മൂവാറ്റുപുഴ: എറണാകുളം മൂവാറ്റുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. മൂവാറ്റുപുഴ വെള്ളൂർക്കുന്നം സ്വദേശി മാഹിൻ സി. ജമാൽ (29), പായിപ്ര സ്വദേശി സിദ്ദിഖ് മുഹമ്മദ് (37) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 2.539 ഗ്രാം എംഡിഎംഎ, 3.389 ഗ്രാം കഞ്ചാവ്, മയക്കുമരുന്ന് വിൽപനയിലൂടെ ലഭിച്ച 1500 രൂപ എന്നിവ കണ്ടടുത്തു.
മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ വെയിംഗ് മെഷീൻ, പാക്കിംഗ് സാമഗ്രികൾ എന്നിവയും ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. മുളവൂർ വില്ലേജിലെ പള്ളിപ്പടി ഭാഗത്ത് വ്യാഴാഴ്ച നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് പ്രതികൾ കുടുങ്ങിയത്.
ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് മൂവാറ്റുപുഴ, മുളവൂർ ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന പ്രധാനികളാണ് പിടിയിലായത്. രണ്ടാം പ്രതി സിദ്ദിഖ് മുഹമ്മദിന്‍റെ സുഹൃത്തായ ഗോവിന്ദ് എന്നയാളാണ് ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചു നൽകുന്നത്.
മുമ്പ് സമാനമായ കേസിൽ പ്രതിയായ അജ്മൽ ഉദീൻ എന്നയാൾ ഈ സംഘത്തിന് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നതായും വിവരമുണ്ട്. ഒന്നാം പ്രതി മാഹിൻ സി. ജമാൽ പള്ളിപ്പടി ഭാഗത്ത് റൂം വാടകയ്ക്കെടുത്താണ് വിൽപന നടത്തിയിരുന്നത്. ഇയാൾക്കെതിരെ മുമ്പും എൻഡിപിഎസ് കേസുകൾ നിലവിലുണ്ട്.
പത്തുവർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മയക്കുമരുന്ന് ശൃംഖലയിലെ മറ്റു കണ്ണികളെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചതായി എക്സൈസ് അറിയിച്ചു.
സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിനൊപ്പം അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ടി. അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ബി. മാഹിൻ, പി.ആർ. അനുരാജ്, കെ.എ. നൗഷാദ്, വനിതാ ഓഫീസർ പി.എൻ. അനിത, ഡ്രൈവർ ബിജു പോൾ എന്നിവരും ഓപ്പറേഷനിൽ പങ്കെടുത്തു.
Tags : Youth arrest MDMA cannabis