Kerala
കണ്ണൂർ: പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാസർഗോഡ് പൈവളിഗെ കുരുടപ്പദവിലെ സദൻഗയ ഹൗസിൽ എസ്. ജനാർദന (36) യെയാണ് അറസ്റ്റ് ചെയ്തത്.
കെഎസ്ഇബി വൊർക്കാടി സെക്ഷനിലെ താൽക്കാലിക ജീവനക്കാരനാണ് ജനാർദന. ഈ മാസം ഒന്നിന് മട്ടന്നൂർ പോളി ടെക്നിക് കോളജിൽ നടന്ന കേരള ഗവ. സർട്ടിഫിക്കറ്റ് എക്സാമിനേഷനിലാണ് (കെജിസിഇ) മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി നടന്നത്.
ജനാർദനയ്ക്ക് നിയമനം സ്ഥിരമാകണമെങ്കിൽ ഈ പരീക്ഷ ജയിക്കണമായിരുന്നു. കണ്ണൂർ മോഡേൺ ഐടിഐയിൽ പരീക്ഷയ്ക്ക് വേണ്ടിയുള്ള ക്ലാസിൽ ജനാർദന പങ്കെടുത്തിരുന്നു. ഈ സ്ഥാപനത്തിലെ അധ്യാപകനായ വടകര സ്വദേശി സുരേഷ് ബാബുവാണ് മൊബൈൽ ഫോണിലൂടെ ഉത്തരങ്ങൾ നൽകിയതെന്നും പോലീസ് കണ്ടെത്തി. സുരേഷ് ബാബു ഒളിവിലാണ്.
ഇയാൾ അഡ്മിനായുള്ള വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഉത്തരങ്ങൾ നൽകിയത്. ജനാർദനയെ കൂടാതെ 21 പേർ കൂടി പരീക്ഷ എഴുതിയിട്ടുണ്ട്. ഇവർക്കും ഇത്തരത്തിൽ ഉത്തരം നൽകിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം നടത്തുകയാണ്.
കൂത്തുപറമ്പ് എസിപി സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ജനാർജനയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കോഴിക്കോട്: ചക്കുംകടവില്‍ അർജൻജന്റീനയുടെ വിജയാഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ അപകടം. യുവാവിന്റെ കൈ വിരലുകൾ അറ്റുപോയി.
ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദിനാണ് പരിക്കേറ്റത്. പടക്കം പൊട്ടിക്കുന്നതിനിടെ അബദ്ധത്തിൽ പടക്കം കൈയിൽ വെച്ച് പൊട്ടുകയായിരുന്നു. യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
ഇരിട്ടി: ജീവിതമാണ് ലഹരിയെന്ന സന്ദേശം രാജ്യമാകെ പ്രചരിപ്പിക്കാൻ കാൽനട യാത്രയുമായി ആറളത്തെ ആദിവാസി യുവാവ്. രാജ്യത്താകെ ലഹരിവിരുദ്ധ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യ ത്തോടെ ആറളം ഫാം പുനരധിവാസ മേഖല ഏഴാം ബ്ലോക്കിലെ എൻ.പി. മഹേഷ് (25) ആണ് ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിക്കാനിറങ്ങിയിരിക്കുന്നത്.
ആറളം പഞ്ചായത്തും പോലീസും ചേർന്ന് നടത്തിയ യാത്രയയപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ കാൽനട യാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ബാഗിൽ വസ്ത്രങ്ങളും സ്വന്തമായി ഭക്ഷണം പാകം ചെയ്തു കഴിക്കാനുള്ള വസ്തുക്കളുമായാണു യാത്ര. കൂട്ടുപുഴ അതിർത്തി വഴി കർണാടകയിൽ പ്രവേശിച്ച് ബംഗളൂരുവിൽ എത്തി അവിടെനിന്ന് അടുത്ത സംസ്ഥാനത്തിലേക്കാണു യാത്ര.
ഇന്ത്യ മുഴുവൻ നടന്ന് ലഹരിവിരുദ്ധ സന്ദേശം നല്‍കാനുള്ള മഹേഷിന്റെ ഉദ്യമം ആദ്യം അറിയിച്ചത് ആറളം പോലീസിനെയായിരുന്നു. തുടർന്ന് പോലീസും പഞ്ചായത്തും ചേർന്ന് യുവാവിന് യാത്രയയപ്പ് നല്‍കുകയായിരുന്നു. മാസങ്ങളോളം നീളുന്ന യാത്രയിൽ മഹേഷിനു പിന്തുണയായി നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.
ആദിവാസി മേഖലയിൽനിന്ന് ഒരാൾ ഇത്തരത്തിൽ ലഹരിവിരുദ്ധ സന്ദേശവുമായി ഇന്ത്യ മുഴുവൻ നടക്കുന്നത് ഇത് ആദ്യമായാണ്. മുന്‍പ് ചെറുയാത്രകൾ നടത്തിയിട്ടുള്ള മഹേഷ് ഇത്രയും ദീർഘമായ യാത്ര ആദ്യമായാണു നടത്തുന്നത്. ലഹരിക്കെതിരേ സംസ്ഥാനത്ത് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതിനിടയിലാണ് മഹേഷിന്റെ യാത്ര.
കേന്ദ്രസർക്കാർ രാജ്യം മുഴുവൻ ലഹരി വേട്ടയ്ക്കെതിരേ ഒരുങ്ങുന്പോൾ മഹേഷിന്റെ ലഹരിക്കെതിരേയുള്ള ഒറ്റയാൾ പോരാട്ടം ശ്രദ്ധേയമാകുകയാണ്.
ആറളം പഞ്ചായത്ത് ഓഫീസിൽ നടന്ന യാത്രയയപ്പിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, പഞ്ചായത്തംഗങ്ങളായ ജോർജ് ആലാംപള്ളി, എ.കെ. സുജാത, ആറളം സ്റ്റേഷൻ ഹൗസ് ഓഫീസർ സംജിത്ത് ഖാൻ, എസ്ഐ സുഹൈൽ, സിവിൽ പോലീസ് ഓഫീസർമാരായ ഗണേഷ് ചാത്തോത്ത്, അനിൽ എന്നിവരും പങ്കെടുത്തു.
Kerala
മുരിക്കാശേരി: യുവജനങ്ങൾ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാകണമെന്ന് കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ. കേരള കത്തോലിക്ക സഭയുടെ യുവജന പ്രസ്ഥാനമായ കെസിവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ മുരിക്കാശേരിയിൽ നടന്ന സംസ്ഥാന യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവജനങ്ങൾക്ക് രാഷ്ട്രീയത്തോട് വിരക്തി തോന്നുന്ന കാലമാണിത്. ഇത് അപകടകരമായ സാഹചര്യമാണ്. യുവജനങ്ങൾ രാഷ്ട്രീയത്തിൽ സജീവമാകുകയും ജനനന്മയ്ക്കായി പ്രവർത്തിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
കെസിവൈഎം ഇടുക്കി രൂപതാസമിതിയുടെ ആതിഥേയത്വത്തിൽ നടന്ന യുവജന ദിനാഘോഷത്തിൽ രൂപതയിലെ മുഴുവൻ ഇടവകകളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുത്തു. ആയിരക്കണക്കിന് യുവജനങ്ങൾ പങ്കെടുത്ത വർണാഭമായ യുവജന റാലി മുരിക്കാശേരി സെന്റ് മേരീസ് ഫൊറോനാ പള്ളി അങ്കണത്തിൽനിന്ന് ആരംഭിച്ച് മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.
ചുരുളി സെന്റ് തോമസ് ഫൊറോന പള്ളിയിൽനിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണവും ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽനിന്ന് ആരംഭിച്ച ഛായാചിത്ര പ്രയാണവും രാജാക്കാട് ക്രിസ്തുരാജാ ഫെറോന പള്ളിയിൽ നിന്ന് ആരംഭിച്ച പതാക പ്രയാണവും സമ്മേളന നഗരിയിലെത്തി സമാപിച്ചു.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിബിൻ ഷാജി അധ്യക്ഷത വഹിച്ചു. കെസിബിസി യുവജന കമ്മീഷൻ ചെയർമാനും ഇടുക്കി രൂപതാ മെത്രാനുമായ മാർ ജോൺ നെല്ലിക്കുന്നേൽ അനുഗ്രഹ പ്രഭാഷണം നടത്തി. രൂപതാ മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ഡയറക്ടർ ഫാ.ഡിറ്റോ കൂള ആമുഖപ്രഭാഷണം നടത്തി. രൂപതാ പ്രസിഡന്റ് അമൽ ജിജു ജോസഫ്, രൂപതാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട്, സംസ്ഥാന അനിമേറ്റർ സിസ്റ്റർ ഡോ. നോർബർട്ട സിടിസിസി, രൂപത അനിമേറ്റർ സിസ്റ്റർ ലിന്റ എസ്എബിഎസ്, സംസ്ഥാന ജനറൽ സെക്രട്ടറി കാസി പൂപ്പന, സാം സണ്ണി, ആനി മരിയ ജോസഫ് എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: കേരളത്തിൽനിന്നുള്ള വിദ്യാർഥികളുടെ വിദേശ കുടിയേറ്റത്തിനു പിന്നിൽ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ സാഹചര്യങ്ങൾക്കു പുറമേ, ഇവിടത്തെ സാമൂഹ്യ, രാഷ്ട്രീയ സ്ഥിതിയും കാരണമാകുന്നതായി പഠനം.
വിദേശത്ത് ഉപരിപഠനത്തിനു സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കുന്ന പെൺകുട്ടികളാണ് അധികവുമെന്നും സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സിപിപിആർ) നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പെൺകുട്ടികളെ വിദേശത്തേക്ക് ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതു കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളാണ്. 52 ശതമാനം പെൺകുട്ടികളും കേരളത്തിലെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന സാഹചര്യങ്ങളെ ഭയന്ന് പുറത്തേക്കു കടക്കാൻ ആഗ്രഹിക്കുമ്പോൾ, 45 ശതമാനം ആൺകുട്ടികൾ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നതു വ്യക്തിസ്വാതന്ത്ര്യത്തിന്റെ കുറവാണ്.
ഭൂരിഭാഗം പെൺകുട്ടികളുടെയും കാര്യത്തിൽ വിദേശത്തേക്ക് പോകാനുള്ള തീരുമാനം മാതാപിതാക്കൾ അടിച്ചേല്പിക്കുന്നതല്ല. സ്വന്തം താത്പര്യമാണ് അവർ പരിഗണിക്കുന്നത്. മാതാപിതാക്കൾ ഇതിനു പിന്തുണ നൽകുക മാത്രമാണ് ചെയ്യുന്നത്.
നാട്ടിലെ പരിമിതമായ തൊഴിലവസരങ്ങൾ, കുറഞ്ഞ ശമ്പളം, വിദ്യാഭ്യാസ രംഗത്ത് പ്രായോഗിക പരിശീലനത്തിന്റെ കുറവ്, കാമ്പസ് സെലക്ഷനുകളുടെ അഭാവം എന്നിവ 35 ശതമാനം പെൺകുട്ടികളെ വിദേശത്തേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നുണ്ടെന്നു പഠനം പറയുന്നു.
യുവജനങ്ങളുടെ ആവശ്യങ്ങൾക്ക് രാഷ്ട്രീയ വ്യവസ്ഥിതി മുൻഗണന നൽകുന്നില്ലെന്നും അഴിമതിയും വികസനമില്ലായ്മയും കുടിയേറ്റത്തിനു കാരണമാകുന്നുണ്ടെന്നും പഠനത്തിന്റെ ഭാഗമായ 39 ശതമാനം ആൺകുട്ടികളും പെൺകുട്ടികളും അഭിപ്രായപ്പെട്ടു.
മലയാളി വിദ്യാർഥികൾക്കു ഉപരിപഠനത്തിനു യുകെയും (33 ശതമാനം) കാനഡയുമാണ് (26 ശതമാനം) കൂടുതൽ പ്രിയങ്കരം. കേരള ഗേൾ സ്റ്റുഡന്റ് മൈഗ്രേഷൻ സ്റ്റഡി എന്ന പേരിലുള്ള സിപിപിആർ പഠനം എറണാകുളം, കോട്ടയം, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ചാണ് നടത്തിയത്.
Kerala
തൃശൂര്‍: രണ്ടു കിലോ തൂക്കം വരുന്ന മുക്കുപണ്ടം സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ച് യുവാവില്‍നിന്ന് 10 ലക്ഷം തട്ടിയെടുത്ത കേസില്‍ മൂന്ന് പേർ അറസ്റ്റിൽ. കര്‍ണാടക സ്വദേശികളായ ഗണേഷ (38), രാഹുല്‍ (21), റമ്പായ (77) എന്നിവരെയാണ് പഴയന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണ്‍ അഞ്ചാം തീയതി വൈകുന്നേരം ആറിന് പഴയന്നൂര്‍ ചീരക്കുഴി പാലത്തിന് സമീപം വെച്ചായിരുന്നു തട്ടിപ്പ് നടന്നത്. ചീരക്കുഴി സ്വദേശിയായ അരുണ്‍ ദാസിനെയാണ് പ്രതികള്‍ ചേര്‍ന്ന് ചതിക്കുഴിയില്‍ വീഴ്ത്തിയത്.
തങ്ങളുടെ കൈവശമുള്ളത് യഥാര്‍ത്ഥ സ്വര്‍ണാഭരണങ്ങളാണെന്ന് വിശ്വസിപ്പിച്ച പ്രതികള്‍, അരുണ്‍ ദാസില്‍നിന്ന് 10 ലക്ഷം വാങ്ങി ആഭരണങ്ങള്‍ കൈമാറുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞതും തട്ടിപ്പിനിരയായ വിവരം ബോധ്യപ്പെട്ടതും. അരുണ്‍ദാസിന്റെ പരാതിയെ തുടര്‍ന്ന് പഴയന്നൂര്‍ സിഐ സുധിലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്നു ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
രൂക്ഷമായ തൊഴിലില്ലായ്മയ്ക്കും സാധാരണക്കാരുടെ ജീവിത പ്രതിസന്ധികൾക്കും യാതൊരു പരിഹാരവും നിർദേശിക്കാത്ത ബജറ്റാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിച്ചത്.
തെരഞ്ഞെടുപ്പു സമയത്ത് യുഡിഎഫ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച ഇന്ദിരാ ഗ്യാരണ്ടികളിൽ പ്രധാനപ്പെട്ട കോളജ് വിദ്യാർഥിനികൾക്കു പ്രതിമാസം 1000 രൂപ ധനസഹായവും യുവാക്കൾക്ക് അഞ്ച് ലക്ഷം രൂപ വരെ ഈടില്ലാ വായ്പയും ബജറ്റിൽ എവിടെയാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
Kerala
തൃശൂർ: കുന്നംകുളത്ത് പോലീസ് വാഹനം ഇടിച്ചു തെറുപ്പിച്ച് രക്ഷപെടാൻ ശ്രമിച്ച ലഹരി സംഘത്തെ പിടികൂടി. ഇവരിൽ നിന്നും 40 കിലോ കഞ്ചാവ് പിടികൂടി.
കുന്നംകുളത്ത് പെരുമ്പിലാവ്-പട്ടാമ്പി റോഡിലാണ് സംഭവം. ചൊവ്വന്നൂർ മാന്തോപ്പ് സ്വദേശി സനിൽ, മലപ്പുറം സ്വദേശി മുബഷീർ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം പ്രതികൾക്കായി വലവിരിച്ചിരുന്നു.
എന്നാൽ പോലീസിനെ കണ്ട പ്രതികൾ കാർ പോലീസ് വാഹനത്തിൽ ഇടിപ്പിച്ച രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ ഡാൻസാഫ് സംഘം ഇവരെ സാഹസികമായി പിടികൂടി. പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ ഗ്ലാസ് തകർന്ന നിലയിലാണ്.
Kerala
അമ്പലപ്പുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പുന്നപ്ര, അമ്പലപ്പുഴ പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി നാലു യുവാക്കൾ പിടിയിൽ. പുന്നപ്ര അനന്തു നിവാസിൽ അനന്തകൃഷ്ണൻ (21), പുന്നപ്ര എട്ടു കണ്ടത്തിൽ ആദിത്യൻ (20), പഴയങ്ങാടി അഴീക്കകത്ത് വീട്ടിൽ കണ്ണൻ (24) കാക്കാഴം വെളിം പറമ്പ് നഹാസ് (39)എന്നിവരാണ് പിടിയിലായത്.
മൂന്നു പ്രതികളിൽ നിന്നായി പുന്നപ്ര പോലീസ് 100 ഗ്രാം കഞ്ചാവും അമ്പലപ്പുഴ പോലീസ് ഒരു പ്രതിയിൽ നിന്ന് 25 ഗ്രാം കഞ്ചാവും പിടികൂടി. ഇതിൽ അനന്തു പോക്സോ കേസിൽ ഉൾപ്പെടെപ്രതിയാണ്.
Kerala
പെരുമ്പാവൂർ: മയക്കുമരുന്ന് ലഹരിയിൽ പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളിയുടെ പരാക്രമം. റോഡിലൂടെ പോയ കാർ തല്ലിപ്പൊളിക്കുകയും മറ്റുള്ളവരെ ആക്രമിക്കാൻ ശ്രമിക്കുകയും ഒരാളെ അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
അക്രമിയുടെ പേരോ ഏത് നാട്ടുകാരൻ ആണെന്നോ മറ്റു വിവരങ്ങളോ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് മൂന്നോടു കൂടിയാണ് സംഭവം. പെരുമ്പാവൂർ ടൗണിൽ നിന്ന് പിപി റോഡിലേക്കുള്ള ലിങ്ക് റോഡിലാണ് അതിക്രമം നടന്നത്.
നീളമേറിയ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് ഇയാൾ അക്രമം നടത്തിയത്. ഇയാൾ അവസാനം സ്വയം തല തല്ലി തകർക്കുകയും ചെയ്തു. ഒടുവിൽ നാട്ടുകാർ ഇടപെട്ട് പോലീസിനെ വിളിച്ചു വരുത്തുകയും പോലീസ് എത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയാണ് ഉണ്ടായത്
Kerala
കൊച്ചി: ജാര്‍ഖണ്ഡിലെ നദിയില്‍ മുങ്ങിമരിച്ച എറണാകുളം ചെറായി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ചെറായി ഗൗരീശ്വരം കിഴക്ക് ഓടശേരി സാജിയുടെ മകന് ആഷിന് (30) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം കൂട്ടുകാരൊപ്പം നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ ആഷിന് ചെളിയില്‍ പൂണ്ടുപോകുകയായിരുന്നു.
ഇന്ന് പുലര്‍ച്ചയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. സംസ്കാരം ചെറായി പൊതു ശ്മശാനത്തില്‍ നടന്നു. ഭിലായില്‍ സുപേലയിലുള്ള ഇന്ത്യന്‍ കോഫി ഹൗസില്‍ ജോലി ചെയ്യുകയായിരുന്നു ആഷിന്.
District News
ചങ്ങനാശേരി: ഓരോരുത്തരുടെയും കഴിവും അഭിരുചിയും അനുസരിച്ചുള്ള കോഴ്സുകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍നിന്ന് തെരഞ്ഞെടുക്കാന്‍ യുവജനങ്ങള്‍ തയാറാകണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപതാ സമിതി എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ സംഘടിപ്പിച്ച എക്സലെന്‍ഷ്യ മെറിറ്റ് അവാര്‍ഡ് -2026 സമ്മേളന ത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, ഗ്ലോബല്‍ സമിതി പ്രസിഡന്റ് രാജീവ് ജോസഫ്, അതിരൂപത ഡയറക്ടര്‍ ഫാ. ഡോ. സാവിയോ മാനാട്ട് എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. വിനു ജോബ് എംഎല്‍എ, എസ്ബി കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജാന്സണ് ജോസഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ജേക്കബ് നിക്കോളാസ്, ഷിജി ജോണ്സണ്, പി.സി. കുഞ്ഞപ്പന്, രാജേഷ് ജോണ്‍, ജോര്‍ജുകുട്ടി മുക്കത്ത്, റോസ്ലിന് കുരുവിള, കുഞ്ഞ് കളപ്പുര, സേവ്യര്‍ കൊണ്ടോടി, ചാക്കപ്പന് ആന്റണി, സെബാസ്റ്റ്യന്‍ വര്‍ഗീസ്, കെ.എസ്. ആന്റണി, സിസി സെബാസ്റ്റ്യന്‍, ജെസി ആന്റണി, ലിസി ജോസ്, ജോസി ഡൊമിനിക്, ജോര്‍ജ് വര്‍ക്കി, ജോജന്‍ സെബാസ്റ്റ്യന്‍, ഷൈനമ്മ ജയിംസ്, സിനി പ്രിന്‍സ്, മിനി പാലത്തിങ്കല്‍ എന്നിവർ പ്രസംഗിച്ചു.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും ഉന്നത വിജയം നേടിയ അതിരൂപതാംഗങ്ങളായെ വിദ്യാര്‍ഥികള്‍ക്കും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സ്മാരക ജനറല്‍ ക്വിസ് മത്സര വിജയികള്‍ക്കുമാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.
National
ലക്നോ: ഉത്തർപ്രദേശിലെ സോൻഭദ്രയിൽ കാറിൽ മയക്കുമരുന്ന് കടത്തിയ യുവാവിനെ പോലീസ് പിടികൂടി. ലുധിയാന സ്വദേശി പ്രിൻസി (27) നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. 49 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നാണ് പോലീസ് പിടിച്ചെടുത്തത്.
വാഹനപരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ കാറിനെ പോലീസ് സംഘം പിന്തുടരുകയായിരുന്നു. എന്നാൽ, ഇതിനിടെ പ്രതികൾ പോലീസ് വാഹനത്തിൽ കാറിടിപ്പിച്ച് രക്ഷപ്പെട്ടു. പോലീസ് വാഹനം തകരാറിലായിതോടെ മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. ഇതോടെ നാട്ടുകാരനായ പ്രദീപ് കുമാർ എന്നയാൾ തന്റെ കാർ പോലീസ് ഉദ്യോഗസ്ഥർക്കു നൽകി. തുടർന്ന് ഇദ്ദേഹത്തിന്റെ കാറിൽ പോലീസ് സംഘം പ്രതികളെ പിന്തുടരുകയായിരുന്നു.
ഇതിനിടെ പ്രതികൾ കാറിൽനിന്നു റോഡിലേക്കു നൂറിന്റെ നോട്ടുകൾ എറിഞ്ഞു. തുടർന്ന് ഏതാനും കിലോമീറ്ററുകൾക്കപ്പുറം പ്രതികളുടെ കാർ പോലീസ് തടഞ്ഞുനിർത്തുകയായിരുന്നു. ഇതോടെ പ്രതികൾ വെടിയുതിർത്തു. പോലീസും തിരിച്ചടിച്ചു. തുടർന്ന് പോലീസിന്റെ വെടിവയ്പ്പിൽ പരിക്കേറ്റ പ്രിൻസിനെ പിടികൂടുകയായിരുന്നു.
ഝാർഖണ്ഡിൽനിന്നു പഞ്ചാബിലേക്കു മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്നാണ് പ്രതികൾ പോലീസിനു മൊഴി നൽകിയത്. പ്രതികൾ സഞ്ചരിച്ച കാറിൽനിന്നു നാടൻ തോക്കും 50,000 രൂപയും പോലീസ് പിടിച്ചെടുത്തു. രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.
Kerala
കൊച്ചി: ലഹരിമൂത്ത് നടുറോഡില്‍ കുത്തിയിരുന്ന് ബഹളം വച്ച കേസില്‍ യുവാവിനും യുവതിക്കുമെതിരെ കേസ്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് ജിം ട്രെയ്നറായ തൃശൂര്‍ ചാവക്കാട് സ്വദേശി മുഹമ്മദ് അസ്ലം, ആലുവ സ്വദേശി അനുപമ എന്നിവര്‍ക്കെതിരെ പോലീസ് കേസ് എടുത്തത്. ഇവര്‍ പോലീസ് ജീപ്പിന്റെ സൈഡ് മിറര്‍ തകര്‍ക്കുകയും ഒരു പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് ആലുവ യുസി കോളേജിന് സമീപമായിരുന്നു ഇരുവരുടെയും പരാക്രമം. ഒന്നിച്ച് താമസിക്കുന്ന ഇരുവരും ലഹരി ഉപയോഗിച്ച ശേഷം നടുറോഡില്‍ ഇരുന്ന് ബഹളം ഉണ്ടാക്കുകയിരുന്നു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കാനെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിക്കുക ഇരുവരും ചേര്‍ന്ന് മര്‍ദിച്ചു.
പോലീസ് ജീപ്പിന്റെ സൈഡ് മിറര്‍ തകര്‍ക്കുകയും വയല്‍ലെസ് സെറ്റിന് കേടുപാടു വരുത്തുകയും ചെയ്തു. ഒരു സ്കൂട്ടറും തകര്‍ത്തു. ഇരുവരും നടുറോഡില്‍ ബഹളം വയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാടകത്തിലേത് എന്ന പോലെ ഡയലോഗുകള്‍ പറയുകയും പരസ്പരബന്ധമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുകയുമാണ് ഇവര്‍ ചെയ്തു കൊണ്ടിരുന്നത്.
ഇരുവരെയും ബലം പ്രയോഗിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. യുവാവിനെ ഏറെ ശ്രമകരമായാണ് പോലീസ് കൈകള്‍ അടക്കം കെട്ടി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ലഹരി വിട്ടുമാറാത്തതിനാല്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
National
മുംബൈ: മഹാരാഷ്ട്രയിൽ രണ്ടു സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ തുടർച്ചയായി മലയാളി യുവാവ് വെട്ടേറ്റു കൊല്ലപ്പെട്ടു. ചെങ്ങന്നൂർ സ്വദേശി വിഷ്ണു നായർ(31) ആണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
താനെയിലെ വർത്തക് നഗറിലാണ് സംഭവം. വർത്തക് നഗറിലെ മത്സ്യക്കച്ചവടക്കാരും പ്രതികളും തമ്മിലുണ്ടായ ഒരു തർക്കത്തിൽ വിഷ്ണു നായർ ഇടപെട്ടിരുന്നു. തുടർന്ന് പോലീസെത്തി ഈ പ്രശ്നം പരിഹരിച്ച് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടു
പോലീസ് മടങ്ങിയതിനു പിന്നാലെ, ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന വിഷ്ണുവിനെ അക്രമിസംഘം പിന്തുടർന്ന് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
കൊല്ലപ്പെട്ട വിഷ്ണു നായരും കസ്റ്റഡിയിലായ പ്രതികളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതിനാൽ മുംബൈയിലെ അധോലോക സംഘട്ടനങ്ങളുടെയും ഗുണ്ടാപ്പകയുടെയും ഭാഗമായാണോ ഈ കൊലപാതകം നടന്നതെന്നും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
Kerala
തിരുവനന്തപുരം: ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈൽ ഫോണും ബാഗും മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കരിമഠം കോളനിയിൽ താമസക്കാരനായ സന്ദീപ് ആണ് അറസ്റ്റിലായത്.
ഫോർട്ട് പോലീസ് ആണ് സന്ദീപിനെ അറസ്റ്റ് ചെയ്തത്. ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്ക് ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ബാഗാണ് പ്രതി കവർന്നത്.
ബാഗിനുള്ളിൽ ഏകദേശം 20,000 രൂപ വിലവരുന്ന മൊബൈൽ ഫോണും ഉണ്ടായിരുന്നു. അറസ്റ്റിലായ സന്ദീപ് മുൻപും നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്ന് പോലീസ് വ്യക്തമാക്കി.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
മൂവാറ്റുപുഴ: എറണാകുളം മൂവാറ്റുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. മൂവാറ്റുപുഴ വെള്ളൂർക്കുന്നം സ്വദേശി മാഹിൻ സി. ജമാൽ (29), പായിപ്ര സ്വദേശി സിദ്ദിഖ് മുഹമ്മദ് (37) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 2.539 ഗ്രാം എംഡിഎംഎ, 3.389 ഗ്രാം കഞ്ചാവ്, മയക്കുമരുന്ന് വിൽപനയിലൂടെ ലഭിച്ച 1500 രൂപ എന്നിവ കണ്ടടുത്തു.
മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ വെയിംഗ് മെഷീൻ, പാക്കിംഗ് സാമഗ്രികൾ എന്നിവയും ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. മുളവൂർ വില്ലേജിലെ പള്ളിപ്പടി ഭാഗത്ത് വ്യാഴാഴ്ച നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് പ്രതികൾ കുടുങ്ങിയത്.
ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് മൂവാറ്റുപുഴ, മുളവൂർ ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന പ്രധാനികളാണ് പിടിയിലായത്. രണ്ടാം പ്രതി സിദ്ദിഖ് മുഹമ്മദിന്റെ സുഹൃത്തായ ഗോവിന്ദ് എന്നയാളാണ് ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചു നൽകുന്നത്.
മുമ്പ് സമാനമായ കേസിൽ പ്രതിയായ അജ്മൽ ഉദീൻ എന്നയാൾ ഈ സംഘത്തിന് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നതായും വിവരമുണ്ട്. ഒന്നാം പ്രതി മാഹിൻ സി. ജമാൽ പള്ളിപ്പടി ഭാഗത്ത് റൂം വാടകയ്ക്കെടുത്താണ് വിൽപന നടത്തിയിരുന്നത്. ഇയാൾക്കെതിരെ മുമ്പും എൻഡിപിഎസ് കേസുകൾ നിലവിലുണ്ട്.
പത്തുവർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മയക്കുമരുന്ന് ശൃംഖലയിലെ മറ്റു കണ്ണികളെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചതായി എക്സൈസ് അറിയിച്ചു.
സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിനൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി. അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ബി. മാഹിൻ, പി.ആർ. അനുരാജ്, കെ.എ. നൗഷാദ്, വനിതാ ഓഫീസർ പി.എൻ. അനിത, ഡ്രൈവർ ബിജു പോൾ എന്നിവരും ഓപ്പറേഷനിൽ പങ്കെടുത്തു.
Kerala
കല്‍പ്പറ്റ: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ രണ്ട് യുവാക്കള്‍ക്ക് നഷ്ടപരിഹാരം നല്കാന് ജില്ലാ എംഎസിടി ജഡ്ജ് എ.വി. ഉണ്ണിക്കൃഷ്ണന് ഉത്തരവായി. പള്ളിക്കുന്ന് സ്വദേശി ജസീല്‍ ജോസ്, ബത്തേരി സ്വദേശി അരുണ്‍ എന്നിവര്‍ക്ക് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി യഥാക്രമം 65,43,170 ഉം 81,32,900 ഉം രൂപ നഷ്ടപരിഹാരവും കോടതിച്ചെവും നല്കാണ് ഉത്തരവ്.
ബത്തേരി ബാറിലെ അഭിഭാഷകൻ ടി.ആര്. ബാലകൃഷ്ണന് മുഖേയനയാണ് യുവാക്കള്‍ ട്രിബ്യൂണലില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
2023 ഡിസംബര്‍ 18നാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. ജസീല്‍ ജോസ് രാത്രി തന്റെ വീട്ടിലെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് അരുണിനെ ബത്തേരിയില്‍ വിടാന്‍ പോകുമ്പോള്‍ കൃഷ്ണഗിരി ഇറക്കത്തിലെ വളവിലായിരുന്നു അപകടം.
യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ ലോറികളെ മറികടന്ന് അമിതവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ അരുണിന്റെ വലതുകാല്‍ മുട്ടിന് താഴെ അറ്റു. ജസീലിന്റെ വലതുകകൈയുടെ സ്വാധീനം ഭാഗികമായി നഷ്ടപ്പെട്ടു. അപകടത്തെത്തുടര്‍ന്ന് കാര്‍ നിര്‍ത്താതെ പോയിരുന്നു.
Kerala
കൊച്ചി: രാസലഹരിയുമായി കൊച്ചിയില്‍ യുവാവ് പിടിയില്‍. തമ്മനം സ്വദേശിയായ മുഹമ്മദ് ഫയാസ് ആണ് പിടിയിലായത്.
36 ഗ്രാം എംഡിഎംഎ, ഒരു ഗ്രാം ഹാഷിഷ് ഓയില്‍, ഒരു ഗ്രാം കഞ്ചാവ് എന്നിവ ഇയാളില്‍ നിന്നും പിടികൂടി.
എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്. യുവാവിന് ലഹരി ലഭിച്ച ഉറവിടം കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചു.
കൊച്ചിയില്‍ ലഹരി കേസുകള്‍ വര്‍ധിക്കുകയാണ്. ആഡംബര ഹോട്ടലില്‍ നടന്ന വൈറ്റ് കോളര്‍ ലഹരി പാര്‍ട്ടിയിലേക്ക് ലഹരി എത്തിച്ച കെവിന് ബി. മാത്യുവിനെ പോലീസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്നും ലഹരി വാങ്ങി വില്‍ക്കുന്ന രണ്ടു കണ്ണികളും അറസ്റ്റിലായിരുന്നു.
Sports
സമോവ: കോമണ്‍വെൽത്ത് യൂത്ത്, ജൂണിയർ ചാന്പ്യൻഷിപ്പുകളിൽനിന്ന് ഇന്ത്യൻ ലിഫ്റ്റർമാർ നാല് സ്വർണ മെഡലുകൾ ഉയർത്തി.
65 കിലോഗ്രാം പുരുഷ വിഭാഗം ഭാരോദ്വഹനത്തിൽ സുനിൽ സിംഗ് 271 കിലോഗ്രാം (സ്നാച്ചിൽ 126 കിലോഗ്രാം, ക്ലീൻ ആൻഡ് ജെർക്കിൽ 145 കിലോഗ്രാം) ഉയർത്തി സ്വർണം നേടി.
വനിതകളുടെ 58 കിലോഗ്രാം വിഭാഗത്തിൽ ഐസാങ്ഫ ഗൊഗോയ് 185 കിലോഗ്രാം (സ്നാച്ചിൽ 79 കിലോഗ്രാം, ക്ലീൻ ആൻഡ് ജെർക്കിൽ 106 കിലോഗ്രാം) ഉയർത്തി സ്വർണം നേടി.
71 കിലോഗ്രാം പുരുഷ വിഭാഗത്തിൽ അഭിനോബ് 284 കിലോഗ്രാം (സ്നാച്ചിൽ 129 കിലോഗ്രാം, ക്ലീൻ ആൻഡ് ജെർക്കിൽ 155 കിലോഗ്രാം) ഉയർത്തി ഒന്നാം സ്ഥാനം നേടി.
യൂണിവേഴ്സൽ കപ്പിൽ പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തിൽ അരുണാചൽ പ്രദേശിന്റെ ചാരു പെസി 289 കിലോഗ്രാം (സ്നാച്ചിൽ 127 കിലോഗ്രാം, ക്ലീൻ ആൻഡ് ജെർക്കിൽ 162 കിലോഗ്രാം) ഉയർത്തി ഇന്ത്യക്ക് നാലാം സ്വർണ മെഡൽ സമ്മാനിച്ചു.
Kerala
കൊച്ചി: പെരുമ്പാവൂരിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ യുവാവ് മരിച്ചനിലയില്‍. ഇതര സംസ്ഥാനക്കാരനായ യുവാവിനെയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
യാത്രക്കാരുടെ ബെഞ്ചിൽ ഇരിക്കുന്ന രീതിയിൽ മൃതദേഹം പുലര്‍ച്ചെ എത്തിയ യാത്രക്കാരും വ്യാപാരികളുമാണ് കണ്ടെത്.
മൃതദേഹത്തിന് അടുത്ത് നിന്നും ഒഴിഞ്ഞ സോഫ്റ്റ് ഡ്രിങ്കിന്റെ ബോട്ടിലും ലഭിച്ചു. അമിത ലഹരി ഉപയോഗത്തെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. 35 വയസ് തോന്നിക്കുന്ന യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Kerala
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ സ്വദേശി സുനിലാണ് മരിച്ചത്. മാങ്കാവിലാണ് സംഭവം. യുവാവിന്റെ തല പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില്‍ രാത്രി ഒന്നിനാണ് സംഭവം. ബസിൽ പിന്നിലെ സൈഡ് സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു യുവാവ്. വലിയ ശബ്ദം കേട്ടാണ് ബസിലെ യാത്രക്കാര്‍ തിരിഞ്ഞ് നോക്കിയത്.
സുനിലിനൊപ്പം ബന്ധുക്കളുമുണ്ടായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Kerala
കോഴിക്കോട്: തൊട്ടിൽപ്പാലത്തിനടുത്ത് കരിങ്ങാട് കൊരണപ്പാറ മലയിൽ യുവാക്കൾ കുടുങ്ങി. ശനിയാഴ്ച്ച വൈകിട്ടോടെയാണ് സംഭവം.
വളയം കുയ്തേരി സ്വദേശികളായ അബിദേവ്, അമൽ എന്നിവരാണ് മലയിൽ കുടുങ്ങിയത്. വൈകീട്ട് മലകയറിയ യുവാക്കൾ തിരിച്ചിറങ്ങാനാവുമ്പോഴേക്ക് ഇരുട്ടായി. ഇതോടെ വഴിതെറ്റുകയായിരുന്നു.
കായക്കൊടി കാവിലുംപാറ പഞ്ചായത്തുകളിൽ സ്ഥിതിചെയ്യുന്ന ഏറെ ഉയരം കൂടിയ മലയാണ് കൊരണപ്പാറ. മൊബൈലിന്റെ ചാർജ് തീർന്നതും കൊരണപ്പാറയിൽ മൊബൈൽ റെയിഞ്ച് ഇല്ലാത്തതും യുവാക്കളെ വിഷമത്തിലാക്കുകയായിരുന്നു. ഇടയ്ക്ക് റെയ്ഞ്ച് കിട്ടിയപ്പോൾ 101-ൽ വിളിച്ചാണ് കുടുങ്ങിയ കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചത്.
തുടർന്ന് നാദാപുരം ഫയർഫോഴ്സും, തൊട്ടിൽപ്പാലം പോലീസും സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ ഇവരെ രക്ഷിച്ച് താഴെയിറക്കുകയുമായിരുന്നു. കുന്നും കാടും നിറഞ്ഞ പ്രദേശമായതിനാൽ തിരച്ചിൽ പ്രതിസന്ധി സൃഷ്ടിച്ചു. തുടർന്ന് നാട്ടുകാരും, ഫയർഫോഴ്സും, പോലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രി പത്തരയോടെ യുവാക്കളെ കണ്ടെത്തുകയായിരുന്നു.
മനോഹരമായ കാഴ്ചകൾ നിറഞ്ഞതാണ് കൊരണപ്പാറയെങ്കിലും ഇവിടങ്ങളിലേക്ക് എത്തുന്നത് അപകടം നിറഞ്ഞതാണ്. വൈകുന്നേരങ്ങളിൽ ആരും കയറാൻ ശ്രമിക്കരുതെന്ന് തൊട്ടിൽപ്പാലം പോലീസും നാട്ടുകാരും അറിയിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ സൂര്യനഗറിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. സംഭവത്തിൽ ഹർഷദ് പാൽപിങ്കർ, ആദിത്യ സസാനെ, രാജേഷ് ദേവർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. മൂന്ന് പേരും ഒളിവിലാണ്.
ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ യുവാവ് വാഹനം പാർക്ക് ചെയ്യുന്നതിനിടെയാണ് പ്രതികൾ ആക്രമിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കത്തെച്ചൊല്ലിയാണ് ആക്രമണം ഉണ്ടായത്.
യുവാവിന്റെ തലയിലും നെഞ്ചിലും പലതവണ കത്തികൊണ്ട് കുത്തി. തുടർന്ന് യുവാവിനെ മർദിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
സംഭവത്തിൽ കേസെടുത്ത പോലീസ് ഒളിവിൽ കഴിയുന്ന പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Kerala
മലപ്പുറം: താനൂരിൽ യുവാവിന് സൂര്യാഘാതമേറ്റു. താനൂർ- മഠത്തി റോഡ് സ്വദേശിക്കാണ് പൊള്ളലേറ്റത്.
അട്ടത്തോടിന് സമീപം ജോലി ചെയ്യുന്നതിനിടെ കൈയിൽ സൂര്യാഘാമേൽക്കുകയായിരുന്നു. ഉടൻ തന്നെ ഇയാളെ കുന്നുംപ്പുറം ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.
അതേസമയം, സംസ്ഥാനത്ത് കനത്ത ചൂടിനൊപ്പം അൾട്രാ വയലറ്റ് സൂചികയും ഉയരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
Kerala
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സമൂഹമാധ്യമം വഴി സന്ദേശം പ്രചരിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരേ സൈബർ പൊലീസ് കേസെടുത്തു.
കണ്ണൂർ പാച്ചപൊയ്ക സ്വദേശി അനുനന്ദിനെതിരേയാണ് (19) കണ്ണൂർ സൈബർ ക്രൈം പൊലീസ് കേസെടുത്തത്.
സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാം വഴി മുഖ്യമന്ത്രിയുടെ ഫോട്ടോ പ്രദർശിപ്പിച്ച് "സ്വർണം കള്ളൻ' എന്ന അടിക്കുറിപ്പോടെ പ്രിയദർശിനി ഓലായിക്കര എന്ന അക്കൗണ്ട് വഴി പ്രചരിപ്പിച്ച് അധിക്ഷേപിച്ചതായാണ് പരാതി.
പ്രകോപനപരമായ പോസ്റ്റ് പ്രചരിപ്പിച്ച് സമൂഹത്തിൽ ലഹള ഉണ്ടാക്കുന്നതിന് ശ്രമം നടത്തിയതായും പിണറായി എരുവട്ടി സ്വദേശി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ സൈബർ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ പൂവച്ചൽ പേഴുമൂട്, പുത്തൻപള്ളി റോഡരികത്തുവീട്ടിൽ മുഹമ്മദ് നാഥറിനെയാണ് (18) തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാമിൽ റിക്വസ്റ്റ് അയച്ചാണ് യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നെ നിരന്തരം ചാറ്റ് ചെയ്തും കോളുകളിലൂടെയും പെൺകുട്ടിയുമായി ബന്ധം പുലർത്തി.
ആ സൗഹൃദം മുതലെടുത്താണ് യുവാവ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്നും പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തലയോലപ്പറമ്പ്: വെട്ടിക്കാട്ട് മുക്ക്-കാഞ്ഞിരമറ്റം റോഡിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ മറവൻതുരുത്ത് പുത്തൻ കരിയിൽ സച്ചിൻ സതീശൻ (23), വൈക്കം പുളിച്ചുവട് അനന്തു നിവാസിൽ അയാൻ ജയൻ (23) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെ 12.30 ന് വടകരതോട്ടം ജംഗ്ഷന് സമീപത്തെ വളവിലായിരുന്നു അപകടം. കോട്ടയത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയും അരയൻ കാവ് നിന്നും വെട്ടിക്കാട്ട് മുക്ക് ഭാഗത്തേക്ക് വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.
വളവിൽ തെന്നി ബൈക്ക് ടാങ്കർ ലോറിയുടെ അടിയിലേക്ക് പോകുകയായിരുന്നു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
International
ഷാർജ: മലയാളി യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശേരി സ്വദേശിയായ ചാലക്കര നിഷാദ് ആണ് മരിച്ചത്. ഷാർജ മുത്തീനയിലെ കഫ്റ്റീരിയയിലെ ജീവനക്കാരനായിരുന്നു.
ഇതേ കടയിൽ ജോലി ചെയ്യുന്ന കോഴിക്കോട് കരുവമ്പൊയിൽ സ്വദേശി ഷമീറാണ് കൊലപാതകം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
Kerala
സ്ഥാനാർഥിനിർണയത്തിൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും സ്ത്രീകൾക്കുമൊക്കെ തെറ്റില്ലാത്ത പ്രാതിനിധ്യം നല്‍കിയിരുന്ന സിപിഎം പക്ഷേ ഇത്തവണത്തെ നിയമസഭാ സ്ഥാനാർഥി പ്രഖ്യാപനത്തിൽ പതിവ് തെറ്റിച്ചു. ഭരണത്തുടർച്ചയെന്ന ഒറ്റ ലക്ഷ്യം മാത്രമായപ്പോൾ സ്ഥാനാർഥികൾ ഒട്ടുമിക്കവരും പഴയ മുഖങ്ങൾ. പേരിനു മാത്രമായി പുതുമുഖങ്ങൾ.
സിറ്റിംഗ് എംഎൽഎമാരിൽ ഒട്ടുമിക്കവരും മത്സരിക്കട്ടെ എന്ന തീരുമാനം പുതുമുഖങ്ങൾക്കും യുവാക്കൾക്കും പാരയായി എന്നു ചുരുക്കം. ഇതുവരെ പ്രഖ്യാപിച്ച പാർട്ടി ചിഹ്നത്തിൽ മൽസരിക്കുന്ന 75 പേരിൽ 13 പേർ മാത്രമാണ് പുതുമുഖങ്ങളെന്നു പറയാവുന്നത്. അതിൽത്തന്നെ യുവാക്കളും വനിതകളും വളരെക്കുറവ്.
കാസർഡോഗ് ജില്ലയിൽ മഞ്ചേശ്വരത്ത് കെ.ആർ. ജയാനന്ദയും തൃക്കരിപ്പൂരിൽ ഡോ. വി.പി.പി. മുസ്തഫയുമാണ് പുതുമുഖങ്ങളായി എത്തുന്നത്. തൃക്കരിപ്പൂരിൽ സിറ്റിംഗ് എംഎൽഎ ആയ എ. രാജഗോപാലിനെ മാറ്റിയാണ് മുസ്തഫയെ സ്ഥാനാർഥിയാക്കുന്നത്. പാർട്ടി ജില്ലാ കമ്മിറ്റി അംഗവും മന്ത്രി എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന മുസ്തഫയുടേത് നിയമസഭയിലേക്കുള്ള കന്നിയങ്കമാണ്. മഞ്ചേശ്വരത്ത് മത്സരിക്കുന്ന കെ.ആർ. ജയാനന്ദയും ജില്ല കമ്മിറ്റിയംഗമാണ്.
കണ്ണൂർ ജില്ലയിലാണ് താരതമ്യേന പുതുമുഖങ്ങൾ കൂടുതൽ മത്സരിക്കുന്നത്. തളിപ്പറന്പിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമള കന്നിയങ്കത്തിനിറങ്ങുന്പോൾ കെ.കെ. ഷൈലജയുടെ മണ്ഡലമായിരുന്ന മട്ടന്നൂരിൽ ഡിവൈഎഫ്ഐ നേതാവ് വി.കെ. സനോജ് സ്ഥാനാർഥിയാകും. സിപിഎമ്മിൽനിന്ന് ഇത്തവണ മത്സരിക്കുന്ന പുതുമുഖങ്ങളിൽ യുവപ്രാതിനിധ്യം സനോജിൽ ഒതുങ്ങുകയാണ്. തലശേരിയിൽ സ്പീക്കർ എം.എൻ. ഷംസീറിനു പകരം കാരായി രാജൻ മത്സരിക്കും.
സിപിഎം ജില്ല സെക്രട്ടേറിയേറ്റ് അംഗമാണ് കാരായി രാജൻ . എൻഡിഎഫ് നേതാവ് ഫസൽ വധക്കേസിൽ ഗൂഡാലോചനക്കുറ്റം ചുമത്തി ജയിലാകുകയും ജാമ്യം ലഭിക്കുകയും ചെയ്ത കാരായി രാജന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവാണ് തലശേരിയിലെ സ്ഥാനാർഥിത്വം.
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിയിൽ മാത്രമാണ് മാറ്റം വരുന്നത്.സിറ്റിംഗ് എംഎൽഎ ആയിരുന്ന കാനത്തിൽ ജമീലയുടെ നിര്യാണത്തത്തുടർന്ന് കെ. ദാസൻ അവിടെ സ്ഥാനാർഥിയാകും. ദാസനെ പുതുമുഖമെന്നു വിശേഷിപ്പിക്കാനാകില്ല. മുന്‍പ് രണ്ട് തവണ ദാസൻ കൊയിലാണ്ടിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശിയാണ് ആലത്തൂരിലെ സ്ഥാനാർഥി. സിറ്റിംഗ് എംഎൽഎ കെ.ഡി. പ്രസേനനെ മാറ്റിയാണ് നാൽപത്തഞ്ചുകാരനായ ശശിക്ക് സീറ്റ് നല്‍കിയിരിക്കുന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നെന്മാറയിൽ ഇപ്പോഴത്തെ എംഎൽഎ കെ. ബാബുവിനെ മാറ്റി ഏരിയ സെക്രട്ടറി കെ. പ്രേമനു സീറ്റ് നല്കി. മഹിളാ അസോസിയേഷൻ നേതാക്കളായ എം.ബി. ഷൈനി- വൈപ്പിൻ, പുഷ്പ ദാസ്-തൃക്കാക്കര എന്നിവരാണ് സ്ഥാനാർഥി പട്ടികയിലെ മറ്റു പുതുമുഖങ്ങൾ. മുൻ എംഎൽഎ ആയിരുന്ന കെ.കെ.ജയചന്ദ്രൻ എം.എം. മണിക്ക് പകരം ഉടുന്പൻചോലയിലും കൊല്ലത്ത് മുകേഷിന് പകരം ജില്ലാ സെക്രട്ടറി എസ്. ജയമോഹനും മത്സരിക്കും.
വനിതകൾ പത്ത്
ഇത്തവണയും വനിതാ സ്ഥാനാർഥികളുടെ എണ്ണത്തിൽ വർധനയില്ല. പത്തു വനിതകളാണ് ഇക്കുറി സിപിഎമ്മിൽനിന്ന് അങ്കം കുറിക്കുന്നത്. മന്ത്രിമാരായ വീണാ ജോർജ് (പത്തനംതിട്ട) ആർ. ബിന്ദു (ഇരിങ്ങാലക്കുട) എന്നിവർ വീണ്ടും മത്സത്തിനെത്തുന്നു. മട്ടന്നൂർവിട്ട് പേരാവൂരിലെത്തുന്ന കെ.കെ. ശൈലജയ്ക്കൊപ്പം സിറ്റിംഗ് എംഎൽഎമാരായ കെ. ശാന്തകുമാരി - കോങ്ങാട്, ദലീമ -അരൂർ, ഒ.എസ്. അംബിക- ആറ്റിങ്ങൽ, യു. പ്രതിഭ- കായംകുളം എന്നിവർ വീണ്ടും അങ്കത്തിനിറങ്ങുന്നു. പി.കെ.ശ്യാമള- തളിപ്പറന്പ്, എം.ബി. ഷൈനി- വൈപ്പിൻ, പുഷ്പാദാസ്- തൃക്കാക്കര എന്നിവരാണ് മത്സരത്തിനുള്ള മറ്റു വനിതകൾ.
സീറ്റ് മോഹിച്ചവർ ഏറെ
സിപിഎം സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്, ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ, എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി എം. ശിവപ്രസാദ്, വനിതാ നേതാവ് ചിന്താ ജെറോം തുടങ്ങിയവർക്കൊന്നും സീറ്റില്ല. ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമായ കെ.എസ്. അരുൺകുമാർ, ജെയ്ക്.സി. തോമസ് തുടങ്ങിയവരേയും പരിഗണിച്ചില്ല.
യുവനേതാക്കളെ പരിഗണിക്കാത്തത് സമൂഹമാധ്യമങ്ങളിൽ ഇതിനകം ചർച്ചയായിട്ടുണ്ട്. വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിൽ പയറ്റിത്തെളിഞ്ഞ് പാർട്ടിക്കുവേണ്ടി ഊർജസ്വലരായിനിന്നവരെ വെട്ടിനിരത്തിയെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ ശക്തമാണ്. ഭരണത്തുടർച്ചയെന്ന ഒറ്റലക്ഷ്യമാണ് ഇതിനുള്ള ഉത്തരമെന്നാണ് പാർട്ടി വൃത്തങ്ങളുടെ നിലപാട്.
Kerala
കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മർദിച്ച കേസിലെ പ്രതികൾക്കെതിരെ കാപ്പ ചുമത്തും. ഒന്നാം പ്രതി സഫ്ന ഉൾപ്പെടെയുള്ളവർ മുമ്പും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ലഹരിക്കേസുകളിൽ ഉൾപ്പെടെ പ്രതികളാണ്.
പ്രതികളുടെ മര്‍ദനത്തില്‍ വാരിയെല്ലിന് അടക്കം പരിക്കേറ്റ കൊല്ലം സ്വദേശി അമല്‍ദേവ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കേസിലെ മുഖ്യപ്രതിയായ പറവൂര്‍ സ്വദേശിയായ സഫ്ന (27), ഇരുമ്പനം സ്വദേശി അമല്‍ വേണുഗോപാല്‍ (32), വൈറ്റില സ്വദേശി ജോണ്‍ രാഹുല്‍ (23), മരട് സ്വദേശി ആനന്ദ് മുരുകന് (29) എന്നിവരാണ് അറസ്റ്റിലായത്.
പരിക്കേറ്റ ശ്രവണ-സംസാര പരിമിതകളുള്ള യുവാവ് കൊച്ചിയില്‍ ഫുഡ് ഡെലിവറി ബോയ് ആയാണ് ജോലി ചെയ്യുന്നത്. ഒരു മാസം മുമ്പാണ് ഇന്‍സ്റ്റഗ്രാമിലൂടെ സഫ്നയുമായി യുവാവ് പരിചയത്തിലാകുന്നത്. സഫ്നയുടെ ആണ്‍സുഹൃത്തായ അമല്‍ വേണുഗോപാലാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചാറ്റ് ചെയ്തിരുന്നത്. പനമ്പിള്ളി നഗറിലെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി പണം തട്ടാനായിരുന്നു സഫ്നയുടെയും സംഘത്തിന്റെയും ശ്രമം.
സഫ്നയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ച് പ്രതികള്‍ യുവാവിനെ മര്‍ദിച്ചു. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോ ഉപയോഗിച്ച് പണം തട്ടാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാല്‍ യുവാവ് ഇതിന് വിസമ്മതിച്ചതോടെ വിവസ്ത്രനാക്കിയ ശേഷം മര്‍ദിക്കുകയായിരുന്നു. യുവാവിന്റെ പഴ്സും പണവും എടിഎം കാര്‍ഡും പ്രതികള്‍ കൈക്കലാക്കിയിരുന്നു.
Kerala
തൃശൂർ: നെടുപുഴയിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. ഇടുക്കി തൊടുപുഴ സ്വദേശി അൻവർ റഷീദാണ് (24) അറസ്റ്റിലായത്. ഇയാളിൽനിന്ന് 152 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തു.
ഇന്നലെ രാത്രി ഒന്‍പതേകാലിനു പോലീസ് പട്രോളിംഗിനിടെ നെടുപുഴ പള്ളിക്കു സമീപത്തുനിന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. നെടുപുഴയിലെ ഒരു ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനു പങ്കെടുക്കാൻ സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു.
ഇയാൾക്കെതിരേ തൊടുപുഴ സ്റ്റേഷനിൽ നേരത്തെ മോഷണം, അടിപിടി കേസുകൾ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മോഷണക്കേസിൽ ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
Kerala
കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഹണിട്രാപ് സംഘം. ബധിരനും മൂകനുമായ അമല്‍ ദേവിനാണ് മര്‍ദനമേറ്റത്. യുവതി ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് മര്‍ദിച്ചത്.
യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് മര്‍ദനം. സംഭവത്തില്‍ രണ്ടു പ്രതികളെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകുന്നേരം ആറരയ്ക്കാണ് സംഭവം. കടവന്ത്രയില്‍ മനോരമ ജംഗ്ഷന് സമീപമുള്ള ലോഡ്ജിലേക്ക് യുവാവിനെ സംഘം വിളിച്ചു വരുത്തുകയായിരുന്നു. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതോടെ പ്രതികള്‍ യുവാവിനെ ആദ്യം മര്‍ദിച്ചു. യുവതിയും മുഖത്തടിച്ചു. മര്‍ദനത്തെ തുടര്‍ന്ന് യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞു.
അമല്‍ ദേവിന്റെ മുതുകത്ത് ചവിട്ടിയതിന്റെയും ഷോള്ഡറില് ടോര്‍ച്ച് വച്ച് അടിച്ചതിന്റെയും പാടുകളുണ്ട്. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അമല്‍ ദേവ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവതിക്കായുള്ള അന്വേഷണം തുടരുകയാണ്. യുവതി കൊച്ചിയില്‍ തന്നെയുണ്ട് എന്നാണ് വിവരം. വധശ്രമത്തിന് അടക്കം പോലീസ് കേസ് എടുത്തിട്ടുണ്ട്.
Kerala
മലപ്പുറം: പ്രായപ്പൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം പരപ്പനങ്ങാടിയിലാണ് സംഭവം.
ഇരിമ്പിളിയം സ്വദേശി ഷൌക്കത്തലിയാണ് ( 34) അറസ്റ്റിലായത്. പരപ്പനങ്ങാടി പോലീസാണ് പ്രതിയെ പിടികൂടിയത്.
പ്രതിക്കെതിരെ മേലാറ്റൂർ, പട്ടാമ്പി പോലീസ് സ്റ്റേഷനുകളിൽ സമാനമായ മൂന്നോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനിടെ മറ്റൊരു ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാക്കുന്നത്.
Kerala
കോഴിക്കോട്: ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച ശേഷം പണം ചോദിച്ചതിന് ജീവനക്കാരെ ആക്രമിക്കുകയും ഹോട്ടൽ തല്ലിത്തകർക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മാങ്കാവ് സ്വദേശി കള്ളിപ്പിലാക്കിൽ ബിനീഷിനെ (28) ആണ് മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്.
അക്രമം നടത്തിയ മറ്റു രണ്ടു പേർക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. കോഴിക്കോട് മാങ്കാവിലെ ‘അളിയൻസ്’ എന്ന ഹോട്ടലിലാണ് മൂന്നംഗ സംഘം അതിക്രമം നടത്തിയത്.
കാഷ് കൗണ്ടറിലിരുന്ന ജീവനക്കാരനെ സംഘം ഇരുമ്പ് വടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ഹോട്ടലിലെത്തിയ മൂന്നംഗ സംഘം 500 രൂപയിലേറെ ബിൽ തുക വരുന്ന ഭക്ഷണം കഴിച്ചു. തുടർന്ന് പണം നൽകാതെ പുറത്തേക്ക് പോകാൻ ശ്രമിച്ച ഇവരെ കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാരൻ തടയുകയും പണം ആവശ്യപ്പെടുകയും ചെയ്തു.
ഇതോടെ പ്രകോപിതരായ ഇവർ ഹോട്ടൽ ജീവനക്കാരനായ ഷഹനാദ് എന്നയാളെ കൈവശമുണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് അടിച്ചു പരുക്കേൽപ്പിക്കുകയും ഹോട്ടലിന് മുൻപിലെ ബോർഡും ഹോട്ടലിലെ ഭക്ഷണം വച്ചിരുന്ന അലമാരയും അടിച്ചു തകർക്കുകയുമായിരുന്നു.
Kerala
ആലുവ: രാസലഹരിയുമായി യുവാക്കൾ പിടിയിൽ. പറവൂർ തൂയിത്തറയിൽ താമസിക്കുന്ന കോട്ടയം വാകത്താനം മംഗലത്ത് വീട്ടിൽ ജിനീഷ് ഹരിയപ്പൻ (30), കോമ്പാറയിൽ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് ബേപ്പൂർ ഇച്ചുള്ളിക്കണ്ടിപ്പറമ്പിൽ അഫ്ത്താബ് ഫിറോസ് (25) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
ആലുവയിലും പരിസരത്തുമുള്ള യുവാക്കൾക്ക് വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്ന 1.3 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന് പിടികൂടി. ഇരുചക്രവാഹനത്തിൽ പ്രത്യേക അറയിലാണ് ലഹരി സൂക്ഷിച്ചിരുന്നത്.
ഇൻസ്പെക്ടർ ജി.പി. മനു രാജ്, എസ്ഐമാരായ നന്ദകുമാർ, എൽദോ പോൾ, എഎസ്ഐ വർഗീസ്, സിപിഒമാരായ അഫ്സൽ, മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, സിറാജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. യുവാക്കളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
പാറ്റ്ന: ബിഹാറിൽ ലഹരിമരുന്ന് നൽകി 22 കാരനെ തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി. സമസ്തിപൂർ ജില്ലയിൽ ഫെബ്രുവരി ഏഴിനാണ് നിതീഷ് കുമാർ എന്ന വിദ്യാർഥിയെ സുഹൃത്തുക്കൾ ലഹരി കലർന്ന വെള്ളം നൽകി മയക്കിയ ശേഷം കടത്തിക്കൊണ്ടുപോയത്.
തുടർന്ന് അടുത്തുള്ള ഗ്രാമത്തിലെ പെൺകുട്ടിയെ കൊണ്ടു വിവാഹം കഴിപ്പിച്ചു. ബന്ദിയാക്കിയ ശേഷമാണ് വിവാഹം നടത്തിയതെന്നാണ് പോലീസിനു നൽകിയ പരാതിയിൽ നിതീഷ് ആരോപിക്കുന്നത്.
നിതീഷ് കുമാറിന്റെ വിവാഹത്തിന്റെയും തടവിൽ പാർപ്പിച്ചിരിക്കുന്നതിന്റെയും വിഡിയോ സുഹൃത്തുക്കൾ പ്രചരിപ്പിച്ചിരുന്നു. വിവാഹത്തിനു ശേഷവും രണ്ടു ദിവസത്തോളം പൂട്ടിയിട്ടു. ഒടുവിൽ ബോധം വന്നു നിലവിളിച്ചപ്പോൾ പെൺകുട്ടികളുടെ വീട്ടുകാർ വിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി.
അതേസമയം, മകനെ കാണുന്നില്ലെന്നു കാട്ടി നിതീഷിന്റെ കുടുംബം പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണത്തിലാണ് നിതീഷ് തടവിൽനിന്നും രക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Leader Page
കേരളത്തിൽനിന്ന് വിദേശ രാജ്യങ്ങളിലേക്കും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലേക്കുപോലും പാഠനാവശ്യത്തിന് പോകുന്ന യുവാക്കൾ കേരളത്തിലേക്ക് തിരികെ വരാൻ മടിക്കുന്നു. അങ്ങനെ കേരളം വൃദ്ധജനങ്ങളുടെ ഒരു സംസ്ഥാനമായി താമസിയാതെ മാറും എന്ന സൂചനകൾ പുറത്തുവന്നിട്ട് കുറച്ചു കാലമായി. 2023ലെ കേരള മൈഗ്രേഷൻ സർവേ പ്രകാരം 25 ലക്ഷം കേരളീയർ വിദേശത്തു താമസിക്കുന്നു. അതിൽ അഞ്ചു ലക്ഷം യുവാക്കളാണ്. കഴിഞ്ഞ കാലങ്ങളിൽ ജോലിക്കായിട്ടാണ് വിദേശത്തു കുടിയേറിയിരുന്നതെങ്കിൽ, ഇപ്പോൾ വിദ്യാഭ്യാസത്തിനും പിന്നീട് ജോലിക്കും വേണ്ടിയാണ്. ഇവർ കേരളത്തിലേക്കു മടങ്ങിവരാതെ അവിടെ തുടരാൻ പലതരത്തിലുള്ള, നമ്മേക്കാൾ മെച്ചപ്പെട്ട സാമൂഹ്യ, വിദ്യാഭ്യാസ, സാമ്പത്തിക, സാംസ്കാരിക സാഹചര്യങ്ങളാണ് കാരണമെന്ന് നമുക്കറിയാം. അതുകൊണ്ടാണല്ലോ വിദേശ സർവകലാശാലകൾ കേരളത്തിലോ ഇന്ത്യയിലോ വന്നാലും, യുവജനങ്ങളുടെ കൊഴിഞ്ഞുപോക്ക് കുറയില്ല എന്നു പറയുന്നത്. യുവാക്കളെ വിദേശത്ത് ആകർഷിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് യാത്രാസൗകര്യം, അത് ട്രെയിൻ, ബസ്, വിമാനം എന്തുമാകട്ടെ. ഇവയിലെല്ലാംതന്നെ ഏതാണ്ടൊരേ നിലവാരത്തിലുള്ള യാത്രാസൗകര്യം സാധാരണ ജനങ്ങൾക്കുപോലും പ്രാപ്യമാണെന്നുള്ളതാണ്. തിങ്ങിനിറഞ്ഞ ബസുകളോ ട്രെയിനുകളോ ഒന്നും അവിടെ കാണാൻ കഴിയില്ല. വളരെ നേരത്തേ റിസർവ് ചെയ്ത് നോക്കിയിരിക്കേണ്ട ആവശ്യവുമില്ല. ഒരു അത്യാവശ്യത്തിനു യാത്ര ചെയ്യാൻ ഇപ്പോഴും നമ്മുടെ സാധാരണക്കാർക്കുള്ള സാധ്യത വളരെ കുറവാണ്. അങ്ങനെ ഒരു രാജ്യത്തിന്റെ പുരോഗതിയുടെ സൂചനകൂടിയാണല്ലോ ഗതാഗത സൗകര്യം. അവിടെ എല്ലാം ഭദ്രം ആണെന്നുള്ളതല്ല, മറിച്ച്, ഇത്തരം കാര്യങ്ങളിൽ അവർ കാണിക്കുന്ന ഉത്തരവാദിത്വമാണ് സൂചിപ്പിക്കുന്നത്.
കേരളത്തിലെ റോഡപകടങ്ങൾ
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഈ സൗകര്യങ്ങളിൽ കുറച്ചു പുരോഗതിയുണ്ട് എന്നുള്ളത് ശരിയാണെങ്കിലും, കേരളത്തിന് ഇക്കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞോ എന്ന് സംശയമാണ്. റോഡപകടങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ കേരളം മൂന്നാമതാണ്. 2024ലെ കണക്കനുസരിച്ച് ദിവസം 130 റോഡപകടങ്ങളും ശരാശരി 10 മുതൽ 11 വരെ മരണവും ഉണ്ടായി എന്നാണ് റിപ്പോർട്ട്. നമ്മുടെ യുവാക്കളുടെ ഇഷ്ടപ്പെട്ട ഒരു രാജ്യമായ ഇംഗ്ലണ്ടുമായി താരതമ്യം ചെയുമ്പോൾ ചെറിയ സംസ്ഥാനമായ കേരളത്തിൽ ഒരു വർഷം ഇംഗ്ലണ്ടിനേക്കാൾ രണ്ടര ഇരട്ടി റോഡപകടങ്ങൾ ഉണ്ടെന്നാണ് കണക്ക്.
ഈ അപകടങ്ങൾ കൂടാതെ, ദിവസേനയുള്ള യാത്ര അത്യന്തം ബുദ്ധിമുട്ടേറിയതും, എപ്പോൾ എവിടെ എത്താമെന്ന് ഉറപ്പില്ലാത്തതുമായി മാറുകയാണ്. അതുകൊണ്ടാണല്ലോ പ്രായോഗികമായി സമൂഹത്തിലെ പ്രധാനപ്പെട്ട വ്യക്തികൾ എന്ന് അവകാശപ്പെടുന്നവർ പോലീസ് സഹായത്തോടെയും അകമ്പടി കാറോടുകൂടിയും വലിയ സൈറൺ ശബ്ദത്തോടെയും ഒക്കെ യാത്ര ചെയ്യേണ്ടി വരുന്നത്. ഒരുപക്ഷേ സുഗമവും സുരക്ഷിതവുമായ യാത്രാസൗകര്യം ഉണ്ടായിരുന്നെങ്കിൽ ഇത്തരം വിഐപി യാത്രകൾ സാവധാനം ഒഴിവായേനെ. അങ്ങനെ സൗകര്യമുള്ള രാജ്യങ്ങളിൽ ഇത്തരം പ്രമുഖ വ്യക്തികൾ സ്വയം കാറോടിച്ചും സൈക്കിൾ ചവിട്ടിയും അല്ലെങ്കിൽ ബസിലും ട്രെയിനിലും ഒക്കെ സാധാരണക്കാരെപോലെ യാത്ര ചെയ്യുന്നത് പതിവാണ്. അത് നമുക്ക് വലിയ വാർത്തയുമാണ്. ഇങ്ങനെ യാത്രാ അസൗകര്യങ്ങളെ സാധാരണ ജനങ്ങളുടെകൂടി നികുതിപ്പണം ദുരുപയോഗിച്ച്, അവരെ കൂടുതൽ ദുരിതത്തിലാക്കി അവരവരുടെ കാലഘട്ടത്തിലേക്ക് മാത്രം പരിഹരിക്കാനാണ് ഗവൺമെന്റുകൾ പരിശ്രമിച്ചുകാണുന്നത്. ഇനി ചില്ലറ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽപോലും അത്, അതത് ഗവൺമെന്റുകളുടെ ജനങ്ങൾക്കുള്ള ഔദാര്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്.
ദുരിതയാത്രയുടെ ഗതികേടിൽ പൊതുജനം
ഈ സന്ദർഭത്തിലാണ് കേരളത്തിലെ ട്രെയിൻ ഗതാഗതത്തെക്കുറിച്ചുള്ള വിവാദം നടക്കുന്നത്. ഒരു പ്രമുഖനായ വ്യക്തി, കേന്ദ്ര ഗവൺമെന്റിന്റെ നിർദേശപ്രകാരമാണെന്ന അവകാശവാദത്തിൽ സ്വന്തമായി ഒരു പദ്ധതിപ്രഖ്യാപിക്കുന്നു, അതിനായി ഓഫീസ് പ്രവർത്തനം തുടങ്ങുന്നു. എന്നാൽ, സാക്ഷാൽ റെയിൽവേ മന്ത്രിതന്നെ അതിനെക്കുറിച്ച് ഒന്നും പറയാൻ തയാറാകുന്നില്ല. സംസ്ഥാന ഗവൺമെന്റാകട്ടെ അവരുടേതായ മറ്റൊരു പദ്ധതി പ്രഖ്യാപിക്കുന്നു. പ്രതിപക്ഷമാകട്ടെ ഇതൊന്നുമല്ലാതെ അധികാരത്തിൽ വന്നാൽ മറ്റൊരു പദ്ധതി തയാറാക്കുമെന്ന് പറയുന്നു. ഇതിന്റെയെല്ലാം നടുവിൽ പൊതുജനം ദുരിതയാത്രയുടെ ഗതികേടിൽ നെടുവീർപ്പിടുന്നു. ജനം ആരെ വിശ്വസിക്കണം. ഇത് ഉന്നതമായ സൗകര്യങ്ങളുള്ള വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളുടെ സംസ്ഥാപനത്തിലും ശരിയാണ്.
ദീർഘകാലത്തേക്ക് നിലനിൽക്കേണ്ട, തലമുറകളെതന്നെ ബാധിക്കുന്ന, അതിലധികം വലിയ പരിസ്ഥിതി പ്രത്യാഘാതങ്ങളുള്ള ഇത്തരം പദ്ധതികൾ എത്ര സൂക്ഷ്മതയോടെ വേണം പ്ലാൻ ചെയ്യാനും നടപ്പിലാക്കാനും. നമ്മുടെ യുവാക്കൾ പോകുന്ന രാജ്യങ്ങൾ എത്ര രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയമല്ല, വൈദഗ്ധ്യവും രാജ്യത്തിന്റെ ഭാവിയും മാത്രമേ പരിഗണിക്കൂ.
എന്നാൽ, കേരളം ഒരു ജനതയായി, രാഷ്ട്രീയ സമൂഹമായി ഇത്തരം കാര്യങ്ങളിൽ എവിടെ നിൽക്കുന്നു എന്ന് സൂചിപ്പിക്കുന്ന ചില നിർണായക സംഭവ വികാസങ്ങളാണിത്. ഇത്തരം കാര്യങ്ങളിൽ കേരളത്തെപോലെ സാംസ്കാരിക സാമൂഹിക ഉന്നതി നേടാത്ത സംസ്ഥാനങ്ങൾപോലും ഇത്തരം വികസന കാര്യങ്ങളിൽ രാഷ്ട്രീയ സമന്വയത്തിൽ എത്താറുള്ളതായി നാം മനസിലാക്കുന്നു. നാം ആകട്ടെ രാഷ്ട്രീയമായ വേർതിരിവിൽ ഇതെല്ലാം നഷ്ടപ്പെടുത്തുന്നു.
ഇവിടെ വിസ്മയകരമായ ഒരു കാര്യം, നമ്മുടെ താത്പര്യം നമ്മുടെ യുവ തലമുറയോടല്ല, നമ്മുടെ ജനങ്ങളോടല്ല, നമ്മുടെ സംസ്ഥാനത്തോടല്ല, മറിച്ച് അത്ര ശാശ്വതമല്ലാത്ത ചില രാഷ്ട്രീയ രൂപീകരണത്തോടും അതിന്റെ യാന്ത്രികമായ കുറച്ചു സിദ്ധന്തങ്ങളോടും സ്വാർഥ മതികളായ കുറച്ച് നേതാക്കളോടും ആണെന്ന് തോന്നിപ്പോകുന്നു.
ഇത്തരം രാഷ്ട്രീയ സങ്കുചിതത്വവും വിഭാഗീയതയും വിവേചനവും സാധാരണ മനുഷ്യരുടെ അടിസ്ഥാന അവകാശമായ യാത്രാ സൗകര്യത്തിലും വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങളിലും അടിച്ചേൽപ്പിക്കുന്നത് അത്യന്തം സങ്കടകരമായ കാര്യമാണ്. അതുകൊണ്ട് നമ്മുടെ നാടുവിടുന്ന ചെറുപ്പക്കാരെ ഓർത്തു മുതലക്കണ്ണീർ ഒഴുക്കുന്നത് അവസാനിപ്പിക്കുക, സത്യസന്ധമായി അവരെ അവരുടെ വഴിക്കു വിടുക, എന്നിട്ട് കേരളം, പറ്റുമെങ്കിൽ ഇന്ത്യയും രാഷ്ട്രീയക്കളികൾക്ക് മാത്രമായുള്ള സ്ഥലങ്ങളായി പ്രഖ്യാപിക്കുക.
Kerala
കൊച്ചി: പോലീസ് ഉദ്യോഗസ്ഥർ യുവാക്കളെ മർദിച്ച സംഭവത്തിൽ കേസെടുത്ത് മുളവുക്കാട് പോലീസ്. പോലീസുകാർ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന്റെ അമിതവേഗം ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്.
വൈപ്പിൻ സ്വദേശികളായ നിതിൻ, നെസ്റ്റൺ എന്നിവർക്കാണ് മർദനമേറ്റത്. വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. സ്വകാര്യ വാഹനത്തിൽ അതിവേഗത്തിൽ വന്ന പോലീസ് ഉദ്യോഗസ്ഥരെ കൈ കാണിച്ചതിനെ തുടർന്ന് മർദിച്ചു എന്നാണ് പരാതി.
ഞാറക്കൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് മർദിച്ചത് എന്നും പരാതിക്കാർ പറയുന്നു. പോലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റൂറൽ എസ്പി നിർദ്ദേശം നൽകിയത് അനുസരിച്ച് മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണ റിപ്പോർട്ട് കൈമാറും.
അതേസമയം കുറ്റാരോപിതരായ പോലീസുകാർ യുവാക്കൾക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.
International
ആറ്റിങ്ങൽ: ആറ്റിങ്ങൽ സ്വദേശി യുകെയിൽ തടാകത്തിൽ മരിച്ച നിലയിൽ. അവനവഞ്ചേരി സ്മൃതിയിൽ ജയകുമാർ ഷിംന ദമ്പതികളുടെ മൂത്ത മകൻ വിഷ്ണു ജയകുമാറിനെ(26)യാണ് യുകെയിലെ സ്വാൻ വൈൽ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ചയാണ് വിഷ്ണു തന്റെ മുൻ സുഹൃത്തുക്കളുമായി പുറത്തേയ്ക്കു പോയത്.
ഞായറാഴ്ച വൈകിയിട്ടും തിരിച്ചു താമസ സ്ഥലത്ത് എത്താതിരുന്നതിനെ ത്തുടർന്നു കൂടെ താമസിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തിങ്കളാഴ്ച വിഷ്ണുവിനോടപ്പം യാത്ര ചെയ്ത സുഹൃത്ത് തന്നെയാണ് വിവരം വീട്ടിൽ വിളിച്ചറിയിച്ചത്. പിന്നീട് ചൊവ്വാഴ്ച പൊലീസ് സ്വാൻ തടാകത്തിൽനിന്നു വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Kerala
കൊച്ചി: എറണാകുളം കളമശേരിയില്‍ ബൈക്ക് അപകടത്തില്‍ യുവാവിനു ദാരുണാന്ത്യം. മലപ്പുറം സ്വദേശിയായ മുഹമ്മദ് മുസ്തഫ (25) ആണ് മരിച്ചത്.
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മെട്രോ പില്ലറിലേക്ക് ഇടിച്ചുകയറിയാണ് അപകടം. ഇന്നു രാവിലെയായിരുന്നു സംഭവം. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.
Kerala
കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ യുവാക്കളെ നാട്ടില്‍ നില്ക്കാന് പ്രേരിപ്പിക്കുന്ന ഒരു വകുപ്പ് രൂപീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. കൊച്ചി ജെയിന് സര്‍വകലാശാല സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കള്‍ തൊഴില്‍ തേടിയും വിദ്യാഭ്യാസത്തിനായും വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന സ്ഥിതിയുണ്ട്. ഗള്‍ഫിലേക്ക് പോകുന്നതുപോലെയല്ല യൂറോപ്പിലേക്ക് പോകുന്നത്. ഗള്‍ഫില്‍ നിന്നും പണം നാട്ടിലേക്ക് വരുന്നുണ്ട്. എന്നാല്‍ യൂറോപ്പില്‍ നിന്നും അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.
അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് പകരം കൃത്യമായ പ്ലാനിംഗും സുതാര്യതയും സ്വകാര്യ മേഖലയിലെ അച്ചടക്കവും കൂടിച്ചേര്‍ന്ന ഭാവിസജ്ജമായ ഭരണകൂടം കേരളത്തിന് ആവശ്യമാണെന്നും വി.ഡി.സതീശന് പറഞ്ഞു.
തുടര്‍ന്ന് രാഷ്ട്രീയം അധികാരത്തിനപ്പുറം സേവനം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി പങ്കെടുത്തു. രാജ്യത്ത് ഇന്ന് സത്യം വിളിച്ചുപറഞ്ഞാല്‍ രാജ്യദ്രോഹിയാകുമെന്ന സ്ഥിതിയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
Kerala
പാലക്കാട്: യുവജനങ്ങൾ സഭയുടെയും സമൂഹത്തിന്റെയും മാറ്റത്തിന്റെ ശക്തിയാണെന്ന് പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. കെസിവൈഎം സംസ്ഥാനസമിതിയുടെ നേതൃത്വത്തിൽ, പാലക്കാട് രൂപതയുടെ ആതിഥേയത്വത്തിൽ മുണ്ടൂർ യുവക്ഷേത്ര കോളജിൽ സംഘടിപ്പിച്ച സംസ്ഥാന യൂത്ത് അസംബ്ലി ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ് .
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ അധ്യക്ഷത വഹിച്ചു. യുവജനപ്രവർത്തനങ്ങളുടെ ദിശാസൂചികയും പ്രവർത്തനമാർഗരേഖയും ഉൾക്കൊള്ളുന്ന സംസ്ഥാന യുവജനനയം രൂപീകരിക്കുന്നതിലേക്കുള്ള നിർണായകഘട്ടമാണ് ഈ അസംബ്ലിയെന്ന് അദ്ദേഹം അധ്യക്ഷപ്രസംഗത്തിൽ വ്യക്തമാക്കി.
സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള, ജനറൽ സെക്രട്ടറി ജോബിൻ ജോസ്, പാലക്കാട് രൂപത പ്രസിഡന്റ് അഭിഷേക് പുന്നാംതടത്തിൽ, ഡയറക്ടർ ഫാ. ജോബിൻ മേലേമുറിയിൽ, സംസ്ഥാന ഭാരവാഹികളായ ജെ.ആർ. അനൂപ്, ജോഷ്ന എലിസബത്ത്, ജോസ്മി ജോസ്, ജീന ജോർജ്, അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ ഡോ. നോർബർട്ട സിടിസി എന്നിവർ അസംബ്ലിക്കു നേതൃത്വം നൽകി.
യുവജനങ്ങളെ നേരിട്ടുബാധിക്കുന്ന വിഷയങ്ങളായ ആഗോളകുടിയേറ്റം, നൈപുണ്യവികസനവും കരിയർ ശക്തീകരണവും, സാമൂഹിക രാഷ്ട്രീയ നേതൃത്വം, മാനസികാരോഗ്യം, കുടുംബബന്ധങ്ങൾ, ആത്മീയത, മാധ്യമ-കലാ-സാഹിത്യമേഖല, ലഹരിവിരുദ്ധപ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ വിവിധ സെഷനുകളിലായി ചർച്ചചെയ്തു. ഓരോ വിഷയങ്ങളിലും സമൂഹത്തിലെ പ്രഗത്ഭരായ വ്യക്തികൾ ക്ലാസുകളും ചർച്ചകളും നയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ രൂപതകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യൂത്ത് അസംബ്ലി, യുവജനങ്ങളുടെ ആശയങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തി ഭാവിയിലെ പ്രവർത്തനങ്ങൾക്കു വ്യക്തമായ രൂപരേഖ തയാറാക്കുന്നതിനുള്ള വേദിയായി.
കെസിവൈഎം സംസ്ഥാനസമിതി മുന്നോട്ടുവയ്ക്കുന്ന യുവജനനയം സഭയുടെയും സമൂഹത്തിന്റെയും വികസനത്തിൽ യുവജനങ്ങളെ സജീവപങ്കാളികളാക്കുന്നതിനു സഹായകരമാകുമെന്നു സംഘാടകർ വ്യക്തമാക്കി.
Kerala
ബംഗളൂരു: സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് ധരിച്ച് സ്വയം വീഡിയോ പകർത്തിയ കേസിൽ മലയാളി യുവാവ് പിടിയിൽ. അമൽ എൻ. അജികുമാർ(23) ആണ് പിടിയിലായത്.
ഹെബ്ബഗോഡി പോലീസാണ് ഇയാളെ പിടികൂടിയത്. നഗരത്തിലെ റെസിഡൻഷ്യൽ ലെയ്നുകളിൽ ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
വീടുകളും വസ്ത്രങ്ങൾ ഉണക്കാൻ തൂക്കിയിട്ടിരുന്ന ബാൽക്കണികളുമാണ് അമൽ ലക്ഷ്യമിട്ടിരുന്നത്. പ്രതിയുടെ വീട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ടഅടിവസ്ത്രങ്ങളുടെ വലിയൊരു ശേഖരം പോലീസ് കണ്ടെടുത്തു.
Kerala
കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ ലൈംഗീകാതിക്രമ ആരോപണം ഉന്നയിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ബസ് ജീവനക്കാർ. ബസിൽ ഏതെങ്കിലും തരത്തിൽ പ്രശ്നമുണ്ടായതായി ആരും പരാതി പറഞ്ഞിരുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.
പയ്യന്നൂർ റെയിൽവേ സ്റ്റോപ്പിൽ നിന്ന് നിരവധി പേർ ബസിൽ കയറിയതുകൊണ്ട് നല്ല തിരക്കായിരുന്നു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് വിഷയത്തക്കുറിച്ച് അറിഞ്ഞത്. വണ്ടിയിലെ വിഷ്വലിൽ എന്തെങ്കിലുമുണ്ടോയെന്ന് നോക്കാൻ മുതലാളിയാണ് പറഞ്ഞത്.
ബസിനകത്ത് സിസിടിവി കാമറയുണ്ട്. അതിനകത്തും അത്തരത്തിൽ പ്രശ്നമുണ്ടായതിന്റെ യാതൊരു തെളുവുകളുമില്ലെന്ന് ജീവനക്കാരൻ പറഞ്ഞു.
ബസിൽ ലൈംഗീകാതിക്രമമെന്ന് ആരോപിച്ച് യുവതി വീഡിയോ പകർത്തി പുറത്തുവിട്ടതിന് പിന്നാലെ ഗോവിന്ദാപുരം സ്വദേശി ദീപക് ആണ് ജീവനൊടുക്കിയത്. വീഡിയോ പുറത്തുവിട്ട വടകര സ്വദേശി ഷിംജിതയ്ക്കെതിരേ പോലീസ് തിങ്കളാഴ്ച കേസെടുത്തിരുന്നു. ഇവർ ഒളിവിൽ പോയെന്നാണ് സൂചന.
ഇവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് തിരച്ചില്‍ ആരംഭിച്ചു. ദീപക്കിന്റെ അമ്മയുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി ഒളിവില്‍ പോയെന്നാണ് വിവരം.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനൊപ്പം യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരത്തോടെ മെഡിക്കല്‍ കോളജ് പോലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്ന് മകന് സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
Kerala
തിരുവനന്തപുരം: വെള്ളറടയിൽ ബിവ്റേജസ് ജീവനക്കാരനെ മര്‍ദിച്ച യുവാവ് അറസ്റ്റിൽ. ചെമ്പൂര് കട്ടുകോട് കിഴക്കിന്‍കര പുത്തന്‍വീട്ടില്‍ ആദര്‍ശ് (19) നെയാണ് വെള്ളറട പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി ഒൻപതിന് ബിവ്റേജസ് പൂട്ടിയ ശേഷം പുറത്തിറങ്ങിയ അംഗവൈകല്യമുള്ള ജീവനക്കാരനായ വിമേഷി(39)നോട് ഇയാൾ മദ്യം ആവശ്യപ്പെട്ടു. എന്നാൽ പ്രവർത്തന സമയം കഴിഞ്ഞെന്നും മദ്യം നൽകാൻ കഴിയില്ലെന്നും മറുപടി നൽകിയ വിമേഷിനെ ആദർശ് മർദിക്കുകയായിരുന്നു.
ആക്രമണത്തില്‍ വിമേഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ബിവ്റേജസ് ജീവനക്കാര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍തന്നെ സംഭവസ്ഥലത്ത് എത്തിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, എസ്ഐ അസീം, സിവില്‍ പോലീസുകാരായ ജെസീം, ജിജു , വിഷ്ണു അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ആദർശിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം കോടതി റിമാന്‍ഡ് ചെയ്തു.
Kerala
കോഴിക്കോട്: ബസിനുള്ളിൽ ലൈംഗീകാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് യുവതി വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ.
സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 19 ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്നും കമ്മീഷൻ അറിയിച്ചു. അഡ്വ. വി. ദേവദാസ്, അബ്ദുൾ റഹീം പൂക്കത്ത് എന്നിവർ നൽകിയ പരാതികളിലാണ് നടപടി.
കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു. ദീപക്(42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബസിനുള്ളിൽ വച്ച് ദീപക് മനഃപൂർവം തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്ന് ആരോപിച്ചാണ് യുവതി സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പങ്കുവച്ചത്.
വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതേത്തുടർന്ന് ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. നാട്ടിലും വീട്ടിലും ഇത്തരത്തിലൊന്നും ആരോപണം കേൾക്കാത്ത വ്യക്തിയായിരുന്നു ദീപക് എന്നും ഇവർ പറഞ്ഞു.
National
തവാംഗ്: അരുണാചൽ പ്രദേശിലെ തവാങ്ങിലെ സേലാ തടാകത്തിൽ വിനോദയാത്രയ്ക്കിടെ മലയാളി യുവാവ് മുങ്ങിമരിച്ചു. ഒരാളെ കാണാതായി. കൊല്ലം സ്വദേശിയായ ദിനു (26) ആണ് മരിച്ചത്.
കാണാതായ മാധവന് വേണ്ടിയുള്ള തെരച്ചിൽ വെളിച്ചക്കുറവ് മൂലം താൽക്കാലികമായി നിർത്തിവച്ചു. ഏഴംഗ സംഘമാണ് അപകടത്തിൽപെട്ടത്.
Kerala
കൊച്ചി: ആലുവയില്‍ 50 ഗ്രാം എംഡിഎഎയുമായി യുവാവ് പിടിയിൽ. മൂവാറ്റുപുഴ സ്വദേശി ബിലാല്‍(21) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് ആലുവ പരവൂര്‍ കവലയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ബംഗുളൂരുവില്‍ നിന്നും വോള്‍വോ ബസില്‍ കൊല്ലത്തേക്ക് പോവുകയായിരുന്നു ബിലാല്‍. എംഡിഎംഎ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
പതിവായി ബംഗുളൂരുവില്‍ പോയി എംഡിഎംഎ അടക്കമുള്ള ലഹരി ഉല്‍പ്പന്നങ്ങള്‍ വാങ്ങി മൂവാറ്റുപുഴയില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വില്‍ക്കുന്നതാണ് പ്രതിയുടെ രീതി.
മയക്കുമരുന്ന് കേസില്‍ ജയിലില്‍ ആയിരുന്നു ബിലാല്‍. ജയില്‍ മോചിതനായ ശേഷവും ഇയാള്‍ മയക്കുമരുന്ന് ഇടപാട് തുടരുകയായിരുന്നു. ഇതിനിടെയാണ് ആലുവയില്‍ നിന്നും പോലീസ് ഇയാളെ പിടികൂടിയത്.
Kerala
കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ കൊച്ചി മുളവുകാട് പൊന്നാരിമംഗലം സ്വദേശിയായ യുവാവിന് 1.46 ലക്ഷം നഷ്ടമായി. 32കാരനായ യുവാവിനാണ് പണം നഷ്ടമായത്. ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭം ഉണ്ടാക്കിത്തരാമെന്ന് പ്രലോഭിപ്പിച്ച് യുവതി ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.
കഴിഞ്ഞ ഡിസംബര്‍ 17 മുതല്‍ 27 വരെയുള്ള തീയതികളില്‍ യുവാവിന്റെ നാലു ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി തട്ടിപ്പുകാരുടെ ഏഴു ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം പോയിട്ടുള്ളത്. എന്നാല്‍ ഇതുവരെ ലാഭവിഹിതം ലഭിക്കാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് യുവാവിന് മനസിലായത്.
തുടര്‍ന്ന് യുവാവ് ബുധനാഴ്ച മുളവുകാട് പോലീസില്‍ പരാതി നല്കി. ആദിലക്ഷ്മി എന്ന യുവതി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
District News
കൊല്ലം : സലേഷ്യന്‍ ഡോണ്‍ ബോസ്കോ സഭ തീരദേശ മേഖലകളില്‍ നടപ്പിലാക്കിയ പദ്ധതികളും യുവജനക്ഷേമ പ്രവര്‍ത്തനങ്ങളും ലഹരിവിരുദ്ധ മുന്നേറ്റവും മാതൃകാ പരമാണെന്ന് തില്ലേരി കപ്പുച്ചില്‍ ആശ്രമം യൂഫ്രാ ഡയറക്ടര്‍ ഫാ. ജോസഫ് ജെയിംസ്.
ഡോണ്‍ ബോസ്കോ സലേഷ്യന്‍ സഭ കൊല്ലം രൂപതയിലെ തോപ്പ് സെന്റ് സ്റ്റീഫന്‍സ് ഇടവകയില്‍ ശുശ്രൂഷ ആരംഭിച്ചതിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഹരി വിപത്തില്‍ നിന്നു നമ്മുടെ സമൂഹത്തെ വിമോചിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ക്കു യുവജനങ്ങള്‍ നേതൃത്വം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇടവക വികാരി ഫാ.വര്‍ഗീസ് പൈനാടത്ത്, സഹ വികാരി ഫാ. ബെഞ്ചമിന്‍ ജോര്‍ജ്,മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആനി മേരി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. സംഗമത്തിന്റെ ഭാഗമായുള്ള ദിവ്യബലിക്ക് ഫാ. ജോസഫ് ജെയിംസ് മുഖ്യകാര്‍മികനായിരുന്നു.
യുവജനങ്ങളില്‍ വിവിധ മേഖലകളില്‍ സംസ്ഥാന തലത്തില്‍ മികവു പുലര്‍ത്തിയ സ്നേഹാ ടോമി, എസ്.സഹിന്, ജാക്സണ് ബെന്നി, ഫ്ളാവിയ ടെറി, സാവിയോ പോള്‍, അജിന് അര്‍നോള്‍ഡ്, എല്‍.കൃപ എന്നിവരെ ആദരിച്ചു.
ഡോണ്‍ ബോസ്കോ യൂത്ത് ഭാരവാഹികളായ സ്റ്റെര്‍വിന്‍ ടെറന്‍സ്, സാബു സ്റ്റാലിന്, അഞ്ജന ജസ്റ്റസ്, ജോമോള്‍ ജോയി എന്നിവര്‍ നേതൃത്വം നല്കി. 26ന് ജൂബിലി ആഘോഷങ്ങള്‍ സമാപിക്കുമെന്നു വികാരി വര്‍ഗീസ് പൈനാടത്ത്, സുവർണ ജൂബിലി ജനറല്‍ കണ്‍വീനര്‍ എ.ജെ. ഡിക്രൂസ്, കൈക്കാരന് ജെറാള്‍ഡ് നെറ്റോ എന്നിവര്‍ പറഞ്ഞു.
Kerala
ഇടുക്കി: മേരികുളത്തിനു സമീപം മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി. ഡോർലാൻഡ് ഭാഗത്ത് താമസിക്കുന്ന പുളിക്കമണ്ഡപത്തിൽ റോബിൻ (40) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ഇടത്തിപ്പറമ്പിൽ സോജനെ (45) പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാത്രി മേരികുളത്തിനു സമീപമായിരുന്നു സംഭവം. മദ്യപാനത്തിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ റോബിൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉടൻ തന്നെ സോജനെ കസ്റ്റഡിയിലെടുത്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ ഇടുക്കി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോട്ടയം: തലയോലപ്പറമ്പിൽ പാർക്ക് ചെയ്തിരുന്ന എൽപിജി സിലിണ്ടർ കയറ്റിയ ലോറിയിലെ സിലണ്ടറിനു യുവാവ് തീ കൊളുത്തി. ജീവനൊടുക്കാനായിരുന്നു യുവാവിന്റെ ശ്രമമെന്നു കരുതുന്നു. യുവാവിനെ പോലീസ് പിടികൂടി. കടപ്ലാമറ്റം സ്വദേശിയെയാണ് തലയോലപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തത്. മാനസിക ദൗർബല്യമുള്ള ആളാണോ യുവാവ് എന്നു പോലീസ് സംശയിക്കുന്നുണ്ട്.
വെള്ളിയാഴ്ച രാത്രി 12.30 ഓടെ തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്ക് ജംഗ്ഷന് സമീപമായിരുന്നു സംഭവം. എറണാകുളത്തുനിന്നു ഗ്യാസ് സിലിണ്ടറുമായി എത്തിയ ലോറിയുടെ ഡ്രൈവർ വെട്ടിക്കാട്ട്മുക്ക് സ്വദേശിയായതിനാൽ ലോറി സ്ഥിരമായി ജംഗ്ഷനിലാണ് പാർക്ക് ചെയ്തിരുന്നത്.
ലോറിയുടെ മുകളിൽ കയറിയ യുവാവ് ഇന്ധനം നിറച്ചിരുന്ന ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിച്ചു തീകൊളുത്തി ജീവനൊടുക്കാൻ ശ്രമം നടത്തുകയായിരുന്നു. ആ സമയം കാറിലെത്തിയ ആൾ തീപടരുന്നത് സമീപത്തെ വീട്ടുകാരെ അറിയിച്ചു. വീട്ടുകാർ ഉടൻ പോലീസിലും വൈക്കം ഫയർഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു.
ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. മറ്റ് സിലിണ്ടറുകൾക്കു തീപിടിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
Kerala
തിരുവനന്തപുരം: ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ യുവാക്കള്‍ സഞ്ചരിച്ച വാഹനം കനാലിലേക്ക് ചരിഞ്ഞു. തിരുവനന്തപുരം വര്‍ക്കല താഴെ വെട്ടൂരിലാണ് സംഭവം.
കൊല്ലത്തു നിന്നും ഒരു സത്ക്കാരത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ഇവര്‍. രണ്ട് പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.
ഇടുങ്ങിയ റോഡിലൂടെ ഗൂഗിൾ മാപ്പ് നോക്കി എത്തിയപ്പോഴാണ് സ്കോര്‍പിയോ കനാലിലേക്ക് തെന്നി മാറിയത്.
ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് വാഹനം കയറിട്ട് കെട്ടിവലിച്ചെങ്കിലും ഉയര്‍ത്താനായില്ല. പിന്നീട് ക്രെയിന്‍ എത്തിച്ച് വാഹനം ഉയര്‍ത്തുകയായിരുന്നു.
National
മുംബൈ: സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായുണ്ടായ അപമാനം താങ്ങാനാവാതെ യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലാണ് സംഭവം.
മഹേഷ് അഡെ(27)യാണ് ജീവനൊടുക്കിയത്. ബുധനാഴ്ചയാണ് മഹേഷ് തന്റെ ഗ്രാമത്തിലെ ഒരു കിണറ്റില്‍ ചാടി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.
മധ്യ മഹാരാഷ്ട്ര ജില്ലയിലെ പാര്‍ത്തൂര്‍ തഹസിലിനു കീഴിലുള്ള ടോക്മല്‍ തണ്ട ഗ്രാമത്തിലെ താമസക്കാരനായിരുന്നു മഹേഷ്.
മഹേഷും സുഹൃത്തും പൊതുവിടത്തില്‍ മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മദ്യലഹരിയില്‍ ചെയ്തതായി ആരോപിച്ചുകൊണ്ടാണ് വീഡിയോ പ്രചരിച്ചത്.
ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും ഇത് വഴിവെച്ചിരുന്നു. ഒരുപാട് ആളുകൾ ഇരുവരെയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. തുടർന്ന് മഹേഷും സുഹൃത്തും ക്ഷമാപണം നടത്തി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും ഭീഷണി തുടര്‍ന്നു.
മാനസിക സമ്മര്‍ദ്ദവും അപമാനവും സഹിക്കാന്‍ കഴിയാതെയാണ് മഹേഷ് അഡെ ജീവനൊടുക്കിയതെന്നും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Kerala
തൃശൂര്‍: മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19),അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിക്ക് പിറകില്‍ ഇടിച്ചു കയറുകയായിരുന്നു.
മുരിങ്ങൂര്‍ മേല്‍പ്പാലത്തില്‍ വച്ച് ആയിരുന്നു അപകടം. അപകടത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചു. ഇവരുടെ മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
District News
കോട്ടയം: കെഎസ്ആര്‍ടിസിയ്ക്കു സമീപം നടുറോഡില്‍ ബിയര്‍കുപ്പി എറിഞ്ഞുപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെക്കൊണ്ട് റോഡ് വൃത്തിയാക്കിച്ച് പോലീസ്. സംഭവത്തിൽ പോലീസ് രണ്ട് യുവാക്കൾക്കെതിരെ കേസെടുത്തു.
വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. റോഡിലാകെ ചില്ല് ചിതറിക്കിടന്നതിനെത്തുടര്ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇതോടെ സംഘത്തിലെ ഒരാള്‍ ഓടിരക്ഷപെട്ടു. മറ്റൊരാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. തുടര്‍ന്ന് സമീപത്തെ കടയില്‍ നിന്നും ചൂല് വാങ്ങിയ ശേഷം റോഡ് അടിച്ചു വൃത്തിയാക്കിച്ചു. സ്റ്റേഷനില്‍ എത്തിച്ച് കേസ് രജിസ്റ്റര്‍ ചെയ്തശേഷം വിട്ടയച്ചു.
Kerala
കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. പാലക്കാട് സ്വദേശിയായ യുവാവിനെയാണ് 57 ഗ്രാമിലേറെ എംഡിഎംഎയുമായി പിടികൂടിയത്. പാലക്കാട് ചെർപുളശേരി വാഴൂർ പാറക്കാടൻ വീട്ടിൽ അബ്ദുൾ മഹറൂഫ് (27) ആണ് പിടിയിലായത്.
ഓണാഘോഷമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ വ്യാപകമായി ലഹരി ഇടപാട് നടക്കാൻ സാധ്യതയുള്ളത് മുൻനിർത്തി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
കൊച്ചിയിലെ ഇടപാടുകാർക്ക് വിൽക്കാനായി കൊണ്ടുവന്നതാണ് എംഡിഎംഎ എന്നാണ് വിവരം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
Leader Page
ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട് (ഡയറക്ടർ കെസിവൈഎം ഇടുക്കി രൂപത)
ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതി, സാംസ്കാരിക മാറ്റങ്ങൾ, വികസിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക മൂല്യങ്ങൾ എന്നിവയാൽ അടയാളമിടപ്പെട്ട ഒരു യുഗത്തിൽ, കത്തോലിക്കാസഭ നിർണായക വഴിത്തിരിവിലാണ്. പ്രത്യേകിച്ച് യുവതലമുറയുമായുള്ള ബന്ധത്തിൽ. ‘പുതിയ തലമുറ’ എന്ന് വിളിക്കപ്പെടുന്ന ഇന്നത്തെ യുവാക്കൾ സഭയുടെ ഭാവി മാത്രമല്ല, അതിന്റെ ശക്തിയും ശബ്ദവും ഊർജവും കാഴ്ചപ്പാടും സമകാലിക സമൂഹത്തിൽ കത്തോലിക്കാ വിശ്വാസം ജീവിക്കുന്ന രീതിയും പ്രകടിപ്പിക്കുന്ന രീതിയും പുനർനിർമിക്കുന്നു.
സമ്പന്നമായ പാരമ്പര്യവും നീണ്ട ചരിത്രവുമുള്ള കത്തോലിക്കാസഭയിൽ എല്ലായ്പ്പോഴും തലമുറകളുടെ നവീകരണം ഉയർന്നു വന്നിട്ടുണ്ട്. ഇന്നത്തെ യുവാക്കൾ പഴയ തലമുറയിൽനിന്നു വളരെ വ്യത്യസ്തമായ ഒരു ലോകത്തെയാണ് അഭിമുഖീകരിക്കുന്നത്. അവർ ഡിജിറ്റൽ ലോകത്താണ്, അവർക്ക് സാമൂഹികബോധമുണ്ട്. കാലാവസ്ഥാ വ്യതിയാനം, മാനസികാരോഗ്യം, സാമൂഹികനീതി, ഉൾക്കൊള്ളൽ എന്നീ ആഗോളവിഷയങ്ങളിൽ ആഴത്തിൽ ഇടപഴകുന്നവരാണ്.
കത്തോലിക്കാസഭയിൽ ദശലക്ഷക്കണക്കിന് യുവതീയുവാക്കന്മാരെ ആവേശഭരിതരാക്കുന്ന ലോക യുവജനദിനം പോലുള്ള പരിപാടികളിലൂടെ, പ്രത്യേകിച്ച് ഫ്രാൻസിസ് മാർപാപ്പ, യുവജന പങ്കാളിത്തത്തെ ശക്തമായി പിന്തുണച്ചിട്ടുണ്ട്. ക്രിസ്തുസ് വിവിറ്റ് എന്ന തന്റെ പ്രബോധനത്തിൽ, ‘ക്രിസ്തു ജീവിച്ചിരിക്കുന്നു, നിങ്ങൾ ജീവിച്ചിരിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു’എന്ന് അദ്ദേഹം യുവാക്കളെ ഓർമിപ്പിച്ചു. യുവാക്കളോടൊപ്പം നടക്കാനും അവരുടെ ആശങ്കകൾ ഉൾക്കൊള്ളാനും നേതൃത്വത്തിലും സുവിശേഷവത്കരണത്തിലും അവരെ ശക്തീകരിക്കാനുമുള്ള സഭയുടെ പ്രതിബദ്ധത ഈ സന്ദേശം പ്രതിധ്വനിപ്പിക്കുന്നു.
ഇന്നു സഭയിൽ യുവാക്കളുടെ പങ്ക്
ഇന്ന് യുവജനങ്ങൾ ഇടവകകളിലും രൂപതകളിലും ആഗോള കത്തോലിക്കാ പ്രസ്ഥാനങ്ങളിലും കൂടുതൽ സജീവമായ പങ്കുവഹിക്കുന്നു. അവർ അൾത്താര ശുശ്രൂഷകർ, ഗായകസംഘ അംഗങ്ങൾ, മതബോധന അധ്യാപകർ, ഡിജിറ്റൽ മിഷനറിമാർ, സോഷ്യൽ മീഡിയ സുവിശേഷകർ എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുന്നു. അവർ യുവജനധ്യാനങ്ങൾ സംഘടിപ്പിക്കുന്നു, പ്രാർഥനാ ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകുന്നു, സാമൂഹികസേവനങ്ങളിൽ പങ്കെടുക്കുന്നു.
കെസിവൈഎം, എസ്എംവൈഎം, എംസിവൈഎം, ജീസസ് യൂത്ത്, കാത്തലിക് യൂത്ത് ഓർഗനൈസേഷൻസ് (സിവൈഒ) പോലുള്ള യുവജന ശുശ്രൂഷകളും പ്രസ്ഥാനങ്ങളും യുവാക്കൾക്ക് ആത്മീയമായി വളരാനും നേതൃത്വപരമായ കഴിവുകൾ വികസിപ്പിക്കാനും വിശ്വാസാധിഷ്ഠിത സമൂഹങ്ങൾ രൂപീകരിക്കാനുമുള്ള വേദികളായി മാറുന്നു. പരിസ്ഥിതി സംരക്ഷണം (ലൗദാത്തോ സിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്), ദരിദ്രർക്കുവേണ്ടി സന്നദ്ധസേവനം നടത്തുക, വിവേചനത്തിനെതിരേ നിലകൊള്ളുക എന്നിവയിലൂടെയായാലും അവർ ലോകത്തിൽ തങ്ങളുടെ വിശ്വാസവും ജീവിതവും സജീവമായി മുമ്പോട്ടു കൊണ്ടുപോകുന്നു.
യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ
ഇതൊക്കെ ഉണ്ടായിട്ടും, ഐഡന്റിറ്റി ക്രൈസിസ്, മാനസിക ആരോഗ്യ വെല്ലുവിളികൾ, സാമ്പത്തിക അരക്ഷിതാവസ്ഥ, ഏകാന്തത, സാംസ്കാരിക വിഘടനം തുടങ്ങിയ നിരവധി വെല്ലുവിളികൾ യുവജനങ്ങൾ നേരിടുന്നുണ്ട്. കഴിഞ്ഞ മൂന്നുവർഷമായി കേരളത്തിൽ ആത്മഹത്യാനിരക്കിൽ ആശങ്കാജനകമായ വർധന ഉണ്ടായിട്ടുണ്ട്.കഴിഞ്ഞവർഷം ഹൈസ്കൂൾ വിദ്യാർഥികളിൽ 20.4 % പേർ ആത്മഹത്യയെക്കുറിച്ച് ഗൗരവമായി ചിന്തിച്ചതായാണ് റിപ്പോർട്ട്.
കൂടാതെ, ലോകത്തിന്റെ ചില ഭാഗങ്ങളിൽ നിസംഗതയും വർധിച്ചുവരികയാണ്. താൽപ്പര്യക്കുറവ് മാത്രമല്ല, എതിർസാക്ഷ്യവും വർധിച്ചുവരുന്ന അവിശ്വാസവും സഭ പരിഹരിക്കണം. അതിനാൽ, യുവജനങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും തള്ളിക്കളയുന്നതിനുപകരം സ്വാഗതം ചെയ്യുന്ന സത്യസന്ധമായ സംഭാഷണത്തിനുള്ള ഇടങ്ങൾ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്.
ഭാവിതലമുറയുടെ പ്രതീക്ഷ
ആധികാരികത, സമൂഹം, ദൗത്യം എന്നിവയ്ക്കുള്ള അവരുടെ ആഗ്രഹം സഭയിൽ പ്രതിഫലിപ്പിക്കാനും സഭയെ പരിഷ്കരിക്കാനും പുതുക്കാനും പ്രേരിപ്പിക്കുന്നു. നയിക്കാൻ അവസരങ്ങൾ ലഭിക്കുമ്പോൾ, അവർ സർഗാത്മകത, അനുകമ്പ, ബോധ്യം എന്നിവയോടെ പ്രതികരിക്കും.
സഭ അതിന്റെ യുവജനതയെ ശ്രദ്ധിക്കുകയും അവരോടൊപ്പം യാത്ര ചെയ്യുകയും ചെയ്യുമ്പോൾ, പ്രത്യാശ, സത്യം, സ്നേഹം എന്നിവ അത്യന്തം ആവശ്യമുള്ള ഒരു ലോകത്ത് അവർക്ക് അഭിവൃദ്ധി പ്രാപിക്കാൻ സാധിക്കും. യുവാക്കൾ നാളത്തെ സഭ മാത്രമല്ല, ഇന്നത്തെ സഭയുമാണ്. അവരുടെ സാന്നിധ്യം പരിശുദ്ധാത്മാവ് പുതിയതും ശക്തവുമായ രീതിയിൽ പ്രവർത്തിക്കുന്നു എന്നതിന്റെ അടയാളം കൂടെയാണ്.
ഓരോ യുവജന ദിനാചരണവും നമ്മുടെ യുവജനതയെ കൂടുതൽ അർഥവത്തായ ഒരു ജീവിതം നയിക്കുവാനും കൂടുതൽ സാമൂഹിക പ്രതിബദ്ധതയോടെ ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാനും ക്ഷണിക്കുന്നു.
Youth Special
റീല്‍സിന്റെയും ഡിജിറ്റല്‍ ആഡുകളിലൂടെയും സമൂഹമാധ്യമങ്ങളിലെ അനന്ത സാധ്യതകള്‍ മുന്നില്‍ കണ്ട് കണ്സെപ്റ്റഡ് വീഡിയോ മേക്കിംഗ് രംഗത്ത് സ്വന്തമായ ഇടം കണ്ടെത്തി ശ്രദ്ധനേടുകയാണ് 19 കാരിയായ കൊച്ചി സ്വദേശിനി റിയ റഫീഖ്
പ്ലസ്ടു പഠനത്തിന് ശേഷം സൈബര്‍ ട്രക്ക് ഫിലിംസ് എന്ന സ്ഥാപനം തുടങ്ങി മാസങ്ങള്‍ക്കിപ്പുറം ഒട്ടേറെ ക്ലൈന്റുകള്‍ക്ക് അവരുടെ ബിസിനസ് വളര്‍ച്ചയ്ക്ക് നിര്‍ണായകമായ സംഭാവനകള്‍ നല്കാന് ഈ ചെറുപ്രായത്തിനുള്ളില്‍ റിയയ്ക്ക് സാധിച്ചു.
പത്താംക്ലാസ് മുതലുള്ള റിയയുടെ ആഗ്രമായിരുന്നു ഒരു ബിസിനസ് സംരംഭം ആരംഭിക്കണമെന്നത്. റീല്‍സുകള്‍ തയാറാക്കി സോഷ്യല്‍ മീഡിയകളില്‍ പതിവായി പോസ്റ്റ് ചെയ്തിരുന്ന റിയയ്ക്ക് അതിനെ എങ്ങനെ ഒരു ബിസിനസ് സാധ്യതയാക്കി മാറ്റാമെന്ന ചിന്ത അന്നേ ഉണ്ടായിരുന്നു.
പ്ലസ്ടു പഠനം പൂര്‍ത്തിയായതോടെ പിതാവിന്റെ പിന്തുണയോടെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സൈബര്‍ ട്രക്ക് ഫിലിംസ് എന്ന കമ്പനി ആരംഭിച്ചു. പിതാവില്‍നിന്ന് ലഭിച്ച ഇന്‍വെസ്റ്റമെന്റ് ഉപയോഗിച്ചാണ് കമ്പനി ആരംഭിച്ചത്.
വീടിന്റെ ഒരു ഭാഗം നവീകരിച്ച് സ്റ്റുഡിയോ ഒരുക്കി. സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷന് വീഡിയോകളായിരുന്നു ആദ്യ ആശയമെങ്കില്‍ പിന്നീട് സെലിബ്രിറ്റി ഇവന്റുകളിലേക്കും ഫാഷന്‍ സ്റ്റോറുകളിലേക്കുമൊക്കെ ചുവടുവയ്ച്ചു.
സ്കാന്ഡ് ഐസ്ക്രീം, ലയണ്‍സ് ക്ലബ്, സിസിഎഫ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്, ഹിമാലയന്‍ കാജല്‍, യാര്‍ഡ്ലി സോപ്പ്, ചൈതന്യ ഹോസ്പിറ്റല്‍ തുടങ്ങി 40 ഓളം പ്രൊമോഷന് വര്‍ക്കുകള്‍ എട്ട് മാസത്തിനിടെ സൈബര്‍ ട്രക്ക് ഫിലിംസ് പൂര്‍ത്തീകരിച്ചു.
360 ഡിഗ്രി അഡ്വര്റ്റൈസ്മെന്റ് എന്നതാണ് റിയയുടെ ആശയം. റീല്‍സ്, കോര്‍പറേറ്റ് അഡ്, ടിവിസി ആഡ്, ഡിജിറ്റല്‍ അഡ്, മ്യൂസിക് വീഡിയോ തുടങ്ങി ബിസിനസ് പ്രൊമോഷന് ആവശ്യമായ പ്രൊമോഷന് വീഡിയോകളേതും തയാറാക്കും. അതിന് ചെറുപ്പക്കാരുടെ ഒരു ടീം തന്നെ റിയയ്ക്കൊപ്പമുണ്ട്.
സ്ഥാപനത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായ 27കാരി കെ. മേഘയാണ് കൂട്ടത്തില്‍ അല്പം പ്രായക്കാരി. മാര്‍ക്കറ്റിംഗ് മാനേജർ അപര്‍ണ അനിലിന്റെ പ്രായം 25 വയസ്. 20 വയസുമാത്രമുള്ള മരിയ റോസ് സാജനാണ് വീഡിയോ എഡിറ്റ് ചെയ്ത് റീല്‍സ് രൂപത്തിലും ഡിജിറ്റല്‍ ആഡ് രൂപത്തിലും ആക്കുന്നത്.
അങ്ങനെ കമ്പനിയുടെ പ്രധാന സ്ഥാനങ്ങളിലെല്ലാം ചെറുപ്പക്കാരായ പെണ്‍കുട്ടികളാണ്. നഗര ഹൃദയത്തില്‍ എംജി റോഡില്‍ 700 സ്ക്വര്‍ഫീറ്റില്‍ ഒഫീസിലേക്ക് കമ്പനിയുടെ പ്രവര്‍ത്തനം മാറ്റി
കേരളത്തിന് പുറത്തേക്ക് കമ്പനി വ്യാപിക്കുകയെന്നതാണ് റിയയുടെ മോഹം. നിലവില്‍ ഖത്തറില്‍നിന്നും ഇംഗ്ലണ്ടില്‍ നിന്നുമൊക്കെ ക്ലൈന്റുകള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിയ പറയുന്നു.