മുംബൈ: മഹാരാഷ്ട്രയിലെ സൂര്യനഗറിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. സംഭവത്തിൽ ഹർഷദ് പാൽപിങ്കർ, ആദിത്യ സസാനെ, രാജേഷ് ദേവർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. മൂന്ന് പേരും ഒളിവിലാണ്.
ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ യുവാവ് വാഹനം പാർക്ക് ചെയ്യുന്നതിനിടെയാണ് പ്രതികൾ ആക്രമിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കത്തെച്ചൊല്ലിയാണ് ആക്രമണം ഉണ്ടായത്.
യുവാവിന്റെ തലയിലും നെഞ്ചിലും പലതവണ കത്തികൊണ്ട് കുത്തി. തുടർന്ന് യുവാവിനെ മർദിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
സംഭവത്തിൽ കേസെടുത്ത പോലീസ് ഒളിവിൽ കഴിയുന്ന പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.