ടോക്കിയോ: കരടിശല്യത്തിൽ വലയുന്ന ജപ്പാൻ എഐ, ഡ്രോൺ സാങ്കേതികവിദ്യകളെയും ഉപയോഗപ്പെടുത്തുന്നു. വിളകളും ഗ്രാമങ്ങളും സംരക്ഷിക്കുന്നതിനായി, കരടികളെ ഭയപ്പെടുത്തി ഓടിക്കാൻ ചെന്നായ്ക്കളുടെ ഓലിയിടൽ ശബ്ദം അനുകരിക്കുന്ന ‘’മോൺസ്റ്റർ ഉൾഫ്’’ റോബോട്ടുകളെവരെ രംഗത്തിറക്കിയിട്ടുണ്ട്. 2025 ഏപ്രിലിനും 2026 മാർച്ചിനും ഇടയിൽ ജപ്പാനിൽ കരടികളുടെ ആക്രമണത്തിൽ 13 പേർ മരിക്കുകയും 220ലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് (മൂന്നു മരണം, 82 പേർക്കു പരിക്ക്) വലിയ വർധനവാണിത്.
കരടികൾ കൂടുതൽ ഭക്ഷണം തിരയുന്ന ശരത്കാലം അടുത്തെത്തിയതോടെ അധികൃതർ ജാഗ്രതയിലാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലക്ഷക്കണക്കിന് ചെറുപ്പക്കാർ നഗരങ്ങളിലേക്കു ചേക്കേറിയതോടെ ഗ്രാമീണമേഖലകളിൽ ആളുകൾ കുറഞ്ഞതാണ് ഈ പ്രശ്നത്തിന്റെ പ്രധാന കാരണം. വേട്ടയാടൽ നിയന്ത്രണങ്ങളും വേട്ടക്കാരുടെ കുറവും കാരണം രാജ്യത്തെ രണ്ടു പ്രധാന കരടിവർഗങ്ങളായ ഹൊക്കൈഡോ ബ്രൗൺ കരടി, ഏഷ്യാറ്റിക് ബ്ലാക്ക് കരടി എന്നിവയുടെ എണ്ണം വർധിച്ചു. നിലവിൽ 57,000ത്തിലധികം കരടികൾ രാജ്യത്തുണ്ടെന്നാണ് കണക്ക്.
കരടികളുടെ പ്രധാന ഭക്ഷണമായ പച്ചക്കറികളും കാട്ടുപഴങ്ങളും സമയത്തിനു ലഭിക്കാതായതും പ്രശ്നം സങ്കീർണമാക്കി. എന്നാൽ മാലിന്യങ്ങൾ യഥേഷ്ടം ലഭ്യമാണെന്നു മനസിലാക്കിയ കരടികൾ നാട്ടിലേക്ക് ഇറങ്ങിത്തുടങ്ങി. കഴിഞ്ഞ വർഷം മാത്രം 50,000 പ്രദേശങ്ങളിലാണ് കരടികൾ ഇറങ്ങിയത്.
പൊതുജന സുരക്ഷയ്ക്ക് കരടികൾ വലിയ ഭീഷണിയാണെന്ന തിരിച്ചറിവിൽ കരടി വേട്ടയുടെ നിയമങ്ങൾ ലഘൂകരിക്കാനും എണ്ണം കുറയ്ക്കാനും പദ്ധതി തയാറാക്കിയിട്ടുണ്ട്. 2030ഓടെ പ്രവിശ്യകളിലെ കരടികളുടെ എണ്ണം 62 ശതമാനം മുതൽ 67 ശതമാനം വരെയായി കുറയ്ക്കുകയാണ് ലക്ഷ്യം.
Tags : Japan troubled Bear Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews