ് അദ്ദേഹത്തിന് ദൃശ്യങ്ങൾ അയച്ചുകൊടുത്തതെന്നും മാർട്ടിൻ ജോർജ് ചോദിച്ചു.
കുട്ടികളുടെ കൈയിൽ മാരകായുധങ്ങളുണ്ടായിരുന്നെന്ന് എഫ്ഐആറിൽ പറയുന്നു. എം.വി. ജയരാജൻ കാണിച്ച മാരകായുധം ഗൺമാന്റെ കോട്ടാണ്. മന്ത്രി ഇപ്പോൾ സുഖകരമായി റെസ്റ്റെടുക്കുകയാണ്. ആരും കാണാതെ പുലർച്ചെ എന്തിനാണ് മന്ത്രി ഒളിച്ചോടിയത്. സംഭവത്തിൽ ആദ്യംതന്നെ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഷംസീർ എത്തുകയും മുഖ്യമന്ത്രിയെ വിവരമറിയിക്കുകയും മുഖ്യമന്ത്രി ആശുപത്രിയിൽ അഡ്മിറ്റാകാൻ പറയുകയും ചെയ്യുന്ന തിരക്കഥയാണു നടന്നത്. ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ് പരിക്കേൽപിച്ചിട്ട് പോലും സമരമോ പ്രതിഷേധമോ നടത്തരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി ഭരിച്ച നാട്ടിലാണ് പ്രകോപനത്തിന് ഓർഡർ ചെയ്യുന്ന മുഖ്യമന്ത്രിയുള്ളത്.
ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തുന്നത് സമരമല്ല സമരാഭാസമാണ്. ഈ വധശ്രമക്കേസ് സംസ്ഥാനത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ നിക്ഷ്പക്ഷതയെ ചോദ്യം ചെയ്യുന്നു. യാതൊരു തെളിവുമില്ലാതെ വധശ്രമത്തിന് കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരേയും തെറ്റായി മൊഴികൊടുത്ത ഗൺമാനെതിരേയും ഹൈക്കോടതിയിൽ കേസ് കൊടുക്കും.
സിപിഎമ്മിന്റെ ആവശ്യം ഇവിടെ കലുഷിതമാക്കണം, അക്രമം നടത്തണം അതിലൂടെ ജനശ്രദ്ധ നേടണമെന്നുമാണ്. നാലു കുട്ടികൾ വന്ന് മന്ത്രിക്ക് പരിക്കേൽപിച്ചിട്ടുണ്ടെങ്കിൽ ആഭ്യന്തരമന്ത്രിക്ക് ആ സീറ്റിലിരിക്കാനുള്ള യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. നാലു കുട്ടികളെ പിടിച്ചുമാറ്റാൻ പറ്റാത്ത പോലീസുകാരെ ഈ സംസ്ഥാനത്തിന് ആവശ്യമില്ലെന്നും മാർട്ടിൻ ജോർജ് കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: മെന്റലിസ്റ്റ് ആദി എന്ന ആദര്ശിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍സോമ്നിയ എന്ന മെന്റലിസം പരിപാടിയുടെ മറവില്‍ 35 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ വെള്ളിയാഴ്ചയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ആദിക്കെതിരെ കേസ് എടുത്തത്. മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് വിദേശത്തുള്ള ആദി നാട്ടില്‍ തിരിച്ചെത്തിയാല്‍ പോലീസിന് മുന്നില്‍ ഹാജരാകും.
ഇന്‍സോമ്നിയയില്‍ പണം നിക്ഷേപിച്ചാല്‍ നിക്ഷേപ തുകയും മൂന്നിലൊന്ന് ലാഭവിഹിതവും തരാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് എന്നാണ് എഫ്ഐആര്‍. പരാതിക്കാരനായ വ്യവസായി ബെന്നി വാഴപ്പിള്ളിയുടെ ഇടപള്ളിയിലെ ബാങ്ക് അക്കൗണ്ടില്‍ നിന്നും കഴിഞ്ഞ വര്‍ഷം 35 ലക്ഷം രൂപ കൈമാറിയെന്നും ഇത് തിരികെ നല്‍കിയില്ലെന്നുമാണ് ആരോപണം.
ഇന്‍സോമ്നിയ പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരായ മിഥുന്, അരുണ്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. പരിപാടിയുടെ സംവിധായകനായ ജിസ് ജോയ് ആണ് നാലാം പ്രതി. ഇന്‍സോമ്നിയ എന്ന മെന്റലിസം പരിപാടിയില്‍ പണം നിക്ഷേപിച്ചാല്‍ നിക്ഷേപത്തുകയും മൂന്നിലൊന്ന് ലാഭവിവിഹിതവും തരാമെന്ന് വ്യവസായിയോട് ആദിയും മറ്റ് മൂന്ന് പ്രതികളും വാഗ്ദാനം ചെയ്തിരുന്നു.
ബെന്നി വാഴപ്പിള്ളിയുടെ കണ്ണൂര്‍ പൈസക്കരിയിലുള്ള ചന്ദനക്കാംപാറ കാനറ ബാങ്ക് ശാഖയിലെ അക്കൗണ്ടില്‍ നിന്നും ജൂലൈ 3ന് 23 ലക്ഷം രൂപയും ജൂലൈ 7ന് വ്യവസായിയുടെ ഭാര്യയുടെ അക്കൗണ്ടില്‍ നിന്നും 12 ലക്ഷം രൂപയുമാണ് ആദിയുടെ ഇടപള്ളി സൗത്ത് ഇന്ത്യന്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തത്.
പിന്നീട് പണം തിരികെ ചോദിച്ച വ്യവസായിയെ ആദിയും മറ്റ് മൂന്ന് പ്രതികളും പരിഹസിക്കുകയായിരുന്നു. ലാഭവിഹിതം തരാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും ഇത് നല്‍കിയില്ല.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നല്കിയ യുവതിയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ നല്കിയ ജാമ്യഹര്‍ജിയിൽ ഇന്നും വാദം തുടരും. ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതി ഇന്നും വാദം കേൾക്കുന്നത്.
കേസിലെ എഫ്ഐആർ വായിക്കുക മാത്രമാണ് വീഡിയോയിൽ ചെയ്തതെന്നും പരാതിക്കാരെ അവഹേളിക്കുന്ന ഒന്നും ഇതില്‍ ഇല്ലെന്നും രാഹുൽ ഈശ്വറിന്റെ അഭിഭാഷകന് വാദിച്ചു. രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു.
ശാരീരിക അസ്വസ്ഥകളെ തുടർന്ന് രാഹുലിനെ വെള്ളിയാഴ്ച വൈകുന്നേരം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Kerala
കോട്ടയം: സ്ത്രീ പിഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ ഇന്നു വിധി പറയാനിരിക്കെ പുതിയൊരു ബലാത്സംഗക്കുറ്റംകൂടി ചുമത്തിയത് രാഹുലിനു തിരിച്ചടി. ജാമ്യഹർജിയെ എതിർക്കാൻ പുതിയ ബലാത്സംഗക്കുറ്റം കൂടി പ്രോസിക്യൂഷനു ചൂണ്ടിക്കാണിക്കാനാകും. ഇനി മുൻകൂർ ജാമ്യം ലഭിച്ചാൽത്തന്നെ രണ്ടാമത്തെ കേസിൽ അറസ്റ്റിലാകാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് രാഹുൽ കീഴടങ്ങുന്നില്ലെങ്കിൽ ഒളിവിൽത്തന്നെ തുടരേണ്ടിവരും.
ബലാത്സംഗം ചെയ്തു, നിർബന്ധിച്ചു ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങൾ ചുമത്തിയ ആദ്യ കേസിനു പിന്നാലെയാണ് മറ്റൊരു യുവതി കെപിസിസി പ്രസിഡന്റിനു രാഹുൽ പീഡിപ്പിച്ചതായി പരാതി നൽകിയത്. ഈ പരാതി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പോലീസിനു കൈമാറി. പോലീസ് യുവതിയെ കണ്ടെത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു.
യുവതിയിൽനിന്നു മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ പോലീസ്. രാഹുലിനെ കടുത്ത കുരുക്കിലാക്കുന്നതാണ് ഈ നീക്കങ്ങൾ. കേരളത്തിനു പുറത്തുകഴിയുന്ന രണ്ടാമത്തെ യുവതിയിൽനിന്നു മൊഴി രേഖപ്പെടുത്താൻ തിരക്കിട്ട നീക്കങ്ങളാണ് അന്വഷണസംഘം നടത്തുന്നത്. ഒളിവിൽ കഴിയുന്ന രാഹുലിനെ കണ്ടെത്താൻ ഇതുവരെ കഴിയാത്തതിൽ പോലീസ് ശക്തമായ വിമർശനം നേരിടുന്നതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎഎൽഎയ്ക്കെതിരേയുള്ള നീക്കങ്ങൾ അവർ ഊർജിതമാക്കിയത്. എട്ടാം ദിവസവും ഒളിവിൽ കഴിയാണ് രാഹുൽ. ക്രൂരമായി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ യുവതിയുടെ പരാതിയിലുള്ള എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്. രാഹുൽ കർണാടക അതിർത്തിയിൽ എവിടെയോ ആണ് ഒളിവിൽ കഴിയുന്നതെന്നാണ് പോലീസ് നിഗമനം.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനക്കേസിൽ പോലീസ് രജിസ്റ്റര്‍ ചെയ്ത് എഫ്ഐആർ വിവരങ്ങള്‍ പുറത്ത്. പ്രതി പട്ടികയിൽ രാഹുൽ മാത്രമാണുള്ളത്.
2023ലാണ് രാഹുൽ മാങ്കൂട്ടത്തിൽ യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നും ക്രൂരപീഡനമാണ് നടത്തിയതെന്നുമാണ് എഫ്ഐആറിൽ ഉള്ളത്.
അവധിക്ക് യുവതി നാട്ടിലെത്തിയപ്പോള്‍ ഭാവികാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒറ്റപ്പെട്ടയിടത്തെ ഹോം സ്റ്റേയിലേക്ക് കൊണ്ടുപോയി. ഫെന്നി നൈനൻ ആണ് കാർ ഓടിച്ചത്.
ക്രൂരമായി പീഡിപ്പിച്ചുവെന്നും യുവതിയുടെ ശരീരത്തിൽ നിരവധി മുറിവുകള്‍ ഉണ്ടായെന്നും എഫ്ഐആറിൽ പറയുന്നു.
ഇരയുടെ ടെലിഗ്രാം നമ്പര്‍ വാങ്ങിയശേഷം വ്യാജ വാഗ്ദാനങ്ങള്‍ നൽകി പരാതിക്കാരിയെ പീഡിപ്പിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് വ്യാജ വാഗ്ദാനം നൽകി.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പെൺകുട്ടി നൽകിയ പരാതിയാണ് പോലീസിന് കൈമാറിയത്. ബുധനാഴ്ച ഈ പരാതിയിൽ രാഹുലിനെതിരെ പീഡന കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. യുവതിയുടെ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, രാഹുലിന്റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിര്‍ക്കും. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നതും പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത കാര്യവുമടക്കം ചൂണ്ടികാണിച്ചായിരിക്കും പ്രോസിക്യൂഷൻ രാഹുലിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ക്കുക. ജാമ്യ ഹര്‍ജിയിലെ വാദം പൂര്‍ത്തിയാക്കിയശേഷമായിരിക്കും കോടതി വിധി പറയുക.
Kerala
കണ്ണൂര്‍: പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ജോലിയിലെ മാനസിക സമ്മര്‍ദ്ദത്തിലാണ് മരണമെന്ന് സംശയിക്കുന്നതായി എഫ്ഐആര്‍ ചുമത്തി.
എസ്ഐആറുമായി ബന്ധപ്പെട്ട ജോലികളില്‍ സമ്മര്‍ദമുണ്ടായിരുന്നതായി അനീഷ് വീട്ടുകാരോട് പറഞ്ഞുവെന്ന് പെരിങ്ങോം പഞ്ചായത്ത് പ്രസിഡന്റ് സുനില്‍കുമാര്‍ പറഞ്ഞു.അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് അനീഷിന്റെ കുടുംബം.
എന്യൂമറേഷന് ഫോറം 15നകം വോട്ടര്‍മാര്‍ക്ക് നല്‍കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ 200ലധികം ഫോറം അനീഷിന് എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് വേണ്ടി അനീഷ് ഒരാഴ്ചയായി രാത്രി വൈകിയും ജോലി ചെയ്തു. വോട്ടര്‍മാരെ തിരിച്ചറിയാന്‍ കഴിയാത്തതും അനീഷിന് വെല്ലുവിളിയായി. അനീഷ് ഈ വര്‍ഷമാണ് പുതുതായി ബിഎല്‍ഒ ആയി ചുമതലയേറ്റത്.
Kerala
കൊച്ചി: ക്രിമിനല്‍ കേസുകളില്‍ എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയവരെ പ്രതിപ്പട്ടികയില്‍നിന്നു നീക്കം ചെയ്യുമ്പോള്‍ പരാതിക്കാരനെയോ അവകാശികളെയോ നോട്ടീസ് നല്കി അറിയിക്കണമെന്നു ഹൈക്കോടതി. ഇതിനായി ആവശ്യമായ നിര്‍ദേശങ്ങള്‍ പോലീസിനു നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്കി.
തിരൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളെ ഒഴിവാക്കിയതു ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
സംഘം ചേര്‍ന്ന് ആക്രമിച്ചെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരേ ആക്രമണത്തിനിരയായ വ്യക്തിയുടെ മകള്‍ നല്കിയ അപ്പീലാണ് കോടതി പരിഗണിച്ചത്. അന്വേഷണം കൃത്യമല്ലാത്തതും അനുചിതവുമായ രീതിയിലാണു നടത്തിയതെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരേയാണ് ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
എഫ്ഐആറില്‍ പേരുള്ള പ്രതിയെ അന്തിമ റിപ്പോര്‍ട്ടിലെ പ്രതികളുടെ പട്ടികയില്‍ നിന്നു നീക്കം ചെയ്തതായി അറിയിച്ചുകൊണ്ട്, പരാതിക്കാരനോ അയാളുടെ നിയമപരമായ അവകാശികള്‍ക്കോ നോട്ടീസ് അയയ്ക്കുന്നതില്‍ അന്വേഷണ അധികാരികള്‍ പരാജയപ്പെട്ടുവെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
അന്വേഷണ അധികാരികളുടെ ഭാഗത്തുനിന്നുള്ള അത്തരം നിഷ്ക്രിയത്വം അംഗീകരിക്കാനാകില്ല. എന്നാല്‍ ഈ കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
District News
കൊല്ലം : യുവാവിനെ ദേഹോപദ്രവം ഏൽപ്പിച്ച സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാതിരുന്ന ചടയമംഗലം പോലീസിനെതിരെയുള്ള പരാതിയിൽ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.
ആയുർ സ്വദേശി ജിജോ ടി. ലാലിനെ കഴിഞ്ഞ ഫെബ്രുവരി 16 ന് സംഘം ചേർന്ന് അക്രമിച്ചതുമായി ബന്ധപെട്ടു കമ്മീഷന് ലഭിച്ച പരാതിയിലാണ് കമ്മീഷൻ അംഗം വി. ഗീതയുടെ ഉത്തരവ്.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയോട് ആണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കമ്മീഷൻ ഉത്തരവ് ഇട്ടിരിക്കുന്നത്. കമ്മീഷൻ റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് വാങ്ങിയെങ്കിലും അതിൽ കേസെടുത്തതിനെകുറിച്ച് പരാമർശിച്ചിരുന്നില്ല. ദേഹോപദ്രവത്തിൽ പരിക്ക് പറ്റിയതിന്റെ രേഖകൾ പരാതിക്കാരനായ ജിജോ ടി. ലാൽ ഹാജരാക്കിയിരുന്നു.
പരാതിക്കാരൻ ചടയമംഗലം എസ് എച്ച് ഒക്ക് എതിരെ നൽകിയ കേസ് പുനലൂർ കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ചടയമംഗലം സ്റ്റേഷനിലെ സിസിടി വി ദൃശ്യങ്ങൾ ഹാജരാക്കാൻ എസ്എച്ച്ഒയ്ക്ക് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ കോടതിക്ക് കൈമാറിയതായും ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
2024 നവംബർ 28ന് ചടയമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോൾ ജിജോയെ ഉപദ്രവിച്ച സംഭവത്തിൽ എസ് എച്ച് ഒക്കെതിരെ കോടതി കേസെടുത്തിട്ടുണ്ട്. ക്രൂര മർദനത്തിനിരയായ പരാതിക്കാരൻ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഇതിൽ ക്ഷുഭിതനായ എസ്എച്ച്ഒ ചിലരുടെ സഹായത്തോടെ പൊതുമധ്യത്തിൽ അപായപ്പെടുത്താൻ ശ്രമിച്ചതിനെതിരെ നൽകിയ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ചടയമംഗലം പോലീസ് തയാറാവാഞ്ഞത്.